Monday, December 23, 2013

AKSHARAJALAKAM, lakkam 7 /page 1/DEC 15-22/2013

അക്ഷരജാലകം എല്ലാ ഞായറാഴ്ചയും












ലക്കം ഏഴ്, പേജ് ഒന്ന്







  












We are nihilist thoughts in the brain of god.
Franz Kafka,ജർമ്മൻ എഴുത്തുകാരൻ

















Inside us there is something that has no name, that something is what we are.”
Jose Saramago,  പോർച്ചുഗീസ് എഴുത്തുകാരൻ

കണ്ണുകളുടെ ഭോഗാസക്തിയും കണ്ണുകൾകൊണ്ട് കൊണ്ട് ഉണ്ടാക്കിയ ലോകവും

കണ്ണുകൾ നമ്മുടെ അകം ലോകത്തെക്കൂടി ഉദാഹരിക്കുന്നു.
നമ്മൾ പുറത്തുള്ളവയെ കാണുന്നത് അകത്തു കാണുന്നതിന്റെ അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ്.
ഒന്നും തന്നെ അകത്തു കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തു കാണാനും വിധിക്കപ്പെടുന്നു.
ഒരു ലോകം ഉണ്ടെന്ന് സ്ഥാപിക്കാൻ കണ്ണുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കും.
എന്നാൽ ഒരു ലോകം ഇല്ലെന്ന് സ്ഥിരീകരിക്കാൻ കണ്ണുകൾ ആവേശം കാണിക്കുകയാണെങ്കിലോ?
അതാണ്  ഇന്ന് ഈ ലോകം ആഗ്രഹിക്കുന്നത്.
ഇതു കണ്ണുകൾ കൊണ്ട് ഉണ്ടാക്കിയ ലോകമാണ്.യഥാർത്ഥത്തിൽ ഭാരതം ഉണ്ടാക്കപ്പെട്ടത് ധ്യാനവും ധിഷണയും കൊണ്ടാണ്.പ്രകാശസ്വരൂപനായ പുരുഷനിൽ നിന്ന് അഗ്നിയും ആകാശവും ഇന്ദ്രിയങ്ങളും മറ്റും ഉണ്ടായി എന്ന് ഭാരതം  എത്ര നേരത്തെ കണ്ടുപിടിച്ചിരിക്കുന്നു.

ഇതു ധിഷണയുടെ വിജയമല്ലേ?
നിദിധ്യാസനം  ഇന്ത്യയുടെ സംഭാവനയാണ്.
ആത്മീയമായതിനെയും അനാത്മീയമായതിനെയും വേർതിരിച്ച് മനസ്സിലാക്കുന്നതാണ്  നിദിധ്യാസനം.ലൗകിക കാര്യങ്ങൾ ചെയ്യുമ്പോഴും മനസ്സ് ആത്മാവിൽ കേന്ദ്രീകരിക്കുക ഇതിന്റെ പ്രത്യേകതയാണ്.

എന്നാൽ ഇന്ന് കണ്ണുകളെ ഇതിൽ നിന്നെല്ലാം നാം മോചിപ്പിച്ചിരിക്കുന്നു.
കണ്ണുകൾ വല്ലാതെ സംസാരിക്കുന്ന ലോകമാണിത്.
എല്ലാ നോട്ടങ്ങളിലും ആർത്തിയുടെയോ ഭോഗത്തിന്റെയോ അമിതമായ ത്വര പതിയിരിക്കുന്നു.കണ്ണുകൾ കൊണ്ട് ഭക്ഷിക്കാൻ തക്കം  പാർത്തിരിക്കുന്ന ഒരു ലോകം നമ്മുടെ ത്വക്കിനു പുറത്ത് സദാ ജാഗ്രത്തായിരിക്കുന്നതുപോലെ.കണ്മുൻപിൽ  ഉള്ളതു മാത്രമാണ് നമ്മുടെ യാഥാർത്ഥ്യം. അല്ലാത്തതൊന്നും നിലനിൽക്കുന്നില്ല!
ഇന്നലെകൾ കണ്ണുകളുടെ മുൻപിലില്ല. അതുകൊണ്ട് ഇന്നലെകൾ മരിച്ചു, അല്ല അതു ഒരിടത്തും ജീവിച്ചിരുന്നിട്ടില്ല!കന്മുൻപിൽ എന്താണോ ഉള്ളത് അത് മാത്രമാണ് ലോകത്തെ നിശ്ചയിക്കുന്നത്.അതുകൊണ്ടുതന്നെ  കണ്ണുകളുടെ സമ്മർദ്ദം കൂടുന്നു.കണ്ണുകൾ ആസക്തമാകുന്നു. ഒന്നും തന്നെ കാണാതെപോകരുതെന്ന് ആഗ്രഹിക്കുന്നു.









