Sunday, January 12, 2014

AKSHARAJALAKAM ,LAKKAM 10, PAGE 1/JAN 5 -JAN 12 /2014


അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
അക്ഷരജാലകം പംക്തി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക







ലക്കം പത്ത് ,പേജ് ഒന്ന്






















Each friend represents a world in us, a world possibly not born until they arrive, and it is only by this meeting that a new world is born.
Anais Nin,അമേരിക്കൻ എഴുത്തുകാരി



















A child can teach an adult three things: to be happy for no reason, to always be busy with something, and to know how to demand with all his might that which he desires.

 Paulo Coelho,ബ്രസീലിയൻ എഴുത്തുകാരൻ


 സാഹിത്യത്തിനു വേണ്ടത് ലോക പൈതൃകമാണ്. 

ഇന്നത്തെ  സാംസ്കാരിക  വീക്ഷണം വളരെ ഇടുങ്ങി വരുന്നതിൽ ദുഃഖിക്കാതെ നിവൃത്തിയില്ല.നമ്മൾ പാശ്ചാത്യം പൗരസ്ത്യം ,ഭാരതീയം വിദേശം തുടങ്ങിയ ആവർത്തന വിരസമായ വിഭാഗീയതകളിൽ സ്വയം നഷ്ടപ്പെടുത്തിയിരിക്കയാണ്.
സാഹിത്യം ഒരു ലോക പൈതൃകത്തിൽ നിന്ന് ഊർജം ശേഖരിച്ചാണ് വളരുന്നത്. അങ്ങനെയാണ് വളരേണ്ടത്. അത് ഒരിക്കലും ഏറ്റവും പ്രാചീനകാലത്തെ ശീലങ്ങളെ അന്ധമായി അനുകരിക്കാൻ പാടില്ല.എന്തിനു അനുകരിക്കണം? അതിന്റെ ജീവനവീര്യം എന്നത് ഈ ലോകത്തിലെ സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള എല്ലാ വസ്തുക്കളെയും ഉൾക്കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. മോപ്പസാങ്ങ്  പറഞ്ഞു, എല്ലാ വസ്തുക്കളെയും സാഹിത്യവൽക്കരിക്കണമെന്ന്. ഞാൻ അൽപ്പം കൂടി ഗാഢമാക്കുകയാണ്, എല്ലാം സാഹിത്യമാണ്.അപ്പോൾ എന്തിനാണ് ഒരു ഉപദേശീയതയും  പ്രാദേശികതയും?

ലോക പൈതൃകത്തിന്റെ ഭാഗമായിട്ട് നിന്നുകൊണ്ടാണ് മികച്ച രചനകളുണ്ടായിട്ടുള്ളത്.
ഇബ്സൻ

 ഇബ്സന്റെ, ഷേക്സ്പിയറുടെ, മിൽട്ടന്റെ , ദാന്റേയുടെ എല്ലാം കൃതികളിൽ ഭാരതീയമായ ആദ്ധ്യാത്മികതയുണ്ട്.ജർമ്മൻ ചിന്തകനും നാടകാരനുമായ ഗൊയ്ഥെ  കാളിദാസന്റെ വായനക്കാരനായിരുന്നു.ഫ്രഞ്ച് ചിന്തകരായ സൊസ്യൂർ, ബാർത്ത് തുടങ്ങിയവരൊക്കെ വായിച്ചത് ഭർത്തൃഹരി, ആനന്ദവർദ്ധനൻ,തുടങ്ങിയവരെയാണ്.
ഭാഷാശാസ്ത്രത്തിന്റെ നൂതന ധാരകളിൽ ധ്വന്യാലോകത്തിന്റെ ധ്വനികൾ കാണാൻ കഴിയും.ഭാഷയെ അപനിർമ്മിക്കണമെന്ന് പറയുന്ന ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനായ ദറിദ ഊന്നുന്നത് ഭാരതീയമായ ധ്വനിയിലാണ്. 
 
പുരാതന ചൈനീസ് ശില്പം

വാക്കിന്റെ അർത്ഥവും അതിന്റെ കാരണമായ വസ്തുവും തമ്മിൽ ഭിന്നതയുണ്ടെന്ന് ഭാരതത്തിലെ ചിന്തകർ എന്നേ മനസ്സിലാക്കിയിരുന്നു. 'ഓം 'എന്ന് പറയുന്നതിൽ പ്രപഞ്ചം മുഴുവൻ നിഴലിക്കുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ  ഭാഷയുടെ പ്രത്യക്ഷമായ ശബ്ദത്തിനപ്പുറമുള്ള ഒരു ധ്വനി അവശേഷിക്കുന്നുണ്ടെന്നാണ് ഭാരതീയ ചിന്തകർ മനസ്സിലാക്കിയത്.
ദാന്റേ

