Wednesday, July 30, 2014

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരൻ ചന്തവിള നടത്തിയ അഭിമുഖം

എഴുത്തുകാരൻ ജീവിച്ചിരിക്കുന്നോ?

എം.
കെ. ഹരികുമാർ / സുധാകരൻ ചന്തവിള

? സാഹിത്യവിമർശനത്തിലേക്കുള്ള താങ്കളുടെ പ്രവേശനം എങ്ങനെയായിരുന്നു?
    പൊതുവേ ചിന്താശീലമുള്ളയാളാണ്‌ ഞാൻ. ഒരിക്കലും നിശ്ചലതയെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ചിന്ത കോളേജ്‌ തലം തൊട്ട്‌ എന്നിലുണ്ട്‌. തത്വചിന്തയോട്‌ എങ്ങനെയോ ഒരാഭിമുഖ്യം വന്നു. ഏതൊന്നിന്റെയും അപ്പുറത്തേയ്ക്ക്‌ പോകാനുള്ള ത്വര ; വണ്ടിയിലിരിക്കുമ്പോഴും അതിന്റെ ടയർ വേഗത്തിൽ ഓടുന്നതു കാണാൻ വല്ലാതെ ആഗ്രഹിക്കുന്നതുപോലെ. ഒരു സൈക്കിളിലിരുന്ന്‌ യാത്ര ചെയ്യുമ്പോൾ, ഞാനല്ല, സൈക്കിളാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ തോന്നിയിരുന്നു. 



?
നവാദ്വൈത സിദ്ധാന്തം ആവിഷ്കരിച്ച ആളാണല്ലോ താങ്കൾ. നവാദ്വൈതത്തെക്കുറിച്ച്‌ വായനക്കാർക്കുവേണ്ടി സാഹിത്യവിമർമശനത്തിൽ നവാ ചുരുക്കി പറയാമോ?

ഏതു വസ്തുവും സ്വയം നിരസിക്കുന്നു
     നവാദ്വൈതം ഒരു പദക്കൂട്ടായി പോലും നിലനിൽക്കില്ലെന്ന്‌ ചില പ്രൊഫസർമാർ പറഞ്ഞപ്പോൾ മലയാളചിന്ത എത്രമാത്രം സ്തംഭിച്ചുപോയിരിക്കുന്നുവെന്ന്
കണ്ട്‌ ഞാൻ അമ്പരന്നു. ഗുരുക്കന്മാരേയും തടിച്ച ചില പുസ്തകങ്ങളിലെ ആശയങ്ങളെയും കാണിച്ച്‌ നമ്മെ കെട്ടിയിട്ടിരിക്കുകയാണ്‌. നമുക്ക്‌ പുതുതായി ഒന്നും ആലോചിക്കാൻ വിധിയില്ല. അങ്ങനെ ശ്രമിച്ചാൽ യാഥാസ്ഥിതിക ചിന്തകന്മാർ, അവരുടെ പഴയ പ്രമാണങ്ങളുമായി വന്ന്‌ നമ്മെ ആക്രമിക്കും.
    നവാദ്വൈതം വാസ്തവത്തിൽ, എന്നിൽ വിദ്യാഭ്യാസകാലം തൊട്ട്‌ അങ്കുരിച്ച ഒരു തത്വചിന്തയുടെ നവാത്മകമായ ഉരുത്തിരിയലും പുതിയ പ്രാണനുമാണ്‌. അത്‌ ഓരോ നിമിഷത്തിലായി ഉണ്ടായി, സ്വാഭാവികമായി കൂടിച്ചേർന്ന്‌ രൂപപ്പെട്ടതാണ്‌.
    ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ പകർപ്പല്ല ഇത്‌. ശങ്കരാചാര്യരുടെ അദ്വൈതം ,  എല്ലാം ഒന്നാണെന്ന്‌ സമർത്ഥിക്കുന്നു. അത്‌ എവിടേയ്ക്കാണ്‌ പോകുന്നതെന്ന്‌ തീരുമാനിച്ചു കഴിഞ്ഞതാണ്‌. എന്താണ്‌ അന്തിമമായി ഉണ്ടാകുന്നതെന്ന്‌ മാത്രമേ അറിയേണ്ടതുള്ളൂ.
    നവാദ്വൈതം അതൊന്നുമല്ല. അത്‌ ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിർമ്മാണവുമാണ്‌.  ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself  എന്ന്‌, അതായത്‌ വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്‌.  വസ്തുവിന്‌ സ്വയം അധികാരപ്പെടുത്താനുള്ള അവകാശവുമുണ്ട്‌. വസ്തുവിനെപ്പറ്റിയുള്ള തത്വചിന്തയിൽ മൂന്നു ധാരകൾ ഞാൻ കാണുന്നു. ഒന്ന്‌ വസ്തു മറ്റൊന്നായി നിലകൊള്ളുന്നു. ഇതാണ്‌ പ്രതീകവാദം. രണ്ട്‌ അതായിത്തന്നെ നിലകൊള്ളുന്നു. ഇതാണ്‌ ഹോമി കെ. ഭാഭയുടെ അനന്യതാവാദം.  മൂന്ന്‌ ഒരു വസ്തുവിന്‌ അതായിരിക്കാൻ കഴിയില്ല. വസ്തു ഏതാണോ , അത്  ആ ആശയം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. ഇതാണ്‌ നവാദ്വൈതത്തിന്റെ കാതൽ. (അത്‌ ഞാൻ 'മറവിയുടെ നിർമ്മാണം' (പ്രസാധനം: എസ്‌. പി. സി. എസ്‌-കോട്ടയം) എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്‌.
    ഏതു വസ്തുവും സ്വയം നിരസിക്കുന്നുണ്ട്‌. വസ്തു അതിന്റെ മൗലികതയിൽ ഇരുന്നാൽ ബാഹ്യലോകവുമായി ബന്ധപ്പെട്ട്‌ പുതിയ ആശയങ്ങൾ ഉണ്ടാകില്ല. വസ്തുവിന്‌ കലഹഭാവമേയുള്ളൂ. ദുഃഖം എന്ന വാക്കിന്‌ ഒരു മൗലിക ഭാവമുണ്ട്‌. അത്‌ പക്ഷേ, ആരുടെ എപ്പോൾ, എവിടെ എന്നൊന്നും വ്യക്തമല്ലാത്ത ദുഃഖമാണ്‌. പാപത്തിന്റെ ദുഃഖം എന്ന്‌ എഴുതുന്നതോടെ, ദുഃഖം എന്ന കേവലഭാവം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. 'പൂച്ചയാണിന്നെന്റെ ദുഃഖം' എന്ന്‌ കടമ്മനിട്ട എഴുതുമ്പോൾ പൂച്ചയിലേക്ക്‌ ദുഃഖം വരുകയാണ്‌. ദുഃഖം എന്ന മൗലികതയ്ക്ക്‌ പുറത്ത്‌ മറ്റൊരു ആശയമുണ്ടാകുകയാണ്‌. ഏതു വസ്തുവിലും, ഇത്‌ എപ്പോഴും ഒരു സാധ്യതയായി നിൽക്കുന്നുണ്ട്‌. 

    ഒരു കല്ലിൽ എത്രയോ രൂപങ്ങളുണ്ട്‌.  നാം തിരഞ്ഞെടുക്കുന്നതോടെ അത്‌ പുതിയ ആശയമാകും. 'എന്റെ മാനിഫെസ്റ്റോ' (പ്രസാധനം: ഗ്രീൻ ബുക്സ്‌) എന്ന കൃതിയിൽ ജലാത്മകത എന്ന ലേഖനത്തിലൂടെ ഞാനിത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

?ശങ്കരാചാര്യരുടെ അദ്വൈതവുമായി ഇതിന്‌ ബന്ധമുള്ളതായും അതുവഴി താങ്കൾ ഒരു ആത്മീയവാദിയായുംചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ടെല്ലോ?
    നവാദ്വൈതം ഭൗതികമോ ആത്മീയമോ അല്ല. ഭൗതികം, ആത്മീയം, യാന്ത്രികം, ജൈവം തുടങ്ങിയ വിഭജനങ്ങൾ ഈ ഉത്തര-ഉത്തരാധുനിക കാലത്ത്‌ ഒട്ടും ശരിയല്ല. ഒരു കാട്ടിൽ താമസിച്ച്‌ കവിത എഴുതുന്ന ഒരാൾക്ക്‌ ചിലപ്പോൾ  ആത്മീയം എന്നൊക്കെയുള്ള വാക്കുപോലും, ആത്മാവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ഓർക്കുമല്ലോ.

?ആത്മാവ്‌ ഇല്ല. ആധുനിക ന്യൂറോ സയൻസും  ന്യൂറോ ഫിലോസഫിയും അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മസ്തിഷ്ക മരണത്തെ വെല്ലുന്ന ഏതു ആത്മാവ്‌ എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ
    യാന്ത്രികമായാണ്‌ ജീവിതം നീങ്ങുന്നത്‌. ഒരു നിമിഷത്തിൽത്തന്നെ യാന്ത്രികതയും ജൈവികതയുമുണ്ട്‌. കംപ്യൂട്ടറിൽ ചാറ്റുചെയ്യുന്ന ഒരു യുവാവ്‌ ഭൗതികവും മാനസികവുമായി പ്രവർത്തിയിൽ ഒരേ സമയം ഇടപെടുകയല്ലേ? എന്തിനെ ഏതിൽ നിന്നാണ്‌ വേർപെടുത്തേണ്ടത്‌. 
    സ്ഥലകാലങ്ങളില്ലാത്ത ഒരു ലോകത്ത്‌ യാന്ത്രികം, ഭൗതികം തുടങ്ങിയ വിഭജനങ്ങൾ അപ്രസക്തമാണ്‌. ഒരു ഇ - മെയിൽ നൂറുപേർക്ക്‌ ഒരു സെക്കന്റുകൊണ്ട്‌ അയയ്ക്കുമ്പോൾ സ്ഥലവും കാലവും ഇല്ലാതാകുന്നു.
    നൂറുപേരുടെ ഇരിപ്പിടങ്ങൾ ലോകത്തിന്റെ എവിടെയൊക്കെ ആയാലും അതൊന്നും ഇന്റർനെറ്റ്‌ കാര്യമാകുന്നില്ല. ജി മെയിൽ സഥലങ്ങൾ തമ്മിലുള്ള അകലത്തെ കരിച്ചുകളയുന്നു. കാലമോ ഈ നൂറുപേർക്ക്‌ ഒരേ സമയം സന്ദേശം അയയ്ക്കുന്നതോടെ, സ്ഥലങ്ങളുമായി ബന്ധപ്പെട്ട്‌ ആവശ്യമായ സമയം ഇല്ലാതാകുന്നു. ഇത്‌ ഞാൻ ഉത്തര-ഉത്തരാധുനികത (അൽഫാവൺ പബ്ലിഷേഴ്സ്‌, കണ്ണൂർ) എന്ന പുസ്തകത്തിൽ  ചേർത്തിട്ടുണ്ട്‌.

സാഹിത്യത്തിലെ ആത്മീയത എന്നൊരു സങ്കൽപം തന്നെ താങ്കളുടെ നിരൂപണം കൊണ്ട്‌ സംഭവിച്ചിട്ടുണ്ടല്ലോ? എന്താണ്‌ അത്തരം ഒരു ആത്മീയതയെക്കുറിച്ച്‌ പറയാനുള്ളത്‌?
    സാഹിത്യത്തിലെ ആത്മീയത എന്നത്‌ ഒരാലങ്കാരിക പദപ്രയോഗമാണ്‌.  അത്‌ വസ്തുവിന്റെ ഉള്ളിലെ അനേകം ആശയസാധ്യതകളെപ്പറ്റിയാണെങ്കിൽ സുന്ദരമാണ്‌. ആത്മീയത എന്നു പ്രയോഗിക്കുമ്പോൾ, കുറേക്കൂടി ആന്തരികമായ അർത്ഥം തേടുന്നു എന്ന ധ്വനിയുണ്ട്‌. അതാണ്‌ പ്രധാനം.

ഒരുപക്ഷേ ഒ. വി. വിജയനും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും താങ്കളെ ഇങ്ങനെ മാറ്റിത്തീർത്തുവേന്നു കരുതാൻ വഴിയുണ്ടോ?
    വിജയനെപ്പറ്റി രണ്ടു പുസ്തകം ഞാൻ എഴുതി.
ആത്മായനങ്ങളുടെ ഖസാക്ക്‌, നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ എന്നിവയാണവ. വിജയന്റെ ഇന്ത്യാവികാരം ഞാനുൾക്കൊള്ളുന്നു. വൈക്കം മുഹമ്മദ്‌ ബഷീർ, ഹെർമ്മൻ ഹെസ്സേ, തോറോ എന്നിവരുടെ തുടർച്ച ഞാനതിൽ കാണുന്നു.


മൗലികതയെക്കുറിച്ച്‌ താങ്കളുടെ പുസ്തകത്തിൽ  എടുത്തു പറയുന്നുണ്ടല്ലോ? സാഹിത്യനിരൂപണത്തിൽ മൗലികത ഇന്ന്‌ നിലനിൽക്കുന്നുണ്ടോ?

 
മൗലികത കാലഹരണപ്പെട്ടു
    മൗലികത എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. തണ്ടിൽ നിന്നു മുളയ്ക്കുന്ന ചെടിയെപ്പോലെയാകണം രചനകൾ.  നാം ഒരിടത്തു നിന്ന്‌ സ്വയം ജനിക്കേണ്ടതില്ല. എവിടെ നിന്നും നമുക്ക്‌ വളരാൻ കഴിയണം. നമ്മുടെ പാരമ്പര്യം, പൈതൃകം എന്നിവയൊക്കെ നമ്മുടെതന്നെ ദുർബ്ബലബിന്ദുക്കളായി മാറാൻ പാടില്ല. ചില പാരമ്പര്യങ്ങളുണ്ടെങ്കിലെ, നമുക്ക്‌ എഴുതാൻ കഴിയൂ എന്ന ചിന്തയ്ക്ക്‌ ഇന്ന്‌ അടിസ്ഥാനമില്ല. ലോകം തന്നെ പാരമ്പര്യമാണ്‌. എന്റെ കാഴ്ചയിലും അനുഭവത്തിലും അറിവിലും കടന്നുവരുന്നതെല്ലാം എന്റെ പാരമ്പര്യമാണ്‌. പൈതൃകം ഉപകരണങ്ങളുടെ സമുച്ചയമാണ്‌. നമുക്ക്‌ അവയെ യഥേഷ്ടം ഉപയോഗിക്കാം. അതിനപ്പുറത്ത്‌ ചരിത്രപരമായി വേറെ അർത്ഥമില്ല.
    സാഹിത്യനിരൂപണം ഒരു പുസ്തകത്തിന്റെ  പഠനമെന്ന സങ്കൽപംതന്നെ തകർന്നു.  ഒരു പുസ്തകത്തെയും പഠിക്കുന്നതിലൂടെ വിമർശകന്റെ ജ്ഞാനയാത്രകൾ പൂർത്തിയാകുന്നില്ല.
    വിമർശകന്‌ സിദ്ധാന്തം വേണം. അതിന്‌ തത്വചിന്തയും ചരിത്രവും ആവശ്യമാണ്‌. മലയാളവിമർശനത്തിൽ സ്വന്തമായ ഒരു സിദ്ധാന്തം ഇതുവരെ ഉണ്ടായിട്ടില്ല. അവിടെയാണ്‌ ഞാൻ പുതിയ തത്വചിന്തയും സിദ്ധാന്തവും അവതരിപ്പിക്കാൻ ശ്രമിച്ചതു.  എന്റെ നവാദ്വൈതം പുതിയൊരു ജ്വാലയാണെന്ന്‌, ആശയമാണെന്ന്‌ ഡോ. ചാത്തനാട്ട്‌ അച്യുതനുണ്ണി, ഡോ. കെ. എം. ജോർജ്ജ്‌, സുകുമാർ അഴീക്കോട്‌ തുടങ്ങിയവർ അഭിപ്രായപ്പെട്ടത്‌ ഓർക്കുമല്ലോ.
    മലയാളവിമർശനത്തിൽ ഇപ്പോഴും സുഖിപ്പിക്കൽ പഠനങ്ങളേയുള്ളൂ. പുസ്തകം വിട്ട്‌ വിമർശകൻ സഞ്ചരിക്കണം. നഗരത്തെയോ മരണത്തെയോ പറ്റി അയാൾ എഴുതണം. അത്‌ സാഹിത്യം, കല, തത്വചിന്ത തുടങ്ങിയ വ്യവഹാരങ്ങളിലേക്കുള്ള യാത്രയാകണം.

