Wednesday, July 30, 2014

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരൻ ചന്തവിള നടത്തിയ അഭിമുഖം

എഴുത്തുകാരൻ ജീവിച്ചിരിക്കുന്നോ?

എം.
കെ. ഹരികുമാർ / സുധാകരൻ ചന്തവിള

? സാഹിത്യവിമർശനത്തിലേക്കുള്ള താങ്കളുടെ പ്രവേശനം എങ്ങനെയായിരുന്നു?
    പൊതുവേ ചിന്താശീലമുള്ളയാളാണ്‌ ഞാൻ. ഒരിക്കലും നിശ്ചലതയെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എന്തെങ്കിലും പുതുതായി കണ്ടെത്തണമെന്ന ചിന്ത കോളേജ്‌ തലം തൊട്ട്‌ എന്നിലുണ്ട്‌. തത്വചിന്തയോട്‌ എങ്ങനെയോ ഒരാഭിമുഖ്യം വന്നു. ഏതൊന്നിന്റെയും അപ്പുറത്തേയ്ക്ക്‌ പോകാനുള്ള ത്വര ; വണ്ടിയിലിരിക്കുമ്പോഴും അതിന്റെ ടയർ വേഗത്തിൽ ഓടുന്നതു കാണാൻ വല്ലാതെ ആഗ്രഹിക്കുന്നതുപോലെ. ഒരു സൈക്കിളിലിരുന്ന്‌ യാത്ര ചെയ്യുമ്പോൾ, ഞാനല്ല, സൈക്കിളാണ്‌ യാത്ര ചെയ്യുന്നതെന്ന്‌ തോന്നിയിരുന്നു. 



?
നവാദ്വൈത സിദ്ധാന്തം ആവിഷ്കരിച്ച ആളാണല്ലോ താങ്കൾ. നവാദ്വൈതത്തെക്കുറിച്ച്‌ വായനക്കാർക്കുവേണ്ടി സാഹിത്യവിമർമശനത്തിൽ നവാ ചുരുക്കി പറയാമോ?

ഏതു വസ്തുവും സ്വയം നിരസിക്കുന്നു
     നവാദ്വൈതം ഒരു പദക്കൂട്ടായി പോലും നിലനിൽക്കില്ലെന്ന്‌ ചില പ്രൊഫസർമാർ പറഞ്ഞപ്പോൾ മലയാളചിന്ത എത്രമാത്രം സ്തംഭിച്ചുപോയിരിക്കുന്നുവെന്ന്
കണ്ട്‌ ഞാൻ അമ്പരന്നു. ഗുരുക്കന്മാരേയും തടിച്ച ചില പുസ്തകങ്ങളിലെ ആശയങ്ങളെയും കാണിച്ച്‌ നമ്മെ കെട്ടിയിട്ടിരിക്കുകയാണ്‌. നമുക്ക്‌ പുതുതായി ഒന്നും ആലോചിക്കാൻ വിധിയില്ല. അങ്ങനെ ശ്രമിച്ചാൽ യാഥാസ്ഥിതിക ചിന്തകന്മാർ, അവരുടെ പഴയ പ്രമാണങ്ങളുമായി വന്ന്‌ നമ്മെ ആക്രമിക്കും.
    നവാദ്വൈതം വാസ്തവത്തിൽ, എന്നിൽ വിദ്യാഭ്യാസകാലം തൊട്ട്‌ അങ്കുരിച്ച ഒരു തത്വചിന്തയുടെ നവാത്മകമായ ഉരുത്തിരിയലും പുതിയ പ്രാണനുമാണ്‌. അത്‌ ഓരോ നിമിഷത്തിലായി ഉണ്ടായി, സ്വാഭാവികമായി കൂടിച്ചേർന്ന്‌ രൂപപ്പെട്ടതാണ്‌.
    ശങ്കരാചാര്യരുടെ അദ്വൈതത്തിന്റെ പകർപ്പല്ല ഇത്‌. ശങ്കരാചാര്യരുടെ അദ്വൈതം ,  എല്ലാം ഒന്നാണെന്ന്‌ സമർത്ഥിക്കുന്നു. അത്‌ എവിടേയ്ക്കാണ്‌ പോകുന്നതെന്ന്‌ തീരുമാനിച്ചു കഴിഞ്ഞതാണ്‌. എന്താണ്‌ അന്തിമമായി ഉണ്ടാകുന്നതെന്ന്‌ മാത്രമേ അറിയേണ്ടതുള്ളൂ.
    നവാദ്വൈതം അതൊന്നുമല്ല. അത്‌ ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിർമ്മാണവുമാണ്‌.  ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself  എന്ന്‌, അതായത്‌ വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്‌.  വസ്തുവിന്‌ സ്വയം അധികാരപ്പെടുത്താനുള്ള അവകാശവുമുണ്ട്‌. വസ്തുവിനെപ്പറ്റിയുള്ള തത്വചിന്തയിൽ മൂന്നു ധാരകൾ ഞാൻ കാണുന്നു. ഒന്ന്‌ വസ്തു മറ്റൊന്നായി നിലകൊള്ളുന്നു. ഇതാണ്‌ പ്രതീകവാദം. രണ്ട്‌ അതായിത്തന്നെ നിലകൊള്ളുന്നു. ഇതാണ്‌ ഹോമി കെ. ഭാഭയുടെ അനന്യതാവാദം.  മൂന്ന്‌ ഒരു വസ്തുവിന്‌ അതായിരിക്കാൻ കഴിയില്ല. വസ്തു ഏതാണോ , അത്  ആ ആശയം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. ഇതാണ്‌ നവാദ്വൈതത്തിന്റെ കാതൽ. (അത്‌ ഞാൻ 'മറവിയുടെ നിർമ്മാണം' (പ്രസാധനം: എസ്‌. പി. സി. എസ്‌-കോട്ടയം) എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്‌.
    ഏതു വസ്തുവും സ്വയം നിരസിക്കുന്നുണ്ട്‌. വസ്തു അതിന്റെ മൗലികതയിൽ ഇരുന്നാൽ ബാഹ്യലോകവുമായി ബന്ധപ്പെട്ട്‌ പുതിയ ആശയങ്ങൾ ഉണ്ടാകില്ല. വസ്തുവിന്‌ കലഹഭാവമേയുള്ളൂ. ദുഃഖം എന്ന വാക്കിന്‌ ഒരു മൗലിക ഭാവമുണ്ട്‌. അത്‌ പക്ഷേ, ആരുടെ എപ്പോൾ, എവിടെ എന്നൊന്നും വ്യക്തമല്ലാത്ത ദുഃഖമാണ്‌. പാപത്തിന്റെ ദുഃഖം എന്ന്‌ എഴുതുന്നതോടെ, ദുഃഖം എന്ന കേവലഭാവം സ്വയം നിരസിച്ചതു മറ്റൊന്നാകുന്നു. 'പൂച്ചയാണിന്നെന്റെ ദുഃഖം' എന്ന്‌ കടമ്മനിട്ട എഴുതുമ്പോൾ പൂച്ചയിലേക്ക്‌ ദുഃഖം വരുകയാണ്‌. ദുഃഖം എന്ന മൗലികതയ്ക്ക്‌ പുറത്ത്‌ മറ്റൊരു ആശയമുണ്ടാകുകയാണ്‌. ഏതു വസ്തുവിലും, ഇത്‌ എപ്പോഴും ഒരു സാധ്യതയായി നിൽക്കുന്നുണ്ട്‌. 