എന്നാൽ നമ്മൾ എല്ലാറ്റിലും ഈ പൈതൃകത്തെ ദേശാതിർത്തിക്കുള്ളിൽ കെട്ടിയിട്ടു.യൂറോപ്പിലുള്ളവർ ഈ പൈതൃകം ഉപയോഗിച്ച് പുതിയ ആശയങ്ങളുടെ സമന്വയവും സാധ്യതകളും വിചിന്തനങ്ങളും അപഗ്രഥനവും ആവിഷ്കരിച്ചു.
നമ്മൾ അതിനു മുതിർന്നിട്ടില്ല.
ഒരു ലോക പൈതൃകത്തെ പാരമ്പര്യത്തിനപ്പുറത്തേക്ക് കൊണ്ടുപോയി സർഗ്ഗാത്മകമാക്കാനുള്ള നവീന  ചിന്തരീതി വേണം. ഒരു നിമിഷത്തെപ്പോലും ശൈലീവത്കരിക്കാനുള്ള മനോനില അനിവാര്യമാണ്.ഇന്ത്യയിലെ സാഹിത്യ നിരൂപകരും എഴുത്തുകാരും ചിന്തകരും കഴിഞ്ഞ ഇരുനൂറു വർഷത്തിനിടയിൽ ഭാരതീയ പൈതൃകം എന്ന ആത്മീയ പദ്ധതിയിലൂടെ പുതുതായൊന്നും ആരാഞ്ഞില്ല. നമ്മൾ ഇപ്പോഴും ആരാധനയിൽ നിന്നു മുക്തി നേടാനാവാതെ, വളരെ പുരാതനമായ ആശയാപഗ്രഥനരീതികൾ അതേപടി പിന്തുടരുകയാണ്.പ്രാചീനതയെ അതിന്റെ ശുദ്ധതയിൽ തന്നെ നിലനിർത്തുന്നതാണ് ശരി എന്ന കാഴ്ചപ്പാടിൽ തളച്ചിടപ്പെടുകയാണുണ്ടായത്.
അതേസമയം ഇരുനൂറു വർഷം കൊണ്ട് പടിഞ്ഞാറൻ  ലോകം കലയിലും  സാഹിത്യത്തിലും തത്വചിന്തയിലും എത്രയോ പരീക്ഷണങ്ങൾ നടത്തി.!

കീർക്കഗോർ മുതൽ ദറിദവരെയുള്ളവർ ആ ശ്രേണിയിൽ വരുന്നു.
നമ്മളാകട്ടെ നിശ്ചലതയുടെ പുരോഹിതന്മാരാകുകയാണ് ചെയ്തത്.
ചിന്തയുടെ തലത്തിൽ ലോകത്തിനു ഒരു പൊതു പൈതൃകമാണുള്ളത്. അതിൽ നിന്ന് ശക്തി നേടി മറ്റൊരിടത്ത് എത്തിച്ചേരുക എന്നതാണ്  പ്രധാനം.
നമ്മൾ ദസ്തയെവ്സ്കി,തോമസ്മൻ, കസൻദ്സാക്കിസ് തുടങ്ങിയവരെ അന്യപാരമ്പര്യത്തിൽപ്പെട്ടവരായി കാണരുത്.എല്ലാം ഒരു പാരമ്പര്യത്തിന്റെ വിവിധ സർഗാത്മക സാംസ്കാരിക മുഹൂർത്തങ്ങളാണ്.

ശബ്ദം
സ്നേഹസ്വാദൂറുന്ന പവിത്രശബ്ദങ്ങളുടെ മഹാപ്രപഞ്ചം രാത്രിയിൽ ചെവിയോർത്താൽ ഒഴുകിവരും

നബോക്കോവിന്റെ തുറന്നു പറച്ചിൽ  

റഷ്യൻ നോവലിസ്റ്റ് വ്ലാദിമിർ നബോക്കോവ് സാഹിത്യത്തിലെ കലാപകാരിയായി അറിയപ്പെടുന്നു.

സഹജമായ ബുദ്ധി വൈഭവം കൊണ്ട് അദ്ദേഹം സമകാലീനരായ എഴുത്തു സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ആദ്യത്തെ ഒൻപത് നോവലുകൾ റഷ്യൻ ഭാഷയിലാണ് എഴുതിയത്. ആദ്യനോവൽ മേരി(1926)യാണ്. ഇത് ഇംഗ്ഗീഷിലേക്ക് തർജമ ചെയ്തത് 1970ലും.
1941 ലാണ് ആദ്യത്തെ ഇംഗ്ലീഷ് നോവലെഴുതിയത്- ദ് റിയൽ ലൈഫ് ഓഫ് സെബാസ്റ്റ്യൻ നൈറ്റ്. എന്നാൽ ലോലിത എന്ന നോവൽ (1955) പുറത്തു വന്നതോടെ നബോക്കോവിന്റെ പ്രശസ്തിയുടെ ഗ്രാഫ് കുത്തനെ ഉയർന്നു.മറ്റൊരു പ്രധാന കൃതി ട്രാൻസ്പേരന്റ് തിംഗ്സ് ആണ്.ആകെ ഒൻപത് നോവലുകൾ ഇംഗ്ലീഷിൽ എഴുതി. പന്ത്രണ്ട് കഥാസമാഹാരങ്ങളും. നബോക്കോവിന്റെ കുടുംബം ജർമ്മനിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെ  റഷ്യൻ ഭരണാധികാരി വധിക്കുകയും ചെയ്തു. അതിനു ശേഷമാണ് നബോക്കോവ് അമേരിക്കയിലെത്തുന്നത്.
നബോക്കോവുമായി വിവിധ പത്രങ്ങളും ലേഖകരും നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് 'സ്ടോംഗ് ഒപ്പീനിയൻസ്'.