നമ്മുടെ ഭാവുകത്വവാദം തകർന്നടിയുന്നതായി താങ്കൾ അവകാശപ്പെടുന്നുണ്ടല്ലോ? ഇതിന്‌ ആസ്പദമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വാദം എന്താണ്‌?


വായിച്ച പുസ്തകങ്ങൾക്ക് പുറത്തേക്ക്

    ഭാവുകത്വം, സ്വത്വം എന്നെല്ലാം പറഞ്ഞ്‌ ഇപ്പോഴും എഴുതുന്നവരെ കാണാം. ഇവർ സമകാലീന ലോകത്തെ കാണാത്തവരാണ്‌. ക്ലാസ്സുമുറികളിൽ നിന്നു പഠിച്ചതു അതുപോലെ ഛർദ്ദിച്ചുകൊണ്ടിരുന്നാൽ വിമർശനമുണ്ടാകില്ല. സ്വന്തമായി യാതൊരു ചിന്തയുമില്ലാത്തവർക്കെല്ലാം മലയാളവിമർശനരംഗത്ത്‌ ഇരിപ്പിടം നേടാം. ഇവിടെ പത്രപ്രവർത്തകരും വായിക്കുന്നില്ല. പഴയതെല്ലാം ഹൃദിസ്ഥമാക്കുകയും പഴയ ടെക്സ്റ്റുകളുമായി ഇന്നത്തെ കൃതികളെ ബന്ധിപ്പിക്കുകയും ചെയ്താൽ നല്ല ചിന്തയുണ്ടാകുമോ? പലരുടെയും പേരുകൾക്ക്‌ ഭാരമുണ്ട്‌.  പക്ഷേ ഒരു വാക്യം പോലും സ്വന്തമെന്ന്‌ പറഞ്ഞു ചൂണ്ടിക്കാണിക്കാനില്ല. വാക്യങ്ങളെപ്പറ്റി അവബോധമില്ല. ഒരു വാക്യത്തിനെങ്കിലും പൂർണ്ണതയും ധ്വനനശേഷിയും വേണ്ടേ. 'എന്റെ  ജ്ഞാനമുകുളങ്ങൾ' (ഗ്രീൻ ബുക്സ്‌) എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകം ഓർക്കുകയാണ്‌. എന്റെ തന്നെ 151 വാക്യങ്ങളാണ്‌ ഇതിലുള്ളത്‌. 
     ഒരു സാഹിത്യവിമർശകനെന്ന നിലയിൽ, ഞാൻ വായിച്ച പുസ്തകങ്ങളുടെ പുറത്ത്‌ മാത്രം ജീവിക്കുന്നയാളല്ല. വായിച്ച പുസ്തകങ്ങളുടെ സൃഷ്ടിയുമല്ല ഞാൻ.  ഞാൻ അതിനോക്കെ മുകളിലാണ്‌. എന്നെ പ്രചോദിപ്പിച്ചവർ, ഉത്തേജിപ്പിച്ചവർ, വികാരം കൊള്ളിച്ചവർ, ദുഃഖിപ്പിച്ചവർ, ചതിച്ചവർ, പ്രേമിച്ചവർ എല്ലാം എന്റെ കൂടെയുണ്ട്‌. അവർ തന്ന നിമിഷങ്ങളിലും ഞാൻ ഇടയ്ക്കിടയ്ക്ക്‌ ജീവിക്കാറുണ്ട്‌. ഒരു സ്തംഭിച്ച നിമിഷമല്ല ഞാനെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു.
    ജീവിതത്തിൽ സ്വയം നിരാസവും നിർമ്മാണവുമാണുള്ളത്‌. ഇതാകട്ടെ, ഓരോ നിമിഷവും സംഭവിക്കുകയാണ്‌. ബോധപൂർവ്വമായും അല്ലാതെയും. മനസ്സ്‌ ഒരു കാലമാണ്‌. എങ്കിൽ ആ കാലത്തിൽ നാം ബന്ധിതരല്ല; മനസ്സ്‌ തന്നെ മുന്നോട്ടു പോകുകയാണ്‌. അതിന്മേൽ വന്നുവീഴുന്ന പൊടിപടലങ്ങളെ അത്‌ കുടഞ്ഞുകളഞ്ഞ്‌ മുന്നേറുന്നു. ഇവിടെ ഈ പ്രവാഹം മാത്രമാണുള്ളത്‌. വേറൊന്നുമില്ല. ഇതാണ്‌ നവാദ്വൈതത്തിന്റെ മുഖ്യപ്രക്രിയ. ഭാവുകത്വം എന്ന ചിന്തപോലും ഇന്ന്‌ പ്രസ്ക്തമല്ല. കാരണം ഒരെഴുത്തുകാൻ തന്റേതുമാത്രമായി കണ്ടെത്തുന്ന പ്രത്യേക രുചിയാണ്‌ ഭാവുകത്വം.  ഇങ്ങനെയൊന്ന്‌ ഉണ്ടെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ പുസ്തകം വായിക്കേണ്ടതുണ്ടോ? ആ എഴുത്തുകാരൻ പറയുന്ന ഭാവുകത്വം എഴുതിയെടുത്ത്‌ പഠിച്ചാൽ പോരേ? ആ ഭാവുകത്വവുമായി നമുക്കെന്തു പങ്കാളിത്തമാണുള്ളത്‌. ഭാവുകത്വം സ്ഥിരമാണ്‌. അതിനു വളർച്ചയില്ല. അപ്പോൾ അത്തരം മുൻവിധികളോടെയുള്ള വായന വല്ലാത്തൊരു പാരതന്ത്ര്യമാവില്ലേ?
    മാത്രമല്ല ഒരു പ്രത്യേക ഭാവുകത്വത്തിന്റെ ആധിപത്യം ഇന്നില്ല. ഇന്നത്തെ സാംസ്കാരിക സാഹചര്യം വ്യത്യസ്തമാണ്‌. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നെ
ങ്കിൽ അത്‌ കുറേക്കൂടി ശരിയാകുമായിരുന്നു.  ഉത്തരാധുനികതയുടെ കാലത്തുപോലും ഭാവുകത്വം പ്രകടമല്ല. ഭാവുകത്വത്തിന്റെ മരണമാണ്‌ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരിടത്തും ഭാവുകത്വകേന്ദ്രീകരണമോ ആധിപത്യമോ ഇല്ല. ഒരെഴുത്തുകാരനും സാംസ്കാരിക ചിന്താമണ്ഡലത്തിൽ ഒരു കേന്ദ്രമല്ല.
    ഫേസ്ബക്കുപോലുള്ള ഇന്റർനെറ്റ്‌ കമ്മ്യൂണിറ്റി നെറ്റുവർക്കുകളിൽ, ഏതൊരാൾക്കും സ്വതന്ത്രമായി എഴുതാം; പ്രതികരിക്കാം. അവിടെ മാഷുമാരില്ല. അവിടെ ഒരു വരകൊണ്ടോ, ചിത്രംകൊണ്ടോ സന്ദേശം കൊണ്ടോ ഇടപെടുന്നവരെല്ലാം അവരുടേതായ പ്രത്യേകതകളാണ്‌ ഇറക്കിവയ്ക്കുന്നത്‌.  അതിൽ ഉടൻ പ്രതികരണങ്ങൾ ഉണ്ടാകുന്നു. ഇതാകട്ടെ അയാൾക്കും തടയാനോക്കില്ല.
    ഒരെഴുത്തുകാരനോ ബ്ലോഗറോ നൽകുന്ന പ്രത്യേക രുചിക്കായി ആരും കാത്തുനിൽക്കുന്നില്ല. എല്ലാവരും അവരവരുടേതായ സ്വാതന്ത്ര്യവും സംസ്കാരവുമാണ്‌  അന്വേഷിക്കുന്നത്‌. 

?എഴുത്തുകാരൻ ഗ്യാരന്റിയുള്ള നിർമ്മാതാവല്ല എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കാൻ കാരണമെന്ത്‌
    എഴുത്തുകാരന്‌ എപ്പോഴാണ്‌ നല്ല കൃതി എഴുതാൻ കഴിയുകയെന്ന്‌ പറയാനാവില്ല. ഒരു  പുസ്തകം എഴുതി എന്നതുകൊണ്ട്‌, രണ്ടാമതൊന്നുകൂടി എഴുതണമെന്നില്ല. അരുന്ധതിറോയ്‌  ഉദാഹരണം.  ജീവിതത്തിലൊരിക്കലും ഒന്നും എഴുതാത്ത അരുന്ധതി, ഒരുദിവസം നോവലുമായി പ്രത്യക്ഷപ്പെട്ടു, സകല അവാർഡുകളും വാങ്ങുന്നു. പിന്നീട്‌ ഒന്നും എഴുതാൻ കഴിയാതെ വരുന്നു; ചില ലേഖനങ്ങളൊഴിച്ച്‌, ഒരു സിനിമാക്കഥപോലെ തോന്നുന്നു.
    ഒത്താൽ ഒത്തു  എന്നേയുള്ളൂ എഴുത്ത്‌. അതിന്‌ ഗ്യാരണ്ടിയില്ല. പുസ്തകം എഴുതിയതിലുള്ള ഉയർച്ച അയാളുടെ ജീവിതത്തിലില്ല. പ്രശസ്തിയോ, പണമോ കിട്ടുന്നുണ്ടാവാം. തരംതാണ കൃതികളുമായി കഴിഞ്ഞ ഒരാൾ, പിന്നീട്‌ നല്ല പുസ്തകം എഴുതിയെന്നു കരുതൂ. അത്‌ വ്യക്തിപരമായ വളർച്ചയുടെ ചിഹ്നമായി കാണാനാവില്ല.  കാരണം, അയാൾ വീണ്ടും ചീത്ത കൃതികൾ എഴുതുന്നു.

കവികൾ അഹങ്കാരികളാണ്‌, കവിതയിലെ തത്വചിന്തയും ദർശനവും മരിച്ചുകഴിഞ്ഞു ഇങ്ങനെയെല്ലാം പറയാൻ കാരണമെന്ത്‌?
കവിത എന്ന അനുഷ്ഠാനം
    കവിത ഒരു അനുഷ്ഠാനരൂപമാണിന്ന്‌.  കവിതയിൽ നിന്ന്‌ ഇന്ന്‌ പുതിയൊരു ആശയമോ വികാരമോ കിട്ടാനില്ല. പഴയകാല കവിതകളെ അതേപടി ആവർത്തിക്കുകയാണ്‌. കവിതാരചന സർഗ്ഗാത്മകമാണെന്നുപോലും എനിക്കഭിപ്രായമില്ല. കാരണം പുതുതായൊന്നും തരാനാവാത്തവിധം, ആ മീഡിയ ഗതാനുഗതികത്വത്തിൽ അമരുകയാണ്‌. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അതേപടി  എന്തിനെഴുതുന്നു? കെ. ജി. ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിതയിലൂടെ ടി. പി. ചന്ദ്രശേഖരൻ വധത്തെ അപലപിക്കുകയുണ്ടായി. എന്താണ്‌ ഇവിടെ കവിത? ആ വധത്തെ അപലപിക്കാനുള്ള ഉപാധിയോ? കവിത എന്ന മാധ്യമത്തിന്‌ ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്‌?
    കവിതയുടെ ലോകം ഏകതാനമാണ്‌. അത്‌ കവികൾ മുൻകൂട്ടി തീരുമാനിച്ചതാണ്‌. കവികൾ ചേർന്ന്‌ അതിന്‌ പ്രത്യേകത കൊടുക്കാൻ ശ്രമിക്കുന്നുവേന്നേയുള്ളൂ. കവിതാരചന സർഗ്ഗാത്മകമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌, പല ബ്ലേഗർമാരും, സ്വന്തം പേരുപോലും മറച്ചുപിടിച്ച്‌ ബ്ലോഗിൽ കവിത എഴുതുന്നത്‌.
    മുടിയേറ്റ്‌, തെയ്യം എന്നിവ പോലെ അനുഷ്ഠാന കളയാണ്‌ കവിതയും.  ഒരു കവി വരുന്നു എന്നു പറഞ്ഞാൽ ഉടനെ, യാഥാസ്ഥിതികമായതെന്തോ കടന്നുവരുന്നു എന്നാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.  ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഇതു പറയുന്നത്‌. എങ്കിലും ഞാൻ ധാരാളം കവിതകൾ വായിക്കാറുണ്ട്‌.  കുമാരനാശാൻ, ബാലാമണിയമ്മ, ടോമാസ്‌ ട്രാൻസ്ട്രോമർ,വിറ്റ്മാൻ,എലിയറ്
റ്‌,നെരൂദ, ഫെർനാൻഡോ പെസ്സാവോ (Fernando Pessoa)തുടങ്ങിയവരെയാണിഷ്ടം Literature is the most agreeable way of ignoring life  എന്ന്‌ പെസ്സാവോ പറയുമ്പോൾ നാമൊന്ന്‌ ഞെട്ടും.
    കവിതയുടെയൊക്കെ കാലം കഴിഞ്ഞെന്നാണ്‌ തോന്നുന്നത്‌. പുതിയ സാഹിത്യമേഖലകൾ ആരായണം. ഗദ്യത്തിന്റെ എത്രയോ തലങ്ങൾ ഇനിയും അവശേഷിക്കുന്നു. എന്തിനാണ്‌ എല്ലാവരും കവിതകളെഴുതുന്നത്‌?

താങ്കളുടെ അഭിപ്രായത്തിൽ ഒരു യഥാർത്ഥ നിരൂപകന്റെ ദൗത്യം എന്താണ്‌?
    നിരൂപകന്‌ സ്വന്തം സൈദ്ധാന്തികതലം വേണം. വല്ലവരുടെയും തിയറി പ്രയോഗിച്ചുനോക്കിയാൽ മാത്രം പോരാ. 


