Showing posts with label LAKKAM 5. Show all posts
Showing posts with label LAKKAM 5. Show all posts

Saturday, December 7, 2013

AKSHARAJALAKAM,LAKKAM 5, PAGE 1/DEC 8-DEC 15/2013


അക്ഷരജാലകം ഇപ്പോൾ ആഴ്ചതോറും







ലക്കം അഞ്ച്,പേജ് ഒന്ന് /ഡിസംബർ 8- 15/2013












The anarchic is the true divine state of man in the end as in the beginning; but in between it would lead us straight to the devil and his kingdom.
Sri Aurobindo,ഇന്ത്യൻ ചിന്തകൻ, യോഗി



The speech of the book comes from a certain silence, a matter which it endows with form, a ground on which it traces a figure. Thus , the book is not self-sufficient;it is necessarily accompanied by a certain absence, without which it would not exist.
Pierre macherey, ഫ്രഞ്ച് മാർക്സിസ്റ്റ് സാഹിത്യ നിരൂപകൻ


യാഥാർത്ഥ്യം വേശ്യയോ?
ചിലിയൻ സാഹിത്യകാരനും 2666 എന്ന നോവലിന്റെ രചയിതാവുമായ റോബർട്ടൊ ബൊലാനോ ഒരിക്കൽ പറഞ്ഞു: യാഥാർത്ഥ്യം ഒരു തേവിടിശ്ശിയാണെന്ന്!കാരണം ആരു വിളിച്ചാലും പോകും.അവൾക്ക് ആരോടും പ്രണയമില്ല.


യാഥാർത്ഥ്യം , ശരിക്കു പറഞ്ഞാൽ നിലനിൽക്കുന്നില്ല.നമ്മുടെ വിശേഷ ബുദ്ധിയാണ് എല്ലാം നിശ്ചയിക്കുന്നത്. ഒരോ മനുഷ്യനും അവനു വേണ്ടതായ വിധം  ലോകത്തെ  ഉണ്ടാക്കിയെടുക്കുകയാണ്.അവന്റെ വീക്ഷണമാണ് അവന്റെ ലോകം. അതുതന്നെയാണ് അവന്റെ നീതി, സ്നേഹം.
അതുകൊണ്ടാണ് ഇംഗ്ലിഷ് എഴുത്തുകാരനും കൊമേഡിയനുമായ സ്റ്റീഫൻ ഫ്രൈ പറഞ്ഞത്, നമ്മുടെ ഭാഷ നമ്മുടെ ലോകത്തിന്റെ അതിർത്തി നിശ്ചയിക്കുന്നുവെന്ന്.യാഥാർത്ഥ്യം  വ്യക്തിയുടെ മിഥ്യയാണ്.അത്  ഏറ്റവും വലിയ ഭാവനയുമാണ്. സ്വന്തം നിലയിൽ ഒരു കാഴ്ചപ്പാട് വികസിപ്പിക്കാൻ കഴിയുന്നവരാണ് യാഥാർത്ഥ്യത്തിൽ കടിച്ചുതൂങ്ങുന്നത്. ആരുടെ യാഥാർത്ഥ്യം ?
പൊതുജനാധിപത്യത്തിന്റെ, സർക്കാരിന്റെ കണക്കുകളാണോ എഴുത്തുകാരൻ തിരഞ്ഞെടുക്കെണ്ടത്?
അല്ല ;എങ്കിൽ പിന്നെ ഏതാണ്?
 അതാണ് കണ്ടെത്തെണ്ടത്.കണ്ടെത്താൻ കഴിയാത്തതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ ഉണ്ടാകുന്നത്.


ഏതു പരീക്ഷണവും കുറെ കഴിയുമ്പോൾ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങൾക്ക് പോരാതെ വരും. അപ്പോൾ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാൽ വലിയ വലിയ ലോകങ്ങൾ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സർഗാത്മകതയിലെത്താം.സർഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങൾക്കു മുകളിൽ വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയിൽ കഴിയുന്ന ഒരു ബാലൻ കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ട ജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ കണ്ടിട്ടു അതിനെയൊക്കെ പദ്യവൽക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിൽക്കുമ്പോൾ ഒരുവൻ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയിൽ സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?

നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാൻ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിർത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായി ചിതറിക്കിടക്കുന്നു.അല്ലെങ്കിൽ അതിർത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളർത്തുപുത്രനാകാൻ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിർത്തിക്കപ്പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയിൽ സ്വയമേ ഉണ്ടാകുന്ന അർത്ഥങ്ങളുടെ ആനുകൂല്യത്തിൽ നിന്ന് വഴുതി മാറാൻ സാഹിത്യത്തിനാവണം.അല്ലെങ്കിൽ അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകും.









 ബഷീർ
മംഗൾയാനെപ്പോലെ എല്ലാം സെക്കൻഡുകൾ തോറും മുൻ കൂട്ടി നിശ്ചയിച്ച് യാത്ര ചെയ്താൽ സർഗാത്മകതയുണ്ടാകില്ല.
ആകസ്മികതയുണ്ടാകണം. പറവൂരിലെ എഴുത്തുകാരനായിരുന്ന ഐസക്ക് തോമസ് തന്റെ കമ്യൂണിസത്തിലേക്കുള്ള പ്രവേശനത്തെപ്പറ്റി പറഞ്ഞത്  ഓർക്കുകയാണ്,' അതു ബഷീറിയൻ പ്രേമം പോലെ  അനിവാര്യമായ വീഴ്ചയായിരുന്നു.'
ഇതുതന്നെയാണ് സർഗ്ഗവൈഭവത്തിന്റെയും രഹസ്യം. അനിവാര്യമായ ഒരു വീഴ്ചയുണ്ട്. മനസിലേക്ക് അസ്വാഭാവികമായി ചിലതു വന്നു വീഴും. അതിൽ നിന്നു ഒരു  പൊരി കത്തിപ്പിടിച്ച് ഒരു വലിയ കണ്ടുപിടിത്തത്തിലേക്ക് നീങ്ങുന്നു.ഇതിൽ ആരും തന്നെ സഹായിക്കാനില്ല.









