Sunday, February 2, 2014

AKSHARAJALAKAM , LAKKAM 13, PAGHE 2- അജയ്ശേഖർFEB 2-FEB 9/2014

അക്ഷരജാലകം click here

















Language fits over experience like a straight jacket.

William Golding,ഇംഗ്ലീഷ് നോവലിസ്റ്റ്




















The solitude of writing is also quite frightening. It's quite close to madness, one just disappears for a day and loses touch.”

Nadine Gordimer, ദക്ഷിണാഫിക്കൻ എഴുത്തുകാരി


സാഹിത്യത്തിന്റെ പ്രമാണികത്വത്തിനു എന്തു സംഭവിച്ചു?

ഡോഗ്മ, സ്പൂരിയസ്, എക്സോദസ് എന്നി നോവലുകൾ എഴുതിയ ഇംഗ്ലിഷ് തത്ത്വചിന്തകനും  അദ്ധ്യാപകനുമായ ലർസ് അയർ(Lars Iyer) സമീപകാലത്ത് സാഹിത്യത്തിന്റെ വീക്ഷണത്തെ അതിരുകൾ ഭേദിച്ച് പുറത്തുചാടിച്ച പ്രതിഭാശാലിയാണ്.
ലാർസിന്റെ ചില ആലോചനകൾ ഇവിടെ അവതരിപ്പിക്കുന്നു.


1)സാഹിത്യരചനയുടെ പരിചിതമായ ഒരു ഭാഗം ,പാരമ്പര്യം അവസാനിച്ചു.
2)ഇതിന്റെ സൂചനയായി  പുതിയ എഴുത്ത് ആരംഭിക്കുകയാണ്.
3)സാഹിത്യത്തിന്റെ പലശാഖകളും മരിച്ചു.
4)സാഹിത്യത്തിനു ഈ മരണം എപ്പോഴും നേരിടേണ്ടി വരുന്നുണ്ട്.
ഈ 'അവസാനിക്കൽ' എന്നും ഉണ്ടാകും.
5)ഒരു വിപ്ലവ പ്രസ്ഥാനം സാഹിത്യത്തിൽ വരുമ്പോൾ അത് പരമ്പരാഗതമായി നിലനിന്ന സ്ഥാനക്രമങ്ങൾ പുനരേകീകരിക്കുന്നു.
എന്നാൽ സാഹിത്യത്തിലെ ഒരു പോലീസിനെയും അംഗീകരിക്കുന്നില്ലെന്ന് പറയുന്നവർ, അതേസമയം പുതിയൊരു പോലിസിനെ സൃഷ്ടിക്കുന്നു.
6)പോലീസുകാർ ഇല്ലാതാവുമ്പോൾ, അതിർത്തിയിൽ ആരും ഇല്ലാതാവുമ്പോൾ ഒരു മരവിപ്പ് പ്രകടമാവും, അരാജകത്വം സംഭവിക്കും.

7)അതിർത്തി മറികടക്കുന്നതിനു കൃത്യമായ നിയമം ഇല്ലാത്തതുകൊണ്ട്, ഒരു നിയമലംഘനപ്രസ്ഥാനത്തിനു പ്രസക്തി കിട്ടുകയില്ല.
8)എന്നാൽ പുറംലോകത്തെ തടയാൻ കഴിയുന്ന, സ്വയം സമ്പൂർണമായ സാഹിത്യം എവിടെയുമില്ല.
9)സാഹിത്യത്തിന്റെ പ്രാമാണികത്വം  ഇല്ലാതായി.
10)സാഹിത്യത്തിന്റെ ഭവനത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു.
11)എന്തൊക്കെയോ സാഹിത്യത്തെ ആധിപിടിപ്പിക്കുന്നു.
12)പ്രാമാണികത്വം ഇല്ലാതായതിനോടുള്ള പ്രതികരണമായിരുന്നു ആധുനികത.ഇന്ന് ഒരു മാതൃകയില്ല.ഇന്നു ആരെയും അനുകരിക്കാൻ കഴിയില്ല.
13)ഇന്നത്തെ എഴുത്ത് അനാഥമാണെന്ന് പറയാനാവില്ല.പുതിയ എഴുത്തുകാരനു സാഹിത്യം അതിന്റെ അധികാര കേന്ദ്രങ്ങൾ തിരിച്ചുതരുന്നുവെന്ന് ഞാൻ വിചാരിക്കുന്നു.
14)എന്നാൽ പൊതുവിൽ അങ്ങനെയൊരു അധികാരകേന്ദ്രം കാണാനുമില്ല. ഈ  കാലത്ത് സാഹിത്യം അപ്രത്യക്ഷമാകുകയാണ്. അതാരും കാണുന്നില്ലെന്നു മാത്രം.മിലാൻ കുന്ദേര ചൂണ്ടിക്കാണിച്ചതുപോലെ സാഹിത്യത്തിന്റെ ഈ അവസാനം ആരും പ്രവചിക്കേണ്ട കാര്യമൊന്നുമില്ല; അതിന്റെ അവസാനം പോലെ   നിശ്ശബ്ദമായ മറ്റൊന്നും തന്നെ കാണില്ല.
15)ഇന്നത്തെ സാഹിത്യം ഈ അപ്രത്യക്ഷതയെതന്നെ കരുവാക്കണം.ഭൂതകാലത്തിന്റെ അലട്ടലുകൾ ഉണ്ടായിരിക്കണം; ഭാവിയുടെ നഷ്ടപ്പെടലും.എഴുത്തിൽ അതിന്റെ കാലഹരണപ്പെടലും , പാർശ്വവൽക്കരണവും തന്നെ പ്രധാന അടയാളങ്ങളാവുകയാണ്.

