Sunday, July 13, 2014

ജലഛായ വായിക്കുമ്പോൾ




എസ് ഭാസുരചന്ദ്രൻ 

മലയാള നോവലിൽ ഏറ്റവും പുതുതായി സംഭവിച്ച സമഗ്രമായ അട്ടിമറിയെന്ന് ശ്രീ എം.കെ.ഹരികുമാറിന്റെ 'ജലഛായ'യെ വിശേഷിപ്പിക്കാം. നോവലായി നിന്നുകൊണ്ട് അത് നോവൽ എന്ന കലാരൂപത്തെയും,  ജീവിതത്തിൽ നിന്ന് മെറ്റീരിയൽ സ്വീകരിച്ചുകൊണ്ട്  ജീവിതത്തെയും കാലുവാരിയിരിക്കയാണ്. 

പരമ്പരാഗതമല്ലാത്ത ഉറവിടങ്ങളിൽ എണ്ണഖനനം നടത്തുന്ന മുങ്ങിക്കപ്പലിനെ ഓർമ്മിപ്പിക്കുന്ന നോവലാണിത്.അമേരിക്കൻ കവി വാൾട്ട് വിറ്റ്മാൻ ആഴക്കടലിലേക്ക് പറഞ്ഞുവിട്ട കവിയെപ്പോലെ ഓരോ അദ്ധ്യായത്തിനൊടുവിലും ചോരച്ച കണ്ണുകളുമായി നോവലിസ്റ്റ് മാത്രമല്ല വായനക്കാരനും പുറത്തുവരുന്നു.അവരെ സ്വീകരിക്കാൻ ഓരോ അദ്ധ്യായാന്ത്യത്തിലും ശലഭങ്ങളുടെ ഒരു കളിസ്ഥലം ഒരുക്കിയിരിക്കുന്നു.കഠിനവും പരതന്ത്രവുമായ ചരിത്രത്തെ കാലത്തിന്റെ അപരിമേയ വിശാലതയിലേക്ക് തുറന്നുവിടുന്ന അനുഭവമാണ് ഈ ശലഭസ്പർശം നമുക്ക് നൽകുന്നത്.


ജലഛായ  എന്ന ശീർഷകം പേറുന്ന ഈ നോവലിൽ ജലച്ചായവും ഉണ്ട്.നിശ്ശബ്ദതയുടെ ജലച്ചായം എന്ന നോവലെഴുതിയ ലൂക്ക് ജോർജ് എന്ന നോവലിസ്റ്റിനെ , അയാളെപ്പറ്റി നോവലെഴുതാൻ ഉദ്ദേശിക്കുന്ന ജോർദ്ദാൻ എന്ന പെൺകുട്ടി ഇന്റർവ്യു ചെയ്യുകയാണ്.ഇത്രയുമായപ്പോൾ തന്നെ
ഹരികുമാറിനെ ചേർത്ത് നോവലിസ്റ്റുകളുടെ എണ്ണം മൂന്നായി. സുവിശേഷപ്രസംഗം നടത്തിക്കഴിഞ്ഞിരുന്ന  ലൂക്ക് ജോർജ് - അയാൾക്കാണെങ്കിൽ തെരുവോരങ്ങളിൽ നിന്ന് താൻ അവതരിപ്പിക്കുന്ന ദൈവത്തിൽ വിശ്വാസമില്ല;കാര്യങ്ങൾ തകിടം മറിയുന്നത് നോക്കുക.നാളത്തെ നോവലിസ്റ്റും ഇന്നത്തെ നോവലിസ്റ്റും തമ്മിലുള്ള അഭിമുഖങ്ങളാണ് ഓരോ അദ്ധ്യായവും ;എന്നുവച്ച് സാഹിത്യപരവും കഥാപരവും കഥാപാത്രപരവുമായ കാര്യങ്ങൾ മാത്രം സംസാരിച്ച് അദ്ധ്യായങ്ങളെ സമാധാനദ്വീപുകളാക്കുകയല്ല ഹരികുമാർ.

