Saturday, December 7, 2013

AKSHARAJALAKAM,LAKKAM 5, PAGE 1/DEC 8-DEC 15/2013


അക്ഷരജാലകം ഇപ്പോൾ ആഴ്ചതോറും







ലക്കം അഞ്ച്,പേജ് ഒന്ന് /ഡിസംബർ 8- 15/2013












The anarchic is the true divine state of man in the end as in the beginning; but in between it would lead us straight to the devil and his kingdom.
Sri Aurobindo,ഇന്ത്യൻ ചിന്തകൻ, യോഗി



The speech of the book comes from a certain silence, a matter which it endows with form, a ground on which it traces a figure. Thus , the book is not self-sufficient;it is necessarily accompanied by a certain absence, without which it would not exist.
Pierre macherey, ഫ്രഞ്ച് മാർക്സിസ്റ്റ് സാഹിത്യ നിരൂപകൻ


യാഥാർത്ഥ്യം വേശ്യയോ?
ചിലിയൻ സാഹിത്യകാരനും 2666 എന്ന നോവലിന്റെ രചയിതാവുമായ റോബർട്ടൊ ബൊലാനോ ഒരിക്കൽ പറഞ്ഞു: യാഥാർത്ഥ്യം ഒരു തേവിടിശ്ശിയാണെന്ന്!കാരണം ആരു വിളിച്ചാലും പോകും.അവൾക്ക് ആരോടും പ്രണയമില്ല.


യാഥാർത്ഥ്യം , ശരിക്കു പറഞ്ഞാൽ നിലനിൽക്കുന്നില്ല.നമ്മുടെ വിശേഷ ബുദ്ധിയാണ് എല്ലാം നിശ്ചയിക്കുന്നത്. ഒരോ മനുഷ്യനും അവനു വേണ്ടതായ വിധം  ലോകത്തെ  ഉണ്ടാക്കിയെടുക്കുകയാണ്.അവന്റെ വീക്ഷണമാണ് അവന്റെ ലോകം. അതുതന്നെയാണ് അവന്റെ നീതി, സ്നേഹം.
അതുകൊണ്ടാണ് ഇംഗ്ലിഷ് എഴുത്തുകാരനും കൊമേഡിയനുമായ സ്റ്റീഫൻ ഫ്രൈ പറഞ്ഞത്, നമ്മുടെ ഭാഷ നമ്മുടെ ലോകത്തിന്റെ അതിർത്തി നിശ്ചയിക്കുന്നുവെന്ന്.യാഥാർത്ഥ്യം  വ്യക്തിയുടെ മിഥ്യയാണ്.അത്  ഏറ്റവും വലിയ ഭാവനയുമാണ്. സ്വന്തം നിലയിൽ ഒരു കാഴ്ചപ്പാട് വികസിപ്പിക്കാൻ കഴിയുന്നവരാണ് യാഥാർത്ഥ്യത്തിൽ കടിച്ചുതൂങ്ങുന്നത്. ആരുടെ യാഥാർത്ഥ്യം ?
പൊതുജനാധിപത്യത്തിന്റെ, സർക്കാരിന്റെ കണക്കുകളാണോ എഴുത്തുകാരൻ തിരഞ്ഞെടുക്കെണ്ടത്?
അല്ല ;എങ്കിൽ പിന്നെ ഏതാണ്?
 അതാണ് കണ്ടെത്തെണ്ടത്.കണ്ടെത്താൻ കഴിയാത്തതിനുവേണ്ടിയാണ് പരീക്ഷണങ്ങൾ ഉണ്ടാകുന്നത്.