    ഒരു കല്ലിൽ എത്രയോ രൂപങ്ങളുണ്ട്‌.  നാം തിരഞ്ഞെടുക്കുന്നതോടെ അത്‌ പുതിയ ആശയമാകും. 'എന്റെ മാനിഫെസ്റ്റോ' (പ്രസാധനം: ഗ്രീൻ ബുക്സ്‌) എന്ന കൃതിയിൽ ജലാത്മകത എന്ന ലേഖനത്തിലൂടെ ഞാനിത്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

?ശങ്കരാചാര്യരുടെ അദ്വൈതവുമായി ഇതിന്‌ ബന്ധമുള്ളതായും അതുവഴി താങ്കൾ ഒരു ആത്മീയവാദിയായുംചിലരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ടെല്ലോ?
    നവാദ്വൈതം ഭൗതികമോ ആത്മീയമോ അല്ല. ഭൗതികം, ആത്മീയം, യാന്ത്രികം, ജൈവം തുടങ്ങിയ വിഭജനങ്ങൾ ഈ ഉത്തര-ഉത്തരാധുനിക കാലത്ത്‌ ഒട്ടും ശരിയല്ല. ഒരു കാട്ടിൽ താമസിച്ച്‌ കവിത എഴുതുന്ന ഒരാൾക്ക്‌ ചിലപ്പോൾ  ആത്മീയം എന്നൊക്കെയുള്ള വാക്കുപോലും, ആത്മാവുമായി ബന്ധപ്പെട്ടതല്ലെന്ന്‌ ഓർക്കുമല്ലോ.