കാണുന്നതോടുകൂടി അതിനെ കീഴടക്കുകയോ ഉപയോഗിക്കുകയോ  ചെയ്തതായി വിശ്വസിക്കപ്പെടുന്നു.അവസാനമില്ലാത്ത പരതൽ, വാചാലത, ചൂഷണം കണ്ണുകളുടെ പേരിൽ നിർവ്വഹിക്കാനാണ് ശ്രമം.
എല്ലാ കാഴ്ചകളും ബലാൽക്കാരമായി മാറുന്നു.കാണുന്നതോടെ ഉപഭോഗവും  അതുകഴിഞ്ഞ്  വലിച്ചെറിയലുമാണ് സംഭവിക്കുന്നത്.
നോട്ടത്തിലൂടെ ക്രൂരതയും ആസക്തിയുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.പൊതുജീവിതത്തിലെ നോട്ടങ്ങളെല്ലാം അപകടകരമാംവിധം ഭീകരമായിരിക്കുകയാണ്.
ഇതിന്റെ ഫലം എന്താണെന്ന്  ചോദിച്ചാൽ ഉത്തരം ഇത്രയേയുള്ളു: ജ്ഞാനത്തിനു സമ്പൂർണമായ നാശമോ  ഗ്രഹണമോ സംഭവിച്ചിരിക്കുന്നു.
കണ്ണ്   വിളക്കുപോലെയാണ്. നാം കണ്ണുകൾക്ക് ആരാധന ചെയ്യണം. എന്നാൽ ജിവിതത്തിലൊരിക്കൽ പോലും സൂരോദയം കാണാത്ത നമുക്കു കണ്ണുകളുടെ ഉപയോഗം മനസ്സിലാക്കാനാവുന്നില്ല. ധ്യാനരഹിതമായ, സ്നേഹരഹിതമായ കാലത്ത് കണ്ണുകളെ തെറ്റായി ഉപയോഗിച്ച് ഒരു കപട റിപ്പബ്ലിക്കാണ് നാം ഉണ്ടാക്കുന്നത്.
മനസ്സ് ജീവിച്ചതിന്റെ രേഖ
വിക്ടർ ലീനസ്സിന്റെ കഥകളുടെ പ്രത്യേകത മനസ്സിന്റെ സദാജീവിതമായിരുന്നു.

ഒരു മരണരംഗം വിവരിക്കുമ്പോഴും അദ്ദേഹം പാലിക്കുന്ന മനുഷ്യത്വം, മനുഷ്യ സാന്നിദ്ധ്യം ശ്രദ്ധിക്കൂ:
ഞാനത് കുടിക്കാൻ തുടങ്ങുമ്പോൾ അവൾക്ക് വേണമെങ്കിൽ വിലക്കാം.പക്ഷേ അവളത് ചെയ്യുകയുണ്ടാവില്ല.അത്ര ആഗ്രഹമുണ്ടെങ്കിലും എന്റെ വിഷം സ്വീകരിക്കുവാനുള്ള  എന്റെ സന്നദ്ധത ഞാനതു സ്വീകരിക്കുവോളം പരിപൂർണ്ണമായും  തെളിയിക്കപ്പെടില്ലല്ലൊ.പരിപൂർണ്ണമായല്ലാതെ ഒന്നും അവൾ സ്വീകരിക്കില്ല.ഞാനർപ്പിക്കുകയുമില്ല.
എനിക്കെല്ലാം സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്.അതു കുടിച്ചിട്ട് ഞാൻ കട്ടിലിൽ കിടക്കുമ്പോൾ  അവളെന്റെ അരികിലുണ്ടാവും.മരിക്കുന്ന നിമിഷങ്ങളുടെ പിടച്ചിൽ ഞങ്ങളൊപ്പം ശ്രദ്ധിക്കും.അവൾക്ക് മുൻപിൽ നീണ്ടു കിടക്കുന്ന സമയത്തിന്റെ നീണ്ട ക്രൂരതയെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിക്കും.''(മഴമേഘങ്ങളുടെ നിഴലിൽ)
ഫേസ്ബുക്കറുകളുടെ പ്രണയകാലം
ഇന്ന് പ്രണയിക്കാൻ ആളെ നേരിട്ട് കാണണമെന്നില്ല.ചാറ്റ് ചെയ്താലും മതി.