ഏതു പരീക്ഷണവും കുറെ കഴിയുമ്പോൾ ചീയും. അതു മനുഷ്യന്റെ ആവശ്യങ്ങൾക്ക് പോരാതെ വരും. അപ്പോൾ വിണ്ടും കണ്ടെത്തണം.സ്വയം പഴയതാകാതിരുന്നാൽ വലിയ വലിയ ലോകങ്ങൾ എങ്ങനെ ഉയിരെടുക്കുന്നു എന്ന് മനസ്സിലാക്കാം.ആപ്രതീക്ഷിതവും അവിചാരിതവുമായ കൂടിച്ചേരലിലൂടെ സർഗാത്മകതയിലെത്താം.സർഗാത്മകത ഒരു രാഗ നിമ്മിതിയാണ്. അതു നമ്മുടെ ദൈനംദിന സാന്നിദ്ധ്യങ്ങൾക്കു മുകളിൽ വ്യത്യസ്തമായ ഒരു ലോകത്തെ അന്വേഷിക്കുകയാണ്.
ഛന്ദസ്സല്ല , ഛന്ദസ്സിനു പുറത്തുള്ള പരുഷമായ തലങ്ങളാണ് ആരായേണ്ടത്. പിതാവ് കാലു തല്ലിയൊടിച്ച് ആശുപത്രിയിൽ കഴിയുന്ന ഒരു ബാലൻ കാകളി പാടണോ?
ഗീതാത്മകതയെ  നാം പരിഹസിച്ചുകൊണ്ടിരിക്കുന്നത് ഇങ്ങനെയാണ്. വൃത്തത്തിലും ഈണത്തിലും പാടി    ഉറക്കേണ്ട ജീവിതാവസ്ഥയുടെ കലയാണോ  പിതാവിന്റെ ചവിട്ടുകൊണ്ട് മരണാസന്നനായി കഴിയുന്ന കുട്ടിയുടേത്?
കേരളത്തിന്റെ ആത്മനിന്ദയും ചതിയും കരാളതയും തുടിച്ചുനിൽക്കുന്ന അവസ്ഥകൾ കണ്ടിട്ടു അതിനെയൊക്കെ പദ്യവൽക്കരിച്ച് ഈണമായി ആഘോഷിക്കുന്നത്  ജീവിതത്തെ പരിഹസിക്കുന്നതിനു തുല്യമല്ലേ?
വല്ലാതെ ചതിക്കപ്പെട്ട് അപമാനിതനായി തലതാഴ്ത്തി നിൽക്കുമ്പോൾ ഒരുവൻ വഞ്ചിപ്പാട്ട് പാടണോ? കളകാഞ്ചിയിൽ സ്വാനുഭവങ്ങളെ പൊലിപ്പിക്കണോ?

നമ്മുടെ അതിരുകളെ ഭേദിക്കാനാണ് എഴുതേണ്ടത്.
ഇത് എപ്പോഴും പ്രായോഗികമല്ലെന്നറിയാം.
എങ്കിലും ഒരു  borderless whole ഉണ്ടാക്കാൻ പ്രയത്നിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഇതൊന്നുമല്ല അതിർത്തി.
അതു വിവിധ സംസ്കാരങ്ങളിലും നാടുകളിലുമായി ചിതറിക്കിടക്കുന്നു.അല്ലെങ്കിൽ അതിർത്തി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു നിശ്ചിതമേഖലയുടെ വളർത്തുപുത്രനാകാൻ എന്തിനു ശ്രമിക്കണം?
മലയാളസാഹിത്യത്തിന്റെ പരാധീനത അതിനു ഇപ്പോഴും അതിർത്തിക്കപ്പുറത്തേക്ക് നോക്കാൻ പറ്റുന്നില്ല എന്നതാണ്. ലോകം വലുതാകുന്നത് അതിന്റെ ദൃഷ്ടി പഥത്തിലില്ല.
എപ്പോഴും ഗ്രാമത്തിലേക്ക് ഓടുകയാണ്.
എഴുത്ത് എന്ന കലയുടെ ചരിത്രപരമായ വ്യവസ്ഥയിൽ സ്വയമേ ഉണ്ടാകുന്ന അർത്ഥങ്ങളുടെ ആനുകൂല്യത്തിൽ നിന്ന് വഴുതി മാറാൻ സാഹിത്യത്തിനാവണം.അല്ലെങ്കിൽ അത് ഗതാനുഗതികത്വത്തിന്റെ ചെളിക്കുണ്ടിൽ പുതഞ്ഞുപോകും.