?ആത്മാവ്‌ ഇല്ല. ആധുനിക ന്യൂറോ സയൻസും  ന്യൂറോ ഫിലോസഫിയും അത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മസ്തിഷ്ക മരണത്തെ വെല്ലുന്ന ഏതു ആത്മാവ്‌ എവിടെയെങ്കിലും പ്രവർത്തിക്കുന്നുണ്ടോ
    യാന്ത്രികമായാണ്‌ ജീവിതം നീങ്ങുന്നത്‌. ഒരു നിമിഷത്തിൽത്തന്നെ യാന്ത്രികതയും ജൈവികതയുമുണ്ട്‌. കംപ്യൂട്ടറിൽ ചാറ്റുചെയ്യുന്ന ഒരു യുവാവ്‌ ഭൗതികവും മാനസികവുമായി പ്രവർത്തിയിൽ ഒരേ സമയം ഇടപെടുകയല്ലേ? എന്തിനെ ഏതിൽ നിന്നാണ്‌ വേർപെടുത്തേണ്ടത്‌. 
    സ്ഥലകാലങ്ങളില്ലാത്ത ഒരു ലോകത്ത്‌ യാന്ത്രികം, ഭൗതികം തുടങ്ങിയ വിഭജനങ്ങൾ അപ്രസക്തമാണ്‌. ഒരു ഇ - മെയിൽ നൂറുപേർക്ക്‌ ഒരു സെക്കന്റുകൊണ്ട്‌ അയയ്ക്കുമ്പോൾ സ്ഥലവും കാലവും ഇല്ലാതാകുന്നു.
    നൂറുപേരുടെ ഇരിപ്പിടങ്ങൾ ലോകത്തിന്റെ എവിടെയൊക്കെ ആയാലും അതൊന്നും ഇന്റർനെറ്റ്‌ കാര്യമാകുന്നില്ല. ജി മെയിൽ സഥലങ്ങൾ തമ്മിലുള്ള അകലത്തെ കരിച്ചുകളയുന്നു. കാലമോ ഈ നൂറുപേർക്ക്‌ ഒരേ സമയം സന്ദേശം അയയ്ക്കുന്നതോടെ, സ്ഥലങ്ങളുമായി ബന്ധപ്പെട്ട്‌ ആവശ്യമായ സമയം ഇല്ലാതാകുന്നു. ഇത്‌ ഞാൻ ഉത്തര-ഉത്തരാധുനികത (അൽഫാവൺ പബ്ലിഷേഴ്സ്‌, കണ്ണൂർ) എന്ന പുസ്തകത്തിൽ  ചേർത്തിട്ടുണ്ട്‌.

സാഹിത്യത്തിലെ ആത്മീയത എന്നൊരു സങ്കൽപം തന്നെ താങ്കളുടെ നിരൂപണം കൊണ്ട്‌ സംഭവിച്ചിട്ടുണ്ടല്ലോ? എന്താണ്‌ അത്തരം ഒരു ആത്മീയതയെക്കുറിച്ച്‌ പറയാനുള്ളത്‌?
    സാഹിത്യത്തിലെ ആത്മീയത എന്നത്‌ ഒരാലങ്കാരിക പദപ്രയോഗമാണ്‌.  അത്‌ വസ്തുവിന്റെ ഉള്ളിലെ അനേകം ആശയസാധ്യതകളെപ്പറ്റിയാണെങ്കിൽ സുന്ദരമാണ്‌. ആത്മീയത എന്നു പ്രയോഗിക്കുമ്പോൾ, കുറേക്കൂടി ആന്തരികമായ അർത്ഥം തേടുന്നു എന്ന ധ്വനിയുണ്ട്‌. അതാണ്‌ പ്രധാനം.

ഒരുപക്ഷേ ഒ. വി. വിജയനും ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും താങ്കളെ ഇങ്ങനെ മാറ്റിത്തീർത്തുവേന്നു കരുതാൻ വഴിയുണ്ടോ?
    വിജയനെപ്പറ്റി രണ്ടു പുസ്തകം ഞാൻ എഴുതി.
ആത്മായനങ്ങളുടെ ഖസാക്ക്‌, നവാദ്വൈതം-വിജയന്റെ നോവലുകളിലൂടെ എന്നിവയാണവ. വിജയന്റെ ഇന്ത്യാവികാരം ഞാനുൾക്കൊള്ളുന്നു. വൈക്കം മുഹമ്മദ്‌ ബഷീർ, ഹെർമ്മൻ ഹെസ്സേ, തോറോ എന്നിവരുടെ തുടർച്ച ഞാനതിൽ കാണുന്നു.


മൗലികതയെക്കുറിച്ച്‌ താങ്കളുടെ പുസ്തകത്തിൽ  എടുത്തു പറയുന്നുണ്ടല്ലോ? സാഹിത്യനിരൂപണത്തിൽ മൗലികത ഇന്ന്‌ നിലനിൽക്കുന്നുണ്ടോ?

