Monday, March 27, 2017

ശ്രീനാരായണായ' - ആത്മീയവിപ്ലവത്തിന്റെ വഴികാട്ടി നക്ഷത്രം

 ശൈലേഷ്‌നായർ


    ഗുരുവിനെക്കുറിച്ച്‌ എഴുതപ്പെട്ട കൃതികളിൽ സർഗാത്മകവും കലാപരവുമായ ചരിത്രസംഭവമാണ്‌ 'ശ്രീനാരായണായ' എന്ന്‌ നോവലിന്റെ പിൻകുറിപ്പിൽ ചേർത്തത്‌ പൂർണ്ണമായും ശരിയാണ്‌. ഈ നോവൽ ശ്രീനാരായണ ചിന്തയിലും നോവൽ നിർമ്മിതിയിലും ഒരു പുതിയ ഘട്ടം കുറിക്കുകയാണ്‌. ഗുരുദർശനത്തെ ഇന്ന്‌ ആളുകൾ രണ്ടുതരത്തിൽ ചുരുക്കികളഞ്ഞിരിക്കയാണ്‌. ഒന്ന്‌, വേദാന്തചർച്ച. രണ്ട്‌, ജാതിചിന്ത. ഇതിൽ രണ്ടിലും ഗുരു ഉൾപ്പെടാതിരിക്കുന്നില്ല. ഗുരു പ്രത്യക്ഷത്തിൽ തന്നെ വേദാന്തപരമായ ആശയങ്ങളെ നേരിടുന്നുണ്ട്‌. ജാതിക്കെതിരായി ഗുരുവലിയ ഉദ്ബോധനം നടത്തിയല്ലോ.
    ഗുരുവിനെ പലകോണുകളിൽ നിന്നും ആക്രമിക്കുന്ന കാലമാണിത്‌. തൈക്കാട്‌ അയ്യാസ്വാമികളെയും വൈകുണ്ഠസ്വാമികളെയും ഉയർത്തിക്കൊണ്ടുവന്ന്‌ ഗുരുവിന്റെ പ്രാധാന്യം കുറച്ചുകാണാൻ പലരും ശ്രമിക്കുന്നുണ്ട്‌. അയ്യാസ്വാമികളോടും വൈകുണ്ഠസ്വാമികളോടും നേരിട്ട്‌ സംസാരിച്ച്‌ വിവരം ശേഖരിച്ചു എന്ന മട്ടിൽ ചിലർ അസംബന്ധം നിരത്തുകയാണ്‌. ശങ്കരാചാര്യരുടെ അദ്വൈതം തന്നെയാണ്‌ നമുക്കും പറയാനുള്ളതെന്ന്‌ ഗുരു വെളിപ്പെടുത്തിയെന്നതും ശുദ്ധ നുണയാണ്‌. ശങ്കരാചാര്യർ ഒരു മതവിശ്വാസിയും ചാതുർവർണ്ണ്യ സൈദ്ധാന്തികനും പണ്ഡിതനുമായിരുന്നു. ഒരു മനുഷ്യനിലെ ചിന്താപരമായ മാലിന്യം നീക്കികളയാൻ ഒന്നും തന്നെ അദ്ദേഹം ചെയ്തിട്ടില്ല. പ്രമുഖ തമിഴ്‌ കവി സുബ്രഹ്മണ്യഭാരതി പറഞ്ഞത്‌ ശങ്കരാചാര്യരിൽ തനിക്കൊരു പ്രതീക്ഷയുമില്ലെന്നാണ്‌.
    എം.കെ.ഹരികുമാറിന്റെ ശ്രീനാരായണായ ഒരു പുനരുത്ഥാനമാണ്‌. ദർശനത്തെയും സമസ്ത പ്രകൃതിയെയും അന്തര്യാമിയായ ഉണർവ്വിനെയും ഗുരു സങ്കൽപത്തിന്റെ വ്യാഖ്യാനത്തിലൂടെ ഹരികുമാർ കാണിച്ചു തരുന്നു.