സെക്സിനെപ്പറ്റി അവർ പറയുന്നു:

1)പ്രണയമില്ലാത്ത സെക്സ് ശൂന്യമാണ്;സെക്സില്ലാത്ത പ്രണയമാകട്ടെ വിഡ്ഡിത്തവും.
ഹണ്ടർ എസ് തൊമ്പ്സൊൻ
2)വീട്ടിലെ തറ തുടച്ചതുകൊണ്ട് ഒരു പെണ്ണിനും ലൈംഗികമൂർച്ഛ ഉണ്ടാകില്ല.
ബെറ്റി ഫ്രീഡ്മാൻ
സെക്സും പ്രണയവും തമ്മിലുള്ള വ്യത്യാസം ഇതാണ്: സെക്സ് എല്ലാ ടെൻഷനും മാറ്റിത്തരും; എന്നാൽ പ്രണയം ടെൻഷനുണ്ടാക്കും.
വൂഡി അല്ലൻ
3)നന്നായി പ്രണയിക്കുന്നതിനു പകരം പൂർണതയുള്ള പ്രണയപങ്കാളിയെത്തേടി നാം സമയം പാഴാക്കുകയാണ്.
ടോം റൊബിൻസ്
4)പ്രണയിക്കാൻ കഴിയാതാവുന്ന അവസരങ്ങളിൽ  സെക്സ് നല്ലൊരു ആശ്വാസമാണ്.
ഗബ്രിയേൽ ഗാർസിയ മാർകേസ്
5)പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും സുന്ദരമായ വസ്തുവാണ് സെക്സ്.
സ്റ്റീവ് മാർട്ടിൻ
6)ഒരുവനു തന്റെ പെണ്ണിൽ നിന്ന്  സമ്പൂർണമായ ലൈംഗികസുഖവും അവകാശവും ലഭിക്കുന്നുണ്ടെങ്കിൽ , അവൻ ഒരിക്കലും അവളെ ഒരു കാര്യത്തിലും തടയില്ല, അവളുടെ ചിന്താരീതിയെയോ, അവളുടെ സുഹൃത്തുക്കളെയോ ഇഷ്ടപ്പെടാതിരിക്കില്ല; അവൾക്ക് വേറെ കാമുകന്മാരുണ്ടെങ്കിൽ പോലും അയാൾ സഹിക്കും.
ടോണി ബെന്റ്ലി

 7)നല്ല സെക്സ് പല അസുഖങ്ങളും മാറ്റും.
ചക്ക് പവുനിക്ക്
8)ലോകം പ്രണയലീലകളാൽ നിറഞ്ഞിരിക്കുന്നു;മൃഗരതി മുതൽ ഉദാത്തമായ കാരുണ്യം വരെ അത് വ്യാപിച്ചിരിക്കുന്നു.
അലൻ വിൽസൺ വാറ്റ്സ്
9)നമ്മളെക്കാൾ കുഴപ്പം പിടിച്ച പ്രശ്നങ്ങളുള്ളവരുമായി ശയിക്കരുത്.
നെൽസൺ അൽഗ്രൻ
10)പുനർജന്മത്തിനുള്ള ഒൻപതു കാരണങ്ങളിലൊന്ന് സെക്സാണ്; എന്നാൽ ബാക്കി എട്ടും അപ്രധാനമാണ്.
ഹെൻറി മില്ലർ