കീഴാളർ എന്ന് വിളിച്ച് മാധ്യമങ്ങൾ നിരന്തരം കൂട്ടബലാൽസംഗം ചെയ്യുന്ന പെണ്ണാളുകളുടെയും പരസ്യ ചാട്ടവാറടി നൽകുന്ന ആൺപിറന്നവരുടെയും ഗതകാല തലമുറകൾ  രക്തവും മാംസവും മുതലിറക്കി ജീവിച്ച ജീവിതത്തിലാണ്  ജലഛായ  മുങ്ങാങ്കുഴിയിടുന്നത്.

കുരുമുളകു മരണങ്ങൾ എന്ന  അദ്ധ്യായം ചരിത്രത്തിൽ സൂചികുത്താൻ ഇടം കിട്ടാത്തതിനാൽ നോവലിലേക്ക് ഓടിക്കയറിയിരിക്കുന്ന അഭയാർത്ഥികളുടെ കൂടാരമാണ്.നിങ്ങളുടെ കഥാകൗതുകങ്ങളെയല്ല ഈ നോവൽ അഭിസംബോധനചെയ്യുന്നത്. എന്നിട്ട് എന്ത് സംഭവിച്ചു എന്ന മൂന്നാംകിട ഉത്കണ്ഠയെ മറികടന്നശേഷമാണ്  ഈ നോവൽ അജയ്യമായ അതിന്റെ അക്ഷരയാത്ര നടത്തിയിരിക്കുന്നത്.

ശില്പസൗകുമാര്യം ഫ്യൂഡലിസമാണെന്നും ഏറ്റവും മികച്ച അവസ്ഥയിൽ അത് സ്റ്റാലിനെയും ഹിറ്റ്ലറെയും ഞെട്ടിക്കുന്ന ഫാസിസ്റ്റാണെന്നും ജലഛായയുടെ ശകലിതമായ വൃന്ദവാദ്യം(Fragmented Orchestra)  )   തെളിയിച്ചിരിക്കുന്നു.
ഒരൊറ്റക്കാഴ്ചകൊണ്ട് വായനക്കാരനു വിശപ്പടക്കാൻ കഴിയാത്ത നോവലാണിത്.അത് വായനയുടെ ഒരു ബഹുനയനത്വം (Compound Eye ) ആവശ്യപ്പെടുന്നു.മലയാള നോവലിന്റെ ഏറ്റവും വലിയ പ്രശ്നം , നമ്മുടെ ചെല്ലപ്പെട്ട നോവലിസ്റ്റുകളിൽ  മിക്കവരും
വെറും വൈകാരികത കൊണ്ടാണ്  നോവൽ എഴുതുന്നത് എന്നതാണ്.  ആ സാധനങ്ങളിൽ പലതിനെയും തുടർക്കഥ എന്നാണ്  വിളിക്കേണ്ടത്.നോവൽ അതിന്റെ ഏറ്റവും ഉത്തുംഗമായ അവസ്ഥയിൽ ബുദ്ധിരാക്ഷസന്റെ കലയാണ്. ഇക്കാര്യം വ്യക്തമാവാൻ 'കാരമസോവ് സഹോദരന്മാർ'   മാത്രം ഓർത്താൽ മതി.'ഖസാക്കിന്റെ ഇതിഹാസം' അതിനു തൊട്ടുമുൻപുള്ള കേളിപ്പെട്ട നോവലുകളിൽ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , 'ജലഛായ' ഇതിഹാസശേഷം വന്ന ഒട്ടേറെ  മലയാള നോവലുകളുടെ വാതിലുകൾ നരിച്ചീറുകൾക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ  എന്ന് ജലഛായയുടെ മുന്നിൽ നിന്ന് മലയാള നോവലിനു അടിയന്തരമായി തീരുമാനമെടുക്കേണ്ടിവരും.

AKSHARAJALAKAM

AKSHARAJALAKAM/