ഴാക്ക് റോസിയേഹ്
 ഫ്രഞ്ച് തത്വചിന്തകനായ ഴാക്ക് റോസിയേഹ് (Jacques Ranciere)പറയുന്നു: സാഹിത്യത്തിനു സ്വതന്ത്രമായ നിർമ്മാണത്തിന്റെയും സാഹസികമായ കടന്നുകയറ്റത്തിന്റെയും ഒരു തലമുണ്ട്.ആരും ചെല്ലാത്ത സ്ഥലത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.സാഹിത്യം നിലനിൽക്കുന്നത് അതിനെ ദൈവികമാക്കുന്നതിനെ  നിരസിച്ചും അതിൽനിന്ന് നിന്നു ഒഴിഞ്ഞുമാറിക്കൊണ്ടുമാണ്.- Literature lives by its refusal and evasion of incarnation.














എസ്.കെ.പൊറ്റെക്കാട്
എസ്.കെ.പൊറ്റെക്കാടിന്റെ പേരിൽ  അവാർഡോ  സ്മാരകമോ  ഒന്നുമില്ല. ജന്മശതാബ്ദിയായതുകൊണ്ടാണ് ഇപ്പോൾ ആ പേര് കടന്നു വന്നത്. അദ്ദേഹത്തെ മലയാളസാഹിത്യം സമുചിതമായി സംസ്കരിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.












ആമ
വേഗതയേറിയ  ലോകത്ത്
പ്രണയത്തിന്റെ
വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാൻ
ഗുരുവിനെ തേടി.
എന്നാൽ ഗുരുവിനു സമയമില്ല.
പലയിടത്തും
പലതും പറഞ്ഞുകൊടുക്കാനായി
അദ്ദേഹം പറക്കുകയാണ്.
ഒരു ആമയായാൽ  മതിയായിരുന്നു,
പ്രണയത്തിന്റെ സൂപ്പർ ജെറ്റുകൾക്കും, മേട്രോകൾക്കുമിടയിൽ
ആമ യാതൊന്നുമറിഞ്ഞതായി   ഭാവിക്കാതെ
അങ്ങനെ ജീവിച്ചുകൊള്ളും
അത് വേഗക്കുറവിന്റെ സ്വയം പര്യാപ്തതയിൽ 
 സ്വന്തം വേഗത്തെ സമുചിതമായി അന്വേഷിക്കുന്നു
പ്രണയം , ചിലപ്പോഴെങ്കിലും പരീക്ഷണമാണ്. 
നമുക്കു വേഗമില്ലെന്ന് അറിയാനുള്ള പരീക്ഷണം

നടി
കല്യാണം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിരമിച്ച നടികളെല്ലാം തിരിച്ചു വരുകയാണ് വേണ്ടത്.കല്യാണം കഴിയുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യം എന്തിനു ത്യജിക്കണം?

 








ഹെൻറി ഡേവിഡ് തോറോ
എല്ലാ  ദിവസവും ബൈബിൾ പോലെ വായിക്കേണ്ട പുസ്തകമാണ് തോറോ(Henry David Thoreau)യുടെ 'വാൽഡൻ'. അമേരിക്കയിലെ വാൽഡൻ തടാകതീരത്ത് രണ്ടുവർഷം കുടിൽകെട്ടി താമസിച്ച് ജീവന്റെ നഷ്ടപ്പെട്ട സമ്പന്നത വീണ്ടെടുക്കുകയാണ് അദ്ദേഹം ചെയ്തത് .എവിടെയോ ഒലിച്ചുപോയ പ്രകൃതിയെ, പാരസ്പര്യങ്ങളെ, അപൂർവ്വമായ മാനുഷിക വിനിമയങ്ങളെ , സൂക്ഷ്മ ജീവിതങ്ങളെ തോറോ കണ്ടുപിടിക്കുന്നു.വായനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്:പെരുവിരലിൽ എഴുന്ന് നിന്ന് ജീവിതത്തിന്റെ ഏറ്റവും ജ്ഞാനാഭിമുഖമായ  ജിജ്ഞാസയാണ് വായനയ്ക്ക് നീക്കിവയ്കേണ്ടത്.

 









ഷീല
കെ.എസ്. സേതുമാധവനും മറ്റും സിനിമ ചെയ്തിരുന്ന കാലത്ത് , ഷീലയെ നായികയാക്കി ഒരു പടം സംവിധാനം ചെയ്യാൻ കഴിയാത്തത് എന്റെ ദുഃഖമായി അവശേഷിക്കുന്നു.

 







പോൾ വിറിലിയോ

ദൃശ്യങ്ങളുടെയും ചിഹ്നങ്ങളുടെയും അതിവേഗത്തിന്റെയും അതിവർഷത്തിന്റെയും  ഈ കാലത്ത് വാക്കുകളും ശബ്ദങ്ങളും മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്താണ്.ഇത് മനുഷ്യനിൽ നാഡി സംബന്ധിയായ തളർച്ച ഉണ്ടാക്കുന്നുണ്ടത്രേ. ഫ്രഞ്ച് ചിന്തകനായ പോൾ വിറിലിയോ (Paul  Virlio )പറയുന്നത്  ഇതു പുതിയ രോഗത്തിനു കാരണമാകുന്നു എന്നാണ്. അദ്ദേഹം പിക്നോലെപ്സി( Picnolepsy) എന്ന് പേരിട്ട് വിളിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ നാഡീപരമായ തകർച്ച, ഇല്ലാത്തത് ഉണ്ടെന്ന് സങ്കൽപ്പിക്കുക ,കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവയാണ്. ഇത് സാങ്കേതികശാസ്ത്രത്തിന്റെ കല ഉല്പാദിപ്പിക്കുന്ന പ്രശ്നമാണ്.

കവിത
ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.

അസ്തിത്വം
മനുഷ്യന്റെ അസ്തിത്വം ഭൂമിയിൽ തന്നെയുള്ള മറ്റൊരു പ്ലാനറ്റാണ്.

ഹിതോമി കനെഹാരെയുടെ നോവൽ: പ്രണയ രതിക്ക് പുതിയ മാനം
ജപ്പാനിലെ ഏറ്റവും പ്രശസ്തയായ യുവ എഴുത്തുകാരിയാണ്  ഹിതോമി കനെഹാരെ(Hitomi Kanehara).