ഒരു പക്ഷേ , ഒരിക്കൽ പോലും നേരിൽ കാണണമെന്നില്ല.
പ്രണയിക്കാൻ നേരിൽ കാണണമെന്നില്ല എന്ന അവസ്ഥ ഇരുപത്തിയഞ്ച് വർഷം മുൻപ് സാധ്യമായിരുന്നില്ല.മനുഷ്യവ്യക്തി ഒരു പ്രധിനിധാനമായി മാറുകയാണ്.അവൻ ആശയമോ , ചിന്തയോ ആദർശമോ അല്ല. ഒരു ഉപഭോഗ വസ്തുവാണ്.അവൻ  സാംസ്കാരിക കേന്ദ്രമല്ല.അവന്റെതന്നെ വിനിമയ വസ്തുവാണ്.ഇത് മനുഷ്യനെ അസ്ത്വിത്വത്തിന്റെ ലഘുത്വത്തിലേക്ക് പരിവർത്തിപ്പിക്കുന്നു.
ഇതാണ് ഉത്തര -ഉത്തരാധുനികതയുടെ സവിശേഷത


അമ്പും വില്ലും
 ഭാരതീയ ഇതിഹാസങ്ങളിൽ  അമ്പും വില്ലുമാണല്ലോ ആയുധം.
മുണ്ഡകോപനിഷത്തിൽ ഇതിനെപ്പറ്റി മനസ്സിലാക്കാം.

''പ്രണവോ  ധനുഃശരോഹ്യാത്മാ
ബ്രഹ്മ തല്ലക്ഷ്യമുച്യതേ
അപ്രമത്തേന വേദ്ധ്യവ്യം
ശരവത്തന്മയോ ഭവേത്''
അതായത് പ്രണവം എന്നാൽ വില്ല്. ബ്രഹ്മമാണ് ലക്ഷ്യം, അമ്പ് എന്നാൽ ജീവാത്മാവാണ്.പ്രണവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്ര വേദാതികളാണ്.അമ്പ് ശരിക്കു തൊടുക്കാൻ കഴിയുന്നവൻ ജ്ഞാനിയാണെന്ന് സാരം.

ബിൽ ബ്രൈസൺ

ശാസ്ത്ര, യാത്ര വിഷയങ്ങളിൽ മികച്ച പുസ്തകങ്ങൾ രചിച്ച ബിൽ ബ്രൈസൺ ഏറ്റവും ലളിതമായി വലിയ വിഷയങ്ങൾ പ്രതിപാദിക്കുന്നതിൽ സമർത്ഥനാണ്.

അദ്ദേഹത്തിന്റെ എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയേർലി എവരിതിംഗ് എന്ന പുസ്തകത്തിലെ ചിന്തിപ്പിക്കുന്ന ആശയം  ഇതാണ്.
നമ്മൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റം കൊണ്ടാണ്.
മരിക്കുന്നതോടെ ഈ ആറ്റം മറ്റ് രൂപങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു.