 
മൗലികത കാലഹരണപ്പെട്ടു
    മൗലികത എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. തണ്ടിൽ നിന്നു മുളയ്ക്കുന്ന ചെടിയെപ്പോലെയാകണം രചനകൾ.  നാം ഒരിടത്തു നിന്ന്‌ സ്വയം ജനിക്കേണ്ടതില്ല. എവിടെ നിന്നും നമുക്ക്‌ വളരാൻ കഴിയണം. നമ്മുടെ പാരമ്പര്യം, പൈതൃകം എന്നിവയൊക്കെ നമ്മുടെതന്നെ ദുർബ്ബലബിന്ദുക്കളായി മാറാൻ പാടില്ല. ചില പാരമ്പര്യങ്ങളുണ്ടെങ്കിലെ, നമുക്ക്‌ എഴുതാൻ കഴിയൂ എന്ന ചിന്തയ്ക്ക്‌ ഇന്ന്‌ അടിസ്ഥാനമില്ല. ലോകം തന്നെ പാരമ്പര്യമാണ്‌. എന്റെ കാഴ്ചയിലും അനുഭവത്തിലും അറിവിലും കടന്നുവരുന്നതെല്ലാം എന്റെ പാരമ്പര്യമാണ്‌. പൈതൃകം ഉപകരണങ്ങളുടെ സമുച്ചയമാണ്‌. നമുക്ക്‌ അവയെ യഥേഷ്ടം ഉപയോഗിക്കാം. അതിനപ്പുറത്ത്‌ ചരിത്രപരമായി വേറെ അർത്ഥമില്ല.
    സാഹിത്യനിരൂപണം ഒരു പുസ്തകത്തിന്റെ  പഠനമെന്ന സങ്കൽപംതന്നെ തകർന്നു.  ഒരു പുസ്തകത്തെയും പഠിക്കുന്നതിലൂടെ വിമർശകന്റെ ജ്ഞാനയാത്രകൾ പൂർത്തിയാകുന്നില്ല.
    വിമർശകന്‌ സിദ്ധാന്തം വേണം. അതിന്‌ തത്വചിന്തയും ചരിത്രവും ആവശ്യമാണ്‌. മലയാളവിമർശനത്തിൽ സ്വന്തമായ ഒരു സിദ്ധാന്തം ഇതുവരെ ഉണ്ടായിട്ടില്ല. അവിടെയാണ്‌ ഞാൻ പുതിയ തത്വചിന്തയും സിദ്ധാന്തവും അവതരിപ്പിക്കാൻ ശ്രമിച്ചതു.  എന്റെ നവാദ്വൈതം പുതിയൊരു ജ്വാലയാണെന്ന്‌, ആശയമാണെന്ന്‌ ഡോ. ചാത്തനാട്ട്‌ അച്യുതനുണ്ണി, ഡോ. കെ. എം. ജോർജ്ജ്‌, സുകുമാർ അഴീക്കോട്‌ തുടങ്ങിയവർ അഭിപ്രായപ്പെട്ടത്‌ ഓർക്കുമല്ലോ.
    മലയാളവിമർശനത്തിൽ ഇപ്പോഴും സുഖിപ്പിക്കൽ പഠനങ്ങളേയുള്ളൂ. പുസ്തകം വിട്ട്‌ വിമർശകൻ സഞ്ചരിക്കണം. നഗരത്തെയോ മരണത്തെയോ പറ്റി അയാൾ എഴുതണം. അത്‌ സാഹിത്യം, കല, തത്വചിന്ത തുടങ്ങിയ വ്യവഹാരങ്ങളിലേക്കുള്ള യാത്രയാകണം.

നമ്മുടെ ഭാവുകത്വവാദം തകർന്നടിയുന്നതായി താങ്കൾ അവകാശപ്പെടുന്നുണ്ടല്ലോ? ഇതിന്‌ ആസ്പദമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന വാദം എന്താണ്‌?


