Monday, July 16, 2012

അട്ടകള്‍ -എം.കെ.ഹരികുമാര്‍



വളരെ ദൂരം സഞ്ചരിക്കുന്ന ഒരു യാത്രയും
അട്ടകളുടെ ജീവിതത്തിലില്ല.
കുറച്ചു മാത്രം ദൂരം
മന്ദം പോകുക എന്നത്‌
അവയ്ക്ക്‌ യാത്രയാണ്‌.
വേഗം വര്‍ദ്ധിപ്പിക്കാനുള്ള ഉപകരണമോ
വാഹനമോ ഇല്ലെങ്കിലും
സ്വന്തം വേഗതയില്‍
അവ ഗാഢമായി വിശ്വസിക്കുന്നു.
വേഗക്കുറവ്‌ അട്ടകള്‍ക്ക്‌ വേഗമാണ്‌.
വേഗതയെ അവ ശരീരത്തിനോ കാലത്തിനോ
അപ്പുറത്തേക്ക്‌ നീട്ടുന്നില്ല.
വേഗത അവയുടെ ഉടലിലെ മറ്റൊരു ഉരഗമാണ്.
ആവശ്യപ്പെടുമ്പോള്‍
മറ്റൊരു ഉരഗമായി  അത് ചലിച്ചു തുടങ്ങും.


അട്ട ഒരിണയെ കാണുകയാണ്‌, ദൂരെ .
ആ ദൂരം ജീവിതത്തിലെ സമസ്ഥ
സമസ്യകളുടെയും ആകെത്തുകയാണ്‌.
മരണത്തിന്റെ അനിശ്ചിതാവസ്ഥയോ
യാദൃശ്ചികതയോ ഉണ്ടെങ്കിലും
നിസ്സംഗമായി അതിനെ നേരിട്ട്‌
ഇണയോട്‌ അടുക്കുകയാണ്‌.
ഇണയെ കാണുമ്പോള്‍
വേഗം അതീവ ചെറു ചലനങ്ങളോടെ,
ധാന്യമണികളായി മാറുന്നു.
അട്ട ഇണയുടെ മുകളില്‍
വലിയൊരു രാഷ്ട്രം
നിര്‍മ്മിക്കാന്‍ തുടങ്ങുന്നു.
അക്കാരണത്താല്‍ അത്‌ നീണ്ടുപോകും.
സമയമാപിനികൾക്കപ്പുറത്തുള്ള
ഒരു സമയമാണത്.
സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട
യാതൊന്നും അതിന്റെ മുന്നിലില്ല .
സമയം അട്ടയ്ക്ക്‌
ഒരു തുറസ്സായ പ്രദേശമാണ്‌ .
സ്വച്ഛന്ദമായ ജീവിതമാണ്‌ .
വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന
അട്ടകള്‍ക്ക്‌ പക്ഷേ ,അതിരുകളില്ല.
ഉയരമുള്ള മതിലിന്റെ ഓരത്ത്‌
താഴേക്ക്‌ വീഴുമെന്ന ഭയമില്ലാതെ
അട്ട ഇണയുടെ മുകളിലമര്‍ന്നിരിക്കുന്നു .
ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ്‌ ,
അത്‌ മൈഥുനമല്ല ;
ജീവിതമെന്ന മഹാസന്ദിഗ്ദ്ധതകളുടെ അടഞ്ഞ അദ്ധ്യായമാണ്.
അട്ടയുടെ രതി വൈകാരിക പൂര്‍ത്തിയല്ല ,
ജീവിത സംവേദനമാണ്‌ .

മറ്റൊരിടത്ത്‌ ,തീവ്രമായ ഭൗതിക അസക്തിയുമായി
അലയുന്നതിനു പകരം ,
ഇണയുടെ മുകളിലിരിക്കുന്നതാണ്‌
അതിന്റെ ജീവിതം.
ജീവിതം മറ്റെവിടെയുമില്ല ;
സ്വന്തം ഇണയുടെ മുകളില്‍ -
സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങള്‍ ,
ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങള്‍ .
ഇണയ്ക്ക്‌ മേലെ കിടന്ന്‌
സമയത്തെ അനുഭവമാക്കുന്നത്‌ ,
ആനന്ദത്തെ വേര്‍തിരിച്ചെടുക്കുന്നത്‌
അട്ടയുടെ പ്രതീതി ജീവിതമാണ്.

അനുരാഗം ദീര്‍ഘിച്ച വ്യവഹാരമോ
കാമം ഒരിടത്തുവച്ച്‌ തീരുന്ന
ആവേഗമോ അല്ല ;
അത് മൈഥുന ക്രീഡയില്‍ നിന്ന്‌
വേര്‍പെട്ട്‌ വീഴുന്ന പാതാളക്കുഴിയാകാം .
പക്ഷേ, അതൊന്നും
അട്ടയെ ദുഃഖിപ്പിക്കുന്നില്ല

AKSHARAJALAKAM

AKSHARAJALAKAM/