 ബഷീർ
മംഗൾയാനെപ്പോലെ എല്ലാം സെക്കൻഡുകൾ തോറും മുൻ കൂട്ടി നിശ്ചയിച്ച് യാത്ര ചെയ്താൽ സർഗാത്മകതയുണ്ടാകില്ല.
ആകസ്മികതയുണ്ടാകണം. പറവൂരിലെ എഴുത്തുകാരനായിരുന്ന ഐസക്ക് തോമസ് തന്റെ കമ്യൂണിസത്തിലേക്കുള്ള പ്രവേശനത്തെപ്പറ്റി പറഞ്ഞത്  ഓർക്കുകയാണ്,' അതു ബഷീറിയൻ പ്രേമം പോലെ  അനിവാര്യമായ വീഴ്ചയായിരുന്നു.'
ഇതുതന്നെയാണ് സർഗ്ഗവൈഭവത്തിന്റെയും രഹസ്യം. അനിവാര്യമായ ഒരു വീഴ്ചയുണ്ട്. മനസിലേക്ക് അസ്വാഭാവികമായി ചിലതു വന്നു വീഴും. അതിൽ നിന്നു ഒരു  പൊരി കത്തിപ്പിടിച്ച് ഒരു വലിയ കണ്ടുപിടിത്തത്തിലേക്ക് നീങ്ങുന്നു.ഇതിൽ ആരും തന്നെ സഹായിക്കാനില്ല.









ഴാക്ക് റോസിയേഹ്
 ഫ്രഞ്ച് തത്വചിന്തകനായ ഴാക്ക് റോസിയേഹ് (Jacques Ranciere)പറയുന്നു: സാഹിത്യത്തിനു സ്വതന്ത്രമായ നിർമ്മാണത്തിന്റെയും സാഹസികമായ കടന്നുകയറ്റത്തിന്റെയും ഒരു തലമുണ്ട്.ആരും ചെല്ലാത്ത സ്ഥലത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.സാഹിത്യം നിലനിൽക്കുന്നത് അതിനെ ദൈവികമാക്കുന്നതിനെ  നിരസിച്ചും അതിൽനിന്ന് നിന്നു ഒഴിഞ്ഞുമാറിക്കൊണ്ടുമാണ്.- Literature lives by its refusal and evasion of incarnation.














എസ്.കെ.പൊറ്റെക്കാട്
എസ്.കെ.പൊറ്റെക്കാടിന്റെ പേരിൽ  അവാർഡോ  സ്മാരകമോ  ഒന്നുമില്ല. ജന്മശതാബ്ദിയായതുകൊണ്ടാണ് ഇപ്പോൾ ആ പേര് കടന്നു വന്നത്. അദ്ദേഹത്തെ മലയാളസാഹിത്യം സമുചിതമായി സംസ്കരിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.












ആമ
വേഗതയേറിയ  ലോകത്ത്
പ്രണയത്തിന്റെ
വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാൻ
ഗുരുവിനെ തേടി.
എന്നാൽ ഗുരുവിനു സമയമില്ല.
പലയിടത്തും
പലതും പറഞ്ഞുകൊടുക്കാനായി
അദ്ദേഹം പറക്കുകയാണ്.
ഒരു ആമയായാൽ  മതിയായിരുന്നു,
പ്രണയത്തിന്റെ സൂപ്പർ ജെറ്റുകൾക്കും, മേട്രോകൾക്കുമിടയിൽ
ആമ യാതൊന്നുമറിഞ്ഞതായി   ഭാവിക്കാതെ
അങ്ങനെ ജീവിച്ചുകൊള്ളും
അത് വേഗക്കുറവിന്റെ സ്വയം പര്യാപ്തതയിൽ 
 സ്വന്തം വേഗത്തെ സമുചിതമായി അന്വേഷിക്കുന്നു
പ്രണയം , ചിലപ്പോഴെങ്കിലും പരീക്ഷണമാണ്. 
നമുക്കു വേഗമില്ലെന്ന് അറിയാനുള്ള പരീക്ഷണം

നടി
കല്യാണം കഴിഞ്ഞ് അഭിനയത്തിൽ നിന്ന് വിരമിച്ച നടികളെല്ലാം തിരിച്ചു വരുകയാണ് വേണ്ടത്.കല്യാണം കഴിയുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യം എന്തിനു ത്യജിക്കണം?