  മുഖ്യധാരയുടെ ടൂറിസ്റ്റുബസ്സുകൾക്ക് ഒരു ബദൽ

വാർഷികപതിപ്പുകളിൽ കവിതയും ലേഖവവും പൊതുവേ കാണാറില്ല. ടി അനീഷ്, വി പി പ്രിൻസൺ, സി ദേവദാസ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മാതൃകാന്വേഷി(mathrukanveshi@gmail.com) ഈ പ്രശ്നം പരിഹരിച്ചിരിക്കുന്നു. അവരുടെ നൂറാം  ലക്കംപുറത്തുവന്നു..
ഈ പതിപ്പിൽ കവിതകളും ലേഖനങ്ങളും വേണ്ടുവോളമുണ്ട്.സച്ചിദാനന്ദൻ മുതൽ ഇ സന്ധ്യവരെ ഒരു നീണ്ട നിര തന്നെയുണ്ട്.
സച്ചിദാനന്ദന്റെ 'നിശ്ചലം' എന്ന കവിത, തമിഴ് എഴുത്തുകാരൻ മേലാണ്മൈ പൊന്നുച്ചാമിയുടെ കഥയുടെ വിവർത്തനം, സിവിക് ചന്ദ്രന്റെ മാവോയിസ്റ്റുകൾക്ക് തുറന്ന കത്ത്, കെ ഇ എന്നിന്റെ ലേഖനം സൗഹൃദം, പി .എസ് .ജോസഫിന്റെ ഇംഗ്ലീഷ് കവിതകളുടെ വിവർത്തനം, എന്നിവ ശ്രദ്ധേയമായി തോന്നി.
മറ്റൊരു ഇനം കേരളത്തിലെ ലിറ്റിൽ മാഗസിനുകളുടെ അവസ്ഥയെപ്പറ്റിയുള്ളതാണ്. അജിത, എം. എ. റഹ് മാൻ, കെ. എൻ ഷാജി, എസ് എസ്ശ്രീകുമാർ, റഹ് മാൻ കിടങ്ങയം  തുടങ്ങി ഈ ലേഖകൻ വരെ   ചർച്ചയിൽ പങ്കെടുത്തിരിക്കുന്നു.

ലിറ്റിൽ മാഗസിനുകളെ കുറിച്ച് എപ്പോഴും ചർച്ച ചെയ്യണം.
കാരണം സഹിത്യം ഈ മാഗസിനുകളിലൂടെയേ നിലനിൽക്കൂ.
സൈബർ ഇടം  ലിറ്റിൽ മാഗസിനുകളുടെ പഴയ വിശുദ്ധി നഷ്ടപ്പെടുത്തുമെങ്കിലും ബുദ്ധിയുള്ളവർക്ക് ഏതും പ്രയോജനപ്പെടുത്താം. മുഖ്യധാര എന്ന ഒരു ധാര ഇപ്പോഴില്ല.കാരണം അവിടെ സാഹിത്യം ചർച്ച ചെയ്യപ്പെടാറില്ല. മിക്കപ്പോഴും ജുഗുപ്സാവഹമായ ഇഷ്ടാനിഷ്ടങ്ങൾ അവിടെ വാഴുന്നു. പലർക്കും അവർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷിയില്ല. ഈ ലോകം അവരെ ബാധിക്കുന്നേയില്ല. ഒരു അടഞ്ഞ കന്യാസ്ത്രീ ലോകമാണത്.അവിടെ പുറംലോകത്തിന്റെ യാതൊന്നുമില്ല.ഒരേ വിഷയം തന്നെ പലർ ചർച്ച ചെയ്തു കാലം കഴിക്കുന്നു. ഏതാനും ചില എഴുത്തുകാർ മാത്രം ആവർത്തിക്കുന്നു. ഒരു കറക്കം കറങ്ങി വന്നു ബസ്സിൽ കയറിയവരെ തന്നെ വീണ്ടും കയറ്റുന്നു.ഉദാഹരണത്തിനു, കണ്ണുരിൽ നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സണെങ്കിൽ, ഇടയ്ക്ക് ഓരോ സ്റ്റോപ്പിലും ആളെ ഇറക്കുമല്ലോ. തിരിച്ച് ആ ബസ്സ് കണ്ണൂരിലേക്ക്  പോകുമ്പോൾ , നേരത്തെ ഇറക്കിയവരെ മാത്രമാണ് പിന്നെയും കയറ്റുന്നത്. അതായത്, ആ ബസ്സ് പുറപ്പെട്ടപ്പോൾ ആരൊക്കെയാണോ അതിൽ ഉണ്ടായിരുന്നത്  അവർ മാത്രം സഞ്ചരിച്ചാൽ മതി.ഇങ്ങനെയുള്ള ബസ്സുകൾ പാസ്സഞ്ചർ ട്രിപ്പല്ല, ടൂറിസ്റ്റ് ട്രിപ്പാണ് നടത്തുന്നത്.



