Sunday, February 2, 2014

AKSHARAJALAKAM ,LAKKAM 13/ PAGE 1- feb 2-feb 9 /2014



അക്ഷരജാലകം  click here

















The world is neither meaningful, nor absurd. it quite simply is, and that, in any case, is what is so remarkable about it.
 Alain Robbe-Grillet, ഫ്രഞ്ച് നോവലിസ്റ്റ്


















Literature takes a habit of mind that has disappeared. It requires silence, some form of isolation, and sustained concentration in the presence of an enigmatic thing.

Philip Roth, എഴുത്തുകാരൻ അമേരിക്കൻ

 കിം കി ഡുക്കിന്റെ സിനിമാതത്വവിചാരങ്ങൾ

ഇതിനിടെ  സൗത്ത് കൊറിയൻ സംവിധായകനായ കിം കി ഡുക്കിനെപ്പറ്റി ധാരാളം കുറിപ്പുകൾ   ഞാൻ മലയാളത്തിൽ വായിച്ചു. എനിക്കൊന്നും തൃപ്തിയായില്ല. എന്താണ് ഡുക്ക് തന്റെ ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് മാത്രം ആ ലേഖനങ്ങിൽ നിന്ന് കിട്ടിയില്ല.

കിം കി ഡുക്ക് എന്ന പേരിൽ 67 സിനിമകൾ ചെയ്ത മറ്റൊരു സംവിധായകൻ സൗത്ത് കൊറിയയിലുണ്ട്.അദ്ദേഹം ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല, ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴിൽ വിരമിച്ചു.
സറിയലിസത്തിന്റെയും ഭീതിയുടെയും കവിതയുടെയും തലത്തിൽ നിന്നുകൊണ്ട് മനുഷ്യന്റെ ജന്മവാസനകളിലേക്കും ചരിത്രത്തിലേക്കും സഞ്ചരിക്കുകയാണ് ഈ പുതിയ ഡുക്ക് . ഒന്നും നാം പുറമേ കാണുന്നതുപോലെയല്ല, അല്ലെങ്കിൽ നാം കാണുന്നതു തന്നെ മറ്റൊരവസരത്തിൽ  സൂക്ഷ്മമായി വീണ്ടും കാണേണ്ടതുണ്ട്.


റിയൽ ഫിക് ഷൻ,
ക്രൊക്കഡൈൽ,
ബാഡ് ഗൈ,
 ദ് ഐസിൽ,
അഡ്രസ്സ് അൺനോൺ ,
ഡ്രീം, പീത്ത,
മോബിയസ്,
തുടങ്ങിയവയാണ് ഡുക്കിന്റെ പ്രധാന ചിത്രങ്ങൾ

കിം കി ഡുക്കിന്റെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)എന്റെ സിനിമകൾ ആരംഭിക്കുന്നതു തന്നെ ഈ ലോകത്തോടുള്ള വെറുപ്പിൽ നിന്നാണ്.ഇതു പക്ഷേ, ഏതെങ്കിലും വ്യക്തിയോടല്ല, എന്റെ ജീവിതം എനിക്കു തന്ന വികാരമാണിത്.
2)ചില കാര്യങ്ങൾ എനിക്കു മനസ്സിലാകുന്നില്ല, അതുകൊണ്ട് ഞാൻ അതിനെപ്പറ്റി സിനിമയെടുക്കുന്നു.

3)നമ്മൾ എല്ലാവരും മനുഷ്യരായി ജനിച്ചു; എന്നാൽ മുതിർന്നതോടെ നാം പല തട്ടുകളിൽ ഒതുങ്ങിപ്പോകുന്നു, നമുക്കു ഒരുമിച്ച് നീങ്ങുക എന്നത് അസാധ്യമായിരിക്കുന്നു. ഇത് എന്നെ ആധിപിടിപ്പിക്കുന്നു.
4)മനുഷ്യർ പരസ്പരം ബഹുമാനിക്കണം; പണമോ ,സൗന്ദര്യമോ, വർഗ്ഗമോ തടസ്സമാകരുത്.
 5)എന്റെ സിനിമകളിലെ ചില കഥാപാത്രങ്ങൾ നിശ്ശബ്ദരാകുന്നത് അവർക്കൊന്നും തന്നെ വിനിമയം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്.അവർ മനസ്സിൽ അഗാഥമായി മുറിവേറ്റവരാണ്.അവരെ പലരും പറഞ്ഞ് ചതിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ എന്തു സംസാരിക്കും? അക്രമം എന്നത് ഒരു ശാരീരിക പ്രതികരണമായാണ് ഞാൻ കാണുന്നത്.
6)ഒന്നും ചെയ്യാൻ സാധിക്കാതെ വെറുതെ കാഴ്ചക്കാരായി നിന്ന് മുറിവുകൾ ഏറ്റുവാങ്ങുകയാണ് പുതിയ തലമുറ.മറ്റുള്ളവർ ഉണ്ടാക്കിയ വ്രണപ്പാടുകളാണ് അവരുടെ ശരീരം നിറയെ.
7)സൈന്യത്തിൽ സേവനം അനുഷ്ടിച്ചപ്പോൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നെ വെറുതെ മർദ്ദിച്ചിട്ടുണ്ട്.ഒന്നും മിണ്ടാതെ എല്ലാം സഹിക്കാനേ കഴിയൂ. ഒരു സംവിധായകനായപ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്.