കാര്യമായ വിദ്യാഭ്യാസമൊന്നും നേടാതെ  , പതിനഞ്ചാം വയസ്സിൽ തെരുവിലെത്തിയ കനെഹാരെ ജീവിതത്തെ പരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയും പുതിയതായി കാണാൻ  അഗ്രഹിച്ചു.മാമൂൽ സാംസ്കാരിക വൈദ്യന്മാരുടെ കുറിമാനങ്ങൾക്ക്  അപ്പുറത്താണ് തന്റെ അസ്തിത്വമെന്ന് അവർ തിരിച്ചറിഞ്ഞു.
അതിന്റെ ഫലമായാണ് കനെഹാരെ ' സ്നേക്സ് ആൻഡ് എറിംഗ്സ് ' എന്ന നോവൽ എഴുതിയത്.
 എൺപതിൽ താഴെ പേജുകളുള്ള ഈ നോവൽ നാം കാണാത്ത ഒരു ജപ്പാനെ ദൃശ്യപ്പെടുത്തുന്നു.യുവ എഴുത്തുകാർക്ക് ജപ്പാനിൽ നൽകി വരുന്ന ഏറ്റവും വലിയ അഗുതാവാ അവാർഡ് ഈ കൃതിക്കാണ് ലഭിച്ചത്.

പത്തൊൻപതു വയസുള്ള ലുയി എന്ന പെൺകുട്ടിയുടെയും അവളുടെ കാമുകന്മാരായ അമ, ഷിബ എന്നിവരുടെയും ബന്ധത്തിന്റെ കഥയാണിത്.
അവളേക്കാൾ ഒരു വയസു കുറവുള്ള അമയുമായാണ് അവൾ കഴിഞ്ഞത്. അമയുടെ നാവു സൗന്ദര്യത്തിനും സെക്സിനുമായി രണ്ടായി കീറിയിട്ടിരിക്കുകയാണ്.ശരീരം തുളച്ച് ആഭരണം ഇടുകയും നാവു കീറി വളകളിടകയും ചെയ്യുന്നത് ജപ്പാനിലെ പോപ് സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
ലുയിയും നാവു കീറാൻ മോഹിക്കുന്നു.
അതിനു അവളെ സഹായിച്ചത് ഷിബാൻ.
എന്നാൽ ഈ ത്രികോണ പ്രണയത്തിൽ അമ കൊല്ലപ്പെടുന്നു.
അതും ഒരു ലൈംഗിക അതിക്രമത്തിലൂടെ.അതറിയുന്ന ലുയി അമയുടെ  ചരമാവശിഷ്ടമായ  പല്ലുകളും  ചാരപ്പൊടിയും ബിയറിലൊഴിച്ച് കഴിക്കുന്നു
എന്നിട്ട് അവർ ഷിബാന്റെ മുൻപിൽ പച്ച കുത്താൻ  കിടന്നു കൊടുക്കുന്നു.

പാരമ്പര്യമാണ്  വിഷാദമുണ്ടാക്കുന്നതെങ്കിൽ ലുയിക്ക് അതില്ല. അവൾ പൂർവ്വകാലം നഷ്ടപ്പെട്ട ഒരു പ്രണയിനിയാണ്. അവൾ ഒരു ഓർമ്മയിലും ഉടക്കിക്കിടക്കാതെ  ജീവിതത്തെ അജ്ഞാതമായി തുഴഞ്ഞു കൊണ്ടുപോകുന്നു.എവിടേക്കെന്ന് അറിയില്ല.സമൂഹവുമായി ബന്ധം വേർപെടുത്തിയ അവരെ ദുരന്തങ്ങൾ കാത്തിരിക്കുന്നുണ്ട്.
എന്നാൽ അതിൽ വികാരം പങ്കുവയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല.
ഇതു രതിയുടെ ഭ്രമാത്മകതയും ആവിഷ്കരിക്കുന്നു.രതി ഒരു ഫാന്റസിയാണ്. അതു ശരീരത്തിൽ എല്ലായിടത്തേക്കും പടർന്നിരിക്കുന്നു.
ഈ ശരീരം രതിക്കു പോരാ. അതുകൊണ്ട് ഈ ശരീരത്തെ തന്നെ മുറിച്ചും വക്രീകരിച്ചും ആഘോഷിക്കുന്നു.

രാഷ്ടങ്ങൾ ജനങ്ങൾക്ക് എല്ലാ വിനോദവും സ്വാതന്ത്ര്യവും നൽകുമ്പോൾ എന്തു സംഭവിക്കുന്നു.?
ആ സ്വാതന്ത്ര്യം വേണ്ടെന്ന് പറയാൻ നമുക്കാവില്ല. എന്നാൽ ആ സ്വാതന്ത്യത്തിന്റെ പൊരുളറിയാതെ എടുത്തണിയുന്ന നാം സർഗാത്മകത നഷ്ടപ്പെട്ടവരായി മാറുന്നു.
നമുക്കു വേണ്ടി എന്തു ചെയ്യുന്നുവോ അതെല്ലാം അബദ്ധ ധാരണകളായി മാറുകയാണ്. നമ്മെ കൂടുതൽ ആഘോഷിക്കാൻ വിട്ടശേഷം രാഷ്ട്രങ്ങൾ അവയുടെ വ്യാപാരമേഖലയും നിയമങ്ങളും ഉദാരമാക്കി നമ്മുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാക്കുന്നു.
അങ്ങനെ ജനം വീണ്ടും അരക്ഷിതരാവുന്നു. അവരുടെ പ്രണയം അവർക്കുപോലും മനസിലാക്കാനാകാതെ അരാജകമാവുന്നു.

ഒരിക്കലും പ്രണയിച്ചവളെ സ്വന്തമാക്കാനാവില്ല; സാമ്പത്തികവും തൊഴിൽപരമായ അന്തരം അത്ര ഭീകരമായിരിക്കും.
ഉദാരവത്കരണത്തിനു വേണ്ടി നമ്മുടെ  സംഭാവന എന്ന നിലയിൽ ത്യജിക്കാൻ ഈ പ്രണയം മാത്രമേയുള്ളു.
നമ്മുടെ പ്രണയ പരാജയങ്ങളുടെയൊന്നും ഉത്തരവാദിത്വം നമുക്കല്ല; അതു സാമ്പത്തിക , വംശീയ ഉദാരവത്കരണം കൊണ്ടു സംഭവിക്കുന്നതാണ്.നിസ്സഹായതയ്ക്ക് മേൽ എന്തും വിജയം നേടും

സത്യസന്ധത
എഴുത്തുകാരന്റ/എഴുത്തുകാരിയുടെ സത്യസന്ധത എന്താണ്?
നമ്മുടെ സുഹൃത്ത് അല്ലെങ്കിലും , നമുക്കു പരിചയമില്ലെങ്കിലും  ഒരാൾ കാതലായ എന്തെങ്കിലും എഴുതിയാൽ അത് വിലവയ്ക്കണം. സാഹിത്യം പരിചയ വലയത്തിൽ നിന്ന് പുറത്തേക്ക് വരണം.