 








ഹെൻറി ഡേവിഡ് തോറോ
എല്ലാ  ദിവസവും ബൈബിൾ പോലെ വായിക്കേണ്ട പുസ്തകമാണ് തോറോ(Henry David Thoreau)യുടെ 'വാൽഡൻ'. അമേരിക്കയിലെ വാൽഡൻ തടാകതീരത്ത് രണ്ടുവർഷം കുടിൽകെട്ടി താമസിച്ച് ജീവന്റെ നഷ്ടപ്പെട്ട സമ്പന്നത വീണ്ടെടുക്കുകയാണ് അദ്ദേഹം ചെയ്തത് .എവിടെയോ ഒലിച്ചുപോയ പ്രകൃതിയെ, പാരസ്പര്യങ്ങളെ, അപൂർവ്വമായ മാനുഷിക വിനിമയങ്ങളെ , സൂക്ഷ്മ ജീവിതങ്ങളെ തോറോ കണ്ടുപിടിക്കുന്നു.വായനയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്:പെരുവിരലിൽ എഴുന്ന് നിന്ന് ജീവിതത്തിന്റെ ഏറ്റവും ജ്ഞാനാഭിമുഖമായ  ജിജ്ഞാസയാണ് വായനയ്ക്ക് നീക്കിവയ്കേണ്ടത്.

 









ഷീല
കെ.എസ്. സേതുമാധവനും മറ്റും സിനിമ ചെയ്തിരുന്ന കാലത്ത് , ഷീലയെ നായികയാക്കി ഒരു പടം സംവിധാനം ചെയ്യാൻ കഴിയാത്തത് എന്റെ ദുഃഖമായി അവശേഷിക്കുന്നു.

 







പോൾ വിറിലിയോ

ദൃശ്യങ്ങളുടെയും ചിഹ്നങ്ങളുടെയും അതിവേഗത്തിന്റെയും അതിവർഷത്തിന്റെയും  ഈ കാലത്ത് വാക്കുകളും ശബ്ദങ്ങളും മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറത്താണ്.ഇത് മനുഷ്യനിൽ നാഡി സംബന്ധിയായ തളർച്ച ഉണ്ടാക്കുന്നുണ്ടത്രേ. ഫ്രഞ്ച് ചിന്തകനായ പോൾ വിറിലിയോ (Paul  Virlio )പറയുന്നത്  ഇതു പുതിയ രോഗത്തിനു കാരണമാകുന്നു എന്നാണ്. അദ്ദേഹം പിക്നോലെപ്സി( Picnolepsy) എന്ന് പേരിട്ട് വിളിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ നാഡീപരമായ തകർച്ച, ഇല്ലാത്തത് ഉണ്ടെന്ന് സങ്കൽപ്പിക്കുക ,കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവയാണ്. ഇത് സാങ്കേതികശാസ്ത്രത്തിന്റെ കല ഉല്പാദിപ്പിക്കുന്ന പ്രശ്നമാണ്.

കവിത
ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.

അസ്തിത്വം
മനുഷ്യന്റെ അസ്തിത്വം ഭൂമിയിൽ തന്നെയുള്ള മറ്റൊരു പ്ലാനറ്റാണ്.

ഹിതോമി കനെഹാരെയുടെ നോവൽ: പ്രണയ രതിക്ക് പുതിയ മാനം
ജപ്പാനിലെ ഏറ്റവും പ്രശസ്തയായ യുവ എഴുത്തുകാരിയാണ്  ഹിതോമി കനെഹാരെ(Hitomi Kanehara).



കാര്യമായ വിദ്യാഭ്യാസമൊന്നും നേടാതെ  , പതിനഞ്ചാം വയസ്സിൽ തെരുവിലെത്തിയ കനെഹാരെ ജീവിതത്തെ പരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയും പുതിയതായി കാണാൻ  അഗ്രഹിച്ചു.മാമൂൽ സാംസ്കാരിക വൈദ്യന്മാരുടെ കുറിമാനങ്ങൾക്ക്  അപ്പുറത്താണ് തന്റെ അസ്തിത്വമെന്ന് അവർ തിരിച്ചറിഞ്ഞു.
അതിന്റെ ഫലമായാണ് കനെഹാരെ ' സ്നേക്സ് ആൻഡ് എറിംഗ്സ് ' എന്ന നോവൽ എഴുതിയത്.
 എൺപതിൽ താഴെ പേജുകളുള്ള ഈ നോവൽ നാം കാണാത്ത ഒരു ജപ്പാനെ ദൃശ്യപ്പെടുത്തുന്നു.യുവ എഴുത്തുകാർക്ക് ജപ്പാനിൽ നൽകി വരുന്ന ഏറ്റവും വലിയ അഗുതാവാ അവാർഡ് ഈ കൃതിക്കാണ് ലഭിച്ചത്.