?നമ്മുടെ നാട്ടിൽ സാഹിത്യത്തെ ഗൗരവമായിക്കാണുന്നവരുടെ ഒരു വലിയ സമൂഹം വളർന്നുവരാത്തത്‌ എന്തുകൊണ്ട്‌.
    സാഹിത്യം ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ ഇന്ന്‌ ജനമനസ്സുകളിൽ നിന്ന്‌ ബഹിഷ്കൃമായിക്കഴിഞ്ഞു. പൂർണ്ണമായി സാഹിത്യത്തിൽ നിന്ന്‌ പറിച്ചുനടപ്പെട്ട ജനതയാണ്‌ ഇന്നത്തേത്‌. സാഹിത്യകാരൻ പറഞ്ഞാൽ കേൾക്കുന്ന ഒരു ഭരണകൂടമോ, പാർട്ടിയോ, മറ്റേതെങ്കിലും സമൂഹമോ ഇല്ല. ഒരെഴുത്തുകാരൻ രോഗം ബാധിച്ച്‌, സാമ്പത്തികത്തകർച്ച വന്ന്‌ പിന്മാറിയാൽ അയാളെ ആരും  തിരിഞ്ഞു നോക്കില്ല. അയാൾ ഇരുപതുവർഷം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. ഒരു സാഹിത്യസ്ഥാപനം പോലും അതു കാണാൻ ശ്രമിക്കുന്നില്ല. അവരെല്ലാം രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ പിന്നാലെയാണ്‌.  രാഷ്ട്രീയക്കാർ പറയുന്നതുകേട്ട്‌ പ്രതികരിക്കാനും കവിതയെഴുതാനും കഥയെഴുതാനും നടക്കുന്ന പ്രമാണിമാരാണിവിടെയുള്ളത്‌.  അവരുടെ ലക്ഷ്യം വേറെയാണ്‌. അയ്യനേത്ത്‌, ഏകലവ്യൻ എന്നിവർ ജീവിച്ചിരിപ്പുണ്ടെന്ന്‌ പലരും അറിഞ്ഞത്‌, അവർ മരിച്ചപ്പോഴാണ്‌. കാരണം രോഗം ബാധിച്ചും അവശതകൊണ്ടും അവർ പതിറ്റാണ്ടുകളോളം ഒന്നും എഴുതിയില്ല. എല്ലാവരും മറന്നു. അവർ മരിച്ചു. അവർ എഴുതിയത്‌ മികച്ച സാഹിത്യമല്ല എന്നൊക്കെ പറയുന്നത്‌ തെമ്മാടിത്തരമാണ്‌. ആരാണിവിടെ മികച്ചതുമാത്രം എഴുതുന്നത്‌? ആർക്കാണ്‌ ഇവിടെ ചിരസ്ഥായിത്വമുള്ളത്‌? കാലാതിവർത്തിയായത്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന പത്തു രചനകൾ നമുക്കുണ്ടോ?
    സാഹിത്യകാരന്മാർതന്നെ, സാഹിത്യമെന്ന വ്യവഹാരത്തെ തകർക്കുകയാണ്‌. അവർ ഓരോ സന്ദർഭത്തിലും ഇറക്കുന്ന പ്രസ്താവനകളിൽ ഒപ്പിടുന്നവരെ നോക്കിയാൽ മതി. ടി. പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്‌ പ്രസ്താവനയിറക്കിയതിൽപ്പോലും, ഒരു ക്ലിക്ക്‌ എന്ന അടിസ്ഥാനത്തിലാണ്‌ ആനണ്ട്‌ തുടങ്ങിയവർ അതിനെ സമീപിച്ചതു. ഞങ്ങൾ ഏതോ ബ്രാഹ്മണരാണ്‌ എന്ന്‌ ഇവർ വ്യംഗ്യമായി പറയുന്നു. ജാതിയും സങ്കുചിത താൽപര്യങ്ങളും പ്രവർത്തിക്കുന്നു. ചിലർ ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കുന്നു.

സവർണ്ണാധിപത്യം നമ്മുടെ സാഹിത്യത്തെ അടക്കിഭരിക്കുന്നതായി പറയുന്നുണ്ടെല്ലോ? എന്താണഭിപ്രായം?
    സവർണ്ണത ഒരിക്കലും ഒഴിഞ്ഞുപോകില്ല. കാരണം, അത്‌ ബ്രാഹ്മണപ്രസ്ഥാനത്തിൽ നിന്ന്‌ രക്തം വഴി സംക്രമിച്ചതാണ്‌. ഫോൺ എടുക്കാതിരിക്കൽ, കണ്ടാൽ മിണ്ടാതിരിക്കൽ, പ്രസംഗിക്കുമ്പോൾ തനിക്ക്‌ ഇഷ്ടമില്ലാത്തവന്റെ പേരുമാത്രം ഒഴിവാക്കുന്നത്‌ ഇതെല്ലാം സവർണ്ണമനോഭാവത്തിന്റെ അവശിഷ്ടങ്ങളാണ്‌. ദളിതനിൽ പോലും അത്‌ പ്രവർത്തിയാകുന്നു.

ഭരണം മാറുന്നതിനനുസരിച്ച്‌ അക്കാദമികളുടെ സ്വഭാവം മാറുന്നുണ്ടോ? സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും മാത്രം നൽകാനുള്ളതാണോ അക്കാദമി അവാർഡുകൾ?
    അക്കാദമികൾ അനുഷ്ഠാനം എന്ന നിലയിൽ ചിലതു ചെയ്തല്ലേ പറ്റൂ. നല്ലയാളുകൾ വരുമ്പോൾ നല്ലതു പ്രതീക്ഷിക്കാം.

വിമർശകനെയും വിമർശനത്തെയും ഒഴിവാക്കിക്കൊണ്ടുള്ള സാഹിത്യാസ്വാദനത്തിന്‌ ഇന്ന്‌ പ്രചാരമേറുന്നതായി തോന്നുന്നുണ്ടോ?
    ഇന്ന്‌ പത്രങ്ങളിൽ റിവ്യൂ മാത്രമേയുള്ളൂ. ഇത്‌ പ്രചാരവേലയാണ്‌. ശരിയായ സാഹിത്യവിമർശനം ഇപ്പോൾ ഉണ്ടാകുന്നില്ല.


?ഒരു എഴുത്തുകാരനുമായി വിമർശകനുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം.

 
വിമർശകൻ ദല്ലാൾ അല്ല
 
    എഴുത്തുകാരനെ കാര്യമായി ആലോചിക്കാത്ത, പിൻതുടരാത്ത വിമർശനമാണ്‌ വേണ്ടത്‌. വിമർശകൻ ആരുടെയും ദല്ലാൾ അല്ല. അയാളുടെ ലോകം വേറെയാണ്‌.

?സത്യങ്ങൾ തുറന്നു പറയുന്നവർ എന്നും അകറ്റപ്പെടുകയും പുറമേ മേനി നടിക്കുവർ അരങ്ങു വാഴുകയും ചെയ്യുന്ന സ്ഥിതി പണ്ടേയുള്ളതാണല്ലോ. ഇനിയിതു വർദ്ധിക്കുകയല്ലേയുള്ളൂ.
    സത്യങ്ങൾ തുറന്നു പറയുന്നവരുണ്ടോ? പ്രത്യേക ലക്ഷ്യത്തോടെ സത്യം പറയുന്നവരെ കാണാം.

രാഷ്ട്രീയം താങ്കളുടെ എഴുത്തിൽ കടന്നു വരാറില്ലല്ലോ? വ്യക്തമായ രാഷ്ട്രീയ നിലപാടുകളില്ലാത്തത്താണോ അതിനു കാരണം?
    എന്റെ രാഷ്ട്രീയം എന്റെ 'അക്ഷരജാലകം' കോളത്തിൽ കാണാം. വളരെ വ്യക്തമാണ്‌. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക്‌ ഞാനില്ല. സ്വാതന്ത്ര്യമാണ്‌ പ്രധാനം. അഭിപ്രായം പറയുമ്പോഴും എഴുതുമ്പോഴും ഒന്നും തടസ്സപ്പെടുത്തരുത്‌.
    കക്ഷിരാഷ്ട്രീയം നമ്മെ അടിമായാക്കും.  ഏവനേയും തൊഴുതുനിൽക്കണം. ഇഷ്ടമുള്ളത്‌ എഴുതാൻ കഴിയില്ല.
    തെരുവിൽ താമസിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടും പാർട്ടികളും ഭരണകൂടവും എന്തുചെയ്തു എന്ന്‌ നോക്കിയാൽ രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാവും.

താങ്കളുടെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല  നിരൂപകൻ ആരാണ്‌ ?
    'ഒരു നിരൂപകൻ' എന്നു പറയുന്നത്‌ ശരിയല്ല. കാരണം, ഇവിടെ സൈദ്ധാന്തിക നിരൂപണമില്ലല്ലോ? കൃഷ്ണചൈതന്യയുടെ 'സംസ്കൃത സാഹിത്യത്തിലെ തത്വചിന്ത' എന്ന പുസ്തകമാണ്‌ എന്നെ ഏറ്റവും ആകർഷിച്ചതു. തീർച്ചയായും എം. പി. പോൾ, കെ. ഭാസ്കരൻ നായർ, മുണ്ടശ്ശേരി, ജി. എൻ. പിള്ള, മാരാർ, സി. ജെ. തോമസ്‌, എം. ഗോവിന്ദൻ, കേസരി, കെ. പി. അപ്പൻ, അഴീക്കോട്‌ തുടങ്ങിയവരെയൊക്കെ ഓർക്കേണ്ടതുണ്ട്‌.


?എല്ലാ വ്യവഹാരങ്ങളും മരിച്ച' ഈ കാലത്ത്‌ ജീവിതം തന്നെ വല്ലാതെ കറുത്തു പോകുകയില്ലേ.
    സ്വത്വം, ഭാവുകത്വം, അനുഭവം, മനഃശാസ്ത്രം, സ്ഥലം, കാലം എന്നിവയുടെയെല്ലാം മരണം യാഥാർത്ഥ്യമായ ഈ കാലത്ത്‌ എഴുത്തുകാരൻ പുതിയ ബോധം നേടിയേ മതിയാകൂ. വസ്തുവിനെ എങ്ങനെ നവീകരിക്കാം എന്ന കാഴ്ചയായിരിക്കണം അത്‌. ലോകം ഓരോ നിമിഷവും പഴകുകയാണ്‌; നശിക്കുകയുമാണ്‌. അതിവേഗം നശിക്കുന്ന ഈ ലോകത്ത്‌ നാം എന്തിന്‌ സ്വന്തം വസന്തങ്ങളെ മറ്റുള്ളവർക്ക്‌ വേണ്ടി മണ്ണിട്ടുമൂടണം.

താങ്കൾ ഒരു നിരൂപകനെന്ന നിലയിൽ സ്വയം എങ്ങനെയാണ്‌  വിലയിരുത്തുന്നത്‌?
    ഞാൻ 1984-ൽ ആദ്യപുസ്തകമായ 'ആത്മായാനങ്ങളുടെ ഖസാക്ക്‌' നാഷണൽ ബുക്സ്റ്റാളിലൂടെ പ്രസിദ്ധീകരിച്ചു. അന്ന്‌ ഞാൻ എം. എ. വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ പതിനഞ്ച്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എല്ലാം സാഹിത്യനിരൂപണമാണ്‌. എന്റെ സാഹിത്യനിരൂപണത്തിന്റെ ചിന്ത, വാസ്തവത്തിൽ എപ്പോഴും വളർച്ചയുടെ പാതയിലാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
    എന്റെ ചില സ്ഥിരം വായനക്കാർ എന്നെ ശരിക്കും വിലയിരുത്തുന്നതായി തോന്നിയിട്ടുണ്ട്‌. 'പ്രസക്തി' മാസികയിൽ വി. കെ. ഷറഫുദീൻ എഴുതിയത്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്കിൽ' പറഞ്ഞ കാര്യങ്ങൾ പിന്നീട്‌ ഒ. വി. വിജയൻ  'ഇതിഹാസത്തിന്റെ ഇതിഹാസത്തിലൂടെ' ശരിവച്ചുവെന്നാണ്. വിജയന്റെ 'ആത്മീയത' അദ്ദേഹം ഗുരുസാഗരവും മധുരം ഗായത്രിയും എഴുതുന്നതിനുമുമ്പേതന്നെ ഞാൻ നിർമ്മിച്ചുവെന്നും 
ഷറഫുദീൻ എഴുതിയത്‌ ഓർക്കുന്നു.
    എന്നെപ്പറ്റിയാണ്‌ പുതിയ തലമുറയിലെ നിരൂപകരിൽ ഏറ്റവും പഠനം നടന്നത്തെന്ന്‌ ഗൽഫിൽ നിന്ന്‌ ജോസഫ്‌ എന്നൊരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ചതു കൗതുകമായി.  സുകുമാർ അഴീക്കോട്‌  'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെപ്പറ്റി ഒരു ലേഖനം തന്നെ എഴുതി. 'ഹരികുമാറിന്റെ നവചിന്തകൾ' എന്നാണ്‌ ആ ലേഖനത്തിന്റെ പേര്‌. ഡോ. എം. ലീലാവതി, എം. അച്ചുതൻ,  ഫാദർ. ഡോ. കെ. എം. ജോർജ്ജ്‌, ഡോ. എൻ. എ. കരീം, ചെമ്മനം ചാക്കോ, കല്ലേലി രാഘവൻ പിള്ള, ഡോ. കെ. രാജശേഖൻ നായർ, ഡോ. ചാത്തനാട്ട്‌ അച്ചുതനുണ്ണി, ഡോ. പി. സോമൻ, ഡോ. ഗീതാ സുരാജ്‌, ഡോ. മാത്യുപോൽ, തുടങ്ങിയവർ പഠനം എഴുതിയിട്ടുണ്ട്‌. ഇതിനുപുറമേ പുതിയ തലമുറയിലെ ഒട്ടേറെപ്പേരും എഴുതിയിട്ടുണ്ട്‌.
    മാവേലിക്കരയിലെ 'വായന' യുടെ സമ്മേളനത്തിൽ വച്ച്‌ എന്റെ 'വീണപൂവ്‌ കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകത്തെപ്പറ്റി ഒരു കവി പ്രസംഗിച്ചതു, ഞാൻ ആശാന്റെ വീണപൂവിനെ വേറൊരു രീതിയിൽ മറികടന്നുവെന്നാണ്.
    മലയാള വിമർശനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തമായ ഒരു സിദ്ധാന്തം ആവിഷ്കരിക്കാൻ കഴിഞ്ഞു (നവാദ്വൈതം) എന്നത്‌ ഞാൻ വിനയപൂർവ്വം പറയട്ടെ. ഒരുപക്ഷേ, വരും കാലങ്ങളിൽ ഇതിനെപ്പറ്റി കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം.
    അദ്ധ്യാപകനായതുകൊണ്ടോ, മലയാളം പഠിച്ചതുകൊണ്ടോ നിരൂപണം എഴുതിയ ആളല്ല ഞാൻ.  തത്വചിന്തയിലുള്ള പ്രത്യേക അഭിനിവേശം കൊണ്ട്‌ വിമർശനത്തിലേക്ക്‌ തിരിഞ്ഞവനാണ്‌.


Tuesday, July 29, 2014

ഹരികുമാറിന്റെ നവാദ്വൈതവും ഉത്തര-ഉത്തരാധുനികതയും

Sunday, July 20, 2014

വിമർശകന്റെ സർഗാത്മക കല




എം.കെ.ഹരികുമാർ
സാഹിത്യകൃതിയുടെ പിന്തുടർച്ചക്കാരനോ, മധ്യവർത്തിയോ കണ്ടുപിടിത്തക്കാരനോ അല്ല വിമർശകൻ. കാരണം, അയാൾ കേവലം ആസ്വാദകനല്ല. ഒരു ഒഫീഷ്യൽ വായനക്കാരനല്ല. പാരയണ വേളയിലെ മനുഷ്യൻപോലുമല്ല അയാൾ. വായനക്കാരനെന്ന നിലയിൽ നിരൂപകൻ നേടുന്ന അറിവല്ല, അയാളുടെ സർഗാത്മക രചനയ്ക്ക്‌ ഉപയോഗിക്കുന്നത്‌. വിമർശകൻ, നിയമപ്രകാരം ഒരു കൃതിയുടെയും ഗോ‍ൂഢമായ തലത്തെ അനുസന്ധാനം ചെയ്യുന്നില്ല. അതായത്‌, സാഹിത്യനിരൂപണം നോവലിസ്റ്റിന്റെയോ കവിയുടെയോ ജീവിതവുമായി ബന്ധപ്പെട്ട ഒന്നല്ല. എഴുത്തുകാരുടെ കലയുമായിപ്പോലും അതിന്‌ ആന്തരികമായി ബന്ധമില്ല. വിമർശകൻ അനുഭവിക്കുന്ന അതാര്യതയുടെ (opacity)ജ്വര (hauntology )ത്തിന്റെ ഇരയാകാനാണ്‌ അയാൾ വിധിക്കപ്പെടുന്നത്‌. സാഹിത്യകൃതിയുടെ പാരായണം, എല്ലാവരെയുംപോലെയാണ്‌ അയാൾ നേരിടുന്നത്‌. ചരിത്രത്തിലോ രാഷ്ട്രീയത്തിലോ ഇടപെടുന്ന കൃതിയുടെ രൂപകങ്ങൾക്ക്‌ വ്യാഖ്യാനം ചമയ്ക്കുന്നതുകൊണ്ട്‌ നിരൂപകനെന്താണ്‌ നേട്ടം. അങ്ങനെ ആ കൃതി കൂടുതൽ സുവ്യക്തമാക്കിയതുകൊണ്ട്‌ സാധാരണ വായനക്കാർക്ക്‌ പ്രയോജനമുണ്ടായേക്കാം. എന്നാൽ ഇത്‌ വിമർശകന്റെ ജ്ഞാനസമ്പാദനം, ആന്തരിക രസസമ്പാദനം, അതീത സഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട ഒന്നും അയാൾക്ക്‌ നൽകുന്നില്ല.