വായിച്ച പുസ്തകങ്ങൾക്ക് പുറത്തേക്ക്

    ഭാവുകത്വം, സ്വത്വം എന്നെല്ലാം പറഞ്ഞ്‌ ഇപ്പോഴും എഴുതുന്നവരെ കാണാം. ഇവർ സമകാലീന ലോകത്തെ കാണാത്തവരാണ്‌. ക്ലാസ്സുമുറികളിൽ നിന്നു പഠിച്ചതു അതുപോലെ ഛർദ്ദിച്ചുകൊണ്ടിരുന്നാൽ വിമർശനമുണ്ടാകില്ല. സ്വന്തമായി യാതൊരു ചിന്തയുമില്ലാത്തവർക്കെല്ലാം മലയാളവിമർശനരംഗത്ത്‌ ഇരിപ്പിടം നേടാം. ഇവിടെ പത്രപ്രവർത്തകരും വായിക്കുന്നില്ല. പഴയതെല്ലാം ഹൃദിസ്ഥമാക്കുകയും പഴയ ടെക്സ്റ്റുകളുമായി ഇന്നത്തെ കൃതികളെ ബന്ധിപ്പിക്കുകയും ചെയ്താൽ നല്ല ചിന്തയുണ്ടാകുമോ? പലരുടെയും പേരുകൾക്ക്‌ ഭാരമുണ്ട്‌.  പക്ഷേ ഒരു വാക്യം പോലും സ്വന്തമെന്ന്‌ പറഞ്ഞു ചൂണ്ടിക്കാണിക്കാനില്ല. വാക്യങ്ങളെപ്പറ്റി അവബോധമില്ല. ഒരു വാക്യത്തിനെങ്കിലും പൂർണ്ണതയും ധ്വനനശേഷിയും വേണ്ടേ. 'എന്റെ  ജ്ഞാനമുകുളങ്ങൾ' (ഗ്രീൻ ബുക്സ്‌) എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകം ഓർക്കുകയാണ്‌. എന്റെ തന്നെ 151 വാക്യങ്ങളാണ്‌ ഇതിലുള്ളത്‌. 
     ഒരു സാഹിത്യവിമർശകനെന്ന നിലയിൽ, ഞാൻ വായിച്ച പുസ്തകങ്ങളുടെ പുറത്ത്‌ മാത്രം ജീവിക്കുന്നയാളല്ല. വായിച്ച പുസ്തകങ്ങളുടെ സൃഷ്ടിയുമല്ല ഞാൻ.  ഞാൻ അതിനോക്കെ മുകളിലാണ്‌. എന്നെ പ്രചോദിപ്പിച്ചവർ, ഉത്തേജിപ്പിച്ചവർ, വികാരം കൊള്ളിച്ചവർ, ദുഃഖിപ്പിച്ചവർ, ചതിച്ചവർ, പ്രേമിച്ചവർ എല്ലാം എന്റെ കൂടെയുണ്ട്‌. അവർ തന്ന നിമിഷങ്ങളിലും ഞാൻ ഇടയ്ക്കിടയ്ക്ക്‌ ജീവിക്കാറുണ്ട്‌. ഒരു സ്തംഭിച്ച നിമിഷമല്ല ഞാനെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു.
    ജീവിതത്തിൽ സ്വയം നിരാസവും നിർമ്മാണവുമാണുള്ളത്‌. ഇതാകട്ടെ, ഓരോ നിമിഷവും സംഭവിക്കുകയാണ്‌. ബോധപൂർവ്വമായും അല്ലാതെയും. മനസ്സ്‌ ഒരു കാലമാണ്‌. എങ്കിൽ ആ കാലത്തിൽ നാം ബന്ധിതരല്ല; മനസ്സ്‌ തന്നെ മുന്നോട്ടു പോകുകയാണ്‌. അതിന്മേൽ വന്നുവീഴുന്ന പൊടിപടലങ്ങളെ അത്‌ കുടഞ്ഞുകളഞ്ഞ്‌ മുന്നേറുന്നു. ഇവിടെ ഈ പ്രവാഹം മാത്രമാണുള്ളത്‌. വേറൊന്നുമില്ല. ഇതാണ്‌ നവാദ്വൈതത്തിന്റെ മുഖ്യപ്രക്രിയ. ഭാവുകത്വം എന്ന ചിന്തപോലും ഇന്ന്‌ പ്രസ്ക്തമല്ല. കാരണം ഒരെഴുത്തുകാൻ തന്റേതുമാത്രമായി കണ്ടെത്തുന്ന പ്രത്യേക രുചിയാണ്‌ ഭാവുകത്വം.  ഇങ്ങനെയൊന്ന്‌ ഉണ്ടെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ പുസ്തകം വായിക്കേണ്ടതുണ്ടോ? ആ എഴുത്തുകാരൻ പറയുന്ന ഭാവുകത്വം എഴുതിയെടുത്ത്‌ പഠിച്ചാൽ പോരേ? ആ ഭാവുകത്വവുമായി നമുക്കെന്തു പങ്കാളിത്തമാണുള്ളത്‌. ഭാവുകത്വം സ്ഥിരമാണ്‌. അതിനു വളർച്ചയില്ല. അപ്പോൾ അത്തരം മുൻവിധികളോടെയുള്ള വായന വല്ലാത്തൊരു പാരതന്ത്ര്യമാവില്ലേ?
    മാത്രമല്ല ഒരു പ്രത്യേക ഭാവുകത്വത്തിന്റെ ആധിപത്യം ഇന്നില്ല. ഇന്നത്തെ സാംസ്കാരിക സാഹചര്യം വ്യത്യസ്തമാണ്‌. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമായിരുന്നെ
ങ്കിൽ അത്‌ കുറേക്കൂടി ശരിയാകുമായിരുന്നു.  ഉത്തരാധുനികതയുടെ കാലത്തുപോലും ഭാവുകത്വം പ്രകടമല്ല. ഭാവുകത്വത്തിന്റെ മരണമാണ്‌ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഒരിടത്തും ഭാവുകത്വകേന്ദ്രീകരണമോ ആധിപത്യമോ ഇല്ല. ഒരെഴുത്തുകാരനും സാംസ്കാരിക ചിന്താമണ്ഡലത്തിൽ ഒരു കേന്ദ്രമല്ല.
    ഫേസ്ബക്കുപോലുള്ള ഇന്റർനെറ്റ്‌ കമ്മ്യൂണിറ്റി നെറ്റുവർക്കുകളിൽ, ഏതൊരാൾക്കും സ്വതന്ത്രമായി എഴുതാം; പ്രതികരിക്കാം. അവിടെ മാഷുമാരില്ല. അവിടെ ഒരു വരകൊണ്ടോ, ചിത്രംകൊണ്ടോ സന്ദേശം കൊണ്ടോ ഇടപെടുന്നവരെല്ലാം അവരുടേതായ പ്രത്യേകതകളാണ്‌ ഇറക്കിവയ്ക്കുന്നത്‌.  അതിൽ ഉടൻ പ്രതികരണങ്ങൾ ഉണ്ടാകുന്നു. ഇതാകട്ടെ അയാൾക്കും തടയാനോക്കില്ല.
    ഒരെഴുത്തുകാരനോ ബ്ലോഗറോ നൽകുന്ന പ്രത്യേക രുചിക്കായി ആരും കാത്തുനിൽക്കുന്നില്ല. എല്ലാവരും അവരവരുടേതായ സ്വാതന്ത്ര്യവും സംസ്കാരവുമാണ്‌  അന്വേഷിക്കുന്നത്‌. 