പ്രപഞ്ചം തന്നെ ആറ്റത്താൽ നിർമ്മിതമാണ്.നമ്മുടെ ശരീരത്തിലെ ആറ്റത്തിനു പ്രപഞ്ച സമയദൈർഘ്യത്തിൽ ഒരിക്കൽ മാത്രമാണ് നമ്മുടെ ശരീരത്തിന്റെ രൂപം കൈവരിക്കാൻ കഴിയുന്നത്.
നമ്മുടെ ശരീരം ഇതിനു മുൻപ് ജീവിച്ചിരുന്ന ഷേക്സ്പിയറുടെയോ ദസ്തയെവ്സ്കിയുടെയോ ആറ്റം കൊണ്ടും നിർമ്മിക്കപ്പെട്ടതാകാം

അവ്യവസ്ഥാ സിദ്ധാന്തം.
ഒരു ചിത്രശലഭം ചിറകടിച്ചാൽ ദൂരെയെവിടെയെങ്കിലും കൊടുങ്കാറ്റ് ഉണ്ടാകുമോ?
ഉണ്ടാകാമെന്നാണ് അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ എഡ്മണ്ട് ലോറൻസ് പറയുന്നത്. അദ്ദേഹം ഇതിനെ 'ബട്ടർഫ്ലൈ ഇഫക്ട് 'എന്നു പറയുന്നു.ഒരു കല്ലു കുന്നിന്റെ നെറുകയിൽ വചാൽ  ഏതു വശത്തേക്ക് ചരിയുമെന്ന് പറയാനാവില്ല. തുടക്കത്തിലുള്ള ഊർജത്തെ ആശ്രയിച്ചിരിക്കും.
ഏതു ചെറിയ ചലനത്തിനും പ്രപഞ്ചത്തിൽ അതിന്റേതായ ഫലം സൃഷ്ടിക്കാൻ കഴിയും.

നമ്മൾ നക്ഷത്രങ്ങളെപ്പോലെയാണ്.

എപ്പോഴും യാത്രയിലാണ് നമ്മൾ. മനസ്സിലെ യാത്രകൾക്ക് അന്ത്യമില്ല. ഓരോ ദിക്കിലേക്ക് നാം പൊയ്ക്കൊണ്ടിരിക്കുന്നു.
എന്നാൽ ഒരിക്കലും നമ്മൾ ഒരു ബിന്ദുവിൽ മുഖാമുഖം വരുന്നില്ല.ചിലപ്പോൾ നക്ഷത്രങ്ങളെപ്പോലെ തമോഗർത്തമായി പരിണമിക്കാം. അല്ലെങ്കിൽ ശൂന്യത അവശേഷിപ്പിക്കാം. അതുമല്ലെങ്കിൽ പ്രകാശം വിതറി പ്രലോഭിപ്പിച്ച് വളരെ ദൂരെ മാറി നിൽക്കാം.

അതൊന അഹതോ(Antoine Artaud)
ഫ്രഞ്ച് നാടകകൃത്ത് അതൊന അഹതോവിന്റെ ഒരു ലേഖനത്തിൽ ഇങ്ങനെ വായിച്ചു:

നാടകവേദി ജീവിത്തിനു തുല്യമായ തലത്തിലേക്ക്  ഉയരണം; അതു വ്യക്തിയുടെ ജീവിതമല്ല.കഥാപാത്രങ്ങൾ വിരാജിക്കുന്ന വ്യക്തിജീവിതത്തിന്റെ  അംശമല്ല,മനുഷ്യ വ്യക്തിത്വത്തെ മറികടക്കുന്ന ഒരു വിധത്തിലുള്ള സ്വതന്ത്രമായ ജീവിതമാണ്.ഇവിടെ മനുഷ്യൻ ഒരു പ്രതിഫലനമാണ്.


ബ്രേക്ക്
എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ.

ഇന്റർനെറ്റ്
പഞ്ച ഭൂതങ്ങളൂടെ ഇന്‍റെര്‍നെറ്റ്‌ ആണ്‌ മനുഷ്യന്‍ ഒരോ നിമിഷവും അഭിമുഖീകരിക്കുന്നത്‌.