സച്ചിദാനന്ദന്റെ കവിതയിലെ (നിശ്ചലം, കല്ലുകൾ) ചില വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് ചുരുക്കുന്നു.
കല്ലുകൾ പാടിപ്പാടി
ഗന്ധർവ്വരാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ,
നിന്ന നില്പിൽ നൃത്തം ചെയ്ത്
അപ്സസരസുകളാകുന്നതോ?
..................
ആനകൾ, ഘനീഭവിച്ച രാത്രികൾ,
തുമ്പിക്കൈയ്യുയർത്തി ചന്ദ്രനെ
അഭിവാദ്യം ചെയ്യുന്നത്?
ഒരിക്കൽകൂടി ഞാൻ ഇവിടെ
മഹാഭാരതം വായിക്കുന്നു:
ഓരോ ശിലയും ഓരോ പർവ്വം.
യുദ്ധം ജയിച്ചത് കാലത്തിന്നു
കടിഞ്ഞാണിട്ട ഈ ശില്പി മാത്രം. 

ഗ്രന്ഥാലോകം ഈ ലക്കം(ജനുവരി)
 ജനകീയ നാടകവേദി പതിപ്പ്.
ജനകീയ നാടകവേദിക്ക് സംഭവിച്ചതെന്ത് എന്ന ചോദ്യമുയർത്തുകയാണ്  പുതിയ ലക്കത്തിലെ ലേഖകർ    .പി എസ് രാധാകൃഷ്ണൻ, കരിവെള്ളൂർ മുരളി, സി ഗോപൻ, ഡോ. അജി സി പണിക്കർ, ഹരീഷ്കുമാർ പി,സഹീർ അലി,എന്നിവരാണ് സംഘസംവാദത്തിൽ പങ്കെടുക്കുന്നത്.

ജോൺ ഫെർണാണ്ടസിന്റെ 'മത്തായിയുടെ മരണം' എന്ന നാടകവും ചേർത്തിട്ടുണ്ട്.
ഡോ സി ജി രാജേന്ദ്രബാബു എഴുതിയ എ.ആർ.രാജരാജവർമ്മയുടെ നാടകവിവർത്തനങ്ങൾ എന്ന ലേഖനം സവിശേഷ പ്രാധാന്യം നേടുന്നു.
ശാകുന്തളം, മാളവികാഗ്നിമിത്രം,ചാരുദത്തൻ, സ്വപ്നവാസവദത്തം,  തുടങ്ങിയ നാടകങ്ങൾ  മലയാളത്തിലേക്ക് മൊഴിമാറ്റിയ എ ആറിന്റെ സാമർത്ഥ്യത്തെക്കുറിച്ച് ലേഖകൻ ഇങ്ങനെ എഴുതുന്നു: പണ്ഡിതനും പാമരനുമടങ്ങുന്ന ഒരു പ്രേക്ഷകസമൂഹത്തെയാണ് എ ആർ ലക്ഷ്യമാക്കിയത്.നാടകത്തിലെ ഭാഷ സുതാര്യമാകണം, സുന്ദരമാകണം.എങ്കിലേ പ്രേക്ഷകനു  ശ്രമം കൂടാതെ നാടകസന്ധികളിലേക്ക് പ്രവേശിക്കാൻ കഴിയൂ.അർത്ഥശങ്കയുടെ നേരിയ സ്പർശം പോലും ഉണ്ടാകരുത് എന്ന് എ ആറിനു നിർബന്ധമായിരുന്നു.മറിച്ചായാൽ പ്രേക്ഷകർ നാടകത്തിൽ നിന്നകന്നു പോകുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ നയിച്ചത്.