    നിരൂപണകലയിൽ, അയാൾ തേടുന്നത്‌, A Potrait of the Artist as a Youngman എന്ന നോവലിൽ James Joyce ,  Epiphany  എന്ന ആശയം കണ്ടെത്തുന്നതുപോലെയാണ്‌ .Epiphany  എന്നാൽ ഏതൊരു സാധാരണ വസ്തുവിന്റെയും 'ആത്മാവാ'ണ്‌ .ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ നമ്മുടെ മനസ്സിലുണ്ടാകുന്ന വെളിപാടാണ്‌ എപ്പിഫനി. (its soul ,its whatness , leaps  to us from the vestment of its appearance.)ഇതിനു തുല്യമായ വൈകാരിക വ്യതിയാനവും നവാദ്വൈതവുമാണ്‌ വിമർശകൻ തേടുന്നത്‌. സാഹിത്യകൃതിയുടെ മുഖ്യധാരാ പ്രശ്നങ്ങളെ നിർധാരണം ചെയ്യുന്നതിൽ നിന്ന്‌ വ്യതിചലിച്ച്‌ അയാൾ കൃതിയുടെ അതാര്യതകളെ അന്വേഷിക്കുന്നു. ഈ അതാര്യതകൾ എഴുത്തുകാരൻ (നോവലിസ്റ്റ്‌, കഥാകൃത്ത്‌) ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല. ഇത്‌ എഴുത്തുകാരന്റെ ഭാഷയിലൂടെ ഉരുത്തിരിയുന്നു.

  ഇത്   ചംക്രമണ[Discursive സ്വഭാവമുള്ള യുക്തി വൈചിത്ര്യമാണ്‌. ഒന്നൊന്നായി നിഷേധിച്ച്‌ കഥാപാത്രങ്ങൾ സ്വയം വിഘടിപ്പിക്കുന്നതിന്റെയും വാക്കുകൾ പരസ്പരം ചേർത്ത്‌ അവയുടെ അർത്ഥത്തിൽ നിന്ന്‌ വ്യതിചലിക്കുന്നതിന്റെയും ചംക്രമണമാണിത്‌.
    സാഹിത്യകൃതിയുടെ പ്രമേയത്തിന്റെ വിവിധ ഘടനകൾ പരിശോധിച്ചുകൊണ്ട്‌ നീങ്ങുമ്പോഴും  വിമർശകന്‌ തന്റേതായൊരു വ്യവസ്ഥയും ഇടവുമുണ്ട്‌. കൃതിയുടെ അതാര്യതയെ തന്റേതാക്കി മാറ്റിക്കൊണ്ട്‌ ആത്മീയവും സാഹസികവുമായ ഒരു ബദൽ യാത്രയായി അത്‌ മാറുന്നു. സാഹിത്യകാരനെ, കൃതിയിലൂടെ മുഖ്യപാതയെ എതിർക്കുന്നതിനുപകരം, അഗാധവും സമാന്തരവുമായ ഒരുപഥം കണ്ടെത്തുക എന്നതും വിമർശകന്റെ ഉത്തവാദിത്തമായി ഈ കൃതിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള വിചാരം, താത്ത്വികമേഖലയിലേക്കുള്ള ഒരു ആഴ്‌ന്നിറങ്ങലായിരിക്കെ തന്നെ വിമർശകൻ സ്വന്തം അസ്തിത്വത്തെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലുമാണ്‌. താൻ എങ്ങനെയെല്ലാം ജീവിക്കുന്നു എന്ന്‌ തിരയേണ്ടതും അതിന്റെ എപ്പോഴും മാറുന്ന സ്വഭാവത്തെ സ്ഥിരീകരിക്കേണ്ടതും അയാൾക്ക്‌ പ്രധാനമാണ്‌.


    സാഹിത്യകൃതിയെപ്പറ്റിയുള്ള ഒരു വ്യാജസൗന്ദര്യാത്മകതയുടെ സൃഷ്ടിയിലേക്ക്‌ നയിക്കാൻ ഇത്‌ കാരണമാകുന്നു. സമാന്തരവും അഗാധവുമായ ഒരു വ്യാജകൃതിയെ അയാൾ സാഹിത്യകൃതിയിൽ നിന്ന്‌ നിർമ്മിച്ചെടുക്കുന്നു. ഞാൻ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന പുസ്തകമെഴുതിയപ്പോൾ (1984) ഈ വിധമൊരു ദാർശനിക നിരൂപണത്തിന്റെ മേഖലകളാണ്‌ തുറന്നത്തെന്ന്‌ അറിയിക്കട്ടെ. ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'ത്തെപ്പറ്റിയുള്ള പഠനമാണ്‌ 'ആത്മായനങ്ങളുടെ ഖസാക്ക്‌' എന്ന്‌ അതിന്റെ പുതിയ പതിപ്പിന്റെ (മെലിൻഡ, തിരുവനന്തപുരം, 2012) പിൻകവറിലും എഴുതിയിട്ടുണ്ട്‌. അത്‌ അക്കാദമിക്കായ ക്ലിനിക്കലായ വിശദീകരണം മാത്രമാണ്‌. ആ കൃതിയെപ്പറ്റിയുള്ള പോപ്പുലറായ ഒരു വാർത്ത അതിനുപിന്നിലുണ്ട്‌. അതിനേക്കാൾ കുറേക്കൂടി അപ്പുറമാണ്‌ ' ആത്മായനങ്ങളുടെ ഖസാക്കി'ന്റെ ഇടം. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കഥാപാത്രങ്ങൾ, പ്രകൃതി, സംഭാഷണങ്ങൾ, നോവലിസ്റ്റിന്റെ നിരീക്ഷണങ്ങൾ എന്നിവയിലൂടെ ഞാൻ മറ്റൊരു അതാര്യതയെ സൃഷ്ടിക്കുകയും അതിനെ വിഘടിപ്പിക്കുകയുമാണ്‌ ചെയ്തത്‌.

ഞാൻ ഖസാക്കിന്റെ ബദൽ അഥവാ വ്യാജ സൗന്ദര്യാത്മകതയാണ്‌ തേടിയത്‌. ഈ വ്യാജഘടകം, യാഥാർത്ഥ്യത്തിനെതിരായ കലാപമല്ല; മറിച്ച്‌ യാഥാർത്ഥ്യം തന്നെ അവശേഷിക്കുന്നുണ്ടോ എന്നതിനെപ്പറ്റിയുള്ള ആലോചനയാണ്‌. നോവലിന്റെ ഭൗതികതയും വായനയുടെ പൊതുരുചിയും ചേർന്ന്‌, നിർമ്മിക്കുന്ന വർത്തമാനമുഖത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ഞാൻ സൃഷ്ടിക്കുന്നത്‌, എന്റെ തന്നെ കൃതിയുടെ താത്ത്വിക, സൗന്ദര്യ വെളിപ്പെടുത്തലുകളാണ്‌. ആഖ്യാനത്തിലൂടെ നോവലിന്‌ പ്രത്യക്ഷത്തിൽ അപ്രാപ്യമായ ഒരു സൗന്ദര്യലോകം കണ്ടുപിടിക്കുന്നു. ഇതാകട്ടെ, നോവലിന്റെ പോപ്പുലർ രുചിക്ക്‌ അറിയാത്തതും യഥാർത്ഥമല്ലാത്തതുമാണ്‌. ഇത്‌ എന്റെ വ്യാജ, സാങ്കൽപിക കൃതിയുടെ ഉദയമാണ്‌. അതിലൂടെയാണ്‌ എന്റെ ചിന്തകൾ സ്ഥിരീകരിക്കപ്പെടുന്നത്‌. എന്റെ നവീനമായ എംഫനി ആണിത്‌. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കുന്നു:



''നീറിപ്പിടിക്കുന്ന ആധ്യാത്മിക വീഴ്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സംവത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു പഥികന്റെ നീരാഴങ്ങളുടെ തെളിമ. കറുത്ത പുഷ്പങ്ങളുടെ പരാഗണങ്ങൾ. മഥനങ്ങളുടെ ഇലനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക്‌ ഒരു യാത്ര. ഖസാക്കിൽ ധ്വനിക്കുന്ന ജൈവലോകത്തിന്റെയും പദാർത്ഥ ലോകത്തിന്റെയും ആത്മാവ്‌. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധനങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന്‌ ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ, വിശ്വാസികളാകുന്ന പ്രാർത്ഥനകളും നിഷ്കളങ്ക രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും. ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടെയും വസ്തുക്കളിലൂടെയും പരിണമിക്കുകയാണ്‌". (വൃക്ഷാഗ്രങ്ങൾ, പേജ്‌ 77)

    ഈ രീതിയിൽ പുരോഗമിക്കുന്ന ഭാഷ വിമർശകന്റെ പൊതു അഭിരുചിയുടെ ഭാഗമല്ല. നോവലിനെ പരിചയപ്പെടുത്താനോ, അതിന്‌ കൂടുതൽ ആഴം നൽകാനോ ഉള്ള ശ്രമമല്ല ഇവിടെയുള്ളത്‌. ആ കൃതിയുടെ നിശ്ശബ്ദതകളെ സർഗ്ഗാത്മകമായ തലത്തിലേക്ക്‌ സമന്വയിപ്പിക്കുകയാണ്‌ എന്റെ ലക്ഷ്യം. അതിലൂടെ ആ നോവലിലെ കഥാപാത്രങ്ങൾ എന്റെ കാഴ്ചവട്ടത്ത്‌ പുനർജനിക്കുന്നു. ഓരോ നിമിഷവും പുനർജനിക്കുന്നു. പ്രകൃതിയെപ്പറ്റി, കഥാപാത്രബന്ധങ്ങളെപ്പറ്റി വിജയൻ നൽകുന്ന സൊ‍ാചനകൾ, അർത്ഥങ്ങൾ എല്ലാം എന്റെ വ്യാജ സൗന്ദര്യങ്ങളുടെ ലോകത്ത്‌ മാറിമറിയുന്നു. വ്യാജം എന്ന ആശയം ഇവിടെ പൊതുരുചിയുടെ ഭാഗമായുള്ള തരംതാണ അർത്ഥത്തിലല്ല ഉപയോഗിക്കുന്നത്‌. സാങ്കൽപിക കൃതിയുടെ നിരൂപണത്തിലേക്ക്‌ ഒരാൾ എത്തുന്നതിന്റെ കലാപരമായ വിശദീകരണമാണിത്‌. എന്റെ 'ആത്മായനങ്ങളുടെ ഖസാക്ക്‌' ഒരു നോവലിനെ പശ്ചാത്തലമായി സ്വീകരിച്ചുകൊണ്ടുള്ള സ്വകാര്യസൗന്ദര്യനിർമ്മാണമായിരിക്കെത്തന്നെ, അത്‌ എന്റെ സാങ്കൽപികകൃതിയുടെ നിരൂപണവുമാണ്‌. ഇവിടെ സാങ്കൽപിക കൃതിയായി മാറുന്നത്‌, 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ നിശ്ശബ്ദതകളും അതാര്യതകളും ചേർന്നുണ്ടായ ദാർശനിക, സൗന്ദര്യ ജ്വരമാണ്‌.

Wednesday, July 16, 2014

ജലഛായയുടെ മതിഭ്രമം

ജലഛായയെക്കുറിച്ച്  ഷീബ ഇ കെ  എഴുതിയ കുറിപ്പ്


 യാഥാര്‍ത്ഥ്യമോ മിഥ്യയോ എന്നു വേര്‍തിരിച്ചെടുക്കാനാവാത്ത

ഒരു അസന്നിഗ്ദാവസ്ഥയാണ് ശ്രീ എം കെ ഹരികുമാറിന്റെ ആദ്യ നോവല്‍ -

ജലഛായ-വായിച്ചു തീര്‍ന്നപ്പോള്‍ ഉള്ളിലുടലെടുത്തത്.പുസ്തകത്തിന്റെ

ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുണ്ട് അതിലെ 90% എഴുത്തുകാരുടേയും

പുസ്തകങ്ങളുടെയും വിവരങ്ങള്‍ സാങ്കല്പികമാണ് .എന്നിരുന്നാലും

യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന മിഥ്യ,മിഥ്യയോടടുത്തു നില്‍ക്കുന്ന

യാഥാര്‍ത്ഥ്യം-അതു തന്നെയാണ് ജലഛായ നല്‍കുന്ന വായനാനുഭവം.

 ലൂക്ക് ജോര്‍ജ്ജ് എന്ന എഴുത്തുകാരനായ ഉപദേശി-

ഉപദേശിയാണെങ്കിലും അയാള്‍ പിഴച്ചവനുമാണ്-ഒരു നോവലെഴുതുന്നതിനായി

അയാളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ജോര്‍ദ്ദാന്‍ എന്ന

എഴുത്തുകാരി -അവരുടെ അഭിമുഖസംഭാഷണങ്ങളിലൂടെയാണ് നോവല്‍

കടന്നുപോകുന്നത്.കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഇരുണ്ട

ഏടുകളില്‍ ചിലത് ഈ സംഭാഷണങ്ങളിലൂടെ വെളിവാകുന്നുണ്ട്.നോവലിന്റെ

ആദ്യഭാഗങ്ങളില്‍ പരാമര്‍ശിച്ച കുരുമുളകുമരണങ്ങളും

അവസാനഅദ്ധ്യായങ്ങളിലെ മുലയുത്സവങ്ങളും ജന്മിത്വത്തിന്റേയും

കീഴാളാനുഭവങ്ങളുടേയും നേരെഴുത്തുകളാണ്.കുരുമുളകുമരണങ്ങള്‍ വായനക്കാരെ

അത്യന്തം അസ്വസ്ഥരാക്കാതിരിക്കില്ല.ക്രൈസ്തവതയുടെ വര്‍ത്തമാന-

ചരിത്ര-വിമര്‍ശനങ്ങള്‍ നോവലിലൂടനീളം പരാമര്‍ശിക്കപ്പെടുന്നുണ്ട്.കൂടാതെ

ആത്മീയത,ലൈംഗികത,ദാമ്പത്യം,സാഹിത്യം,ജന്തുജീവിതം,വൈദ്യം തുടങ്ങി

ഒട്ടേറെ തലങ്ങളെ സ്പര്‍ശിച്ചു വികസിക്കുന്ന രചനാരീതി പരമ്പരാഗത നോവല്‍

സങ്കല്‍പ്പങ്ങളില്‍ നിന്നു വിഭിന്നമാണ്.

നോവലിലൊരിടത്തു പറയുന്നു-

"ഭാരതത്തിലെ ആണുങ്ങളുടെ മനസ്സ് സ്ത്രീയെ ഉള്‍ക്കൊള്ളാനാവാത്ത

വിധം രാമനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്.ഇന്ത്യന്‍ സ്ത്രീകള്‍ക്ക് രണ്ട്

മാര്‍ഗ്ഗങ്ങളേയുള്ളൂ.അത് സീതയുടെ മനസ്സിന്റെ സാധ്യതകളാണ്.ഒന്ന്

ജീവിതം എന്നെങ്കിലുമുണ്ടാവുമെന്ന കാത്തിരിപ്പ്,രണ്ടാമത്തേത്

അംഗീകരിക്കപ്പെടാത്തതു കൊണ്ടുള്ള ആത്മഹത്യ.(അത് വേശ്യാവൃത്തി

സ്വീകരിക്കലോ വിവാഹം നിഷേധിക്കലോ ആവാം)ഇന്ത്യയിലെ ദമ്പതിമാര്‍

തങ്ങളുടെ സ്നേഹവും ദാമ്പത്യവും യാഥാര്‍ത്ഥ്യവല്‍ക്കരിക്കുകയല്ല,മറിച്ച്

സങ്കല്പമായി കൊണ്ടു നടക്കുകയാണ്”.ജലഛായയുടെ സ്ത്രീപക്ഷമുഖം ഈ

വരികളില്‍ വായിച്ചെടുക്കാന്‍ കഴിയും.