തത്വശാസ്ത്രം
ഇന്ന് എല്ലാവരുടെയും പക്കൽ വിലപ്പിടിപ്പുള്ള പ്രണയവും തത്വചിന്തയും ആശയവും ഉണ്ട്.പക്ഷേ ഒന്നുപോലും ഉപയോഗിക്കാനുള്ള മാനസിക വിശാലതയില്ല.

സച്ചിദാനന്ദൻ

 സച്ചിദാനന്ദന്റെ കവിത 'നിൽക്കുന്ന മനുഷ്യനും ചുംബനവും'(മാതൃഭൂമി  ആഴ്ചപ്പതിപ്പ്)അടിച്ചമർത്താൻ   വരുന്ന കാലത്തിനു നേർക്ക് കവിതയുടെ പ്രതിരോധമെന്താണെന്ന് ധ്വനിപ്പിക്കുന്നു.
രാഷ്ട്രം പറയുന്നത് കേട്ട് പ്രണയിക്കാനാവില്ല, കവിത എഴുതാനുമാവില്ല. ഇത് ചുരുങ്ങിയത് കവികളെങ്കിലും അറിഞ്ഞിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് സച്ചിദാനന്ദൻ

ഇതാണ് വരികൾ: നിരോധിച്ച  ഒരിടത്ത്
ഒറ്റയ്ക്ക് നിൽക്കുന്ന
മനുഷ്യനാണ് കവിത.
...............

ഒരാണും പെണ്ണും
കൈ കോർത്തുനടന്നാൽ
സദാചാരപാലകരും
നിയമപാലകരും
ഒന്നിച്ചു തുറിച്ചു നോക്കിയിരുന്ന
ചത്വരത്തിൽ

അവർ നിയമം
ലംഘിക്കുകയാണ്
വർത്തമാനത്തിന്റെ
കൊല്ലുന്ന നിയമം


അവർ നിയമം
നിർമ്മിക്കുകയാണ്
ഭാവിയുടെ
ജീവിപ്പിക്കുന്ന നിയമം

പൊതുസ്ഥലത്ത്
പ്രകോപനപരമായി
പകർന്നു നൽകുന്ന
സ്വകാര്യ  ചുംബനമാണ് കവിത

 










സേതു
സേതുവിന്റെ പുതിയ നോവൽ 'ആലിയ'യെ മുൻനിറുത്തി അദ്ദേഹവുമായി നടത്തിയ അഭിമുഖം ഹിന്ദുവിന്റെ മെട്രോയിൽ(നവംബർ 17) വായിച്ചു.
ഭവാനി ചീരത്തിന്റെ ചോദ്യങ്ങൾക്ക് സേതു ഇങ്ങനെ മറുപടി പറയുന്നു:ഇതൊരു ചരിത്രനോവൽ അല്ല. സാങ്കൽപ്പിക കഥാപാത്രങ്ങളുള്ള  ഈ നോവലിൽ ചരിത്രത്തിന്റെയും ഭാവനയുടെയും മിത്തിന്റെയും കലർപ്പാണുള്ളത്.യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ  ഇവിടെ ഞാൻ ചേന്ദമംഗലത്തെ ജൂതന്മാരുടെ അവസ്ഥ തേടുകയാണ്.














 ദേശമംഗലം രാമകൃഷ്ണൻ
എല്ലാ രാഷ്ട്രങ്ങളും നിറഞ്ഞതാണ് ജീവിതമെന്ന് ദേശമംഗലം രാമകൃഷ്ണൻ എഴുതുന്നു(പത്രം ദ്വൈവാരിക, ഡിസംബർ 1-15)
രാഷ്ട്രീയം  എന്നാൽ  രാഷ്ട്രീയപ്പാർട്ടികൾ എന്നതിനപ്പുറം ജ്ഞാനദർശനങ്ങൾ എന്നൊരർത്ഥവും കൂടിയുണ്ട്.പ്രശ്നമണ്ഡലം എന്ന അർത്ഥമാണിതെന്ന് ദേശമംഗലം ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ എഴുത്തുകാർ സ്വയം പ്രശ്നമണ്ഡലങ്ങളായിതീരുകയാണെന്ന വിലയിരുത്തൽ ശ്രദ്ധേയമാണ്.

ആലീസ് മുൺറോ
ആലീസ് മുൺറോ , ടോൾസ്റ്റോയി , ഇവാൻ ബുനിൻ തുടങ്ങിയവരെപ്പോലെ നടുക്കമുണ്ടാക്കുന്ന കഥകളൊന്നുമെഴുതിയില്ലെങ്കിലും അവർക്ക് നോബൽ പ്രൈസ് ലഭിച്ചതുകോണ്ട് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നു.
അവരുടെ 'സ്വതന്ത്ര റാഡിക്കലുകൾ' എന്ന കഥ വി.കെ.ഷറഫുദ്ദീൻ തർജമ ചെയ്തത് 'തന്മ'(ഫോ. 9809067871) മാസികയിൽ വായിക്കാം.
പ്രൊഫ.എം. ചന്ദ്രബാബു
ശ്രേഷ്ഠഭാഷമാത്രംകൊണ്ട് കാര്യമില്ലെന്നും ശ്രേഷ്ഠസംസ്കാരം നമുക്ക് അനിവാര്യമാണെന്നും ചന്ദ്രബാബു ആവശ്യപ്പെടുന്നു. സാഹിത്യകേരളം (9447687474)മാസികയിലെ എഡിറ്റോറിയലിൽ  ഈ വിഷയത്തെപ്പറ്റി ഗാഢമായ പ്രതിപാദനമുണ്ട്.

ആനന്ദ്
ജീവിതത്തിന്റെ ദുസ്സഹമായ വൈരുദ്ധ്യത്തെയും അന്യവൽക്കരണത്തെയും അവതരിപ്പിക്കുന്ന , ആനന്ദിന്റെ കാത്തിരുപ്പ് എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) സമീപകാലത്തുണ്ടായ മികച്ച രചനയാണ്.