?എഴുത്തുകാരൻ ഗ്യാരന്റിയുള്ള നിർമ്മാതാവല്ല എന്ന അഭിപ്രായം മുന്നോട്ടുവയ്ക്കാൻ കാരണമെന്ത്‌
    എഴുത്തുകാരന്‌ എപ്പോഴാണ്‌ നല്ല കൃതി എഴുതാൻ കഴിയുകയെന്ന്‌ പറയാനാവില്ല. ഒരു  പുസ്തകം എഴുതി എന്നതുകൊണ്ട്‌, രണ്ടാമതൊന്നുകൂടി എഴുതണമെന്നില്ല. അരുന്ധതിറോയ്‌  ഉദാഹരണം.  ജീവിതത്തിലൊരിക്കലും ഒന്നും എഴുതാത്ത അരുന്ധതി, ഒരുദിവസം നോവലുമായി പ്രത്യക്ഷപ്പെട്ടു, സകല അവാർഡുകളും വാങ്ങുന്നു. പിന്നീട്‌ ഒന്നും എഴുതാൻ കഴിയാതെ വരുന്നു; ചില ലേഖനങ്ങളൊഴിച്ച്‌, ഒരു സിനിമാക്കഥപോലെ തോന്നുന്നു.
    ഒത്താൽ ഒത്തു  എന്നേയുള്ളൂ എഴുത്ത്‌. അതിന്‌ ഗ്യാരണ്ടിയില്ല. പുസ്തകം എഴുതിയതിലുള്ള ഉയർച്ച അയാളുടെ ജീവിതത്തിലില്ല. പ്രശസ്തിയോ, പണമോ കിട്ടുന്നുണ്ടാവാം. തരംതാണ കൃതികളുമായി കഴിഞ്ഞ ഒരാൾ, പിന്നീട്‌ നല്ല പുസ്തകം എഴുതിയെന്നു കരുതൂ. അത്‌ വ്യക്തിപരമായ വളർച്ചയുടെ ചിഹ്നമായി കാണാനാവില്ല.  കാരണം, അയാൾ വീണ്ടും ചീത്ത കൃതികൾ എഴുതുന്നു.

കവികൾ അഹങ്കാരികളാണ്‌, കവിതയിലെ തത്വചിന്തയും ദർശനവും മരിച്ചുകഴിഞ്ഞു ഇങ്ങനെയെല്ലാം പറയാൻ കാരണമെന്ത്‌?
കവിത എന്ന അനുഷ്ഠാനം
    കവിത ഒരു അനുഷ്ഠാനരൂപമാണിന്ന്‌.  കവിതയിൽ നിന്ന്‌ ഇന്ന്‌ പുതിയൊരു ആശയമോ വികാരമോ കിട്ടാനില്ല. പഴയകാല കവിതകളെ അതേപടി ആവർത്തിക്കുകയാണ്‌. കവിതാരചന സർഗ്ഗാത്മകമാണെന്നുപോലും എനിക്കഭിപ്രായമില്ല. കാരണം പുതുതായൊന്നും തരാനാവാത്തവിധം, ആ മീഡിയ ഗതാനുഗതികത്വത്തിൽ അമരുകയാണ്‌. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അതേപടി  എന്തിനെഴുതുന്നു? കെ. ജി. ശങ്കരപ്പിള്ള 'വെട്ടുവഴി' എന്ന കവിതയിലൂടെ ടി. പി. ചന്ദ്രശേഖരൻ വധത്തെ അപലപിക്കുകയുണ്ടായി. എന്താണ്‌ ഇവിടെ കവിത? ആ വധത്തെ അപലപിക്കാനുള്ള ഉപാധിയോ? കവിത എന്ന മാധ്യമത്തിന്‌ ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്‌?
    കവിതയുടെ ലോകം ഏകതാനമാണ്‌. അത്‌ കവികൾ മുൻകൂട്ടി തീരുമാനിച്ചതാണ്‌. കവികൾ ചേർന്ന്‌ അതിന്‌ പ്രത്യേകത കൊടുക്കാൻ ശ്രമിക്കുന്നുവേന്നേയുള്ളൂ. കവിതാരചന സർഗ്ഗാത്മകമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്‌, പല ബ്ലേഗർമാരും, സ്വന്തം പേരുപോലും മറച്ചുപിടിച്ച്‌ ബ്ലോഗിൽ കവിത എഴുതുന്നത്‌.
    മുടിയേറ്റ്‌, തെയ്യം എന്നിവ പോലെ അനുഷ്ഠാന കളയാണ്‌ കവിതയും.  ഒരു കവി വരുന്നു എന്നു പറഞ്ഞാൽ ഉടനെ, യാഥാസ്ഥിതികമായതെന്തോ കടന്നുവരുന്നു എന്നാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.  ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഇതു പറയുന്നത്‌. എങ്കിലും ഞാൻ ധാരാളം കവിതകൾ വായിക്കാറുണ്ട്‌.  കുമാരനാശാൻ, ബാലാമണിയമ്മ, ടോമാസ്‌ ട്രാൻസ്ട്രോമർ,വിറ്റ്മാൻ,എലിയറ്
റ്‌,നെരൂദ, ഫെർനാൻഡോ പെസ്സാവോ (Fernando Pessoa)തുടങ്ങിയവരെയാണിഷ്ടം Literature is the most agreeable way of ignoring life  എന്ന്‌ പെസ്സാവോ പറയുമ്പോൾ നാമൊന്ന്‌ ഞെട്ടും.
    കവിതയുടെയൊക്കെ കാലം കഴിഞ്ഞെന്നാണ്‌ തോന്നുന്നത്‌. പുതിയ സാഹിത്യമേഖലകൾ ആരായണം. ഗദ്യത്തിന്റെ എത്രയോ തലങ്ങൾ ഇനിയും അവശേഷിക്കുന്നു. എന്തിനാണ്‌ എല്ലാവരും കവിതകളെഴുതുന്നത്‌?