ഇക്കാര്യത്തിൽ കുറെ കാര്യങ്ങൾ വിശദീകരിക്കാനുണ്ട്. അപാരമായ  ആത്മവിസ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരിക്കൽപ്പോലും മുന്നൊരുക്കമില്ലാതെ  അഭിമുഖങ്ങൾ അച്ചടിക്കാൻ അനുവദിച്ചിരുന്നില്ല.ചോദ്യങ്ങൾ നേരത്തെ എഴുതി കൊടുക്കണം. നബോക്കോവ് ഉത്തരങ്ങൾ എഴുതി നൽകും.പ്രസിദ്ധീകരിക്കുന്നതിനു മുൻപ് സ്ക്രിപ്റ്റ് കാണിച്ചിരിക്കണം.
പ്രഭാഷണങ്ങൾ നേരത്തെ തന്നെ എഴുതി തയ്യാറാക്കിയിരിക്കും. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയ ആദ്യ വാക്യം  അരും ശ്രദ്ധിക്കും, ചിന്തിക്കുകയും ചെയ്യും.

I think like a genius, I write like a distinguished author, and I speak like a child.
ബ്രഹ്ത്

എൺപത്തിയേഴാം പേജിൽ,   അമേരിക്കൻ നോവലിസ്റ്റ്  ഹെർബർട്ട് ഗോൾഡി( Herbert Gold)ന്റെ  ചില ചോദ്യങ്ങളും  അതിനു നബോക്കോവ് നൽകുന്ന ഉത്തരങ്ങളും
 ഇവിടെ ചേർക്കുകയാണ്.


നിങ്ങൾ മതിപ്പോടെ പിതുടരുന്ന സമകാലീനരായ എഴുത്തുകാർ ആരൊക്കെയാണ്?
*ധാരാളം എഴുത്തുകാരുണ്ട്.പക്ഷേ, ഞാൻ അവരുടെ പേരുകൾ പറയില്ല.എന്റെ സ്വന്തം സന്തോഷം മറ്റാർക്കും ദോഷം ചെയ്യില്ലല്ലൊ.
ഫോക്നർ

കഷ്ടപ്പാട് സഹിച്ച് ആരെയെങ്കിലും വായിക്കുന്നുണ്ടോ?
*ഇല്ല.പല പ്രശസ്ത എഴുത്തുകാരും ജീവിച്ചിരിക്കുന്നതായിപ്പോലും ഞാൻ കരുതുന്നില്ല.ശൂന്യമായ കല്ലറകളിലാണ് അവരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നത്.അ
അവരുടെ പുസ്തകങ്ങൾ വ്യാജപതിപ്പുകളാണ്.എന്റെ വായനയുടെ അഭിരുചി വച്ച് പറയുകയാണെങ്കിൽ അവർക്ക് ഒരു പ്രസക്തിയുമില്ല.അവർ നിലനിൽക്കുന്നില്ല.ബ്രഹ്ത്, കമ്യു, ഫോക്നർ, അതുപോലെ പലരും ,എനിക്കൊന്നും തന്നെ വിനിമയം ചെയ്യുന്നില്ല (Breht , Faulkner, Camus,many others , mean absolutely nothing to me). ചില നിരൂപകരും  സഹ എഴുത്തുകാരും ചേർന്ന് ഇവരുടെയെല്ലാം രചനകൾ  മഹാസാഹിത്യം എന്ന് വാഴ്ത്തുന്നതു കാണുമ്പോൾ, ലേഡി ചാറ്റർലിയുടെ ഇണചേരലോ, എസ്രാപൗണ്ടിന്റെ അസംബന്ധമോ, എന്റെ തലച്ചോറിൽ തന്നെ നടക്കുന്ന ഗൂഢാലോചനയോട്  എനിക്കു പൊരുതേണ്ടി  വരുന്നു.
ജോയ്സിൽ നിന്ന് എന്തെങ്കിലും പഠിച്ചോ?
*ഇല്ല.എന്നെ അദ്ദേഹം സ്വാധീനിച്ചിട്ടില്ല.