പത്തൊൻപതു വയസുള്ള ലുയി എന്ന പെൺകുട്ടിയുടെയും അവളുടെ കാമുകന്മാരായ അമ, ഷിബ എന്നിവരുടെയും ബന്ധത്തിന്റെ കഥയാണിത്.
അവളേക്കാൾ ഒരു വയസു കുറവുള്ള അമയുമായാണ് അവൾ കഴിഞ്ഞത്. അമയുടെ നാവു സൗന്ദര്യത്തിനും സെക്സിനുമായി രണ്ടായി കീറിയിട്ടിരിക്കുകയാണ്.ശരീരം തുളച്ച് ആഭരണം ഇടുകയും നാവു കീറി വളകളിടകയും ചെയ്യുന്നത് ജപ്പാനിലെ പോപ് സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
ലുയിയും നാവു കീറാൻ മോഹിക്കുന്നു.
അതിനു അവളെ സഹായിച്ചത് ഷിബാൻ.
എന്നാൽ ഈ ത്രികോണ പ്രണയത്തിൽ അമ കൊല്ലപ്പെടുന്നു.
അതും ഒരു ലൈംഗിക അതിക്രമത്തിലൂടെ.അതറിയുന്ന ലുയി അമയുടെ  ചരമാവശിഷ്ടമായ  പല്ലുകളും  ചാരപ്പൊടിയും ബിയറിലൊഴിച്ച് കഴിക്കുന്നു
എന്നിട്ട് അവർ ഷിബാന്റെ മുൻപിൽ പച്ച കുത്താൻ  കിടന്നു കൊടുക്കുന്നു.

പാരമ്പര്യമാണ്  വിഷാദമുണ്ടാക്കുന്നതെങ്കിൽ ലുയിക്ക് അതില്ല. അവൾ പൂർവ്വകാലം നഷ്ടപ്പെട്ട ഒരു പ്രണയിനിയാണ്. അവൾ ഒരു ഓർമ്മയിലും ഉടക്കിക്കിടക്കാതെ  ജീവിതത്തെ അജ്ഞാതമായി തുഴഞ്ഞു കൊണ്ടുപോകുന്നു.എവിടേക്കെന്ന് അറിയില്ല.സമൂഹവുമായി ബന്ധം വേർപെടുത്തിയ അവരെ ദുരന്തങ്ങൾ കാത്തിരിക്കുന്നുണ്ട്.
എന്നാൽ അതിൽ വികാരം പങ്കുവയ്ക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല.
ഇതു രതിയുടെ ഭ്രമാത്മകതയും ആവിഷ്കരിക്കുന്നു.രതി ഒരു ഫാന്റസിയാണ്. അതു ശരീരത്തിൽ എല്ലായിടത്തേക്കും പടർന്നിരിക്കുന്നു.
ഈ ശരീരം രതിക്കു പോരാ. അതുകൊണ്ട് ഈ ശരീരത്തെ തന്നെ മുറിച്ചും വക്രീകരിച്ചും ആഘോഷിക്കുന്നു.

രാഷ്ടങ്ങൾ ജനങ്ങൾക്ക് എല്ലാ വിനോദവും സ്വാതന്ത്ര്യവും നൽകുമ്പോൾ എന്തു സംഭവിക്കുന്നു.?
ആ സ്വാതന്ത്ര്യം വേണ്ടെന്ന് പറയാൻ നമുക്കാവില്ല. എന്നാൽ ആ സ്വാതന്ത്യത്തിന്റെ പൊരുളറിയാതെ എടുത്തണിയുന്ന നാം സർഗാത്മകത നഷ്ടപ്പെട്ടവരായി മാറുന്നു.
നമുക്കു വേണ്ടി എന്തു ചെയ്യുന്നുവോ അതെല്ലാം അബദ്ധ ധാരണകളായി മാറുകയാണ്. നമ്മെ കൂടുതൽ ആഘോഷിക്കാൻ വിട്ടശേഷം രാഷ്ട്രങ്ങൾ അവയുടെ വ്യാപാരമേഖലയും നിയമങ്ങളും ഉദാരമാക്കി നമ്മുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാക്കുന്നു.
അങ്ങനെ ജനം വീണ്ടും അരക്ഷിതരാവുന്നു. അവരുടെ പ്രണയം അവർക്കുപോലും മനസിലാക്കാനാകാതെ അരാജകമാവുന്നു.