    അഞ്ഞൂറ്റി ഇരുപത്തെട്ട്‌ പുറങ്ങളുള്ള ഈ നോവൽ നമ്മുടെ സാഹിത്യത്തിന്റെ പരിവർത്തനത്തിന്റെ ശക്തമായ അടയാളമാണ്‌. ആശയപരവും ദാർശനികവുമായ പൊളിച്ചെഴുത്തിലൂടെ ഹരികുമാർ  നമുക്ക്‌ നഷ്ടപ്പെട്ട ഗുരുവിനെ ഇവിടെ വീണ്ടെടുത്തു തരുന്നു. ബുദ്ധിശൂന്യമായി ചർച്ച ചെയ്ത്‌ ചെറുതാക്കി കളഞ്ഞതിനെയെല്ലാം ഹരികുമാർ വിപ്ലവകരമായി തെളിച്ചെടുക്കുന്നു. ശ്രീനാരായണായ വിശ്വ വ്യാപകമായി ചർച്ച ചെയ്യേണ്ടതാണ്‌. ഇത്രയും അഗാധവും സൗന്ദര്യചിന്തകൾ കൊണ്ട്‌ നിബിഡവുമായ ഒരു കൃതി സമീപകാലത്ത്‌ വായിച്ചിട്ടില്ല.
    പതിനഞ്ച്‌ സാങ്കൽപിക എഴുത്തുകാരാണ്‌ ഈ നോവൽ 'രചിച്ചി'രിക്കുന്നത്‌. വിവേകചൂഡാമണി എന്ന മാസിക പുറത്തിറക്കിയ ഗുരുപതിപ്പിനു വേണ്ടി ആ എഴുത്തുകാർ അവരുടെ രചനകൾ നൽകിയിരിക്കുകയാണ്‌. ആ ഗുരുപതിപ്പാണ്‌ നോവൽരൂപമാർജിച്ച്‌ നമ്മുടെ മുമ്പിൽ നിൽക്കുന്നത്‌. മോഹനാംഗൻ പാഠശാല എന്ന സാങ്കൽപിക എഡിറ്ററാണ്‌ ആമുഖമെഴുതി ഈ എഴുത്തുകാരെയും അവരുടെ രചനകളെയും അവതരിപ്പിക്കുന്നത്‌. ഈ പതിനഞ്ച്‌ എഴുത്തുകാരും എഡിറ്ററും ഈ നോവലിൽ അവരുടെ സ്വന്തം ഗുരു സങ്കൽപവും ഗുരു അനുഭവവും പകർത്തിക്കാണിക്കുകയാണ്‌. ഇവിടെ ഹരികുമാർ ചെയ്തത്‌ തന്നിലെ എഴുത്തുകാരനെ പലരായി സങ്കൽപിക്കുകയും അവരിലൂടെ ഏകാധിപതിയായ എഴുത്തുകാരൻ എന്ന സങ്കൽപത്തെ ചിതറിച്ചുകളയുകയുമാണ്‌. ഇതിലെ എല്ലാ എഴുത്തുകാരും ഹരികുമാറിൽത്തന്നെ ജീവിക്കുന്നു. തന്റെ ബഹുസ്വരങ്ങളെ ഒരു ചരടിൽ കോർത്തിരിക്കുകയാണ്‌ നോവലിസ്റ്റ്‌.
    'ദൈവം അധികാരമല്ല; അത്‌ സന്തുലിതാവസ്ഥയുടെ സർവ്വവ്യാപൃതമായ അവസ്ഥയാണ്‌.'
"ജ്ഞാനതൃഷ്ണ ഒരാഖ്യാനമാണ്‌"
"കാറ്റിന്റെ തന്മാത്രകളിൽ ഗുണങ്ങൾ തുറന്ന്‌, ആത്മാവുകളുടെ പുനർജനികളായി തളിർക്കുന്നു."
    ഇതുപോലുള്ള അനേകം വാക്യങ്ങൾ ഹരികുമാർ തന്റെ ജ്ഞാനമേഖലയുടെ സാരം എന്ന മട്ടിൽ വിതറിയിട്ടുണ്ട്‌.
    ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ചർച്ചകൾ 'ശ്രീനാരായണായ'യെ മുൻനിർത്തിയേ നടക്കുകയുള്ളൂ. ഇവിടെ ഒരു വലിയ ലോകം ഹരികുമാർ തുറന്നിട്ടിരിക്കുകയാണ്‌. ഗുരു അന്വേഷിച്ച ദൈവം ഏതാണ്‌? ഗുരു എങ്ങനെയാണ്‌ ജ്ഞാനിയായത്‌? എന്താണ്‌ ആജ്ഞാനം? എന്താണ്‌ പ്രകൃതി? നാം പ്രകൃതിയെ ഉപാസിക്കേണ്ടതുണ്ടോ? എന്താണ ശിവം? പ്രകൃതിയിലോ, സ്വന്തം ജീവിതത്തിലോ മഹത്തായതെന്നതരത്തിൽ നാം മനസിലാക്കേണ്ടതുണ്ടോ? എന്താണ്‌ അറിവ്‌? എന്താണ്‌ സംഗീതം? സൗന്ദര്യം യഥാർത്ഥത്തിൽ എവിടെയാണുള്ളത്‌? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ ഈ കൃതി ശ്രമിച്ചിരിക്കുന്നു. വൈദിക രംഗത്തുള്ളവർപോലും ഇതിനു ഉത്തരം കിട്ടാതെ വിഷമിക്കുകയാണെന്നോർക്കണം.
    പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യ വിചാരത്തെ അനുഭൂതിയായി സ്വാംശീകരിക്കുകയാണ്‌ നോവലിസ്റ്റ്‌.
"കണ്ണുകളടയുന്നതോടെ ലോകം ഉൾവലിയുന്നു. തിളച്ചുമറിയുന്ന ആസക്തിയുടെ കടൽ എവിടെയോ അപ്രത്യക്ഷമാകുന്നു. കടലുകളുടെ ഇരമ്പൽ കേൾക്കാനേ കഴിയില്ല. നാം തനിച്ചാകുകയാണ്‌. സ്വന്തം ലോകം അവിടെ ആരംഭിക്കുകയാണ്‌. അവിടെ ശരീരം, മനസ്‌, ലോകം എന്നിവ ഒന്നായി മാറുന്നു. എല്ലാ രോഗങ്ങളും ദുഃഖങ്ങളും ഈത്രയത്തിൽ വന്ന്‌ ഒന്നായി ലയിച്ചുചേരുന്നു. അടഞ്ഞ കണ്ണുകൾക്കുള്ളിലാണ്‌ ഭൂമിയും ജീവനും ഉള്ളത്‌." ഇതാണ്‌ ഹരികുമാറിന്റെ രചനയുടെ ശൈലി. ഇവിടെ ഉയർന്നുവരാവുന്ന സംശയം പതിനഞ്ച്‌ എഴുത്തുകാരുടെ രചനകൾ സമാഹരിക്കുമ്പോൾ നോവൽ എന്ന നിലയിൽ ഒരു തുടർച്ച ഉണ്ടാകുമോ എന്നതാണ്‌.
ഇത്‌ ബാഹ്യസംഭവങ്ങളുടെ തുടർച്ച തേടിപ്പോകുകയല്ല, ഗുരുവിന്റെ ആന്തരലോകങ്ങളുടെ തുടർച്ചയാണ്‌. ഒരു ജീനിയസിനു മാത്രം എടുത്താൽ പൊങ്ങാത്ത ഇതുപോലുള്ള വിഷയങ്ങളുടെ ആന്തരിക ചലനങ്ങൾ അതീവഹൃദ്യമായി, ഏകാഗ്രതയോടെ നോവലായി ആവിഷ്കരിക്കാൻ കഴിയൂ.
    ഹരികുമാർ തന്റെ നിരൂപണ ലേഖനങ്ങളിലൂടെയും നവാദ്വൈത ദർശനപരമായ എഴുത്തുകളിലൂടെയും പ്രസിദ്ധമായ കോളത്തിലൂടെയും നമുക്ക്‌ പകർന്നുതന്നിട്ടുള്ളത്‌ ഉയർന്ന ഒരു സൗന്ദര്യാവബോധവും തത്ത്വചിന്താപരമായ സമീപനവുമാണ്‌. അതിന്റെ പക്വമായ തലമാണ്‌ 'ശ്രീനാരായണായ'യിലുള്ളത്‌. ഹരികുമാറിന്‌ ഇണങ്ങുന്ന വിചാരരീതി തന്നെ.
    ഹരികുമാർ ഒരു ദർശനത്തിന്റെയും പിന്നാലെപോകാതെ, സ്വന്തം ദർശനമായ നവാദ്വൈതത്തിൽ എത്തിച്ചേർന്നതും എഴുത്തുകാരന്റെ സ്വാതന്ത്ര്യദാഹത്തിന്റെ ഭാഗമാണ്‌. തനിക്ക്‌ ഒന്നിന്റെയും വാലാകാൻ കഴിയില്ല; തനിക്ക്‌ തന്നെയായി മാത്രമേ നിൽക്കാൻ കഴിയൂ എന്ന പ്രഖ്യാപനം.