ഡോ.എം.ബി.മനോജ്

പൊലയാടിയെന്നും കൂത്തിച്ചിയെന്നും അറുവാണിച്ചിയെന്നും ദളിത് ഉടലുകൾക്കുമേൽ പുലഭ്യം വീഴുന്നത് ജാതിവ്യവസ്ഥയുടെ ഭീകരമുഖം തുറന്നുകാട്ടുന്നതായി  ഡോ.എം.ബി.മനോജ് 'എഴുത്താണി'(9387210474 )എന്ന മാസികയിൽ എഴുതുന്നു.
താഴ്ന്ന ജാതിയിൽപ്പെട്ടവന്റെ ശരീരം അശ്ലീലമായി കാണുന്ന പ്രവണത ക്ലാസിക്കൽ സാഹിത്യ വീക്ഷണത്തിന്റെ അവശിഷ്ടമാണ്.


പേജ് രണ്ട്

AKSHARAJALAKAM /LAKKAM 5,PAGE 2/ DEC 8-DEC 15/2013


ഇതിനിടയിൽ ആഹ്ലാദത്തിനു വക നൽകുന്ന കാര്യമാണ് മാതൃഭുമിയുടെ സീഡ് പരിസ്ഥിതി അവബോധപദ്ധതിയുടെ പ്രവർത്തകരായ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾ നേടിയ വിജയം.പാതയോരങ്ങളിലെ മരങ്ങളിൽ ആണിയടിക്കരുതെന്നും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തു നൽകിയതിനു ഫലമുണ്ടായി. കോടതി അവർക്കനുകൂലമായി   വിധിച്ചു.


സർവ്വത്ര സ്വാർത്ഥമയമായ ഈ കാലത്ത് വിദ്യാർത്ഥിനികൾ അവരുടെ ധർമ്മം നിറവേറ്റിയിരിക്കുന്നു.
ഇതിനെപ്പറ്റി ഡിസംബർ നാലാം  തീയതി മാതൃഭൂമി എഴുതിയ മുഖപ്രസംഗം പുതിയൊരു യുഗനിർമ്മാണത്തിനുള്ള ആഹ്വാനമാണ്.മാതൃഭൂമിയുടെ ചരിത്രപരമായ , സമീചീനമായ ദീർഘവീക്ഷണം ഒരിക്കലും പതറാതെ മുന്നോട്ടു പോകട്ടെ.
എല്ലാം മറക്കുന്ന കാലമാണല്ലോ നമ്മുടേത്.എല്ലാം മറന്നാൽ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാം.ഉണർത്താൻ , മറവിയിൽനിന്നു ജാഗ്രതയോടെ ഉയരാൻ മാതൃഭൂമിയുടെ സീഡ് വലിയൊരു സന്ദേശം നൽകിയിരിക്കയാണ്. ഇത് മാനവരുടെയും പ്രകൃതിശക്തികളുടെയും മുഖാമുഖത്തിനു സന്ദർഭമൊരുക്കട്ടെ.മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇതിന്റെ വിജയപതാക എത്തണം. സ്കൂളുകളിൽ നിന്നു പുറത്തുവരുന്നവർ ഹിംസയല്ല സമ്പാദിക്കേണ്ടത്;  അനുകമ്പയാണ്.മുഖപ്രസംഗം ഇങ്ങനെയാണ് അവസാനിക്കുന്നത്."പത്തു മക്കൾക്ക് തുല്യമായ ഒരു മരത്തെ രക്ഷിക്കാനുള്ള ,അങ്ങനെ ശതകോടി വൃക്ഷങ്ങളെ രക്ഷിക്കാനുള്ള ആ ആഹ്വാനം ശ്രവിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥവൃന്ദത്തിനും ജനശതത്തിനും  ബാധ്യതയുണ്ട്.മനുഷ്യരാശിയുടെ അതിജീവനത്തിനു വേണ്ടിയുള്ള ജൈവബാധ്യത."

സെക്സ്
ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു സെക്സാണ്.
വില കൊടുക്കാനില്ലാത്തതുകൊണ്ട്  പലരും അതറിയാത്തപോലെ ജീവിക്കുന്നു.എവിടെയാണ് സെക്സ് ഉള്ളതെന്ന് അറിയായ്കയാൽ ശൂന്യതയിലും , വിദൂരതയിലും നിർവ്വികാരതയിലും തേടി   നാം വിഷണ്ണരായി , തലതിരിഞ്ഞ് സൗന്ദര്യത്തിന്റെ നിർമ്മാതാക്കളായി മാറുന്നു

 







നഗരങ്ങൾ
ഐറിഷ് എഴുത്തുകാരനായ ജയിംസ് ജോയ്സിനു ഡബ്ലിൻ എന്ന നഗരം ഉണ്ടായിരുന്നു;അർജന്റീനക്കാരനായ ബോർഹസിനു ബ്യൂനസ് അയേഴ്സ് ഉണ്ടായിരുന്നു;ഇംഗ്ലീഷ് നോവലിസ്റ്റ് ലാറൻസ് ഡ്യൂറലിനു ഈജിപ്റ്റിലെ അലക്സാഡ്രിയയാണ് പ്രചോദനമായത്.