8)ആൺ പെൺ ബന്ധങ്ങളിൽ പെണ്ണിനു ഒരു മേൽക്കൈ ഉണ്ടെന്നാണ് എന്റെ മതം. ആണിനെ പ്രലോഭിപ്പിക്കുന്ന ചിലത് പെണ്ണിന്റെ കൈയ്യിലുണ്ട്.അതിനു വേണ്ടി ആണുങ്ങൾ പണം മുടക്കാനും തയ്യാറാവും. പണം കൈമാറുന്നില്ലെങ്കിൽ പോലും ആൺ - പെൺ ബന്ധത്തിൽ വ്യഭിചാരത്തിന്റെ ഘടകമുണ്ട്.
9) യൂറോപ്യൻ സമൂഹങ്ങളിൽ ആൺ പെൺ കലഹങ്ങൾ കുറഞ്ഞു വരുകയാണ്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും  കുടുംബങ്ങൾ തകർക്കുന്ന വഴക്കുണ്ട്. അത് അവിടെയുള്ള സിനിമകളിലും പ്രതിഫലിക്കും.
10)എന്റെ 'ബാഡ് ഗൈ' എന്ന ചിത്രം കണ്ട് കുറെ ഫെമിനിസ്റ്റുകൾ വിമർശിച്ചു. എന്നാൽ ആ ചിത്രം കണ്ട തൊണ്ണൂറു ശതമാനം പേരും സ്ത്രീകളായിരുന്നു.ആ സിനിമയിലെ പ്രശ്നം കിം കി ഡുക്ക് ഉണ്ടാക്കിയതല്ല; അതു നമ്മുടെ സമൂഹത്തിലെ ജീവിക്കുന്ന പ്രശ്നമാണ് എന്നു മനസ്സിലാക്കിയാൽ ചിത്രം ആസ്വദിക്കാനാവും.

ഏകാത്മകലോകത്തിൽ നിന്ന് അവനവന്റെ സ്വച്ഛന്ദലോകത്തിലേക്ക്

മുമ്പ് നമ്മുടെ ആദർശം ലോകത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുക എന്നതായിരുന്നു.ഒരു കുയിൽ പാടിയാൽ പോലും അത് അനശ്വരതയുടെ അടയാളമായി കാണുമായിരുന്നു.
ഒരു വസ്തുവിനെയും സ്വതന്ത്രമായി വിടാതിരിക്കുക എന്നതാണ് നമ്മുടെ ഏകാത്മകതയുടെ ലക്ഷ്യം. എല്ലാറ്റിനെയും നാം ഒരിടത്ത് തളയ്ക്കുന്നു. അതിനായി എല്ലാറ്റിന്റെയും സ്വഭാവം നശിപ്പിക്കുന്നു. ഒന്നിനും അതിന്റെ ലോകം അനുവദിക്കില്ല. അല്ലെങ്കിൽ ഓരോന്നിന്റെയും ശബ്ദം നമ്മുടെ നിയന്ത്രിതവും ലക്ഷ്യവേധിയുമായ ജീവിതത്തിനുള്ളിൽ വന്ന് സമാധിയടയുന്നു. വ്യക്തിനിഷ്ടതയോ വസ്തുനിഷ്ടതയോ ഇല്ല; പകരം ഒരു കേന്ദ്രം എന്ന തത്ത്വംമാത്രമാണ് ശേഷിക്കുന്നത്.