ഗണേഷ് പന്നിയത്ത്

സ്ത്രീ -പുരുഷ സംസ്കാരത്തെ താരതമ്യം ചെയ്തു കൊണ്ട് ഗണേഷ് പന്നിയത്ത് എഴുതിയ കുറിപ്പ് പ്രസക്തമായി തോന്നി.
എല്ലാ ആപേക്ഷികമാണെന്ന് അറിയുക. ചിലപ്പോൾ തൊഴിലും വിദ്യാഭ്യാസവും പെരുമാറ്റത്തെ സ്വാധീനിക്കാം.
ഇതാ ഗണേഷിന്റെ വാക്യങ്ങൾ:

പുരുഷന്റെ നഗ്നശരീരം പ്രാകൃതവും പരുക്കനുമാണ് എന്നാല്‍ സ്ത്രിയുടെ നഗ്നശരീരം സുന്ദരവും മൃദുലവും ഒപ്പം തീക്ഷ്ണവുമാണ്.

യാത്രക്കിടയില്‍ ഉറക്കെ സംസാരിച്ചും മൊബൈലില്‍ കൂക്കിവിളിച്ചും പുരുഷന്‍ ചുറ്റുപാടുകളെ മലിനമാക്കുമ്പോള്‍ സ്ത്രികള്‍ ഏറ്റവും മാന്യമായ രീതിയില്‍ യാത്ര തുടരുന്നു.

രണ്ടു കണ്ണുകള്‍ കൊണ്ട് പുരുഷന്‍ സ്ത്രി ശരീരം കൊത്തിപ്പറിക്കുമ്പോള്‍ ആയിരം കണ്ണുകള്‍ കൊണ്ട് സ്ത്രി പുരുഷനെ സൌമ്യതയോടെ ആസ്വദികുന്നു.

നഗരത്തിലൂടെയോ ഗ്രാമത്തിലൂടെയോ പോകുമ്പോള്‍ പുരുഷന്‍ തുപ്പിയും മൂത്രമൊഴിച്ചും പരിസരത്തെ വൃത്തി കേടാക്കുമ്പോള്‍ സ്ത്രി മാന്യതയുടെ യാത്രകാരിയാവുന്നു.

പുരുഷന് സ്വന്തം ശരീരത്തെ കുറിച്ച് ഒരു ബോധവുമില്ല എന്നാല്‍ സ്ത്രി ഓരോ നിമിഷവും ശരീരത്തെ തിരയുന്നു.

എഴുത്തുകാരൻ
ഒരെഴുത്തുകാരന്  എല്ലാവരോടും സഹാനുഭൂതി വേണം; എന്നാലവൻ പ്രകൃത്യാ പുറന്തള്ളപ്പെട്ടവനാക്കണം
ജൂലിയൻ ബാൺസ്

 


ശ്രീജിത്ത് മൂത്തേടത്ത്
ചേർപ്പ് എഴുത്തുകൂട്ടത്തിനു നേതൃത്വം നൽകുന്ന ശ്രീജിത്ത് മൂത്തേടത്ത് പുതിയൊരു വീര്യം തരുകയാണ്.
മലിനീകരണത്തിനെതിരെ ഈ എഴുത്തുകാരൻ സമാന മനസ്കരെ സംഘടിപ്പിച്ച് പൊരുതുന്നു.
അദ്ദേഹത്തിന്റെ 'വിശുദ്ധ പശു' എന്ന കവിത മറ്റൊരു ധീരമായ കാഴ്ചപ്പാടാണ്. തലസ്ഥാന നഗരിയിലെ ദുർഗ്ഗന്ധത്തെക്കുറിച്ച് ശ്രീജിത്ത് എഴുതുന്നു:

രാജകൊട്ടാരക്കുളപ്പുരയിലും
കുളത്തിലെ പായല്‍ വെള്ളത്തിലും,
പാനജലത്തിലും പാന്ധാവിലും പിന്നെ
പട്ടണപ്രാന്തപ്രദേശത്തിലും,
എന്തോ ചീഞ്ഞുനാറുന്നൂ,
നാറ്റത്തിന്‍ ഹേതുവറിയുന്നീലാ!
എല്ലാരും മൂക്കു പൊത്തിനടക്കുന്നു,
വാതുറന്നൊന്നും പറയുന്നീലാ!
മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍
സിംഹാസനത്തില്‍ കണ്ണുള്ളവര്‍,
ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍
ചെഞ്ചേല ചുറ്റി നടക്കുന്നവര്‍,
നാട്ടുപ്രാന്തത്തില്‍ നിവസിപ്പവര്‍ അവര്‍
എന്തു നികൃഷ്ടവും ചെയ്യുന്നവര്‍,
രാജനെത്തട്ടി, കൊട്ടാരം നേടുവാന്‍
നാറ്റക്കഥയവര്‍ പാട്ടാക്കുന്നൂ.
നാറ്റം സര്‍വ്വത്ര നാറ്റം ഹാ.. ഹാ..
രാജപ്രജകള്‍ പരക്കം പാഞ്ഞു.
മൂക്കുകള്‍ മാസ്കിനാല്‍ മൂടിനടന്നൂ
ഓക്കാനത്താല്‍ നഗരം നിറഞ്ഞൂ..

മുംബൈ മലയാളികൾ മലയാളത്തിന്റെ പതാകവാഹകരാവുക.
മുംബൈയിലെ  സാഹിത്യ ക്യാമ്പിനെപ്പറ്റി ഞാൻ എഴുതിയ കമന്റ്  ചിലർ ദുർവ്യാഖ്യാനം  ചെയ്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.മുംബൈയിൽ സാഹിത്യ പ്രവർത്തനം ഇല്ലെന്ന് ആരും പറയുകയില്ല.വൈറ്റ്ലൈൻ എന്ന പ്രസ്ഥാനം തന്നെ നല്ല തുടക്കമാണ്.
ഇതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വി ആർ സുധീഷ് സംഭവവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയത്, മുംബൈയിൽ മാത്രമല്ല കേരളത്തിലും അപകടകരമായ പ്രവണതകൾ കടന്നു കയറി  എന്നാണ്. ഇത് പരിഹരിക്കാൻ എല്ല സഹൃദയരും  പുതിയ ആലോചനകൾക്ക് സാഹചര്യമൊരുക്കണം. അതിനു പ്രാദേശിക വാദമുയർത്തി പ്രശ്നത്തെ വഴി തെറ്റിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മുംബൈയിലെ സാഹിത്യ പ്രവർത്തകർക്ക് ഇന്ന് മലയാളഭാഷയുടെ പതാകഎന്താൻ സാധിക്കും.
അതിനു അവർ ചെയ്യേണ്ട കാര്യം ഞാൻ വിശദീകരിക്കാം:
മലയാളത്തിലെ (സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾക്ക് )മികച്ച കൃതികൾക്ക് അഞ്ച് അവാർഡുകൾ വർഷം തോറും കൊടുക്കുക. തുക ഒരു ലക്ഷത്തിൽ  കുറയരുത്.
എല്ലാ വർഷവും സാഹിത്യ സെമിനാറുകൾ നടത്തുക.
പുസ്തകമേളകൾ നന്നായി നടത്തുക.
നല്ലൊരു സാഹിത്യ പ്രസിദ്ധീകരണം (പ്രിന്റിലും ഓൺലൈനിലും ) ആരംഭിക്കുക.