ഒരിക്കലും പ്രണയിച്ചവളെ സ്വന്തമാക്കാനാവില്ല; സാമ്പത്തികവും തൊഴിൽപരമായ അന്തരം അത്ര ഭീകരമായിരിക്കും.
ഉദാരവത്കരണത്തിനു വേണ്ടി നമ്മുടെ  സംഭാവന എന്ന നിലയിൽ ത്യജിക്കാൻ ഈ പ്രണയം മാത്രമേയുള്ളു.
നമ്മുടെ പ്രണയ പരാജയങ്ങളുടെയൊന്നും ഉത്തരവാദിത്വം നമുക്കല്ല; അതു സാമ്പത്തിക , വംശീയ ഉദാരവത്കരണം കൊണ്ടു സംഭവിക്കുന്നതാണ്.നിസ്സഹായതയ്ക്ക് മേൽ എന്തും വിജയം നേടും

സത്യസന്ധത
എഴുത്തുകാരന്റ/എഴുത്തുകാരിയുടെ സത്യസന്ധത എന്താണ്?
നമ്മുടെ സുഹൃത്ത് അല്ലെങ്കിലും , നമുക്കു പരിചയമില്ലെങ്കിലും  ഒരാൾ കാതലായ എന്തെങ്കിലും എഴുതിയാൽ അത് വിലവയ്ക്കണം. സാഹിത്യം പരിചയ വലയത്തിൽ നിന്ന് പുറത്തേക്ക് വരണം.

തത്വശാസ്ത്രം
ഇന്ന് എല്ലാവരുടെയും പക്കൽ വിലപ്പിടിപ്പുള്ള പ്രണയവും തത്വചിന്തയും ആശയവും ഉണ്ട്.പക്ഷേ ഒന്നുപോലും ഉപയോഗിക്കാനുള്ള മാനസിക വിശാലതയില്ല.

സച്ചിദാനന്ദൻ

 സച്ചിദാനന്ദന്റെ കവിത 'നിൽക്കുന്ന മനുഷ്യനും ചുംബനവും'(മാതൃഭൂമി  ആഴ്ചപ്പതിപ്പ്)അടിച്ചമർത്താൻ   വരുന്ന കാലത്തിനു നേർക്ക് കവിതയുടെ പ്രതിരോധമെന്താണെന്ന് ധ്വനിപ്പിക്കുന്നു.
രാഷ്ട്രം പറയുന്നത് കേട്ട് പ്രണയിക്കാനാവില്ല, കവിത എഴുതാനുമാവില്ല. ഇത് ചുരുങ്ങിയത് കവികളെങ്കിലും അറിഞ്ഞിരിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് സച്ചിദാനന്ദൻ

ഇതാണ് വരികൾ: നിരോധിച്ച  ഒരിടത്ത്
ഒറ്റയ്ക്ക് നിൽക്കുന്ന
മനുഷ്യനാണ് കവിത.
...............

ഒരാണും പെണ്ണും
കൈ കോർത്തുനടന്നാൽ
സദാചാരപാലകരും
നിയമപാലകരും
ഒന്നിച്ചു തുറിച്ചു നോക്കിയിരുന്ന
ചത്വരത്തിൽ

അവർ നിയമം
ലംഘിക്കുകയാണ്
വർത്തമാനത്തിന്റെ
കൊല്ലുന്ന നിയമം


അവർ നിയമം
നിർമ്മിക്കുകയാണ്
ഭാവിയുടെ
ജീവിപ്പിക്കുന്ന നിയമം

പൊതുസ്ഥലത്ത്
പ്രകോപനപരമായി
പകർന്നു നൽകുന്ന
സ്വകാര്യ  ചുംബനമാണ് കവിത

 










സേതു
സേതുവിന്റെ പുതിയ നോവൽ 'ആലിയ'യെ മുൻനിറുത്തി അദ്ദേഹവുമായി നടത്തിയ അഭിമുഖം ഹിന്ദുവിന്റെ മെട്രോയിൽ(നവംബർ 17) വായിച്ചു.
ഭവാനി ചീരത്തിന്റെ ചോദ്യങ്ങൾക്ക് സേതു ഇങ്ങനെ മറുപടി പറയുന്നു:ഇതൊരു ചരിത്രനോവൽ അല്ല. സാങ്കൽപ്പിക കഥാപാത്രങ്ങളുള്ള  ഈ നോവലിൽ ചരിത്രത്തിന്റെയും ഭാവനയുടെയും മിത്തിന്റെയും കലർപ്പാണുള്ളത്.യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ കഥ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ  ഇവിടെ ഞാൻ ചേന്ദമംഗലത്തെ ജൂതന്മാരുടെ അവസ്ഥ തേടുകയാണ്.