ബാറാക്കിനെപ്പറ്റി അജയ്ശേഖർ

അമേരിക്കയിലെ 'കറുത്ത'എഴുത്തുകാരനായ അമീറി ബറാക്കയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ , ഡോ അജയ് ശേഖർ എഴുതിയ ലേഖനം ഉത്തരകാലം വെബ് മാഗസിനിൽ വായിച്ചു.ദീർഘകാലം അമേരിക്കൻ വരേണ്യ മുഖ്യധാരയെ കവിതകളിലൂടെയും മറ്റു കലാപ്രവർത്തനങ്ങളിലൂടെയും വിമർശിച്ച് പുതിയൊരു ചരിത്രത്തിന്റെ കീഴ് ഘടകങ്ങളെ ചലനാത്മകമാക്കുകയാണ് ബറാക്ക ചെയ്തത്.ഇനി അജയ്ശേഖറുടെ വാക്കുകളിലേക്ക് :

അരനൂറ്റാണ്ടിലധികമുള്ള അമിരിയുടെ എതിരെഴുത്തുകള്‍ കറുത്ത കീഴാള ബഹുജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും ലാവണ്യാത്മകവുമായ മോചന വെളുത്ത വരേണ്യ വംശീയതയെയും  ഗാഢമായി സംബോധന ചെയ്യുന്നതാണ്. ഇന്ന് അമേരിക്കന്‍ സമൂഹത്തിലെ സാഹിത്യത്തെയും സംഗീതത്തെയും നാടകത്തെയും കുറിച്ചുള്ള വിമര്‍ശവീര്യവും വിമോചന വിധ്വംസകശേഷിയുമുള്ള എഴുത്തുകളില്‍ മുഖ്യം ബറാക്കയുടേതാണ്. വിമര്‍ശ കാനോനയേയും പാഠ്യപദ്ധതികളേയും പെഡഗോജിയേയും ബറാക്ക മാറ്റിയെഴുതി. 
അജയ്ശേഖർ

ജാസ് ആന്‍ ബ്ലൂസ്, ന്യൂ മ്യൂസിക്, ന്യൂ പോയട്രി തുടങ്ങിയ രചനകള്‍ ഇവിടെ ഓര്‍ക്കാം. പോള്‍ ഗില്‍റോയി ബ്രിട്ടീഷ് സംസ്‌കാര രാഷ്ട്രീയത്തിലും കോര്‍ണല്‍ വെസ്റ്റ് അമേരിക്കന്‍ കറുത്ത ക്രൈസ്തവീയതയിലും കീഴാള ആത്മീയ തത്വചിന്താരംഗങ്ങളിലും നടത്തിയ വിധ്വംസക ഇടപെടലുകള്‍ക്കു സമാനമാണ് ബറാക്ക അമേരിക്കന്‍ സംസ്‌കാര, സാഹിത്യ ലോകത്തു നടത്തിയ സ്‌ഫോടനാത്മകമായ മാറ്റങ്ങൾ. കറുത്തവരുടെ സാംസ്‌കാരിക ഉയിര്‍പ്പിന്റെ സവിശേഷ ഇടമായ ഹാര്‍ലം നവോത്ഥാനവും ലാങ്‌സ്റ്റണ്‍ ഹ്യൂസിന്റെ ‘മാറ്റിവയ്ക്കപ്പെട്ട സ്വപ്‌നം’ എന്ന കവിതയും നാം വീണ്ടും വായിച്ചു പോകുന്ന സന്ദര്‍ഭമാണിത്.

അഷിത

കഥാകാരി  അഷിതയുടെ ഒരു വാക്യം നീതു മെറിൻ ജോസ് എഴുതിയ 'ആത്മകഥനത്തിന്റെ എഴുത്തകങ്ങൾ' എന്ന ലേഖനത്തിൽ (ഉള്ളെഴുത്ത്, ജനുവരി)ഉദ്ധരിക്കുന്നുണ്ട്.''എഴുത്ത് നിർത്തണമെന്ന് കലശലായി ഞാനും മോഹിച്ചിട്ടുണ്ട്.ഒരു സ്ത്രീയായതിനാലാവാം അല്ലെങ്കിൽ സ്ത്രീത്വത്തിനു കൽപ്പിച്ചിട്ടുള്ള പർദ്ദയ്ക്കുള്ളിൽ ഇരിക്കാനുള്ള ആശകൊണ്ടാവാം കഥയെ മുറിച്ചുകളഞ്ഞാലത് എളുപ്പമാവുമെന്ന് തോന്നീട്ടുണ്ട്.അതിനു കിണഞ്ഞ് പരിശ്രമിച്ചിട്ടുമുണ്ട്.അങ്ങനെയാണ് ഞാനറഞ്ഞത് , അത് എന്നെയാണ്‌ ,ഞാൻ അതിനെയല്ല വഹിക്കുന്നതെന്ന്.''