 വായനക്കാരന് ഈ നോവലിനെ എങ്ങനെ

വേണമെങ്കിലും സമീപിക്കാം.ചിലപ്പോള്‍

കഥയായി,അഭിമുഖമായി,പഠനമായി,ദര്‍ശനമായി,കവിതയായി കീഴ്മേല്‍

മറിയുന്ന രചനാരീതി തന്നെയാണ് ഈ നോവലിന്റെ ചാരുതയും

പ്രത്യേകതയും.ദീര്‍ഘകാലത്തെ പഠനവും ചിന്തയും ദര്‍ശനങ്ങളും പകര്‍ന്നു

നല്‍കിയ സാഹിത്യചിന്തയില്‍ നിന്നുടലെടുത്തതാണ് ജലഛായ.നോവലിസ്റ്റ്

പറയുന്നതുപോലെ ഈ പുസ്തകത്തില്‍ നിന്ന് നോവല്‍ കണ്ടെത്തേണ്ടത്

വായനക്കാരന്‍ തന്നെയാണ്. എങ്കിലും കവിത്വം നിറഞ്ഞ ഏറെ വാചകങ്ങള്‍ ഈ

നോവലിനെ സുന്ദരവും ദീപ്തവുമാക്കുന്നു എന്നത് പറയാതെ വയ്യ.

Monday, July 14, 2014

ലൂക്ക്‌ ജോർജ്‌ - പുതിയ നായക സങ്കൽപം


ഡോ.പോൾ മണലിൽ

ജലഛായയെപ്പറ്റി ഡോ. പോൾ മണലിൽ എഴുതുന്നു


    വരുംകാലങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ഒരു രചനയായിരിക്കും എം.കെ.ഹരികുമാറിന്റെ 'ജലഛായ' എന്ന നോവൽ. ഒരു നിരൂപകൻ നോവലിസ്റ്റായി മാറിയതുകൊണ്ടല്ല ഈ കൃതി ചർച്ചചെയ്യപ്പെടുക. 'ജലഛായ' നമ്മുടെ നോവൽ സങ്കൽപംതന്നെ പൊളിച്ചെഴുതിയിരിക്കുന്നു. നോവൽഘടനയുടെയും കഥാപാത്രങ്ങളുടെയും ശൈലിയുടെയും കാര്യത്തിൽ മാത്രമല്ല, മലയാളനോവലിലെ നായകസങ്കൽപം തന്നെ ഹരികുമാർ പൊളിച്ചെഴുതിയിരിക്കുകയാണ്‌. മാറുന്ന ഭാവുകത്വത്തിന്റെ പശ്ചാത്തലത്തിൽ ഇതെല്ലാം ചർച്ചചെയ്യപ്പെടേണ്ടതാണ്‌. എന്നാൽ ഒരു പരീക്ഷണം എന്നു മുദ്രകുത്തി 'ജലഛായ'യെ നിരൂപകർ പാർശ്വവൽക്കരിക്കാൻ തുനിഞ്ഞാൽ ഇതിലെ കഥാപാത്രങ്ങൾ 'നിശ്ശബ്ദതയുടെ ജലച്ചായ'ത്തിൽ നിന്നും ഇറങ്ങിവന്ന്‌ അവരെ കോമാളിയെന്ന്‌ വിളിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പ് നൽകുന്നു! അതിനാൽ ഈ നോവൽ മുൻവിധികൾ കൂടാതെ വായിക്കുകയാണ്‌ വേണ്ടത്‌.
    സർഗ്ഗാത്മകതയും ബഹുസ്വരത നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ വായനക്കാരെ ആകർഷിക്കുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്‌. പരമ്പരാഗത ശൈലിയിൽ അവർ നായകനും നായികയുമാണ്‌. എന്നാൽ ഞാൻ അവരെ കേവലം കഥാപാത്രങ്ങൾ എന്നു വിളിക്കുന്നു. ലൂക്ക്‌ ജോർജ്‌, ജോർദാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ കഥാപാത്രങ്ങളിലൂടെയാണ്‌ ജലഛായ നോവൽ രൂപം പ്രാപിക്കുന്നത്‌.


    'ജലഛായ'യിൽ നിറഞ്ഞു നിൽക്കുന്നതു ലൂക്ക്‌ ജോർജാണ്‌. ഈ കഥാപാത്രത്തെ നായകൻ എന്നു വിളിക്കാൻ ഞാൻ ധൈര്യപ്പെടില്ലെങ്കിലും  മലയാള നോവൽ സാഹിത്യചരിത്രത്തിൽ ലൂക്ക്‌ ജോർജിന്‌ ഒരിടം എം.കെ.ഹരികുമാർ കണ്ടെത്തിയിരിക്കുന്നു.
    ഇ.എം.ഫോസ്റ്റർ രണ്ടുതരം കഥാപാത്രങ്ങളെയാണ്‌ നോവലുകളിൽ നിരീക്ഷിച്ചിട്ടുള്ളത്‌. 'Aspects of the Novel' എന്ന പുസ്തകത്തിൽ ഫോസ്റ്റർ പറയുന്നതു, കഥാപാത്രങ്ങളെ flat characters, round characters എന്നിങ്ങനെ രണ്ടായി തരംതിരിക്കാമെന്നാണ്‌. നോവലിലെ വിവിധ സന്ദർഭങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോയാലും ചില കഥാപാത്രങ്ങൾ ആദ്യന്തം ഒരേ സ്വഭാവം വച്ചു പുലർത്തുന്നവരായിരിക്കും. അവർക്ക്‌ ഒരു മാറ്റവുമില്ല. അത്തരം കഥാപാത്രങ്ങളെയാണ്‌ flat characters  എന്നു വിളിക്കുന്നത്‌. എന്നാൽ നോവലിലെ വിവിധ സന്ദർഭങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോൾ ചില കഥാപാത്രങ്ങൾക്ക്‌ മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തിലൂടെയും വിവിധ സന്ദർഭങ്ങളിലെ അനുഭവങ്ങളിലൂടെയും ഈ കഥാപാത്രങ്ങൾ വികാസം ആർജ്ജിച്ച്‌ പൂർണ്ണത കൈവരിക്കുന്നു. അത്തരം കഥാപാത്രങ്ങളെ round characters എന്നു വിളിക്കുന്നു. സങ്കീർണ്ണ പ്രകൃതിക്കാരായ ഈ കഥാപാത്രങ്ങളാണ്‌ ഒരു നോവലിന്റെ മഹത്വം സൃഷ്ടിക്കുന്നത്‌.



    ഇ.എം.ഫോസ്റ്റർ സൂചിപ്പിച്ച തരത്തിൽ മലയാളത്തിൽ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്‌. കഥാപാത്രത്തിന്റെ പൂർണ്ണത മുൻനിർത്തി നോവലിന്റെ മഹത്വം നിശ്ചയിച്ചാൽ 'ഇന്ദുലേഖ'യിലെ നായകനായ മാധവമേനവൻ 'ഘാതകവധ'ത്തിലെ പുലയൻ പൗലോസിന്റെ മുമ്പിൽ ഒന്നുമല്ലെന്ന്‌ പറയേണ്ടിവരും. അതുപോട്ടെ!
    അതിനാൽ സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നമുക്ക്‌ കഥാപാത്രങ്ങളെയും നോവലിനെയും മറ്റും വിലയിരുത്താൻ കഴിയില്ല. അതിനൊരു ഉത്തമദൃഷ്ടാന്തമാണ്‌ എം.കെ.ഹരികുമാറിന്റെ ലൂക്ക്‌ ജോർജ്‌. ഈ കഥാപാത്രത്തെ വിലയിരുത്താൻ ഉദ്യമിക്കുമ്പോൾ അതൊരു പാഴ്‌വേലയാണെന്ന്‌ 'ജലഛായ'യിൽ നായികാപദവി അലങ്കരിക്കുന്ന ജോർദാൻ നിരീക്ഷിക്കുന്നുണ്ട്‌. ഇ.എം.ഫോസ്റ്റർ പറയുന്ന 'കഥാപാത്രം' തന്നെ അപ്രസക്തമാകുന്നു, 'ജലഛായ'യിൽ. ദുരന്തനാടകത്തിൽ കഥാപാത്രത്തെക്കാൾ പ്രസക്തം ഇതിവൃത്തമാണെന്നു അരിസ്റ്റോട്ടിൽ പറഞ്ഞ മട്ടിലല്ല 'ജലഛായ'യിൽ എം.കെ.ഹരികുമാർ കഥാപാത്രത്തിന്റെ പ്രസക്തിയും അപ്രസക്തിയും നിർവചിക്കുന്നത്‌.
    കഥാപാത്രങ്ങളെപ്പറ്റിയുള്ള ജോർദാന്റെ നിരീക്ഷണം കഥാപാത്രത്തിന്റെ അപ്രസക്തിയെപ്പറ്റിയാണ്‌ ചിന്തിപ്പിക്കുന്നത്‌! അതിങ്ങനെ:
"കഥാപാത്രങ്ങൾ നിലനിൽക്കണമെന്ന്‌ എന്തിന്‌ ചിന്തിക്കണം? കഥാപാത്രം ഭാഗികമായ വീക്ഷണമാണ്‌. അത്‌ മനുഷ്യന്റെ ലോകവും അവന്റെ ചിന്താഗതിയും ലക്ഷ്യവും മാത്രം ചിത്രീകരിക്കണമെന്ന്‌ നിർബന്ധമില്ല. കഥാപാത്രം സൂചന  മാത്രമാകാം. അതിലൂടെ മുന്നേറേണ്ടത്‌ വായനക്കാരാണ്‌. വായനക്കാരുടെ ആഗ്രഹങ്ങൾക്കൊത്ത്‌ കഥാപാത്രങ്ങൾക്ക്‌ പലവഴിക്ക്‌ പിരിയാം. കഥാപാത്രം മനുഷ്യസഹജമല്ല; അതു പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള സങ്കേതമാണ്‌."


ഇ എം .ഫോസ്റ്റർ



 'ജലഛായ'യിലെ ലൂക്ക്‌ ജോർജിനെപ്പറ്റി ആലോചിക്കുമ്പോൾ നോവലിസ്റ്റിന്റെ ഈ കഥാപാത്രസങ്കൽപം വായനക്കാരെ ആകർഷിക്കുന്നു. കഥാപാത്രം കഥയിലെ ഒരു സൂചനമാത്രമാണ്‌. അതിനാൽ വായനക്കാരനാണ് അതിലൂടെ മുന്നേറേണ്ടത്‌. കഥാപാത്രം പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള സങ്കേതമാണ്‌. അതിനാൽ കഥയിൽ കഥാപാത്രം എന്നൊന്നില്ല! ലൂക്ക്‌ ജോർജ്‌ ഒരു കഥാപാത്രമാണെങ്കിൽ 'ജലഛായ' വായിച്ചുകഴിയുമ്പോൾ ആ കഥാപാത്രം ഇല്ല. ലൂക്ക്‌ ജോർജ്‌ പ്രകൃതിയുടെ രഹസ്യങ്ങളിലേക്കുള്ള ഒരു വായനക്കാരൻ മാത്രമാണ്‌. ഈ കഥാപാത്രം മനുഷ്യസഹജമല്ല. അതിനാൽ ലൂക്ക്‌ ജോർജ്‌ ഇ.എം.ഫോസ്റ്ററിന്റെ വായനക്കാരൻ  മാത്രമാണ്‌. 'ജലഛായ'യിൽ പത്രപ്രവർത്തക കൂടിയായ ജോർദാൻ ഇങ്ങനെ എഴുതുന്നു:
"ലൂക്ക്‌ എന്ന വ്യക്തി, ഒരു പക്ഷെ ,നമ്മൾ ഓരോരുത്തരുമാകാം. നമ്മളിൽ ഇനിയും പിറക്കാത്ത മനുഷ്യനായിരിക്കാം."
    'ജലഛായ'വായിച്ചുകഴിയുമ്പോൾ, വായനക്കാർക്ക്‌ തോന്നുന്നത്‌, ലൂക്ക്‌ ജോർജ്‌ എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണോ എന്നാണ്‌.
    തോമസ്‌ ഹാർഡി 'മേയർ ഓഫ്‌ കാസ്റ്റർബ്രിഡ്ജ്‌' എന്ന നോവൽ എഴുതിയപ്പോൾ അതിനൊരു ഉപശീർഷകം നൽകി A story of a man of character'. ഈ ഉപശീർഷകം സൂചിപ്പിക്കുന്ന തരത്തിൽ ഈ നോവലിലെ നായകൻ ഹെൻചാർഡ്‌ സങ്കീർണ്ണമായ മനുഷ്യാവസ്ഥയും മനുഷ്യപ്രകൃതിയും അനാവരണം ചെയ്യുന്നു. 'ജലഛായ'യിൽ എം.കെ.ഹരികുമാർ അവതരിപ്പിക്കുന്ന ലൂക്ക്‌ ജോർജ്‌ ഇതേപോലെ സങ്കീർണ്ണമായ മനുഷ്യപ്രകൃതിയെ അനാവരണം ചെയ്യുന്നതിനൊപ്പം ഒരു ഭിന്നവ്യക്തിത്വത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഷീറിന്റെ മൂക്കൻ എന്ന കഥാപാത്രത്തെ ഓർമ്മവരുന്നു. ഭാഷയും പ്രമേയവും ആശയവും ഒന്നുമല്ല, കഥാപാത്രത്തിന്റെ ചിത്രീകരണമാണ്‌ പ്രധാനമെന്ന്‌ തോന്നിപ്പോകും വിശ്വവിഖ്യാതമായ മൂക്കനെയും ലൂക്ക്‌ ജോർജിനെയും കാണുമ്പോൾ ഇതേപോലെ കഥാപാത്രം കഥയെക്കാൾ വലുതാകുന്ന രചനകൾ മലയാളത്തിൽ വേറെയും ഉണ്ടായിട്ടുണ്ട്‌.'അരനാഴികനേര'
ത്തിലെ കുഞ്ഞോനച്ചൻ ഒരു ഉദാഹരണം. പാറപ്പുറത്തിനു മാത്രമെ അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയൂ. കുഞ്ഞോനാച്ചൻ ഏകനും മകനുമായി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ എം.കെ.ഹരികുമാർ ലൂക്ക്‌ ജോർജിനെ അവതരിപ്പിക്കുന്നതു മറ്റൊരു തരത്തിലാണ്‌. ആ കഥാപാത്രം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ഹരികുമാർ പറയുന്നത്‌, ലൂക്ക്‌ ജോർജിന്‌ അനുഭവങ്ങൾ ഇല്ലെന്നാണ്‌! മിഥ്യയെ അറിഞ്ഞുകൊണ്ട്‌ സ്വീകരിച്ചാൽ അത്‌ അനുഭവമാകുമോ? അതിനാൽ ലൂക്ക്‌ ജോർജ്‌ എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണെന്നു തോന്നുകയില്ല.
    ലൂക്ക്‌ ജോർജിനെപ്പറ്റി ആലോചിക്കുമ്പോൾ ഗെയ്ഥേയുടെ ഫൗസ്റ്റിൻപ്പറ്റി ഓർത്തുപോകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യൻ അനുഭവിക്കുന്ന അസ്വാസ്ഥ്യത്തിന്റെ അതിശക്തമായ രൂപഭാവങ്ങൾ ലൂക്ക്‌ ജോർജിൽ കാണുന്നതുപോലെ ഫൗസ്റ്റിലും കാണാൻ കഴിയുന്നു. ഫൗസ്റ്റിന്റെ മനസ്സിൽ നന്മതിന്മകളുടെ സംഘർഷമുണ്ട്‌. അതു അതിരൂക്ഷമാണ്‌. ഫൗസ്റ്റിന്റെ മനസ്സിൽ അതു ദർശിക്കാമെങ്കിലും ലൂക്ക്‌ ജോർജിന്റെ മനസ്സ്‌ നമുക്കു കാണാൻ കഴിയുന്നില്ല. ലൂക്ക്‌ എഴുതിയ 'നിശ്ശബ്ദതയുടെ ജലച്ചായം' എന്ന നോവലിനെ നായകനായ മനുവിനെപ്പറ്റി ജോർദാന്റെ ഒരു ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു:
"ഇന്നത്തെ അറിവുവച്ച്‌ ഒരാൾ സ്വന്തം കഥാപാത്രത്തിന്റെ ജാതകവും മനഃശ്ശാസ്ത്രവുമൊക്കെ വിവരിക്കുന്നതു സാഹസമായിരിക്കും."
    ലൂക്ക്‌ ജോർജ്‌ ഒരു കഥാപാത്രമാണെങ്കിലും ഒരു നോവലിസ്റ്റ്‌ എന്ന നിലയിൽ അയാൾ കഥാപാത്രങ്ങളെ ചമയ്ക്കുന്ന ഒരെഴുത്തുകാരനാണ്‌. അയാൾ വിശ്വാസിയല്ലെങ്കിലും ദൈവവചനം പ്രഘോഷിക്കുന്നു. എം.കെ.ഹരികുമാർ വ്യാഖ്യാനിക്കുന്നതു, ലൂക്ക്‌ ജോർജ്‌ മറ്റൊരാളുടെ വേഷം ചെയ്യുന്ന ഒരു വ്യക്തിയാണെന്നാണ്‌! ലൂക്ക്‌ പറയുന്നതും ചിന്തിക്കുന്നതും ആരുടെ ജീവിതമാണെന്ന്‌ വ്യക്തമല്ലെന്നാണ്‌ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്ന ജോർദാൻ പറയുന്നത്‌.
ഗൊയ്ഥെ