എല്ലാറ്റിന്റെയും കേന്ദ്രം ഒന്നാണെങ്കിൽ വ്യതിരിക്തത ഉണ്ടാകില്ല.ഏകകേന്ദ്രം എന്ന ആശയത്തിൽ നിന്ന് ഏകസത്യം എന്ന അന്തിമബിന്ദുവിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്.ഏകാത്മകതയുടെ ലോകത്ത് ജീവികൾക്ക് സുവിശേഷമില്ല. ഒരു കേന്ദ്രം മാത്രമുള്ള ലോകം മാത്രമാണ് സംസാരിക്കുന്നത്.
ഏകാത്മകതയിൽ സംസ്കാരത്തിനു ഒരു കേന്ദ്രവും ഒരർത്ഥവുമാണുണ്ടാവുക.വിഭിന്നതയോ തർക്കമോ ഇല്ല. സംവാദമില്ലെങ്കിൽ മനുഷ്യനുണ്ടോ?.

ആദിമധ്യാന്തവും സോദ്ദേശ്യതയും ഒരു ശാപമായി മാറുകയാണ്. ഏതൊരു ശബ്ദത്തിനും ഒരു പദ്ധതിയുണ്ടാകണമെന്ന് ഏകാത്മകദർശനം അനുശാസിക്കുന്നു.വിപരീതങ്ങളെ അതു കാണുന്നേയില്ല. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾക്കെല്ലാം ഒരേയൊരു അർത്ഥമേ കാണൂ.അനുഭവങ്ങൾ വ്യക്തിയുടെ സ്വന്തമാണെന്നും അത് വ്യക്തിയുടെ ധനമാണെന്നും വ്യാഖ്യാനിക്കുന്നു.

എന്നാൽ ഇന്നു ഏകാത്മകമായ ഒരു ലോകം കാണാനേയില്ല.ലോകത്തിന്റെ ഏതുകോണിലുള്ളവനും വിചാരിക്കുന്നു, തന്റെ കണ്മുന്നിലുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യമെന്ന്.ഒരോന്നിനും ലോകത്തേക്കാൾ വലിയ പ്രതിച്ഛായ ലഭിക്കുന്നു.മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവനേക്കാൾ വിലയാണ്. ഓർമ്മകൾക്ക് നല്ല വിലയുണ്ട്. ഓർമ്മകളെ ഏകപക്ഷീയമായി വിശദീകരിച്ചാൽ വായിക്കാൻ ധാരാളം പേരുണ്ടാവും.സ്വപ്നങ്ങൾ ജീവിക്കാൻ മാത്രമുള്ളതല്ല; അതു മറ്റുള്ളവർക്ക് വായിക്കാനും ആസ്വദിക്കാനുമുള്ളതാണ്.

 സ്വന്തം അഭിലാഷങ്ങൾ യാഥാർത്ഥ്യമാകാൻ തടസ്സം നിൽക്കുന്നത് താൻ തന്നെയാണെങ്കിൽ അത് ഒരാത്മഹത്യയിലാകും കലാശിക്കുക.അപരനാണെങ്കിൽ ചിലപ്പോൾ ഒരു കൊലപാതകമുണ്ടാകാം.എല്ലാം പ്രതിച്ഛായകളായി രൂപാന്തരം പ്രാപിക്കുന്നു.ഒരിടത്തും ജീവിതമില്ല.തറയിലേക്ക് മഞ്ചാടിക്കുരുവിന്റെ പാത്രം മൂടി തുറന്ന് വീണതുപോലെ ഒന്നിനും ഒരു യുക്തിയുമില്ലാതായിരിക്കുന്നു.

വ്യക്തി ,സ്ഥാപനങ്ങൾ എല്ലാം പ്രതീതിയും പ്രതിച്ഛായയുമാണ്.യഥാർത്ഥത്തിൽ അവ നിലനിൽക്കുന്നുണ്ടോ?നിലനിൽക്കുന്നത് സ്വന്തം പ്രതിച്ഛായയുടെ അതിജീവനത്തിനു വേണ്ടിയാണ്.ഒരു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ മാതാപിതാക്കളെ മറന്ന് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്ന ഒരു കുട്ടിക്ക് പ്രതിച്ഛായ അല്ലാതെ മറ്റെന്താണുള്ളത്?