എനിക്കു തോന്നുന്നത് എഴുത്തുകാർക്ക് ബോധപൂർവ്വം എഴുത്ത് നിർത്താൻ പ്രയാസമായിരിക്കും എന്നാണ്. അങ്ങനെ ചെയ്താൽ അത് ശാരീരികമായ പല രോഗങ്ങളിലേക്കും നയിക്കാം. കാരണം നമ്മുടെ ആന്തരാവയവങ്ങൾ പോലും  എഴുത്തിൽ പങ്കുകൊള്ളുന്നു. അപ്പോൾ അതെങ്ങനെ നിഷേധിക്കാനാകും?


ശരീരത്തിന്റെ വർത്തമാനം

  കെ വി സുമിത്രയുടെ 'ശരീരം ഒരു സ്മാരകശില' (തർജനി)മനുഷ്യന്റെ ഉള്ളിൽ ആരുമറിയാതെ സംഭവിക്കുന്ന നിശ്ശബ്ദ മരണങ്ങളെ ഓർമ്മിപ്പിക്കുന്നു.ശരീരം ഒരു സ്മാരകശിലയാണെന്ന് ഈ കവി പറയുന്നു.


''സ്നിഗ്ദ്ധമാണ്
ചേലകൾ. ചേലകള്‍ക്കുള്ളില്‍
മയില്‍പ്പീലിയാടുന്ന
ശരീരങ്ങൾ, ശരീരസ്ഫുരണങ്ങള്‍
അഹത്തിലും അമൃതേത്തിലും.

അകത്ത്
മരിച്ചതോ ജനിച്ചതോയെന്നില്ല
പുളകങ്ങളോ പൂമ്പൊടികളോയില്ല
കാഴ്ചകളൊഴിഞ്ഞ കാലത്തില്‍
മറവ് ചെയ്ത്,
ഒരാറ്റംബോംബിന്റെ കാലക്കെടുതിയായ്
ചരിത്രസ്മാരകങ്ങളാകേണ്ടവ.

ഒരുതുള്ളി കണ്ണീര്‍പോലും
തിരികെ പിടിക്കാതെ, പിടികൊടുക്കാതെ
എപ്പോഴും താഴേക്ക് മാത്രം
താഴ്ന്നചില്ലയില്‍ മാത്രം
കൊരുത്തമരേണ്ടവ.

ശരീരമങ്ങനെ
നടന്നു മറയുന്ന
സ്മാരകശിലകള്‍
ശിലാജീവികൾ.''


ബഷീർ മേച്ചേരി

ബഷീർ മേച്ചേരിയുടെ 'മാൻപേട'( തണൽ ഓൺലൈൻ) എന്ന രചന , നമ്മളിലെ പുരാതന വനസ്മൃതികൾക്ക് പുതുജിവനേകും.അല്ലെങ്കിൽ , നാം ഇപ്പോഴും ഒരു മാൻപേടയായി നഗരങ്ങളിൽ കാലം തെറ്റി എത്തിച്ചേർന്നിരിക്കയല്ലേ?

''കാട്ടിലേക്ക്
തിരിച്ചുപോയില്ല
വേടനോടൊപ്പം
കടല്‍ തീരത്തും
പാര്‍ക്കിലും
കറങ്ങിനടന്നു
നഖംകൊണ്ട
മുറിപ്പാടുകള്‍
ചായംതേച്ചു
മായ്ച്ചിരുന്നു
കണ്ണില്‍ തളംകെട്ടിയ

ജലം
കാറ്റ് ഒപ്പിയെടുത്തിരുന്നു
തൊണ്ടയിലടഞ്ഞുപോയ
വിലാപം
മധുരഗാനത്താല്‍
മൂടിയിരുന്നു
കീറിപ്പറിഞ്ഞ
നഗ്നദേഹം
പട്ടുവസ്ത്രം
പുതപ്പിച്ചിരുന്നു
കാലടികളും
നിഴലുമില്ലാത്ത
ഉടല്‍രൂപം
കാഴ്ചകളുടെ
പറുദീസയായി
കല്ലേറ് കൊണ്ട്
കണ്ണുപോയ
സ്വപ്‌നങ്ങള്‍
വേടന്റെ വിരലുകളില്‍
മോതിരക്കല്ലുകളായി.........''

AKSHARAJALAKAM

AKSHARAJALAKAM/