ജോയ്സിനെക്കുറിച്ച് പുസ്തകം എഴുതാൻ ശ്രമിച്ചിരുന്നോ?
*ഇല്ല. അത് ജോയ്സിനെക്കുറിച്ച് ആയിരുന്നില്ല. ജോയ്സിന്റെ ഉല്ലിസസ്, ഫ്ലോബേറിന്റെ മദാം ബോവറി, കാഫ്കയുടെ മെറ്റാമോർഫോസിസ്, ഡോൺ  ക്വിക്സ്സോട്ട്,തുടങ്ങിയ കൃതികളെക്കുറിച്ച് ഇരുപത് പേജ് വീതമുള്ള ലേഖനങ്ങൾ അടങ്ങിയ പുസ്തകം ചെയ്യാൻ ആലോചിച്ചു. അതെല്ലം പ്രഭാഷണത്തിനു വേണ്ടി എഴുതിയതായിരുന്നു.
അറുന്നൂറ് വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് ഞാൻ ഡോൺ ക്വിക്സോട്ട് വലിച്ച് കീറിയെറിഞ്ഞത് ഓർക്കുന്നു. അതൊരു ക്രൂരമായ , കിരാത കൃതിയാണ്.
എന്താണ് ഭൂതകാലം?


*അത് വർത്തമാനത്തിന്റെ ഭാഗമാണ്. എന്നാൽ അത് നമ്മുടെ മുമ്പിലില്ല. അത് പ്രതിബിംബങ്ങളുടെ സമാഹാരമാണ്.എന്നാൽ പൂർണമായി ഉൾക്കൊള്ളാവുന്നവിധം  നമ്മുടെ തലച്ചോറിനു ശേഷിയില്ല. ഇവിടെ വേണ്ടത് തിരഞ്ഞെടുപ്പാണ്.ഇത് ഒരു കലയാണ്. കലാപരമായ ചേരുവകളുടെ കൂടിച്ചേരൽ സംഭവിക്കണം.യഥാർത്ഥ സംഭവങ്ങളെ കലാപരമായി പുനക്രമീകരിക്കണം.ചീത്ത ഓർമ്മയെഴുത്തുകാരൻ ഭൂതകാലത്തെ വീണ്ടും സ്പർശിക്കുകമാത്രം  ചെയ്യുന്നു. ഫലമോ?
അസമർത്ഥനായ ഒരു ഫോട്ടോഗ്രാഫർ എടുത്ത , മങ്ങിയ നീലയോ പിങ്കോ കലർന്ന ഒരു ചിത്രമായിരിക്കുമത്. മാത്രമല്ല വികാരപരമായ വേർപാടിനെ സമാധാനിപ്പിക്കാനായിരിക്കും അത് എടുത്തിട്ടുണ്ടാകുക.എന്നാൽ ശരിയായ ഓർമ്മയെഴുത്തുകാരൻ ഒരു സംഭവത്തിന്റെ സകലമാന വിശദാംശവും ശേഖരിക്കുന്നു. ശരിയായ നിറം തന്റെ കാൻവാസിൽ എവിടെ തേയ്ക്കണമെന്ന് അയാൾക്കറിയാം

ബാലാമണിയമ്മയെക്കുറിച്ച് ജി ശങ്കരക്കുറിപ്പ്

ബാലാമണിയമ്മയുടെ കവിതയെപ്പറ്റി ജി ശങ്കരക്കുറുപ്പ് എഴുതുന്നു:
ഉൽക്കൃഷ്ടവികാരങ്ങളുടെ ഉമിനീർ ഉദ്ഗമിപ്പിക്കുന്നതിനും സ്വയം അതിലലിഞ്ഞുചേരുന്നതിനും സഹജശക്തിയുള്ള ഒരു മാനസികാഹാരമാണ് ബാലാമണിയമ്മയുടെ കവിത-ആത്മീയമായ ചൈതന്യത്തെയും ലാവണ്യത്തെയും വർദ്ധിപ്പിക്കുന്ന മാനസികാഹാരം.

ബാലാമണിയമ്മയുടെ എന്റെ   പ്രേമം എന്ന കവിതയിലെ ചില വരികൾ:
നിത്യതയെ മറയ്ക്കും യവനിക
നിൻപിറകിലായൊട്ടുട്ടുലയുമ്പോൾ
മഞ്ജുളപ്പുലർത്തണ്ടാരിതളിലെ
മഞ്ഞുതുള്ളി നീയെന്നു ഞാൻ തേറുമ്പോൾ,
നിന്നെ മാറിൽച്ചേർത്തെന്നേയ്ക്കുമായ് നിർത്താ-
നൂന്നുകയാണു പാവമാമെൻപ്രേമം.