ആകാശത്തിന്റെ ഒരു നിമിഷം










പ്രസംഗം
പ്രസംവേദികളിൽ സാഹിത്യകാരന്റെ ശബ്ദം നേർത്ത് ദുർബ്ബലമായിരിക്കുന്നു.സൗജന്യമായി ഒരു പൊള്ളയായ പ്രസംഗം നൽകാൻ നേതാക്കൾ റെഡി.
എഴുത്തുകാരൻ
ഒരു പുസ്തകവും വായിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കഥാകൃത്ത് തന്നെ വേദിയിൽ വന്ന് വിളംബരം ചെയ്യുന്നു!
പുസ്തകം.
എഴുത്തുകാരനു സ്വന്തം പുസ്തകത്തിന്റെ പരസ്യജോലി കൂടി ഏറ്റെടുക്കേണ്ടിവരുന്നു.
കൂത്താട്ടുകുളം മേരിജോൺ
കൂത്താട്ടുകുളം മേരിജോണിന്റെ അനുസ്മരണ ചടങ്ങിൽ മേരിജോണിനെക്കുറിച്ച് ഒന്നും തന്നെ പറയരുത്!

സി.ജെ.തോമസ്
കൂത്താട്ടുകുളത്ത് സി.ജെ.തോമസിന്റെ പേരിലുള്ള സ്മാരകപ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പൗര പ്രമുഖൻ അവിടെ വന്ന് ഹാളിനു മുന്നിലുണ്ടായിരുന്നവരോട്  ചോദിച്ചു: സി. ജെ. വന്നില്ലേ?

ഒന്നാംകിട
ഏതു സാഹിത്യത്തെയും ഒന്നാംകിടയാക്കാൻ ചിലർക്ക് സ്വന്തം പാരിതോഷികങ്ങളുണ്ട്.
പത്രങ്ങൾ
പത്രങ്ങൾ യാഥാർത്ഥ്യത്തെ എങ്ങനെ കാണുന്നുവോ അതു മതി ഒരു കഥ എഴുതാനും എന്ന് ചിന്തിക്കുന്നവർ ഏറിയിരിക്കുന്നു.
കവി
കവിയുടെ കയ്യിൽ പരമ്പര്യമേയുള്ളു;അത് മനസ്സിലാക്കി വായനക്കാരൻ സഹായിച്ചുകൊള്ളും.
വ്യാഖ്യാനം
പാരമ്പര്യത്തെ വെറുക്കുന്ന കവിയെ വ്യാഖ്യാതാക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും!

എഴുത്തുകാരൻ
പാവം, ഒരു നേതാവില്ലാതെ വലയുകയായിരുന്നു, പ്രവർത്തിക്കാൻ പാർട്ടിയില്ലാതെ നട്ടം തിരിയുകയായിരുന്നു.

അവാർഡ്
'എനിക്കൊരു അവാർഡ് തന്നാൽ നിനക്ക് ഞാനൊരു അവാർഡുതരാം' എന്ന് സാഹിത്യരംഗത്തെ മിക്ക  നല്ലവരും  നിഷ്കളങ്കമായിതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

കാഫ്ക എന്ന ലോകത്തിന്റെ വിവർത്തനം ഏറ്റെടുത്തവർ


ഫ്രാൻസ് കാഫ്കയുടെ വിവർത്തകന്മാർ എങ്ങനെ നമ്മുടെ കാഫ്കാവായനയെ സ്വാധീനിച്ചു എന്ന അനേഷണമാണ്   മിഷെൽ വുഡ്സിന്റെ കാഫ്ക ട്രാൻസ്ലേറ്റഡ്. ജർമ്മൻ ഭാഷാ വിദ്ഗ്ദ്ധയായ വുഡ്സ് നേരത്തെ മിലാൻ കുന്ദേരയുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.