    എം.കെ.ഹരികുമാറിന്റെ നായകസങ്കൽപം ഒരു യാഥാർത്ഥ്യമായി സ്വീകരിച്ചാൽ, 'ജലഛായ'യിലെ നായകൻ ലൂക്ക്‌ ജോർജ്‌ തന്റെ കപടവും സത്യസന്ധവുമായ ദാർശനികഭാവത്തിൽ ബുദ്ധിപരമായ ഒരു പരിവേഷം കാഴ്ചവയ്ക്കുന്നു എന്നു പറയാൻ തോന്നുന്നു. എന്നാൽ ലൂക്ക്‌ ജോർജ്‌ വായനക്കാർക്ക്‌ ചിന്താപരമായ ഒരു സമസ്യയാണ്‌. തോമസ്‌ മാൻ എഴുതിയ The Holy Sinner'എന്നൊരു നോവൽ വിഖ്യാതമാണല്ലോ. അതിലെ കഥാപാത്രമായ ഗ്രിഗോറിയോസ്‌ വായനക്കാരുടെ മുമ്പിൽ ചിന്താപരമായ ഒരന്വേഷണം അവതരിപ്പിക്കുന്നതു പോലെയാണ്‌ ലൂക്ക്‌ ജോർജിന്റെ മട്ടും. എന്നാൽ ഇവിടെ ചിന്താപരമായ അന്വേഷണം ലൂക്കിന്റെ പൊരുത്തക്കേടിലാണ്‌ ചെന്നുനിൽക്കുന്നത്‌. ലൂക്ക്‌ ജോർജിനു തനിക്കു ചുറ്റുമുള്ള ലോകം ഒരു പ്രശ്നമല്ല. അയാളുടെ പ്രശ്നം സ്വന്തം മാനസികഭാവങ്ങളുമായുള്ള പൊരുത്തക്കേടാണ്‌. എന്നാൽ ഹെർമ്മൻ ഹെസ്സേയുടെ സിദ്ധാർത്ഥക്ക്‌ തന്റെ പൊരുത്തക്കേടിനെപ്പറ്റി ദുഃഖമുണ്ട്‌.  ആ ബോധം സിദ്ധാർത്ഥയെ വേദനിപ്പിക്കുന്നതായി നാം കാണുന്നു. ഇവിടെ ലൂക്ക്‌ ജോർജിൻ അത്തരമൊരു വേദനയില്ല. എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ അല്ലാതെ എന്തിനെ ഓർത്തു വേദനിക്കാനാണ്‌? അതിനാൽ എം.കെ.ഹരികുമാറിന്റെ ലൂക്ക്‌ ജോർജ്‌ കാൽപനികമായ വേഗാക്കൂറിന്റെ അടിമയാണ്‌. മലയാളത്തിലെ ആധുനികത ഇതാ ഇവിടെവരെ എത്തിനിൽക്കുന്നു എന്നു പറഞ്ഞാൽ കുറച്ചുപേരെങ്കിലും കൊഞ്ഞനം കുത്തുമെന്ന്‌ എനിക്കറിയാം.
    'ജലഛായ'യിലെ നായകൻ ലൂക്ക്‌ ജോർജ്‌ നായകസങ്കൽപത്തെ നിരന്തരമായി നിഷേധിക്കുന്ന വ്യക്തിയാണ്‌. നായകസങ്കൽപത്തിനു അർത്ഥമില്ലാതായിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും ഒരു സുപ്രഭാതത്തിൽ നായകന്റെ കസേരയിൽ നിന്നു നിലംപതിക്കുമ്പോൾ മാത്രമെ നമ്മൾ സാഹിത്യത്തിലും സിനിമയിലും നായകൻ വേണ്ടായെന്ന്‌ ചിന്തിക്കൂ. എന്നാൽ കവികൾ, കഥാകൃത്തുക്കൾ, നോവലിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവരിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട സമകാലത്ത്‌ ജീവിക്കുന്ന നമുക്ക്‌ സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നുവേന്ന്‌ ചിന്തിക്കാൻ കഴിയുന്നില്ല. ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചിന്താപരമായ അന്വേഷണം നമ്മെ ഓർമ്മപ്പെടുത്തുന്നതു മനുഷ്യദർശനത്തിനു ഏറ്റുകൊണ്ടിരിക്കുന്ന ആഘാതത്തെപ്പറ്റിയാണ്‌. സമൂഹമല്ല വ്യക്തിയാണ്‌ പ്രധാനം എന്നു ചിന്തിക്കുന്ന അജ്ഞതയുടെ ഒരു സമാന്തരരേഖയെപ്പറ്റിയുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രം. വ്യക്തി പ്രധാനമാണെങ്കിലും വ്യക്തിപരമായ അനുഭവങ്ങൾ എന്നതുകൊണ്ട്‌ ഒന്നും അർത്ഥമാക്കാനില്ലെന്നാണ്‌ ലൂക്ക്‌ ജോർജ്‌ വെളിപ്പെടുത്തുന്നത്‌. മറ്റുള്ള ജീവികളുടെ അനുഭവം നിരീക്ഷിച്ചാൽ നമ്മുടെ അനുഭവമാകില്ല. അതിനെ  ഭാവനയായി കാണാനാണ്‌ ലൂക്കിന്‌ ഇഷ്ടം.
തോമസ് ഹാർഡി

    ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയപ്പോൾ അതിനു അന്ന്‌ എന്തെങ്കിലും ആദരവ്‌ ലഭിച്ചോ? അതുപോലെ 'ജലഛായ'ക്കും സംഭവിച്ചാൽ അത്ഭുതമില്ല. കാൽ നൂറ്റാണ്ട്‌ കഴിഞ്ഞ്‌ ഇതിനെപ്പറ്റി എന്തെങ്കിലും ചർച്ച നടന്നേക്കാം. അപ്പോൾ ലൂക്ക്‌ ജോർജിന്റെ ഈ പ്രസ്താവനയെപ്പറ്റിയും ചർച്ച ഉണ്ടാകാം. ഒരു കഥാപാത്രത്തിന്റെ അവസ്ഥയെപ്പറ്റിയാണ്‌ ലൂക്ക്‌ ജോർജ്‌ പറയുന്നത്‌. അതിങ്ങനെ; "അവൻ നിമിഷംതോറും, ജീവിക്കുന്നതിന്റെ സാധ്യതയും, ആശയങ്ങളുടെയും ആവിഷ്കാരങ്ങളുടെയും കണ്ണികളുമാണ്‌ ആരായുന്നത്‌. ഒരിടത്തും എത്തിച്ചേരാനില്ല. ഒന്നിനെയും ആസ്പദമാക്കാനില്ല. ഞാൻ നിശ്ചലവസ്തുവാണ്‌. എനിക്ക്‌ എന്നെത്തന്നെ നിരസിച്ചാലേ മറ്റൊന്നാകാൻ കഴിയൂ."
ബഷീർ

    ലൂക്ക്‌ ജോർജ്‌ എന്ന കഥാപാത്രം അതിനാൽ പുതിയ ആശയത്തിന്റെ നിർമാതാവാണ്‌. സ്വയം നിരസിച്ചുകൊണ്ടാണ്‌ ലൂക്ക്‌ ജോർജ്‌ ഒരാശയത്തിന്റെ വ്യക്താവാകുന്നത്‌. എന്നാൽ ഒഴുക്കുള്ള നദിയിലെ ജലംപോലെ ലൂക്ക്‌ ഒരു സ്ഥിരം മനസ്സുള്ളവനല്ല. എപ്പോഴും നിരസിച്ചുകൊണ്ടിരിക്കുന്നു. ലൂക്കിന്റെ മനസ്സ്‌ അതിന്റെ സ്വത്വത്തിൽ നിൽക്കാതെ മാറിക്കൊണ്ടിരിക്കുന്നു. എം.കെ.ഹരികുമാറിന്റെ ഭാഷയിൽ, ലൂക്കിന്റെ മനസ്സ്‌ നിമിഷത്തിൽ സ്വയം നിരസിച്ച്‌ മറ്റൊന്നിനെ നിർമ്മിക്കുന്നു. പുതിയ ആശയങ്ങൾ ഇങ്ങനെയാണ്‌ ഉണ്ടാകുന്നത്‌.

സാങ്കേതികയുഗത്തിലെ സംസ്കാര നിർമിതി


എം.കെ.ഹരികുമാർ


? യൂറോപ്പിന്റെ ജീവിതത്തെ മാത്രം ആശ്രയിച്ചാണ്‌ ആധുനിക ജീവിത കാഴ്ചപ്പാടുകളെയും ഉത്തരാധുനിക ജീവിത കാഴ്ചപ്പാടുകളെയും നാം മനസ്സിലാക്കാറുള്ളത്‌. എന്നാലിന്ന്‌ ആഗോളജീവിതത്തെ മുഴുവൻ  ഒരുപോലെ ബാധിക്കുന്ന സംസ്കാര വ്യതിയാനങ്ങളാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇന്നത്തെ ഈ ഡിജിറ്റൽ സാംസ്കാരിക പരിസരത്തിൽ ഈ വ്യതിയാനത്തെ എങ്ങനെ മനസ്സിലാക്കുന്നു.
    പണ്ടുണ്ടായിരുന്ന തരത്തിൽ ഒരു സാംസ്കാരിക ധ്രൂവീകരണം ഇന്നില്ല. സാംസ്കാരിക ധ്രൂവീകരണം എന്നു പറഞ്ഞാൽ ഏതെങ്കിലും സാംസ്കാരിക നേതൃത്വത്തിനുള്ള ഒരു പ്രത്യേക കേന്ദ്രം ഇന്നില്ല. അങ്ങനെയുള്ള ഒരു കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആഗോള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇന്നു കാണാൻ പറ്റില്ല. ഇത്തരത്തിലുള്ള വാണിജ്യ-ശാസ്ത്ര-സാംസ്കാരിക ഉച്ചകോടി ഇല്ലാതാകുകയും പകരം അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്‌ ഒരു വ്യക്തിക്കു തന്റെ സൗഹൃദവലയത്തിൽ നിർത്താൻ കഴിയുന്നത്‌ അവന്റെ നാട്ടിലുള്ളവരെ മാത്രമല്ല, ബന്ധുക്കളെ മാത്രമല്ല അവന്റെ പ്രദേശത്തുപെട്ടവരെ മാത്രമല്ല ;അന്യ ഭൂഖണ്ഡങ്ങളിലുള്ളവരുമായിട്ടും അവന്‌ അടുത്ത ബന്ധം പുലർത്താൻ വളരെ പെട്ടെന്നു സാധിക്കും.
    വിജ്ഞാനത്തിന്റെ മേഖലയിൽ ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ലാതെ വന്നിരിക്കുന്നു. പുതിയ അറിവുകൾ ഉണ്ടാകുമ്പോൾത്തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അത്‌ പ്രസരിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളുണ്ട്‌. അതു മനസ്സിലാക്കികൊടുക്കുന്നതിനുള്ള വഴികൾ വേറെയുമുണ്ട്‌. ഒന്നിന്റെയും മേധാവിത്വം ഇന്നില്ല എന്നു വന്നിരിക്കുന്നു. അറിവിന്റെ പരമാധികാരം ഇന്ന്‌ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രസ്ഥാനത്തിനോ നിലനിർത്താൻ കഴിയുന്നില്ല. ഒരാൾ പുതിയ ഒരു വിജ്ഞാനത്തെ നിർമ്മിക്കുമ്പോൾത്തന്നെ പെട്ടെന്ന്‌ അതിന്റെ ഡ്യൂപ്ലിക്കേറ്റ്‌ പ്രത്യക്ഷപ്പെടുന്നു. ഒരുപാട്‌ ഒരാൾ നിർമ്മിച്ചാൽ അതിന്റെ ആയിരത്തിലധികം ഡ്യൂപ്ലിക്കേറ്റുകൾ ഉടൻ തന്നെ ഉണ്ടാവുകയാണ്‌. ഒരു സെന്റർ ഓഫ്‌ കൾച്ചർ, ഒരു സെന്റർ ഓഫ്‌ ആർട്ട്‌, സെന്റർ ഓഫ്‌ ലിറ്ററേച്ചർ ഇന്ന്‌ ഇല്ല.സാർത്ര്, ആൽബർട്ട്‌ കമ്യു, ഫ്രാൻസ്‌ കഫ്ക തുടങ്ങിയവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തിൽ, 1960-കളിൽ ഫ്രാൻസായിരുന്നു ലോകത്തിലെ സാംസ്കാരികജീവിതത്തിലെ തലസ്ഥാനം. അതിനു ശേഷം പിന്നീടു ലാറ്റിൻ അമേരിക്കയാണു സാഹിത്യജീവിതത്തിന്റെ തലസ്ഥാനം എന്നു പറഞ്ഞു തുടങ്ങി. അതു പൂർണ്ണമായി ശരിയായിരുന്നില്ല. ആ സമയത്തു തന്നെ ഏഷ്യൻ രാജ്യങ്ങളിലും മറ്റും ഈ സാംസ്കാരികവിപ്ളവം  ഉണ്ടായിക്കൊണ്ടിരുന്നു. അതുകൊണ്ട്‌ ഒരു സാംസ്കാരിക ധ്രൂവീകരണം ഇല്ലാതായതാണ്‌ വ്യത്യസ്ത സംസ്കാര നിർമ്മിതികൾ ഒരേ സമയം ആവിർഭവിക്കാൻ കാരണം.
? ഒരു വ്യക്തിയുടെ മാനസിക നിലയിൽ ഊന്നിക്കൊണ്ടുമാത്രം ഇന്നത്തെ ലോകത്തെ മനസ്സിലാക്കാനാവില്ല എന്നു പറയുന്നതെന്തുകൊണ്ടാണ്‌?
    ഒരു വ്യക്തിക്ക്‌ ഇന്നു സ്വന്തം നീതിശാസ്ത്രവും സ്വന്തം അതിജീവനവും മാത്രമേ പ്രധാനപ്പെട്ടതായുള്ളൂ. മനഃശാസ്ത്രം എന്നു പറയുന്നതുതന്നെ ഇന്നു പ്രാവർത്തികമാകുന്നില്ല. മനഃശാസ്ത്രം മരിച്ചു എന്നു പറയാം. കാരണം, ഒരു വ്യക്തിയെ നമുക്കിന്നു പൂർണ്ണമായി നിർവചിക്കാൻ സാധിക്കില്ല. ഒരാൾ ക്രിമിനലാകുമോ അല്ലയോ എന്ന്‌ അയാളുടെ സ്വഭാവം നോക്കി പറയാൻ പറ്റില്ല. നല്ല മാതാപിതാക്കളിൽ ജനിച്ചു എന്നതുകൊണ്ടു നല്ല കുട്ടിയാവണമെന്നില്ല. ഒരു നല്ല കുട്ടിയായി വളർന്നതുകൊണ്ട്‌ അവൻ ഒരു നല്ല പൗരനാകണമെന്നില്ല. ഒരു നല്ല പൗരനായി എന്നതുകൊണ്ട്‌ അവൻ സമൂഹത്തിനു ഗുണം ചെയ്യണമെന്നില്ല.