'ജീവിതം' എന്ന കവിതയിൽ നിന്ന്:

ജീവിതം വളരുന്ന വേദനയൊന്നാ;ണേവ-
മാവർത്തിക്കുന്നൂ പാടേ വ്രണിതം ഹൃദയം മേ.
ഊന്നിനോക്കുമ്പോൾ മാഞ്ഞുമാഞ്ഞുപോകുന്നൂ ജഗ-
ത്തൂതിവീർപ്പിച്ചാൽ നേർത്തുപൊട്ടുന്നൂ മനുഷ്യത്വം

നിഷ്ഫല പഠനംതാൻ, ജീവിതം പാഴ്വേലതാൻ
നിശ്ചയം:ഘോഷിക്കുന്നൂ തോറ്റടങ്ങിയ  ബുദ്ധി.
എന്നുടെ നേട്ടം, മുന്തും നേട്ടംതാനിജ്ജീവിത-
മെന്നു പാടുന്നൂ പ്രീതി പൂണ്ട, താസ്വദിക്കും ഞാൻ

ഖസാക്ക് ശില്പങ്ങൾ
'ഖസാക്കിന്റെ ഇതിഹാസ'ത്തെ ശിൽപ്പങ്ങളിൽ ആവാഹിച്ച ഒരുകൂട്ടം ശില്പികളെപ്പറ്റി വി ആർ സന്തോഷ് എഴുതിയ ലേഖനം(ഭാഷാപോഷിണി,ജനുവരി) ഒരു നോവലിന്റെ സൗന്ദര്യാത്മകമായ യുദ്ധങ്ങളെ അനുധാവനം ചെയ്യുന്നു.

ഖസാക്കിനെ കേരള സാഹിത്യ അക്കാദമിയോ, കേന്ദ്ര അക്കാദമിയോ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കേരള അക്കാദമി മുട്ടത്തുവർക്കിയെപ്പറ്റി ഒരു സ്പെഷ്യൽ പതിപ്പിറക്കി. അവരൊക്കെ ഒരു പക്ഷേ അവിടെവരെയേ എത്തിയിട്ടുണ്ടാകൂ.ഒരു മുട്ടത്തു വർക്കി പതിപ്പിനു വേണ്ടി മലയാളം ശരിക്കും ദാഹിച്ച സമയമായിരുന്നു ഇത്!. എന്നാൽ വിജയന്റെ ഈ നോവലിനെക്കുറിച്ച് നാളിതുവരെ അവർ ഒന്നും മിണ്ടിയിട്ടില്ല. മിണ്ടാൻ ധൈര്യമില്ല.അവിടെയാണ്  ഭാഷാപോഷിണിയെ സർഗ്ഗധനനായഎഡിറ്റർ  കെ.സി. നാരായണൻ ഉന്നതമായ ഒരു വിതാനത്തിലേക്ക് നയിച്ചത്. ഭാഷയുടെയും ജീവിതാവസ്ഥയുടെയും വിപണിവാക്യങ്ങളിൽ ഉഴറാതെ ഏകാന്തതയുടെ പരിവ്രാജകത്വത്തെ  സാക്ഷാത്കരിച്ച ഖസാക്കിനു ഈ അർച്ചന എത്രയോ വലിയ ബഹുമതിയാണ്. ഭാഷാപോഷിണി ആ ശില്പങ്ങളുടെ ഒന്നാന്തരം പടങ്ങൾ ഉചിതമായി പ്രസിദ്ധീകരിച്ചു.

ഇവിടെ, പത്രാധിപരുടെ കുറിപ്പിലെ ഈ വാക്യങ്ങൾ അന്വർത്ഥമാണ്:ഖസാക്കിലെ പ്രകൃതിയുടെ പ്രതിഫലനമല്ല ഈ ശില്പങ്ങൾ.അതിന്റെ വിശകലനവുമല്ല.ഖസാക്കിലെ പ്രകൃതി കല്ലിൽ വഴങ്ങിയ വിധമാണ്.അതു നോവലിന്റെ പരമ്പരാഗത പഠനങ്ങളോട് ചേർന്നു പോകണമെന്നില്ല.കല്ലാണ്.ഖസാക്ക് പൂർണമായി വഴങ്ങുന്നില്ല എന്ന് കൊത്തിയവരും പറയുന്നു.കവിത വിരമിക്കുന്നതിനേക്കാൾ, ചിത്രം എഴുതുന്നതിനേക്കാൾ ശാരീരികമാണ് കൽക്കൊത്ത്.

അട്ടകൾ
ഭയത്തെ  ഭയമില്ലാതെ , അട്ടകൾ എർപ്പെടുന്ന മൈഥുനം ജീവിതമെന്ന അദൃശ്യതയുടെ ഒരു ഭാഷ്യമാണ്.

ആംബ്രോസ് ബിയേർസ്  

അമേരിക്കൻ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേർസിന്റെ 'ദ് ഡെവിൾസ് ഡിക്ഷണറി' എന്ന പുസ്തകത്തിൽ ജീവിതത്തിലെ അനേകം സംഭവങ്ങളെയും ആശയങ്ങളെയും മറ്റൊരു കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്നതു കാണാം.അദ്ദേഹത്തിന്റെ ചില നിർവ്വചനങ്ങൾ ചുവടെ ചേർക്കുന്നു.