നമുക്കറിയാവുന്നതുപോലെ കാഫ്കയുടെ ജീവിതത്തിന്റെ വലിപ്പം അദ്ദേഹം മരിച്ചതിനുശേഷമാണ് ലോകം അറിഞ്ഞത്.ജീവിച്ചിരുന്നപ്പോൾ സ്വന്തം കൃതികൾ പ്രസിദ്ധികരിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു.ആകെ  മൂന്നു രചനകൾ മാത്രമാണ് അന്ന് വെളിച്ചം കണ്ടിരുന്നത്. ക്ഷയരോഗബാധിതനായി കിടക്കുമ്പോൾ തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനോട് അദ്ദേഹം പറഞ്ഞത് , എഴുതി പൂർത്തിയാക്കി വച്ചിരിക്കുന്നതും അപൂർണമായതുമെല്ലാം കത്തിച്ചു കളയണമെന്നാണ്.കാഫ്കയുടെ മരണശേഷം ബ്രോഡ് ആ രചനകളെല്ലാം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതു വാർത്താ പ്രാധാന്യം നേടി.പിന്നീട് നാം കാണുന്നത്, ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും വ്യത്യസ്തമായി സാഹിത്യം എഴുതിയത് കാഫ്കയാണെന്ന് മികച്ച വായനക്കാരും എഴുത്തുകാരുമെല്ലാം അംഗീകരിക്കുന്ന കാഴ്ചയാണ്.ഇന്ന് ഏറ്റവും ഗൗരവത്തൊടെ സാഹിത്യ രചന നടത്തുന്നവരെല്ലാം കാഫ്കയ്ക്കുള്ള 'കപ്പം'കൊടുക്കാൻ ഉൽസാഹം കാണിക്കുകയാണ്.
മാക്സ് ബ്രോഡ്

മിഷേൽ വുഡ്സ് , കാഫ്ക വിവർത്തനങ്ങളിലെ നാൾവഴികളെയും പ്രമുഖ വ്യക്തികളെയും ഇവിടെ ഓർക്കുന്നു.വില്ലാ മ്യൂർ(Willa Muir), മാർക്ക് ഹാർമാൻ(Mark Harman),മിലേനാ ജെസങ്കി(Milena Jesenki), തുടങ്ങിയവരുടെ സംഭാവന എടുത്തു പറയുന്നു. കൂറ്റ്സെ(J M Coetzee ) തുടങ്ങിയ എഴുത്തുകാർ ബ്രോഡിനെയും ചില വിവർത്തകരെയും വിമർശിക്കുന്നതും സൂചിപ്പിക്കുന്നുണ്ട്. കാഫ്കയുടെ കൃതികൾ എഡിറ്റ് ചെയ്തതാണ് ബ്രോഡിനെതിരായ കുറ്റം.
 
ആബിദ് സൂർത്തി വെള്ളം പാഴാക്കാതിരിക്കാൻ ഓടിനടക്കുന്നു.

ദേശീയ അവാർഡ് നേടിയ ഗുജറാത്തി,ഹിന്ദി എഴുത്തുകാരനായ ആബിദ് സൂർത്തിയെപ്പറ്റി വി.കെ.ഷറഫുദ്ദീൻ എഴുതിയ ലേഖനം വിശകലനം മാസിക(ജനുവരി)യിൽ വായിച്ചു. ആക്ടിവിസത്തിനു പുതിയൊരു  വാതിൽ അദ്ദേഹം തുറന്നിടുന്നു.
മലയാള എഴുത്തുകാർക്ക് ഒരു പാർട്ടിയിൽ ചേർന്നാലേ രാഷ്ട്രീയം വരൂ.

എന്നാൽ സൂർത്തിയെ നോക്കൂ.
'' ആബിദ് സൂർത്തി എട്ടു വർഷമായി മുംബൈയിലെ വിവിധ ഗല്ലികളിലെ വീടുകളിൽ കയറിയിറങ്ങി കുടിവെള്ളം പാഴായിപ്പോകുന്ന ടാപ്പുകൾ ഉറപ്പിച്ചുകൊടുക്കുന്നു.ഫ്ലാറ്റുകളിലും മറ്റു പാർപ്പിടങ്ങളിലും താമസക്കാർ പകൽസമയത്തുണ്ടാവുക, ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണല്ലോ.സർഗ്ഗസപര്യപോലെ  പ്രധാനമാണ് സാമൂഹിക സേവനവും.പ്രതിബദ്ധതയും മനുഷ്യസ്നേഹവും അവധി ദിവസങ്ങളിൽ ഉച്ചഭാഷിണിക്കുമുന്നിൽ ഉരുക്കഴിക്കാൻ മാത്രമുള്ളവയല്ല.ഓരോ ഞായറാഴ്ചയും ഓരോ തെരുവിലൂടെ നടന്ന് ടാപ്പ് ഉറപ്പിക്കാനുണ്ടോ എന്ന് സാഹിത്യകാരൻ വിളിച്ചു ചോദിക്കും.അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായ ആബിദ് ഏൺപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.'' ഷറഫുദ്ദീൻ എഴുതുന്നു.