    മനുഷ്യമനസ്സിന്റെ യുക്തീകരണവും ധ്രൂവീകരണവും നശീകരണവും ഒരേസമയത്തു നടക്കുകയാണ്‌. സ്വയം നിർമിക്കലും നിരസിക്കലും ഒരേ സമയം നടക്കുന്നു. അഥവാ സ്വയം നിർമിക്കുന്നു. നശിപ്പിക്കുകയും ചെയ്യുന്നു. അവിടെ സ്ഥായിയായ ഒരു മനസ്സില്ല. ചില മനുഷ്യർ, അവർക്കുപോലും പിടികിട്ടാത്തവിധം നിർമിക്കപ്പെട്ടിരിക്കുകയാണ്‌. അവരുടെ നിർമാണത്തിന്റെ ഘടകങ്ങളെ അറിയാനുള്ള താക്കോൽ ആരുടെയും കയ്യിലില്ലാത്ത രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ മനുഷ്യർ നാനാവിധമായ തൊഴിലുകളിൽ ഏർപ്പെടുന്നു. നാനാവിധ സംഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പലവിധ സാമ്പത്തിക ശ്രേണികളിൽ അകപ്പെടുന്നു. ഇതെല്ലാം പലവിധത്തിലുള്ള ഐഡന്റിറ്റികളാണ്‌. വ്യക്തിജീവിതത്തിൽ ഇതിന്റെയെല്ലാം സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു. ഏതെല്ലാം ഐഡന്റിറ്റികളിലൂടെയാണോ കടന്നുവരുന്നത്‌ അതിനെയെല്ലാം നശിപ്പിച്ചുകൊണ്ടു മാത്രമേ അയാൾക്ക്‌ ഒരു വിമോചനം സാധിക്കുകയുള്ളൂ. അതുകൊണ്ട്‌ എന്തു സംഭവിക്കുന്നു? പ്രിയപ്പെട്ട മകനെപ്പോലും അച്ഛൻ കൊല്ലുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നിർമ്മാണവും നിരാസവും ഒരാളിൽത്തന്നെ കുടിയിരിക്കുന്നു. ഒരു വലിച്ചെറിയലും സ്ഫോടനവുമാണത്‌. അതുകൊണ്ടു മനഃശാസ്ത്രപരമായ സമീപനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തിയെ അളക്കാനും മനസ്സിലാക്കാനും പറ്റാതെ വന്നിരിക്കുന്നു.


? സുഖം ജനാധിപത്യവത്കരിച്ചതിന്റെ ദൃഷ്ടാന്തമാണ്‌ നാം ചുറ്റും കാണുന്നത്‌. പണ്ട്‌ ആളുകൾക്ക്‌ മനഃസുഖം നൽകിയിരുന്നത്‌ മതങ്ങളായിരുന്നെങ്കിൽ, ഇന്ന്‌, വളരെ വ്യാപകമായി മദ്യ വിൽപന ശാലകളും ബാറുകളും സിനിമാ തിയറ്ററുകളും മാളുകളും ട്രാവൽ സർവ്വീസുകാരുമൊക്കെ ആ ജോലി ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ്‌ ഈ വ്യത്യാസം?
    പണ്ടു ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റും വൈകുന്നേരം വളരെയധികം ആളുകൾ ഉണ്ടായിരുന്നു. ഇന്ന്‌ ആ ആളുകളൊക്കെ മാളുകളിലേയ്ക്കു പോവുകയാണ്‌. കാരണം ക്ഷേത്രത്തിൽ പോയാൽ പ്രത്യേകിച്ച്‌ ഒരു ഐഡന്റിറ്റി അവിടെനിന്നു കിട്ടാനില്ല. മറിച്ച്‌ അവൻ ഒരു മാളിൽ ചെല്ലുകയാണെങ്കിൽ, വിലയേറിയ ഭക്ഷണശാലയിൽ  അവനെ വിലയേറിയവനായി ആളുകൾ തിരിച്ചറിയുന്നു. അങ്ങനെ ഒരു സാംസ്കാരികമൂല്യം വിലകൊടുത്തു വാങ്ങാൻ പറ്റുന്നിടത്തേയ്ക്കാണ്‌ ആളുകൾ പോകുന്നത്‌. ആളുകൾക്കു വേണ്ടത്‌ ഈ കാലഘട്ടത്തിലെ ഏറ്റവും വിലയേറിയ വസ്തുവിന്റെ ഉടമസ്ഥാവകാശമാണ്‌ എന്നതാണ്‌ ഏറ്റവും വലിയ വ്യത്യാസം. അതുകൊണ്ടു വിലയേറിയ കാറുകൾ, വീടുകൾ, വസ്തുക്കൾ എന്നിവയുടെ ഉടമസ്ഥാവകാശത്തിലൂടെ അവനൊരു സാംസ്കാരിക ജീവിയാകാൻ ശ്രമിക്കുകയാണ്‌. സംസ്കാരം എന്നത്‌ ഉപഭോഗവസ്തുവാണ്‌. ഏതൊരു കൺസ്യൂമർ പ്രോഡക്ടും ഒരു സംസ്കാരമാണ്‌. ഉദാഹരണത്തിന്‌ ആപ്പിളിന്റെ ഒരു വലിയ ഫോൺ വാങ്ങുകയാണ്‌. ഗ്രാമത്തിൽ അയാൾക്കു മാത്രമേ ഈ ഫോൺ ഉള്ളൂ. അപ്പോൾ ആ ഗ്രാമത്തിൽ അയാൾ ഒരു ഐഡന്റിറ്റി ഉള്ളവനായി മാറുന്നു. ഇങ്ങനെയുള്ള വസ്തുക്കൾകൊണ്ടു സംസ്കാരം ഉണ്ടാവുകയാണ്‌. വസ്തുക്കൾ ഒരുവനെ സംസ്കാരികമായി രേഖപ്പെടുത്തുന്നു;  പ്രത്യേക പദവിയുള്ളവനാക്കുന്നു. അയാൾക്കൊരുപക്ഷേ, പൈതൃകവുമായോ പാരമ്പര്യവുമായോ കലയുമായോ നീതിശാസ്ത്രവുമായോ ബന്ധമൊന്നുമില്ല. ഇന്നു നീതിശാസ്ത്രത്തോടോ  ദൈവികമായ മതങ്ങളോടോ പൈതൃകത്തോടോ പുതിയ തലമുറ പ്രതിബദ്ധത പുലർത്തുന്നില്ല. എന്നു പറഞ്ഞാൽ പഴയകാല ജീവിതത്തിന്റെ നൈതികബോധത്തിന്റെ കീഴ്മേൽ മറിച്ചിൽ സംഭവിച്ചിരിക്കുന്നു.



? നമ്മുടെ നാട്ടിൽ കുടുംബത്തിന്റെ കെട്ടുറപ്പ്‌ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ബന്ധങ്ങൾ വളരെ ദൃഢമായിരുന്നു. കുടുംബം എന്നതു തന്നെ ഒരു വലിയ മൂല്യമായിരുന്നു. ഇന്ന്‌ വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു. മക്കൾ മാതാപിതാക്കൾ ശിഥിലമാവുന്നു. വിവാഹ ജീവിതാന്തസ്സിന്റെ ലക്ഷ്യങ്ങളിൽ വ്യത്യാസം വരുന്നു. സിനിമകളിൽ പോലും വിവാഹം ഒരു കാപ്പിറ്റൽ പണീഷ്‌മന്റ്‌ ആയി അവതരിപ്പിക്കപ്പെടുന്നു. വിവാഹിതരാകാൻ യുവാക്കൾ മടിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌?
    വിവാഹജീവിതത്തിൽ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പരിശ്രമം എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു പ്രത്യേകിച്ചു പറയേണ്ടതുണ്ടോ? ഇന്നും നമ്മെ ഭരിക്കുന്ന മൂല്യങ്ങൾ ഫ്യൂഡൽ കാലഘട്ടത്തിന്റേതുതന്നെയാണ്‌ എന്നതു യാഥാർത്ഥ്യമാണ്‌. നമ്മുടെ ഇഷ്ടത്തിനകത്തു മറ്റുള്ളവർ നിൽക്കണം എന്നതുതന്നെ ഒരു നാടുവാഴിത്ത മനോഭാവമാണ്‌. ഭർത്താവു ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചു നിൽക്കണം എന്നു പറയുന്നതും ഭാര്യ ഭർത്താവിന്റെ ഇഷ്ടത്തിനു നിൽക്കണം എന്നു പറയുന്നതും ഒരു ശാസനയുടെ രൂപത്തിൽ വരുമ്പോൾ, നിയമത്തിന്റെ രൂപത്തിൽ നിലനിൽക്കുമ്പോൾ അതു ഫ്യൂഡൽ വ്യവസ്ഥയെ ഓർമ്മിപ്പിക്കും. ആ അധികാരശ്രേണിക്കു പുറത്തു പോയാൽ ആ വ്യക്തിക്ക്‌ അവിടെ ഒരിക്കലും പിന്നെ സ്ഥാനം കിട്ടുകയില്ല. ഒരു അയിത്തം അവിടെ രൂപപ്പെടും.
    ഇന്നത്തെ ഹൈടെക്‌ വ്യവസ്ഥയിൽ കുടുംബമൂല്യങ്ങൾ നാടുവാഴിത്തഘടനയിൽ വരുന്നു. അതുകൊണ്ടാണു വിവാഹമോചനങ്ങൾ വരുന്നത്‌. വിവാഹത്തിൽ നിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ അധീനതയിൽ നിൽക്കാനാകില്ല  എന്ന അസഹിഷ്ണുതയാണതിന്റെ പിന്നിലുള്ളത്‌. നമ്മെപ്പോലെ മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ടെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും നിലനിൽപിനും വേണ്ടി നാം ഒരുപാടു വിട്ടുവീഴ്ചയും സേവനവും ചെയ്യേണ്ടവരാണ്‌ എന്നും ഉള്ള   ചിന്ത വരികയാണെങ്കിൽ വളരെ സ്വതന്ത്രമായ ഒരു ചിന്താപദ്ധതി   എന്നു  നിലയിൽ വിവാഹജീവിതാവസ്ഥയ്ക്കു നിലനിൽപുണ്ടാകും. വിവാഹത്തോടെ ഉണ്ടാകുന്ന കുട്ടികളെ സംബന്ധിച്ചും ഈയൊരു സ്വാതന്ത്ര്യബോധം അവരിൽ ഉണ്ടാക്കാൻ ശ്രമിക്കണം. നമ്മെ ചെറുപ്പത്തിലേ പഠിപ്പിക്കുന്നതു വിദഗ്ദ്ധമായ രീതിയിൽ എങ്ങനെ അടിമയാകാം എന്നതാണ്‌. ഭൂതകാലത്തിന്റെ മഹിമ നിരാകരിക്കണമെന്ന്‌ ആരും പറയുന്നില്ല. പക്ഷേ, ഭൂതകാലത്തിന്റെ മഹിമകൊണ്ടു മാത്രം നമുക്ക്‌ എല്ലാ കാലഘട്ടത്തിലും ജീവിക്കാൻ കഴിയില്ല. നാം പുതിയ പുസ്തകങ്ങൾ, പുതിയ ചിന്തകൾ, പുതിയ ശാസ്ത്രങ്ങൾ, പുതിയ ലോകങ്ങൾ എല്ലാം ഉൾക്കൊള്ളേണ്ടതായും മനസ്സിലാക്കേണ്ടതായും ആലോചിക്കേണ്ടതായും വരും. ഇവിടെ നമുക്കു തടസ്സമാകുന്നതു ഫ്യൂഡലിസത്തിന്റെയോ അതിന്റെ തടവറയിൽ നാം കിടക്കുന്നതുകൊണ്ടാണ്‌ ഈ കുടുംബങ്ങൾ ഇന്നത്തെ അവസ്ഥയിൽ വരുന്നത്‌ എന്നാണെനിക്കു തോന്നുന്നത്‌.
? കേരളീയ സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും നാം ഏറെ മുന്നിലാണ്‌. എന്നാൽ അതോടൊപ്പം തന്നെ മദ്യ ഉപഭോഗം, ആത്മഹത്യ, പീഡനങ്ങൾ, ജീവിതത്തിന്റെ പിരിമുറുക്കങ്ങൾ, രോഗങ്ങൾ എന്നിവയുടെ കാര്യത്തിലും നാം തന്നെയാണ്‌ മുന്നിൽ, ഈ വൈരുദ്ധ്യാത്മകത എങ്ങനെ സംഭവിക്കുന്നു. കുടുംബബന്ധങ്ങൾക്ക്‌ ഇതിൽ പങ്കുണ്ടോ?
    ഇതു ബന്ധങ്ങളുടെ പ്രശ്നമല്ല. മലയാളിയുടെ പൊതുസ്വഭാവമായി മാറിയ കാര്യങ്ങളാണിതെല്ലാം. മലയാളിയെ സംബന്ധിച്ച്‌ അവൻ അതിജീവനത്തിനു പ്രാധാന്യം കൊടുക്കുന്നു. അതിജീവനം അവനു പ്രധാനമാണ്‌. അതിനുവേണ്ടി എന്തു സാഹസത്തിനും മുതിരുന്നു. വിദ്യാഭ്യാസം നേടുന്നു, സാഹസികമായി ജീവിക്കുന്നു. പക്ഷേ അവനു ദൃഢമായ ബന്ധങ്ങൾ സൂക്ഷിക്കാൻ പറ്റുന്നില്ല. അമിതമായ മോഹങ്ങളും വേഗതയും മാനസികസംഘർഷം ഉണ്ടാക്കുന്നു. ഈ മാനസികസംഘർഷത്തെ ലഘൂകരിക്കുന്നതിനുള്ള സൗകര്യങ്ങൾ അവനു കിട്ടുന്നില്ല. ഈ സംഘർഷങ്ങളെല്ലാം അവൻ പുറത്തേയ്ക്കു തള്ളുന്നത്‌ ഒരുപക്ഷേ, മദ്യപാനത്തിലേക്കോ ലഹരി ഉപയോഗത്തിലേക്കോ പോയിട്ടായിരിക്കും. അതുകൊണ്ട്‌ അവനൊരു ക്യാരക്ടർ ഇല്ലാതാകുന്നു. ഭൂതകാലത്തെ ഉപേക്ഷിച്ചു കൊണ്ടു ,സൗഹൃദത്തെ നഷ്ടപ്പെടുത്തിക്കൊണ്ട്‌ എവിടേക്കെങ്കിലും ഓടിപ്പോകാൻ ശ്രമിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഇവിടെ കാണാൻ കഴിയുന്നത്‌.