വായ്:ആണിനു ആത്മാവിലേക്കുള്ള കവാടം;പെണ്ണിനു ഹൃദയത്തിന്റെ വിൽപ്പനശാല.
അയൽക്കാരൻ: നമ്മെപ്പോലെതന്നെ സ്നേഹിക്കാൻ നിർബന്ധിക്കുന്നവൻ; അതേസമയം അറിയാവുന്ന എല്ലാ മാർഗവുമുപയോഗിച്ച് നമ്മെ അനുസരണകെട്ടവരാക്കി മാറ്റുന്നവൻ
സൗന്ദര്യം: ഒരു പെണ്ണ് തന്റെ കാമുകനെ ആകർഷിക്കാനും ഭർത്താവിനെ ഭയപ്പെടുത്താനും കൊണ്ടുനടക്കുന്ന അധികാരം.
പ്രണയം: ഒരു താത്കാലിക മനോരോഗം; വിവാഹം കൊണ്ട് നേരെയായികൊള്ളും.
പെയിന്റിങ്ങ്: പരന്ന പ്രതലങ്ങളെ കാലാവസ്ഥാദോഷങ്ങളിൽ നിന്ന് രക്ഷിച്ച് നിരൂപകർക്കു വിട്ടുകൊടുക്കുന്ന കല.
ജീവിതം: ശരീരം ജീർണിക്കാതിരിക്കാനുള്ള ഒരു ആത്മീയമായ അച്ചാർ

സമദാനി

ആം ആദ്മി പാർട്ടിയുടെ വരവോടെ വി ഐ പി രാഷ്ട്രീയം അസ്തമിക്കുകയാണ്. ചുമ്മാ തിരക്കുണ്ടാക്കി അമിതവേഗതയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുന്ന നേതാക്കളെ മനോരോഗ കേസുകളാക്കി ജനം തള്ളിക്കളയും.അബ്ദു സമദ്
സമദാനി 'ആം ആദ്മിയുടെ ആഗമന മധ്യേ' എന്ന ലേഖനത്തിൽ ( മാതൃഭൂമി , ജനു.9)ഇങ്ങനെ എഴുതുന്നു:യഥാർത്ഥ രാഷ്ട്രീയത്തിൽ ശത്രുവോപ്രതിയോഗിയോ ഇല്ല., പ്രതിപക്ഷമേയുള്ളു.അല്ലാത്തപക്ഷം  രവീന്ദ്രനാഥടാഗോർ പറഞ്ഞത് സംഭവിക്കും.''നമ്മുടെ ഭരണാധികാരികളുടെ അടിസ്ഥാനപരമായ പിശക് ഇതാണ്.നമ്മെ അറിയില്ലെന്ന് അവർക്ക് നന്നായറിയാം.എന്നിട്ടും നമ്മെ അറിയാൻ അവർ ശ്രമിക്കുന്നേയില്ല''.

പി പി രാമചന്ദ്രൻ
   കവി പി രാമൻ അത്രയൊന്നും പരിചിതമല്ലാത്ത ചില കവിതകൾ ചൊല്ലിക്കേട്ടതിന്റെ ആവേശത്തിൽ പി പി രാമചന്ദ്രൻ എഴുതിയ കുറിപ്പ് രാമായനം(ഹരിതകം ഡോട്ട് കോം)എന്നെ ആകർഷിച്ചു.
പലപ്പോഴും ചില ഗ്രൂപ്പുകളിയുടെ ഭാഗമായി ശ്രദ്ധ നേടുന്നവരുണ്ട്.എന്നാൽ ഒരു നല്ല കവിതയെങ്കിലുമെഴിതിയവരുമുണ്ട്. ധാരാളം നല്ല രചനകൾ സമ്മാനിച്ചിട്ട് മറഞ്ഞു പോയവരുമുണ്ട്.സി.പി.വൽസനെ ഓർക്കുന്നില്ലേ??
കെ.ജി അമർനാഥ് എവിടെപ്പോയി?അഗസ്റ്റിൻ ജോസഫ്?
പി രാമൻ