സൂഫി, ബ്ലാക് ബുക്ക് എന്നിവയാണ് സൂർത്തിയുടെ പ്രശസ്ത രചനകൾ.
പറവൂർ ഗോപാലകൃഷ്ണൻ
ഭിലായിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സമഷ്ടി' മാസികയിൽ(ജനുവരി) പറവൂർ ഗോപാലകൃഷ്ണൻ , നെൽസൻ മണ്ഡേലയെക്കുറിച്ച് എഴുതിയ കവിത(മണ്ഡേലയ്ക്കൊരു ഗാനം, )ഇങ്ങനെ വായിക്കാം:
നരച്ച നത്തുകൾ ഹുങ്കാരവുമായ്
ഭരിച്ചൊരിരുളിൻ പൊത്തുകളിൽ
കരുത്തിനിരയായി മോചനദാഹികൾ
മരിച്ചുവീണൊരു തെരുവുകളിൽ
ഉതിർന്നു  വീണൊരു തീരത്തിൽ നി-
ന്നുയർന്നു വന്നൊരു സന്ദേശം
ഉറക്കെ മോചനഗീതികളാക്കി
പറന്നു പാടീ പൈങ്കിളികൾ

കവിത എന്ന നിലയിൽ ഗോപാലകൃഷ്ണൻ നന്നായി ഫലം തരുന്നു.
പക്ഷേ , ഈ പദാവലിയും ഒഴുക്കും അനായാസതയും മണ്ഡേലയുടെ ജീവിതത്തിനോ സമരത്തിനോ ഇല്ലായിരുന്നു.
കവിതയുടെ പദബോധവും ജീവിതാഭിമുഖ്യവും മണ്ഡേലയിൽ നിന്ന് വേർപെട്ടു നിൽക്കുന്നു.

കവിത അതിന്റെ വഴിക്കും കറുത്തവരുടെ നേതാവ് മറ്റൊരു വഴിക്കും എന്ന നിശിതമായ സത്യം അവശേഷിക്കുന്നു.
മണ്ഡേലയ്ക്ക് ഇങ്ങനെ ഒഴുകിയിറങ്ങുന്ന ജീവിതത്തിനുള്ളിൽ ഒളിപ്പിക്കാവുന്ന ഒന്നല്ല തന്റെ സന്ദേശവും പോരാട്ടവും. ഈ കാലഘട്ടത്തിലെ കവികൾ നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്നു മാത്രം.
കേരളയുവതിയിൽ തോമസ് മാത്യൂ
വൈ എം സി എ യുടെ മുഖപത്രമായ 'കേരളയുവത'യിൽ ചീഫ് എഡിറ്റർ പ്രൊഫ. തോമസ്  മാത്യൂ എഴുതുന്ന എഡിറ്റോറിയൽ കുറിപ്പുകളിൽ നിശിതമായ സാമൂഹ്യ വിമർശനവും നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ആദർശത്തെക്കുറിച്ചുള്ള വിഷാദവും പ്രസരിക്കുന്നുണ്ട്.


ഒരു ഭാഗം നോക്കൂ:എന്തിനു ഈ മറവും ഒളിവും എന്ന് കരുതി തങ്ങൾക്കു വേണമെന്നു തോന്നുന്നതെല്ലാം കരുത്തുകൊണ്ട് നേടിക്കളയാം എന്നു നിനച്ചവരുടെ വീരചരിതങ്ങൾ പാടി നിറയ്ക്കുകയാണ് മാധ്യമധർമ്മം എന്ന് ഇപ്പോൾ സമർത്ഥിക്കപ്പെട്ടിരിക്കുന്നു.
തലങ്ങും വിലങ്ങും പീഡനകഥകൾ  വർണ്ണങ്ങൾ ചാർത്തി ഒരുക്കിയിറക്കുന്നതിൽ ഓരോന്നും മൽസരിച്ചുകൊണ്ടിരിക്കുന്നു.എല്ലാ മറകളും ഉപേക്ഷിക്കാം, ധീരന്മാരായി ജീവിക്കാം എന്ന ആദർശത്തിലേക്കാണ് പുരോഗതി.അധികാരങ്ങളും പദവികളും ഇരകളെ കുടുക്കാനുള്ള സംവിധാനങ്ങളായി മാറുന്നു.

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.

അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.
ഒഴുകുമ്പോൾ ഗൃഹാതുരത്വമില്ല.
ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്?
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്റെ
ജീവനെന്ത്‌ കാര്യം?

AKSHARAJALAKAM

AKSHARAJALAKAM/