ആർ .ഗോപാലകൃഷ്ണന്റെ കെ.എം ഗോവി അനുസ്മരണം

ഏഴു ഭാഗങ്ങളിലായി മലയാള ഗ്രന്ഥസൂചി തയ്യാറാക്കിയ കെ.എം.ഗോവിയെപ്പറ്റി കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എഴുതിയ ലേഖനം(മാതൃഭൂമി,ഡിസംബർ അഞ്ച്, ) അവസരോചിതവും നന്ദിയുടെ ഏറ്റവും നല്ല പ്രകാശനവുമായി.
കെ.എം.ഗോവി ഒരു വിസ്മയമായിരുന്നു.
അവാർഡിനോ , പ്രശസ്തിക്കോ വേണ്ടി ഒന്നും ചെയ്യാൻ താല്പര്യമില്ലാതിരുന്ന ഗോവി ഒരു മാർഗ്ഗദീപമാണ്. ഒരു പക്ഷേ . മലയാളത്തിൽ ഇനി മഷിയിട്ട് നോക്കിയാൽപ്പോലും കാണാത്ത ഇനം. ഇനി ഇതുപോലൊരു ജീവി ഉണ്ടാകാനും പോകുന്നില്ല.
തന്നേക്കാൾ പത്തോ ഇരുപതോ വർഷം മുൻപ് എഴുതിതുടങ്ങി പേരെടുത്തവരെ , രണ്ടാം നിരയിലേക്ക് തള്ളിക്കൊണ്ട് തന്റെ പേര് ഒന്നാമതായി ക്ഷണപത്രികയിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെടുന്ന അല്പന്മാരെക്കൊണ്ട് നടക്കാൻ പറ്റാതായിട്ടുണ്ട് മലയാളത്തിൽ. അവർക്കിടയിൽ ഗോവി ഒരു ധ്രുവ നക്ഷത്രമായിരുന്നു.ഇത്തരക്കാരുടെ  ആനപ്പാപ്പാൻ കളിക്ക് നിന്നുകൊടുക്കാൻ കൂട്ടാക്കാതിരുന്ന ഗോവിയെ ഞാൻ നമസ്കരിക്കുന്നു.
കെ.എം.ഗോവി

കുറച്ചു മാസങ്ങൾക്ക് മുൻപ്,സാഹിത്യകാരന്മാർ മരിക്കുമ്പോൾ അവരെപ്പറ്റി അക്കാദമി തന്നെ മുന്നോടു വന്ന് ഉചിതമായി സ്മരിക്കണമെന്ന് ആവശ്യപ്പെട്ട്  ഞാൻ അക്ഷരജാലകത്തിൽ എഴുതിയിരുന്നു.അത് യാഥാർത്ഥ്യമായി കണ്ടതിൽ സന്തോഷിക്കുന്നു.ഗോപാലകൃഷ്ണൻ ചരിത്രത്തോടും സാഹിത്യത്തോടും നീതി  കാട്ടി. ഇതു വലിയൊരു ധർമ്മവ്യവസ്ഥയായി ഇനിയും തുടരട്ടെ.
വലിയ പുരസ്കാരങ്ങൾ നേടാൻ  കഴിയാത്തവരെയും അക്കാദമി ഇങ്ങനെ ആദരിക്കണം. എഴുത്തുകാരുടെ സംഭാവന അവരുടെ മരണമല്ല. ഗോപാലകൃഷ്ണന്റെ വാക്കുകൾ ശ്രദ്ധിക്കൂ: പുസ്തകങ്ങളുടെ അന്വേഷണവും പരിശോധനയും  കഠിനാധ്വാനം ആവശ്യമുള്ള ഒരു ജോലിയായിരുന്നു.അക്കാദമി ലൈബ്രറിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ വർഷങ്ങളോളം അദ്ദേഹം അക്കാദമിയിൽ താമസിച്ചു.ആയിരത്തിതൊള്ളായിരത്തി എഴുപത്തിമൂന്നിൽ ആദ്യവാല്യം പുറത്തിറക്കി.1772 മുതൽ 2000 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഗ്രന്ഥസൂചി അദ്ദേഹത്തിന്റെ അമൂല്യ സംഭാവനയായി കാലം വിലയിരുത്തും.

ആർ .ഐ. ഷംസുദ്ദീൻ

അങ്കണം സാംസ്കാരികവേദി പതിറ്റാണ്ടുകളായി നമ്മുടെ സാഹിത്യരംഗത്ത് നിസ്വാർത്ഥമായി പ്രവർത്തിച്ച് നവീനമായ എഴുത്തുരീതികളെ ഏകോപിപ്പിക്കുന്നു.സമാന്തരമായ ഒരു സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ അങ്കണം മുഖ്യധാരയിലെ സാർത്ഥകമായ ഓർമ്മയുണർത്തൽ രാസത്വരകവുമാണ്.അങ്കണം അവാർഡ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
അങ്കണം കണ്ടെത്തി നൽകിയ എഴുത്തുകാരാണ് ഏറെയുമുള്ളത്. അങ്കണത്തിന്റെ കടമ്പ കടന്നവരെല്ലാം മികച്ച സംഭാവനകൾ നൽകി എന്നോർക്കണം.
ഇക്കാര്യത്തിൽ അങ്കണത്തിന്റെ ചെയർമാനായ ആർ .ഐ. ഷംസുദ്ദീനെ അഭിനന്ദിക്കണം.
അദ്ദേഹം സാഹിത്യ അവാർഡുകൾ കൊടുക്കുന്നതിൽ ഒരു ഇടപെടലും നടത്തുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയം, ജാതി തുടങ്ങിയ പരിഗണനകൾക്കൊന്നും  അങ്കണത്തിൽ സ്ഥാനമില്ല.


 കൃഷ്ണ ദീപക് 

കൃഷ്ണ ദീപക്  'ഹരിതകം'   ഇ മാഗസിനിലെഴുതിയ കവിത 'മത്തുപിടിപ്പിക്കുന്ന തണുപ്പിന്റെ മണമാണ്‌ ഇവിടെയെങ്ങും'
ഒരു കവിയുടെ  ആന്തരികമായ വിഭ്രാന്തിയെ അനുഭവിപ്പിച്ചു. ഇപ്പോഴും കവിത അജ്ഞാതമായി, അവ്യാഖ്യേയമായി നമുക്കിടയിൽ തന്നെ വസിക്കുന്നു എന്നു കാണിച്ചു തരുകയാണ് കൃഷ്ണ.
ഈ വരികൾ ശ്രദ്ധിക്കൂ:
അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ
ചീവിടുകളുടെ വൈക്കോൽ തൊടിയിൽ
തവളകള്‍ മഴ കാക്കുമെന്നും
തൊട്ടാവാടികളും പൂവാം കുരുന്നിലകളും
തണുപ്പ് പുതച്ച് ഉറങ്ങുമെന്നും
മണൽക്കുന്നുകളിലെ
ഇരുൾ മരങ്ങൾ ആകാശത്തേക്ക് നോക്കി
ഒറ്റയ്ക്കൊറ്റയ്ക്ക് പിറു പിറുക്കുന്നുണ്ട്