പി പി രാമചന്ദ്രന്റെ ലേഖനത്തിൽ നിന്ന്:
പൂര്‍വ്വകവികളുടെ അപ്രശസ്തവും അപരിചിതവുമായ രചനകളിലൂടെയുള്ള  പി. രാമന്റെ ഏകാന്തസഞ്ചാരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വായനയില്‍ തുടക്കംമുതലേ രാമന്‍ വേറിട്ട വഴികളിലൂടെ നടന്നു. എല്ലാവരും വായിക്കുന്നത് രാമന്‍ വായിച്ചില്ല. രാമന്‍ വായിച്ചതിലാകട്ടെ എല്ലാവരും പുതുമ കണ്ടെത്തി. ചിരപരിചയംകൊണ്ട് ശ്രദ്ധയില്‍പ്പെടാതിരുന്ന ഈരടികള്‍ രാമന്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നപോലെ ആഹ്ലാദമുണ്ടാക്കി. അങ്ങനെ കാലം കല്ലാക്കിമാറ്റിയ ചില രചനകളെങ്കിലും രാമസ്പര്‍ശത്താല്‍ അഹല്യകളായി പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈയ്യിടെ രാമന്‍ അതിനെക്കുറിച്ചെല്ലാം എഴുതിവരുന്നുണ്ട്.  സി.എ.ജോസഫ്, എ.പി. ഇന്ദിരാദേവി, ടി.ആര്‍.ശ്രീനിവാസ്, വി.വി.കെ. വാലത്ത്, പുലാക്കാട്ട് രവീന്ദ്രന്‍ , സുധാകരന്‍ തേലക്കാട്, ഏറ്റുമാനൂര്‍ സോമദാസന്‍ തുടങ്ങിയവരുടെ അനന്യതയെക്കുറിച്ച്. കാവ്യചരിത്രത്തില്‍ അവരെ അടയാളപ്പെടുത്തേണ്ട അക്ഷാംശബിന്ദുവിനെക്കുറിച്ച്.
.......
 ഇത്തരം വീണ്ടുവായനകളെ ഒരു മാനുഷികപ്രവര്‍ത്തനമായാണ്  താന്‍ കാണുന്നതെന്ന് രാമന്‍ പറയുന്നു. "എത്ര അപ്രസിദ്ധരാണെങ്കിലും അവര്‍ക്കു ചിലതു പറയാനുണ്ട്. അതിനു കാതോര്‍ക്കുക എന്നത് മാനുഷികമായ ധര്‍മ്മമാണ്. അവരുടെ കാലം അതു ചെയ്തില്ലെങ്കില്‍ നമുക്ക് ഇന്നതു കഴിയും."

മാനുഷികമെന്നതിനേക്കാള്‍  രാമന്റെ വീണ്ടുവായനയ്ക്ക് തീര്‍ച്ചയായും ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.  ഓരങ്ങളിലേക്കു മാറ്റിയൊതുക്കപ്പെട്ട ജനതയെ പരിഗണിക്കുന്നതുപോലെ അതു സാഹിത്യത്തിലെ അവഗണിക്കപ്പെട്ട പ്രകാശനങ്ങളെ  വിസ്മൃതിയില്‍നിന്നു വീണ്ടെടുക്കുന്നു.  

എൻ പി ഹാഫിസ് മുഹമ്മദ്

എൻ പി ഹാഫീസ് മുഹമ്മദിന്റെ 'കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വർത്തമാനകാലം' എന്ന പുസ്തകം(ഒലിവ് ബുക്സ്) ധീരമായ ഒരു ചുവരെഴുത്തായി കാണണം. മുസ്ലിം  സ്ത്രീകളുടെ അവസ്ഥ നല്ലപോലെ  മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. എങ്ങനെയെല്ലാം അവർ ഒറ്റപ്പെടുന്നു എന്ന് ലേഖകൻ അന്വേഷിക്കുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യം മാറുമോ?
സമഗ്രാവബോധമാണ്  ഈ പുസ്തകം തരുന്നത്. തൊഴിൽ, ബഹുഭാര്യാത്വം, ആചാരം, ആരാധന,  മാതൃദായക്രമം, വിവാഹം, ഭക്ഷണം, , വായന, വ്രതനാളുകൾ തുടങ്ങി ഹാഫിസ് മുഹമ്മദിന്റെ ശ്രദ്ധ ചെല്ലാത്ത ഇടമില്ല.
അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം ശ്രദ്ധിക്കൂ:
ഭാര്യയും ഭർത്താവും അവിവാഹിതരായ കുട്ടികളും മാത്രമുള്ള അണുകുടുംബത്തിൽപ്പോലും വീട്ടുജോലി സ്ത്രീയുടെ കടമ മാത്രമായി കരുതപ്പെടുന്ന സാമൂഹിക ചുറ്റുവട്ടമാണ് മുസ്ലിം കുടുംബങ്ങളിൽ നിലകൊള്ളുന്നത്.പുറംജോലിക്കു പോയാൽ സ്ത്രീ വഴിതെറ്റുമെന്ന് പല പുരുഷന്മാരും കരുതുന്നുണ്ട്.