ജോസ് തെറ്റയിൽ 

കഴിഞ്ഞ ദിവസം അങ്കമാലിയിലെ ടെൽക്ക് എന്ന സ്ഥാപനത്തിൽ( ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്)വാർഷികസമ്മേളനത്തിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നടത്തിയത് ഞാനാണ്. ജോസ് തെറ്റയിൽ എം എൽ എ ആയിരുന്നു അദ്ധ്യക്ഷൻ.
ഒരു മണിക്കൂറോളം നീണ്ട എന്റെ പ്രസംഗം തീരുന്നതുവരെ അദ്ദേഹം അവിടെ ഇരുന്നു.തുടർന്ന് ഉത്തരേന്ത്യക്കാരനായ
മാനേജിംഗ് ഡയറക്ടർ പ്രഭാത്കുമാറിനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹരികുമാറിന്റെ പ്രസംഗം കേൾക്കാൻ  വേണ്ടിയാണ് തിരക്കുകളുണ്ടായിട്ടും ഞാൻ ഇവിടെ ഇരുന്നത്.ഹരികുമാർ കേരളത്തിലെ പ്രധാനപ്പെട്ട ഒരു എഴുത്തുകാരനാണ്. ഈ പരിപാടിയിൽ ഹരികുമാറിനെ വിളിച്ചതിനു ഞാൻ താങ്കളെ അഭിനന്ദിക്കുന്നു. അതോടൊപ്പം നല്ല ആശയങ്ങൾ അവതരിപ്പിച്ച ഹരികുമാറിനെയും ഞാൻ അനുമോദിക്കുന്നു.
നല്ല കാര്യങ്ങൾ തുറന്നു പറയുന്നതിൽ പിശുക്ക് കാട്ടാത്ത ജോസ് തെറ്റയിലിനു ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
സിനിമയെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും നല്ല അവബോധമൂള്ള നേതാവാണ് തെറ്റയിൽ.കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനോട് ചേർന്ന് മൾട്ടിപ്ല്ക്സ് തീയറ്റർ ആരംഭിച്ച് (അങ്കമാലി)ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് അദ്ദേഹം
എം. എൻ .പാലൂർ

കവി എം.എൻ പാലൂരിന്റെ കഥയില്ലത്തവന്റെ കഥ(ഗ്രീൻ ബുക്സ്) എന്ന ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ചില ചിന്തകളുണർത്തി. ഇവിടെ എഴുതി തുടങ്ങി നാലു വർഷം തികയുന്നതിനകം ഏറ്റവും വലിയ അവാർഡ് വേണമെന്ന് പറഞ്ഞ് പലരുടെയും വീടുകൾ കയറി  ഇറങ്ങുന്നവരുണ്ട്.
ഇവർ വിദഗ്ധമായി പത്രാധിപന്മാരെയും അവാർഡ് കമ്മിറ്റിക്കാരെയും സ്വാധിനിക്കുന്നു.ഈ പ്രവണതയുടെ മുനയൊടിക്കാൻ കഴിഞ്ഞു എന്നതാണ് ഇത്തവണത്തെ അവാർഡിന്റെ തിളക്കം.
പാലൂർ ഒരു ഇടത്തും സ്വന്തം പബ്ലിക് റിലേഷൻ ഓഫീസറായി അവതരിക്കുന്നില്ല. ഇങ്ങനെയുള്ളവരെ ഇല്ലാതാക്കാനാണ് പുതിയ തലമുറയിലെ ചിലർ ശ്രമിക്കുന്നത്.
സണ്ണി തായങ്കരി
സണ്ണി തായങ്കരി എന്ന കഥാകൃത്തിനെ ഗൗരവമായി കാണണം.
'ഒരു വിലാപവും ഇവിടെ അവസാനിക്കുന്നില്ല' എന്ന സമാഹാരം (ഹരിതം ബുക്സ്)സാമൂഹ്യ തിന്മകളെ പിന്തുടർന്ന് ചെന്ന് നിശിതമായി വിമർശിക്കുന്നു.