താഴ്‌വരകളിലൂടെ,
കുന്നിൻപുറങ്ങളിലെ പുല്‍ക്കാടുകളിലൂടെ
മണൽക്കാടുകളിലെ
ഈന്തപ്പനകള്‍ക്ക് ഇടയിലൂടെ
അസാധാരണമായ നിറഞ്ഞ തണുപ്പിന്റെ
മണം പടർത്തി
തൊട്ടിലാട്ടുന്ന നിശ്ശബ്ദതയിൽ
ഒരു നിശ്വാസകാറ്റപ്പോള്‍ പറന്നു വരും

തുമ്പൂർ ലോഹിതാക്ഷൻ
തുമ്പൂർ ലോഹിതാക്ഷൻ എഴുതിയ 'ഇരിങ്ങാലക്കുടയിലെ പ്രസാധക സംരംഭങ്ങൾ' എന്ന ലേഖനം സാഹിത്യത്തിൽ താല്പര്യമുള്ള ആരെയും വശീകരിക്കുന്നതാണ്. വിവേകോദയം, സംസാര, ജന്മഭൂമി, നിശാഗന്ധി തുടങ്ങി ധാരാളം പ്രസിദ്ധീകരണങ്ങളെപ്പറ്റി ലോഹിതാക്ഷൻ എഴുതിയത് ഞാൻ വായിച്ചത് ഫേസ്ബുക്കിൽ നിന്നാണ്.
രണ്ടു പതിറ്റാണ്ടിനു മുൻപ് ഇരിങ്ങാലക്കുടയിലെ ഒരു വേദിയിൽ വച്ചാണ് ഞാൻ ലോഹിതാക്ഷനെ ആദ്യമായി കാണുന്നത്. അക്കൂട്ടത്തിൽ പി. കെ. ഭരതൻ, ബാലകൃഷ്ണൻ അഞ്ചത്ത് തുടങ്ങിയ സുമനസ്സുകളും ഉണ്ടായിരുന്നു. ലോഹിതാക്ഷൻ ബാലസാഹിത്യരംഗത്ത് നിരന്തരസാന്നിദ്ധ്യമാണ്. അദ്ദേഹത്തിന്റെ 'മാന്ത്രിക കഥകൾ' അടുത്തിടെയാണ് പുറത്തിറക്കിയത്.

പ്രണയം
ലോകം ഇന്നു പ്രണയത്തോടൊപ്പമല്ല .
പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല.



ആത്മീയത
ആത്മീയതയ്ക്ക്‌ മതവുമായി ബന്ധമില്ല.അത് വേറൊരു അനുഭവമാണ്.കലയ്ക്കോ ഭാഷയ്ക്കോ പിടിതരാത്ത ജൈവസാധ്യത.

താജുദ്ദീൻ
താജുദ്ദീൻ എഴുതിയ' ഞാൻ നിന്നെ ചുംബിക്കുമ്പോൾ' എന്ന കവിത
ധീരവും ഉഗ്രവുമായ ഒരു ശബ്ദമായി പരിണമിച്ചിരിക്കുന്നു.











ചുംബനം പലപ്പോഴും കിനാവിന്റെ ലഹരിയിലാണ് കവിതയിൽ വരാറുള്ളത്.അതിനു ഒരു പുതിയ അർത്ഥമോ , മാനമോ ഉണ്ടാകാറില്ല. താജുദ്ദീൻ ചുംബനത്തെ ഒരു ജീവൽ പ്രശ്നമായി മാറ്റിയിരിക്കുന്നു.ഇതാണ് ആ വരികൾ:


ഞാന്‍ നിന്നെ
ചുംബിക്കുമ്പോള്‍
ഈ പ്രപഞ്ചത്തില്‍
പലതും സംഭവിക്കുന്നുണ്ട്

രണ്ട്
അഴുക്കുചാലുകള്‍
ഒന്നാവുന്നുണ്ട്

ശീതജലപ്രവാഹങ്ങള്‍
ഉഷ്ണജലപ്രവാഹമായ്
ഐക്യപ്പെടുന്നുണ്ട്

ലോകസമാധാനത്തിന്
ഒരു ചുംബനത്തിന്റെ
ദൈര്‍ഘ്യത്തോളം
സമയം
അടയാളപ്പെടുത്തുന്നുണ്ട്

മേഘക്കുരുക്കുരുക്കില്‍ നിന്ന്
സൂര്യന്‍
മെല്ലെ എത്തിനോക്കുന്നുണ്ട്

സ്‌ഫോടനങ്ങള്‍ക്കിടയില്‍
മൗനം
കനക്കുന്നുണ്ട്

മൗനത്തിന്റെ ചില്ലയില്‍
കിനാവുകള്‍
കൂടുകൂട്ടുന്നുണ്ട്

കുഞ്ഞുങ്ങള്‍
വന്‍കരകള്‍ തമ്മിലൊരു
പാലം വരക്കുന്നുണ്ട്

ഞാന്‍ നിന്നെ
ചുംബിച്ചുക്കുമ്പോള്‍
ഈ പ്രപഞ്ചം
അങ്ങനെ പലതും
തെറ്റിദ്ധരിക്കുന്നുണ്ട്‌


സാഹിത്യത്തിന്റെ പക്വത,ടി.എസ്.എലിയറ്റിന്റെ വീക്ഷണത്തിൽ
സാഹിത്യത്തിന്റെ പക്വത എന്നു പറയുന്നത് , അത് ആവിഷ്കരിക്കപ്പെടുന്ന സമൂഹത്തിന്റെ പ്രതിഫലനമാണ്.ഷേക്സ്പിയറിനും  വിർജിലിനും സ്വന്തം ഭാഷ വികസിപ്പിക്കാൻ കഴിഞ്ഞു. പക്ഷേ ആ ഭാഷയെ പക്വതയിലെത്തിക്കാൻ അവർക്ക് കഴിയണമെങ്കിൽ,അവരുടെ അന്തിമസ്പർശം കൊണ്ട് അതു സാധ്യമാക്കുന്നതിനായി  മുൻഗാമികളായ  സാഹിത്യപ്രതിഭകൾ അതിനുള്ള പശ്ചാത്തലമൊരുക്കിയിരിക്കണം.അതുകൊണ്ട് പക്വമായ സാഹിത്യത്തിന്റെ പിറകിൽ ഒരു ചരിത്രമുണ്ട്



 





ആരതി ബി പോസിറ്റീവ്  

ആരതി ബി  പോസിറ്റീവിന്റെ  'മ്യൂസിയം ഓഫ് ഇന്നസൻസ്' ഭൂതകാലത്തെ തേടിപ്പിടിക്കുന്നത് ഇങ്ങനെയാണ്:


അന്ന് ഞാന്‍ ചൂണ്ടയില്‍ കൊരുക്കിയ
മീനിന്‍റെ മെലിഞ്ഞ മുള്ളായിരുന്നു
നിന്‍റെ ശേഖരണത്തില്‍ ആദ്യത്തേത്,

നിന്‍റെ സ്നേഹത്തെ ഒന്നോടെ കത്തിച്ചു
ഞാന്‍ വലിച്ചെറിഞ്ഞ തീപ്പെട്ടി കൊള്ളി,

ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍
എന്നില്‍ നിന്നും ചോദിച്ചു വാങ്ങിയ
കണ്ണിലകപ്പെട്ട കരട്,

എന്‍റെ കറിചട്ടിയില്‍ കരിഞ്ഞുപിടിച്ച
ചീരയിലയുടെ അവസാന തരികള്‍,

നിന്‍റെ പരിധിക്കുമപ്പുറം ഞാന്‍ ചീമ്പി-
വലിച്ചെറിഞ്ഞ മുരിങ്ങക്കോലുകള്‍,

ഒരു വംശത്തെ അപ്പാടെ നശിപ്പിച്ച
എന്‍റെ പേന്‍ ചീപ്പ്,












 അക്ഷരജാലകം

അക്ഷരജാലകം വായിച്ച് ഞാനുമായി  സൗഹൃദത്തിലായിട്ടുള്ള ധാരാളം പേരുണ്ട്.അവരാണ് ഞാൻ അറിയാതെപോലും ഈ കോളത്തെ പ്രചരിപ്പിക്കുന്നത്.
ലാപ്ടോപ്പും ഡെസ്ക്ടോപ്പും വാങ്ങി അക്ഷരജാലകത്തെ സ്വന്തം ഇരിപ്പിടത്തിൽ എത്തിച്ച സമർത്ഥരായ വായനക്കാർക്ക് മുൻപിൽ ഞാൻ ശിരസ്സ് കുനിക്കുന്നു.ഇപ്പോഴും ഫേസ്ബുക്കിലും മെയിലിലും കത്തുകൾ വന്നു കൊണ്ടിരിക്കുന്നു.
ചില കത്തുകൾ ഇവിടെ ചേർക്കുന്നത് നന്നയിരിക്കുമെന്ന് തോന്നുന്നു

ദുബായ്യിൽ നിന്ന് സന്തോഷ്കുമാർ എന്ന വായനക്കാരൻ ഫേസ്ബുക്കിൽ എഴുതിയത്:
I belive it the tuth. when i read aksharajalakam; then i feel updated myself in every zone.
Unlike · 










 ഇംഗ്ലീഷ് പെൺകവിയും പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സലോമി ജോൺ വൽസൻ അക്ഷരജാലകത്തെ ഓൺലൈനിൽ കണ്ടതിൽ സന്തോഷിക്കുകയാണ്.അക്ഷരജാലകം വായിച്ചു തുടങ്ങിയതോടെ ചിന്തയുടെ നവ ചക്രവാളങ്ങൾ അനുഭവിച്ചതായി അവർ വിലയിരുത്തുന്നു.വെല്ലുവിളികളെ നേരിട്ട് അക്ഷരജാലകം ഒരു ലോക സാഹിത്യ നിരൂപണ പദ്ധതി കണ്ടുപിടിച്ചെന്നും  സ്വാതന്ത്ര്യത്തിന്റെ ദർശനമാണതിലെന്നും  അവർ വിശദീകരിക്കുന്നുണ്ട്.
സലോമിയുടെ വാക്കുകൾ:
Now the column seems to be more sharp and personal as you open your  own blog. Here you can express your views without any inhibitions and no strings attached and here a writer enjoys his identity with uninterrupted freedom.
   The passion for writing is an incessant striving. The path ahead is not be so easy for a bold and truthful critic. You  can overcome the challenges definitely
    A great writer can immortalize himself by what he writes and leaves behind. As a writer philosopher he sees the chaotic and intolerably manifold world.
   Wishing u a thought provoking creative life through out.






Jayachandran Pookkarathara commented on a link you shared.Jayachandran wrote: "കൈകള്‍ ചങ്ങലയിട്ടു കെട്ടി,കാല്‍കള്‍ ബന്ധിച്ച് പെട്ടിയിലിട്ട് പൂട്ടി പത്രാധിപര്‍ കൈകൊട്ടി ചിരിക്കുമ്പോള്‍ പുനരുജ്ജീവനത്തിന്റെ അമൃതുമായി എംകെഹരികുമാറിന്റെ അക്ഷരജാ(ജലം)ലകം. സന്തോഷം. (അതും ഒരു ജാലവിദ്യതന്നെ)"











ഗ്രന്ഥകാരിയും സാമൂഹ്യദർശനം വൽസലയുടെ നോവലുകളിൽ എന്ന നിരൂപണകൃതിയുടെ രചയിതാവും  അദ്ധ്യാപികയുമായ   
അംബിക എ നായർ എഴുതുന്നു:
സർഗാത്മകമായ നിലപാടുതറകളുടെ അസ്തിത്വം വിലയിരുത്തുന്ന ഈ പംക്തി തുറന്ന ആകാശത്തിനുകീഴിൽ കൊണ്ടുവന്നതിനു നന്ദി.ചിന്തനീയമായ ചില അതാര്യ രാഷ്ട്രീയ സാമൂഹിക സാഹിത്യ കാഴ്ചപ്പാടുകൾ  ഉത്തരാധുനികതയുടെ ഇക്കാലത്ത് വളരെ പ്രസക്തമാണ്.നിശിതവും ആത്മാർത്ഥവുമായ ഇത്തരം നിരീക്ഷണങ്ങൾ ഒരു ചങ്ങലക്കുരുക്കുമില്ലാതെ വായിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.






 ഗ്രന്ഥകാരനും അധ്യാപകനുമായ എം. ശാർങ്ഗധരന്റെ വാക്കുകൾ:
Sarnga Dharan M Nice to note that Bhasurachandran S has been given due recognition in AKSHARAJALAKAMM. I am really envious of the style, vocabulary, clarity,consistency and craft in presenting his unique ideas as a writer as well as an orator. He is a genius whose contributions and skills are yet to be well appreciated

AKSHARAJALAKAM

AKSHARAJALAKAM/