താങ്കളുടെ അഭിപ്രായത്തിൽ ഒരു യഥാർത്ഥ നിരൂപകന്റെ ദൗത്യം എന്താണ്‌?
    നിരൂപകന്‌ സ്വന്തം സൈദ്ധാന്തികതലം വേണം. വല്ലവരുടെയും തിയറി പ്രയോഗിച്ചുനോക്കിയാൽ മാത്രം പോരാ. 


?നമ്മുടെ നാട്ടിൽ സാഹിത്യത്തെ ഗൗരവമായിക്കാണുന്നവരുടെ ഒരു വലിയ സമൂഹം വളർന്നുവരാത്തത്‌ എന്തുകൊണ്ട്‌.
    സാഹിത്യം ഏതാണ്ട്‌ പൂർണ്ണമായിത്തന്നെ ഇന്ന്‌ ജനമനസ്സുകളിൽ നിന്ന്‌ ബഹിഷ്കൃമായിക്കഴിഞ്ഞു. പൂർണ്ണമായി സാഹിത്യത്തിൽ നിന്ന്‌ പറിച്ചുനടപ്പെട്ട ജനതയാണ്‌ ഇന്നത്തേത്‌. സാഹിത്യകാരൻ പറഞ്ഞാൽ കേൾക്കുന്ന ഒരു ഭരണകൂടമോ, പാർട്ടിയോ, മറ്റേതെങ്കിലും സമൂഹമോ ഇല്ല. ഒരെഴുത്തുകാരൻ രോഗം ബാധിച്ച്‌, സാമ്പത്തികത്തകർച്ച വന്ന്‌ പിന്മാറിയാൽ അയാളെ ആരും  തിരിഞ്ഞു നോക്കില്ല. അയാൾ ഇരുപതുവർഷം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. ഒരു സാഹിത്യസ്ഥാപനം പോലും അതു കാണാൻ ശ്രമിക്കുന്നില്ല. അവരെല്ലാം രാഷ്ട്രീയക്കാരുടെ പ്രസ്താവനകളുടെ പിന്നാലെയാണ്‌.  രാഷ്ട്രീയക്കാർ പറയുന്നതുകേട്ട്‌ പ്രതികരിക്കാനും കവിതയെഴുതാനും കഥയെഴുതാനും നടക്കുന്ന പ്രമാണിമാരാണിവിടെയുള്ളത്‌.  അവരുടെ ലക്ഷ്യം വേറെയാണ്‌. അയ്യനേത്ത്‌, ഏകലവ്യൻ എന്നിവർ ജീവിച്ചിരിപ്പുണ്ടെന്ന്‌ പലരും അറിഞ്ഞത്‌, അവർ മരിച്ചപ്പോഴാണ്‌. കാരണം രോഗം ബാധിച്ചും അവശതകൊണ്ടും അവർ പതിറ്റാണ്ടുകളോളം ഒന്നും എഴുതിയില്ല. എല്ലാവരും മറന്നു. അവർ മരിച്ചു. അവർ എഴുതിയത്‌ മികച്ച സാഹിത്യമല്ല എന്നൊക്കെ പറയുന്നത്‌ തെമ്മാടിത്തരമാണ്‌. ആരാണിവിടെ മികച്ചതുമാത്രം എഴുതുന്നത്‌? ആർക്കാണ്‌ ഇവിടെ ചിരസ്ഥായിത്വമുള്ളത്‌? കാലാതിവർത്തിയായത്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന പത്തു രചനകൾ നമുക്കുണ്ടോ?
    സാഹിത്യകാരന്മാർതന്നെ, സാഹിത്യമെന്ന വ്യവഹാരത്തെ തകർക്കുകയാണ്‌. അവർ ഓരോ സന്ദർഭത്തിലും ഇറക്കുന്ന പ്രസ്താവനകളിൽ ഒപ്പിടുന്നവരെ നോക്കിയാൽ മതി. ടി. പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച്‌ പ്രസ്താവനയിറക്കിയതിൽപ്പോലും, ഒരു ക്ലിക്ക്‌ എന്ന അടിസ്ഥാനത്തിലാണ്‌ ആനണ്ട്‌ തുടങ്ങിയവർ അതിനെ സമീപിച്ചതു. ഞങ്ങൾ ഏതോ ബ്രാഹ്മണരാണ്‌ എന്ന്‌ ഇവർ വ്യംഗ്യമായി പറയുന്നു. ജാതിയും സങ്കുചിത താൽപര്യങ്ങളും പ്രവർത്തിക്കുന്നു. ചിലർ ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കുന്നു.