അനീതിക്കെതിരെ യുദ്ധം ചെയ്യുകയാണ് ഈ കഥാകൃത്ത്.
സണ്ണിയുടെ  'തെമ്മാടിക്കുഴിയിൽനൊന്നൊരു വിലാപം' എന്ന കഥ ഇന്നും പ്രസക്തമായ വിഷയമാണ് .ജീവിച്ചിരുന്നപ്പോൾ പോൾ മാത്യു ജോസഫും ലൂസിയും ഒന്നാകാൻ ആഗ്രഹിച്ചു. പള്ളിക്കാർ അതനുവദിച്ചില്ല. കാരണം പോൾ ദരിദ്രനായിരുന്നു.എന്നാൽ മരണശേഷവും അവർ ഒന്നിച്ചില്ല. പോൾ തെമ്മാടിക്കുഴിയിലും ലൂസി സെമിത്തേരിക്കുള്ളിലെ കല്ലറയിലും. മരണത്തിലും ഈ മതിൽക്കെട്ട് മാറുന്നില്ലല്ലോ എന്ന് പോൾ വിലപിക്കുന്നു.
ഈ ലോകത്തെ നോക്കി ആഴമുള്ള പരിഹാസം തൊടുത്തുവിടാൻ കഴിവുള്ള സണ്ണി  തായങ്കരിക്ക് , സൂക്ഷ്മമായ സംവേദനം കൊണ്ട് വായനക്കാരന്റെ വൈകാരിക പ്രപഞ്ചത്തെ വിപുലീകരിക്കാനും സാമർത്ഥ്യമുണ്ട്.

ബി മുരളി
ബി മുരളിയുടെ നൂറ് കഥകളുടെ  സമാഹാരം വായിച്ചു. ആധുനികതയുടെ കാലത്തെ പ്രമേയത്തിന്റെ ഏകാന്തതയെ  റദ്ദ് ചെയ്യുകയാണ് കഥാകൃത്ത്. സ്വതന്ത്രമാകുകയാണ് ഏറ്റവും വലിയ സർഗാത്മക പ്രവർത്തനം. 

ആ സ്വാതന്ത്ര്യം ഒരു ആകുലതയോ കരാറോ ഇല്ലാതെ സംഭവങ്ങൾ വെറുതെ കാണുന്നതിനുള്ളതാണ്.തെരുവുകളോ ,കുടുംബങ്ങളോ ഇന്ന് ഒന്നിന്റെയും പ്രതിനിധാനം ഏറ്റെടുക്കിന്നില്ല.ഇവിടെയാണ്  കഥാകാരന്റെ വൈകാരിക ലോകം വികസിക്കുന്നത്.
ഒന്നിലും ആഴ്ന്നിറങ്ങാത്ത ഈ ജീവിതത്തിന്റെ സഹജമായ ഉദാസീനതയെ  അപനിർമ്മിക്കുന്നതിൽ മുരളി വിജയിച്ചിരിക്കുന്നു.

ഷീബ ഇ.കെ.
 













വൈ ടു കെ, നീലലോഹിതം എന്നീ കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധ നേടിയ ഷീബ ഇ .കെ യുടെ ആദ്യ നോവലാണ് ദുനിയ(ഡി.സി.ബുക്സ്).

 ഈ നോവൽ  ജാതി ,മത വേർതിരിവുകൾക്കിടയിൽ സ്നേഹം നഷ്ടപ്പെടുന്നതറിയുന്ന യുവതയുടെ ശബ്ദമാണ്.ആഗോളവത്കരണത്തിന്റെയും സാമ്പത്തിക ധ്രുവീകരണത്തിന്റെയും ഇടയിൽ നമുക്കൊക്കെ ത്യജിക്കാനുള്ളത് ഈ പ്രണയം തന്നെയാണ്. ലോകം വിജയിക്കട്ടെ. വെറും വ്യക്തികൾക്ക് പിന്മാറാം.
ഒരു ഭാഗം ശ്രദ്ധിക്കുക;
വർഗ്ഗത്തിന്റെ, മതത്തിന്റെ, ,പണത്തിന്റെ, പേരിലാണ് ജീവിതത്തിന്റെ എല്ലാ നന്മകളും നഷ്ടമായത്.ഇപ്പോൾ  അതേ വർഗ്ഗത്തിനു വേണ്ടി , മതത്തിനു വേണ്ടി , പണത്തിനുവേണ്ടി ഞാൻ ഇതുവരെ ജീവിച്ച  വീടിനോട് , രഹാനയോട് , ഇർഫാന്റെയും ബാബയുടെയും സ്മൃതികളോട് , മോഹഭംഗങ്ങളോട്  നിർവ്വികാരതയോടെ യാത്ര ചോദിക്കുന്നു


പേജ് രണ്ട്

AKSHARAJALAKAM

AKSHARAJALAKAM/