    ഇളംകാറ്റുപോലെ, ആനന്ദത്തിന്റെ രമ്യതപോലെ, ഹൃദയഹാരിയായ വസന്തംപോലെ, സമാധാനത്തിന്റെ സന്ദേശംപോലെ. പ്രാർത്ഥനാഭരിതമായ പ്രഭാതംപോലെ, പക്ഷിക്കലമ്പലുകളുടെ നിഷ്കളങ്കതപോലെ ഒരാത്മീയത 'ശ്രീനാരായണായ'യിൽ നിറയുന്നു. നമ്മുടെ കാലഘട്ടത്തിൽ ഒരിടത്തുനിന്നും കിട്ടാത്ത ഒരു ലയവും തിരിച്ചറിവുമാണത്‌. നമുക്ക്‌ ലക്ഷ്യം പിഴച്ചുവേന്ന്‌ അർത്ഥപൂർണമായ ഒരു വഴിതിരിയൽ അനിവാര്യമാണെന്നും ഓർമ്മിപ്പിക്കുന്ന കൃതിയാണ്‌. ഒരു മതത്തിലും പെടാത്ത ശ്രീനാരായണഗുരുവിനെ ഇവിടെ കാണാം. അതാകട്ടെ മറ്റൊരു മതമാണ്‌. പ്രപഞ്ചഭാവങ്ങളിൽ ഉണ്ടായിരുന്നതെന്തോ, അതുതന്നെയല്ലേ നമ്മളും എന്ന്‌ പുതിയ ഭാഷയിലൂടെ കാണിച്ചുതരുന്ന കൃതിയാണിത്‌. ബൗദ്ധികവും ചിന്താപരവുമായ സാഹിത്യചിന്തയുടെ ഒരു വഴികാട്ടി നക്ഷത്രമാണിത്‌.
    ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ ഇതുപോലൊരു കൃതി ഇന്ത്യയിൽ എഴുതപ്പെട്ടിട്ടില്ല. ഇത്‌ പുതിയ ആകാശവും ഭൂമിയും അന്വേഷിച്ച കൃതിയാണ്‌. 'ശ്രീനാരായണായ'യിലെ അവസാന അധ്യായത്തിൽ റഷ്യൻ പുരോഹിതൻ ദിമിത്രി അടിനിയേവ്സ്കി എഴുതിയ റഷ്യൻ ബാലെയായ ഹാൻഡ്ഫുൾ തോട്സ്‌ ഓഫ്‌ ഗോഡി'നെപ്പറ്റി വിവരിക്കുന്നത്‌. ഈ പുരോഹിതനും ഈ ബാലെയും സാങ്കൽപികമാണ്‌. അതേസമയം അതിനെ യാഥാർത്ഥ്യമാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞു. കാരണം ആ പുരോഹിതൻ ഒരു ദൈവശാസ്ത്രം തന്നെ പരിചയപ്പെടുത്തുന്നു. 'ദൈവം ആനന്ദിപ്പിക്കുന്നു, നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല' എന്ന വാക്യം ഗുരുദർശനത്തിലേക്ക്‌ കടക്കാനുള്ള വാതിലായി പുരോഹിതൻ കണ്ടെത്തുന്നു. ദിമിത്രി ബാലെയിലുടെ തിരിയുന്നത്‌ ഗുരുവിന്റെ സംഗീതാനുഭവമാണ്‌. എല്ലാ ഭിന്നതകളെയും റദ്ദുചെയ്യുന്ന നിരഹങ്കാരമായ രമ്യതയിൽ ആ സംഗീതമുള്ളതായി അദ്ദേഹം വിവരിക്കുന്നു. ഇങ്ങനെ അത്യന്തം നവീനമാണ്‌ നോവലിന്റെ പ്രമേയം. ഇത്‌ കേവലം നോവലിനപ്പുറം ഒരു മതഗ്രന്ഥമായി രൂപാന്തരം പ്രാപിക്കുകയാണ്‌. എപ്പോഴും വായിക്കാവുന്ന ഗ്രന്ഥം.
    ജലഛായയ്ക്ക്‌ ശേഷം എഴുതുന്ന നോവലാണ്‌ 'ശ്രീനാരായണായ'. ഹരികുമാറിന്റെ 21-​‍ാമത്തെ കൃതിയും.

AKSHARAJALAKAM

AKSHARAJALAKAM/