 ദേശമംഗലം രാമകൃഷ്ണൻ
എല്ലാ രാഷ്ട്രങ്ങളും നിറഞ്ഞതാണ് ജീവിതമെന്ന് ദേശമംഗലം രാമകൃഷ്ണൻ എഴുതുന്നു(പത്രം ദ്വൈവാരിക, ഡിസംബർ 1-15)
രാഷ്ട്രീയം  എന്നാൽ  രാഷ്ട്രീയപ്പാർട്ടികൾ എന്നതിനപ്പുറം ജ്ഞാനദർശനങ്ങൾ എന്നൊരർത്ഥവും കൂടിയുണ്ട്.പ്രശ്നമണ്ഡലം എന്ന അർത്ഥമാണിതെന്ന് ദേശമംഗലം ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ എഴുത്തുകാർ സ്വയം പ്രശ്നമണ്ഡലങ്ങളായിതീരുകയാണെന്ന വിലയിരുത്തൽ ശ്രദ്ധേയമാണ്.

ആലീസ് മുൺറോ
ആലീസ് മുൺറോ , ടോൾസ്റ്റോയി , ഇവാൻ ബുനിൻ തുടങ്ങിയവരെപ്പോലെ നടുക്കമുണ്ടാക്കുന്ന കഥകളൊന്നുമെഴുതിയില്ലെങ്കിലും അവർക്ക് നോബൽ പ്രൈസ് ലഭിച്ചതുകോണ്ട് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നു.
അവരുടെ 'സ്വതന്ത്ര റാഡിക്കലുകൾ' എന്ന കഥ വി.കെ.ഷറഫുദ്ദീൻ തർജമ ചെയ്തത് 'തന്മ'(ഫോ. 9809067871) മാസികയിൽ വായിക്കാം.
പ്രൊഫ.എം. ചന്ദ്രബാബു
ശ്രേഷ്ഠഭാഷമാത്രംകൊണ്ട് കാര്യമില്ലെന്നും ശ്രേഷ്ഠസംസ്കാരം നമുക്ക് അനിവാര്യമാണെന്നും ചന്ദ്രബാബു ആവശ്യപ്പെടുന്നു. സാഹിത്യകേരളം (9447687474)മാസികയിലെ എഡിറ്റോറിയലിൽ  ഈ വിഷയത്തെപ്പറ്റി ഗാഢമായ പ്രതിപാദനമുണ്ട്.

ആനന്ദ്
ജീവിതത്തിന്റെ ദുസ്സഹമായ വൈരുദ്ധ്യത്തെയും അന്യവൽക്കരണത്തെയും അവതരിപ്പിക്കുന്ന , ആനന്ദിന്റെ കാത്തിരുപ്പ് എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) സമീപകാലത്തുണ്ടായ മികച്ച രചനയാണ്.

ഡോ.എം.ബി.മനോജ്

പൊലയാടിയെന്നും കൂത്തിച്ചിയെന്നും അറുവാണിച്ചിയെന്നും ദളിത് ഉടലുകൾക്കുമേൽ പുലഭ്യം വീഴുന്നത് ജാതിവ്യവസ്ഥയുടെ ഭീകരമുഖം തുറന്നുകാട്ടുന്നതായി  ഡോ.എം.ബി.മനോജ് 'എഴുത്താണി'(9387210474 )എന്ന മാസികയിൽ എഴുതുന്നു.
താഴ്ന്ന ജാതിയിൽപ്പെട്ടവന്റെ ശരീരം അശ്ലീലമായി കാണുന്ന പ്രവണത ക്ലാസിക്കൽ സാഹിത്യ വീക്ഷണത്തിന്റെ അവശിഷ്ടമാണ്.


പേജ് രണ്ട്

AKSHARAJALAKAM

AKSHARAJALAKAM/