    ഇതൊരു പുതിയ മനഃശാസ്ത്രമായി മാറുകയാണ്‌. അതുകൊണ്ടു മലയാളിയുടെ മുമ്പിൽ അവന്റെ ചരിത്രമോ പൈതൃകമോ ഇല്ല. അവന്റെ ആഘോഷങ്ങൾ എന്നു പറയുന്നതുതന്നെ വളരെ നൈമിഷികമാണ്‌. അതിന്‌ ഒരു ഭാഷയുടെയോ നാടിന്റെയോ ഗൃഹാതുരമായി യാതൊരുതര ബന്ധവുമില്ല. അങ്ങനെ ഒരു ചഞ്ചലിതമായ ഒരു സംസ്കാരത്തിലേക്കാണു മലയാളി പൊയ്ക്കൊണ്ടിരിക്കുന്നത്‌. പത്തോ ഇരുപത്തിഞ്ചോ വർഷം കഴിയുമ്പോൾ നമ്മൾ ഇന്നു പറയുന്നതുപോലുള്ള മലയാളസംസ്കാരം വളരെ കുറച്ചു മാത്രമായിരിക്കും. മലയാളികൾ മറ്റു സ്ഥലങ്ങളിലേക്കും താമസിച്ചുകൊണ്ടുള്ള ചിതറലായിരിക്കും മലയാളിയെ സംബന്ധിച്ച്‌ ഉണ്ടാകാൻ പോകുന്നത്‌ എന്നെനിക്കു തോന്നുന്നു.
? ടെക്നോളജി നമ്മുടെ കുടുംബങ്ങളെ, ബന്ധങ്ങളെ എങ്ങനെയാണ്‌ സ്വാധീനിക്കുന്നത്‌?
    ടെക്നോളജിയിൽ ,പുതിയ ഉപകരണങ്ങൾ വരുന്നതോടുകൂടി നമ്മുടെ ജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറും. ഉദ: പണ്ടു നമ്മൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം എത്ര വർഷം നീണ്ടുനിൽക്കും എന്നതിന്റെ അടിസ്ഥാനത്തിലൊക്കെയായിരുന്നു  ഉണ്ടാക്കിയിരുന്നത്‌. തടികൊണ്ടുള്ള ഒരു വസ്തു അന്നു 100,150 വർഷംവരെ കുഴപ്പമില്ലാതെ കിടക്കും. പക്ഷേ, ഇന്നത്തെ ഫർണീച്ചറുകൾക്ക്‌ അത്തരം ദീർഘായുസ്സ്‌ ഉണ്ടാകുന്നതുതന്നെ ഒരു ന്യൂനതയാണ്‌. അങ്ങനെ ഒരു ദീർഘായുസ്സ്‌ ഒരു നിർമ്മാണത്തിനും ആവശ്യമില്ല എന്നതാണ്‌. കാരണം പുതിയ നിർമിതികൾ നമ്മെ കാത്തുനിൽക്കുന്നു. ഒരു കസേര ഉണ്ടാക്കാൻ ഒരു മാസം എടുത്തിരുന്നുവെങ്കിൽ ഇന്ന്‌ ഒരു ദിവസംകൊണ്ട്‌ ഉണ്ടാക്കാം. നിർമാണം അനായാസമായി. നിർമാണത്തിനുള്ള സാമഗ്രികളുടെ ലഭ്യത വളരെ സാധാരണമായി. അതുകൊണ്ട്‌ ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ കാലികത പ്രധാനമല്ലാതായി. ഏറ്റവും പുതിയതിനുവേണ്ടിയുള്ള ശ്രമമാണ്‌. പഴയ ഫർണീച്ചറുകൾകൊണ്ടു മാത്രം നമ്മുടെ വീടുകൾ നിറയുകയാണെങ്കിൽ നാം ഒരു എടുക്കാത്ത നാണയമായി ഇന്നത്തെ സമൂഹത്തിൽ മാറുമോ എന്ന്‌ ഒരു ഉപഭോക്താവ്‌ എന്ന നിലയിൽ ഓരോ മലയാളിയും ചിന്തിക്കുന്നുണ്ട്‌. ഇതു മലയാളിയുടെ മാത്രം എന്നല്ല, ഒരു പൊതുസ്വഭാവമാണത്‌. ദിവസവും പുതിയതു വാങ്ങുക എന്നുള്ളതാണ്‌. ഇത്തരത്തിൽ പുതുമ ഇല്ലെങ്കിൽ സംസ്കാരമില്ല എന്നു വരുന്നു. ഈ രീതിയിൽ മൂല്യത്തെക്കുറിച്ചുള്ള ചിന്ത തകിടം മറിഞ്ഞിരിക്കുകയാണ്‌. അത്‌ ഉപഭോക്തൃലോകത്തിന്റെ ഒരു സമ്മർദ്ദമാണ്‌. ഉത്പാദനത്തിന്‌ അധിഷ്ഠിതമായ ഒരു ലോകത്തിന്റെ, സാങ്കേതികതയിൽ നിറഞ്ഞുതുളുമ്പിയ ഒരു ലോകത്തിന്റെ നിയമമാണത്‌. ആ നിയമത്തിനകത്തു മനുഷ്യർക്കു വേറൊന്നും ചെയ്യാനില്ല.
? ഇന്നു സ്നേഹിക്കപ്പെടുന്നതുപോലെ പ്രധാനമാണ്‌ വേർപിരിയുന്നത്‌. വസ്തുക്കളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ തന്നെയാണ്‌ വ്യക്തികളുടെ കാര്യത്തിലും ഉള്ളത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌?
    വേഗത എന്നു പറയുന്നത്‌ ഇന്നു കാമുകിമാരെയും കാമുകന്മാരെയും വല്ലാതെ വിഷമിപ്പിക്കുന്നു. കാരണം, പ്രണയത്തെ സാക്ഷാത്കരിക്കുന്നതു വേഗതയാണ്‌. മാർക്കറ്റിൽ നിന്നു വാങ്ങുന്ന വസ്തുക്കളുടെ ഉപയോഗം ആറുമാസം എന്നത്‌ ആറു ദിവസമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. കാരണം, പുതിയ മോഡൽ വന്നുകഴിഞ്ഞു. ഉപഭോഗവസ്തുക്കളിന്മേൽ നമുക്കുള്ള ബന്ധംതന്നെ വ്യക്തികളിലേക്കും വ്യാപിക്കും. നമുക്ക്‌ ഒരു മൊബെയിലിനോടോ ഫർണീച്ചറിനോടോ ഉള്ള ബന്ധം എങ്ങനെയാണോ അതായിരിക്കും നമുക്കു ചുറ്റിലുമുള്ള വ്യക്തികളിലും ഉണ്ടായിരിക്കുക. അതുകൊണ്ട്‌ ആ ബന്ധം വളരെ ഹ്രസ്വമായിരിക്കും. പ്രണയത്തിന്‌ എത്രമാത്രം വേഗത്തിൽ ഒരുമിക്കാൻ സാധിക്കും എന്നതുപോലെതന്നെ വേർപിരിയലും വേഗത്തിൽ നടക്കുന്നു. വേർപിരിയൽ എന്നത്‌ ഒരു വ്യക്തിയുടെ കള്ളത്തരമാണ്‌ എന്നു പറയാൻ സാധിക്കില്ല. അത്‌ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും അതിജീവനത്തിന്റെയും അന്വേഷണത്തിന്റെയും സൂക്ഷ്മമായ ജീവിതത്തിന്റെയും നിദർശനമാണ്‌.
    പച്ചയായ ജീവിതത്തിന്റെ പല പ്രലോഭനങ്ങളിൽപ്പെട്ടാണു നമ്മുടെ തലമുറയിലെ കുട്ടികൾ ജീവിക്കുന്നത്‌. വൈകാരികമായി ഒരിടത്തു കെട്ടിയിടാൻ പറ്റിയ അവസ്ഥയിലല്ല അവരുടെ ജീവിതം. ഒരറിവ്‌, ഒരു ചിന്ത, ഒരു മതം, ഒരു തത്ത്വശാസ്ത്രം, ഒരു മീംമാസ, ഒരു ഭരണകൂടം, ഒരു ദർശനം ഇവയൊന്നുംതന്നെ നമ്മുടെ കുട്ടികളെ ബാധിക്കുന്നില്ല. ജീവിതം, മരണം തുടങ്ങിയ ശാശ്വതമായ സമസ്യകളെയല്ല അവർ അഭിമുഖീകരിക്കുന്നത്‌. സ്ഥിരമായ മൂല്യങ്ങൾ അവർക്കില്ലാത്തതുകൊണ്ടുതന്നെ സ്ഥിരമായ ബന്ധങ്ങളിലും അവർക്കു താൽപര്യമില്ലാതെ വരുന്നു. പ്രണയവും വേർപിരിയലും വേഗത്തിൽ നടക്കുന്നു.
? സിനിമ, ടെലിവിഷൻ ഷോകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സൈറ്റുകൾ, വീഡിയോ ഗെയിമുകൾ, ആൽബങ്ങൾ, യു ട്യൂബ്  തുടങ്ങിയവ സൃഷ്ടിക്കുന്ന പുതിയ മൂല്യ സങ്കൽപങ്ങൾ എപ്രകാരമുള്ളതാണ്‌?


    പഴയ കാലഘട്ടത്തിൽ വലിയ മൂല്യമായി നമ്മൾ കരുതിയിരുന്നത്‌ 'ഓർമ'യാണ്‌. പഴയ കാര്യങ്ങളെക്കുറിച്ചു നമുക്കെല്ലാം ആദരവാണ്‌. ആ ആദരവ്‌ ഓരോന്നോരോന്നായി ഇല്ലാതാവുകയാണ്‌. നമ്മുടെ മൂല്യങ്ങളെല്ലാം ഇന്ന്‌ ഓർമകളിൽ മാത്രം അവസാനിക്കുകയാണ്‌. നന്മകളെയും മൂല്യങ്ങളെയും സമ്മാനിച്ച എത്രയോ ചിന്തകരും എഴുത്തുകാരുമുണ്ട്‌. അവരെയെല്ലാം നാം തുടച്ചുമാറ്റി നമ്മുടെ വ്യാവസായിക ജീവിതത്തിൽ അവരുടെ കാൽപ്പെരുമാറ്റം കേൾക്കാത്തവിധത്തിൽ അവരെയെല്ലാം ആട്ടിയോടിച്ചശേഷം നമ്മൾ വളരെ ലാഘവത്തോടുകൂടി ഫുട്കോർട്ടിലേക്കു പോയി ഭക്ഷണം കഴിച്ചു സിനിമയും കണ്ടു പോകുകയാണ്‌. ഓർമ എന്നു പറയുന്ന ഒന്നില്ല. ഒന്നിനെക്കുറിച്ചും ഓർക്കുന്നില്ല. നാം ആകെ ഓർക്കുന്നതു നമ്മുടെതന്നെ ഡിജിറ്റൽ ഫോർമാറ്റുകൾ മാത്രമായിരിക്കും. ഡിജിറ്റൽ നമ്പറുകൾ മാത്രമായിരിക്കും. ഫോൺ, എ.ടി.എം നമ്പറുകൾ മാത്രം. നമ്മുടെ ഓർമ എന്നു പറയുന്നതു മരിച്ചുപോയി. ഇന്ന്‌  എല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ്‌. ഏതെല്ലാം മരുന്നുകൾ കഴിച്ചാൽ കൂടുതൽ മറക്കാം എന്നാണു ചിന്തിക്കുന്നത്‌. അതുകൊണ്ടു സിനിമകൾ കാണുന്നു, കണ്ട സിനിമതന്നെ അഞ്ചു പ്രാവശ്യമല്ല, പത്തല്ല, നൂറ്റിഅറുപതുതവണ കാണാനും തയ്യാറാണ്‌. കണ്ട സിനിമയാണെന്നതു നാം മറന്നുപോയി. ഈ പ്രതിഭാസം ഇന്നു വളരെയധികമുണ്ട്‌. അതുകൊണ്ടു ചാനലുകളും മാധ്യമങ്ങളും ഈ മറവിയെയാണു വിൽപനച്ചരക്കാക്കുന്നത്‌. അവർ ഇന്നലേകളെ മറന്നുകളഞ്ഞു. എല്ലാ ചാനലുകളും ഇന്നത്തെ ദിവസത്തെ കാര്യം മാത്രമാണു പറയുന്നത്‌. ഏതെങ്കിലും ഒരു ചാനലിൽ ഏതെങ്കിലും നല്ല പുസ്തകത്തെക്കുറിച്ചു വാർത്ത വരുന്നുണ്ടോ? ഇന്നലത്തെ എഴുത്തുകാരനെക്കുറിച്ച്‌ അവർ എന്തെങ്കിലും അനുസ്മരണം നടത്താറുണ്ടോ? ഇന്നലെകളിൽ   ജീവിച്ച ഏതെങ്കിലും പ്രതിഭയെക്കുറിച്ചു പറയാറുണ്ടോ? വല്ലപ്പോഴും വല്ലതും അബദ്ധവശാൽ വന്നെങ്കിലായി. അവർ ഇന്നത്തെ സിനിമകളെയും ഇന്നിന്റെ സാധ്യതകളെയും ആഘോഷിക്കുകയാണ്‌. ടി.വി.യിൽ ഏതെങ്കിലും വിഷയത്തിൽ ചർച്ചയ്ക്കു വരുന്നവരുടെ കാര്യമോർത്താൽ ചിരിവരും. ആ വിഷയത്തിന്റെ ചരിത്രപരമായ വശങ്ങളെക്കുറിച്ച്‌ ഒന്നും അറിയാത്തവരാണവർ. ആ വിഷയത്തിന്റെ ഓർമകളെ, ഇന്നലെകളെ അറിയുന്നവർ ആ ചർച്ചയ്ക്ക്‌ അധികപ്പറ്റാണ്‌. ആ ചർച്ചയ്ക്കു വേണ്ടത്‌ ഒന്നും ഓർമിക്കാൻ കഴിവില്ലാത്ത മറവിയുള്ളവരെയാണ്‌. അങ്ങനെയാണ്‌ ചാനൽ ചർച്ചകൾ ഒരു വിനോദ പരിപാടിയാകുന്നത്‌.
? എങ്ങനെ നമുക്ക്‌ സനാതന മൂല്യങ്ങളെ കൈമോശം വരാതെ സൂക്ഷിക്കാം?
    ഇതു വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും എന്നു പറയാനാവില്ല. കാരണം, ഇതു പെട്ടെന്നു പരിഹരിക്കാൻ പറ്റുന്ന ഉപകരണങ്ങൾ ആരുടെ പക്കലും ഇല്ല. എനിക്കു തോന്നുന്നത്‌, സ്നേഹവും കാരുണ്യവും സഹാനുഭൂതിയും സാഹോദര്യവുമൊക്കെ വർത്തമാനത്തിലല്ലാതെ പ്രവൃത്തിയിൽ കാണിച്ചാൽ ആളുകൾ കുറച്ചുകൂടി നന്നാകും എന്നാണ്‌. ആരും  ആരെയും പരിഗണിക്കുന്നില്ല. തിരുവനന്തപുരത്തു വണ്ടിയിടിച്ചു റോഡിൽ കിടന്ന ആളുടെ വാർത്ത നാം വായിച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. ആരും കെയർ  ചെയ്യുന്നില്ല. നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ തയ്യാറാകുക എന്നതാണു മൂല്യങ്ങളെ നിലനിർത്താനുള്ള മാർഗം. പ്രതിജ്ഞാബദ്ധതയോടും കൂടി ജീവിക്കുക.


    പരപ്രേരണയില്ലാതെ നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന മനുഷ്യരായി നാം മാറണം. ഒരാളോടുള്ള സ്നേഹം കൊണ്ടല്ല നാം നമ്മുടെ ജോലി ചെയ്യേണ്ടത്‌. നമ്മൾ ചെയ്യേണ്ട ജോലി എന്താണെന്നു തിരിച്ചറിയണം. തിരിച്ചറിഞ്ഞു നാം സ്വയം ചെയ്യണം. നമ്മുടെ കടമ തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. അങ്ങനെ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ സമൂഹം വളരെ മെച്ചപ്പെടും; ലോകം നന്നാകും. അധ്യാപകൻ ശമ്പളം കിട്ടാൻ വേണ്ടി പഠിപ്പിച്ചാൽ പോരാ; ശമ്പളം കിട്ടിയില്ലെങ്കിലും ഞാൻ പഠിപ്പിക്കും, എന്റെ ജോലി ചെയ്യും എന്നു തീരുമാനിക്കണം. കയ്യിൽ നിന്നു കാശു മുടക്കിയാലും ചില കാര്യങ്ങൾ ചെയ്യാൻ തയ്യാറായി മുന്നോട്ടുവരണം.

AKSHARAJALAKAM

AKSHARAJALAKAM/