നീലപത്മനാഭൻ

മലയാളത്തിനു നല്ല സർഗ്ഗാത്മക രചനകൾ സംഭാവന ചെയ്ത നീല പത്മനാഭനു എന്തുകൊണ്ടോ  ഇവിടെ കാര്യമായ അംഗീകാരങ്ങൾ ലഭിക്കുന്നില്ല.
ഇപ്പോൾ എന്റെ മുന്നിൽ അദ്ദേഹത്തിന്റെ 'സമർ അനുഭവങ്ങൾ യാത്ര'(പ്രിയത ബുക്സ്) എന്ന പുസ്തകമുണ്ട്. ഇത് നോവല്ലകളുടെ സമാഹാരമാണ്.പതിനെട്ട് നോവലുകളും എട്ട് കഥാസമാഹരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കവിതകളും വിവർത്തനങ്ങളും വേറെ.ഇത് സ്വാതി എച്ച് പത്മനാഭൻ വിവർത്തനം ചെയ്ത കൃതിയാണ്.
മനുഷ്യജീവിതത്തെ ഒരു പ്രത്യശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ , സഹജമായ അറിവുകളോടെ പിന്തുടരുന്ന രീതിയാണ്ഇവിടെയുള്ളത്.
യാത്ര എന്ന നോവല്ലയിലെ ഈ ഭാഗം നോക്കൂ:
എക്ടോപ്ലാസം ചലനാവസ്ഥയിലുള്ള വളരെ സൂക്ഷ്മ വസ്തുക്കൾ അടങ്ങിയ ഒരു വിശേഷവസ്തുവാണെന്ന് നീ പറഞ്ഞു.ഈ വസ്തു ആത്മാവിന്റെ ഉൾവസ്ത്രവും ശരീരം പുറംചട്ടയുമായതുകൊണ്ട് നമുക്കു സ്തൂലം, സൂക്ഷ്മം, എന്നു രണ്ടു ശരീരങ്ങളുണ്ട്.എന്നാൽ സൂക്ഷ്മശരീരം ഉണ്ടെന്ന ബോധം നമുക്കില്ല.കാരണമെന്തെന്നാൽ , പുറമേ, നോക്കിയിരിക്കുന്ന നമ്മുടെ യന്ത്രങ്ങൾ , അവയവങ്ങളൊക്കെത്തന്നെ സ്ഥൂലങ്ങളായ ഭൗതിക വസ്തുക്കളിലാണ്‌ വ്യാപിച്ചിരിക്കുന്നത്.നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തന പരിധിക്കകത്തു വരുന്നതു വരെ സമയം അതിനെ കാണാനോ കേൾക്കാനോ സാധിക്കുന്നില്ല

സി.എം. രാജൻ

ഒരു സമുദ്രം നീന്തിക്കടന്ന എഴുത്തുകാരനാണ് സി.എം.രാജൻ. എഴുതാൻ ഒരു ചവിട്ടു പടി വേണം; അതു കഷ്ടപ്പെട്ട് സ്വയം ഉണ്ടാക്കിയ വ്യക്തി. അതറിയണമെങ്കിൽ 'അസംബന്ധ പ്രബന്ധങ്ങൾ'(ഇൻസൈറ്റ് പബ്ലിക്ക) എന്ന പുസ്തകം വായിക്കണം.അദ്ദേഹം, മതം, മനുഷ്യൻ, ചിന്ത, മനസ്സ് എന്നിവയെപ്പറ്റിയെല്ലാം ഒരുപാട് ആലോചിച്ചു. ഒരു കവിത എഴുതാൻ ഒരു വൈകാരിക തത്വം വേണമെന്ന നിലപാടാണ് രാജനുള്ളത്.രാജന്റെ ചിതറിയ അനുഭവങ്ങൾ , ഉള്ളിൽ വലിയൊരു കടൽക്ഷോഭം കൊണ്ടുനടക്കുന്നവന്റെ ഒഴിവാക്കാനാവാത്ത അവസ്ഥകൂടിയാണ്. രാജന്റെ പുസ്തകത്തിനു ഞാൻ അവതാരിക എഴുതിയത് ഇതു ബോധ്യപ്പെട്ടതുകൊണ്ടാണ്.
ഈ വാക്കുകൾ അതിനു തെളിവു നൽകുന്നു:
എന്റെ മൂലകോശത്തിൽ എനിക്കു മുമ്പു നിലവിലുണ്ടായിരുന്ന എല്ലാ ജീവികളുടെയും പൈതൃകമുണ്ട്.മൃഗങ്ങളുടെയും മരങ്ങളുടെയുമെല്ലാം.എന്നെപ്പോലെതന്നെ സങ്കീർണമാണ് എന്റെ മൂലകോശവും.ജീവരാശികളുടെയെല്ലാം സ്മൃതിമുഴിവനും അതിൽ ആലേഖിതമായിട്ടുണ്ട്.ബ്രഹ്മാണ്ഡത്തിന്റെ ചരിത്രം മുഴുവൻ ഈ കോശത്തിലുണ്ടെന്നു  പറഞ്ഞാലും തെറ്റില്ല.

സാഹിത്യത്തെപ്പറ്റി അമേരിക്കൻ എഴുത്തുകാരി കസാന്ദ്രാ ക്ലയർ

സാഹിത്യത്തിന്റെയും കവിതയുടെയും സ്വാധീനത്തിൽ നിന്നു അകലാൻ ശ്രമിക്കുന്നവർ ദുർബ്ബലമനസ്കരായിരിക്കും.





AKSHARAJALAKAM

AKSHARAJALAKAM/