സവർണ്ണാധിപത്യം നമ്മുടെ സാഹിത്യത്തെ അടക്കിഭരിക്കുന്നതായി പറയുന്നുണ്ടെല്ലോ? എന്താണഭിപ്രായം?
    സവർണ്ണത ഒരിക്കലും ഒഴിഞ്ഞുപോകില്ല. കാരണം, അത്‌ ബ്രാഹ്മണപ്രസ്ഥാനത്തിൽ നിന്ന്‌ രക്തം വഴി സംക്രമിച്ചതാണ്‌. ഫോൺ എടുക്കാതിരിക്കൽ, കണ്ടാൽ മിണ്ടാതിരിക്കൽ, പ്രസംഗിക്കുമ്പോൾ തനിക്ക്‌ ഇഷ്ടമില്ലാത്തവന്റെ പേരുമാത്രം ഒഴിവാക്കുന്നത്‌ ഇതെല്ലാം സവർണ്ണമനോഭാവത്തിന്റെ അവശിഷ്ടങ്ങളാണ്‌. ദളിതനിൽ പോലും അത്‌ പ്രവർത്തിയാകുന്നു.

ഭരണം മാറുന്നതിനനുസരിച്ച്‌ അക്കാദമികളുടെ സ്വഭാവം മാറുന്നുണ്ടോ? സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും മാത്രം നൽകാനുള്ളതാണോ അക്കാദമി അവാർഡുകൾ?
    അക്കാദമികൾ അനുഷ്ഠാനം എന്ന നിലയിൽ ചിലതു ചെയ്തല്ലേ പറ്റൂ. നല്ലയാളുകൾ വരുമ്പോൾ നല്ലതു പ്രതീക്ഷിക്കാം.

വിമർശകനെയും വിമർശനത്തെയും ഒഴിവാക്കിക്കൊണ്ടുള്ള സാഹിത്യാസ്വാദനത്തിന്‌ ഇന്ന്‌ പ്രചാരമേറുന്നതായി തോന്നുന്നുണ്ടോ?
    ഇന്ന്‌ പത്രങ്ങളിൽ റിവ്യൂ മാത്രമേയുള്ളൂ. ഇത്‌ പ്രചാരവേലയാണ്‌. ശരിയായ സാഹിത്യവിമർശനം ഇപ്പോൾ ഉണ്ടാകുന്നില്ല.


?ഒരു എഴുത്തുകാരനുമായി വിമർശകനുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം.

 
വിമർശകൻ ദല്ലാൾ അല്ല
 
    എഴുത്തുകാരനെ കാര്യമായി ആലോചിക്കാത്ത, പിൻതുടരാത്ത വിമർശനമാണ്‌ വേണ്ടത്‌. വിമർശകൻ ആരുടെയും ദല്ലാൾ അല്ല. അയാളുടെ ലോകം വേറെയാണ്‌.

?സത്യങ്ങൾ തുറന്നു പറയുന്നവർ എന്നും അകറ്റപ്പെടുകയും പുറമേ മേനി നടിക്കുവർ അരങ്ങു വാഴുകയും ചെയ്യുന്ന സ്ഥിതി പണ്ടേയുള്ളതാണല്ലോ. ഇനിയിതു വർദ്ധിക്കുകയല്ലേയുള്ളൂ.
    സത്യങ്ങൾ തുറന്നു പറയുന്നവരുണ്ടോ? പ്രത്യേക ലക്ഷ്യത്തോടെ സത്യം പറയുന്നവരെ കാണാം.

രാഷ്ട്രീയം താങ്കളുടെ എഴുത്തിൽ കടന്നു വരാറില്ലല്ലോ? വ്യക്തമായ രാഷ്ട്രീയ നിലപാടുകളില്ലാത്തത്താണോ അതിനു കാരണം?
    എന്റെ രാഷ്ട്രീയം എന്റെ 'അക്ഷരജാലകം' കോളത്തിൽ കാണാം. വളരെ വ്യക്തമാണ്‌. പക്ഷേ, കക്ഷിരാഷ്ട്രീയത്തിന്റെ ചതുപ്പുനിലങ്ങളിലേക്ക്‌ ഞാനില്ല. സ്വാതന്ത്ര്യമാണ്‌ പ്രധാനം. അഭിപ്രായം പറയുമ്പോഴും എഴുതുമ്പോഴും ഒന്നും തടസ്സപ്പെടുത്തരുത്‌.
    കക്ഷിരാഷ്ട്രീയം നമ്മെ അടിമായാക്കും.  ഏവനേയും തൊഴുതുനിൽക്കണം. ഇഷ്ടമുള്ളത്‌ എഴുതാൻ കഴിയില്ല.
    തെരുവിൽ താമസിക്കുന്നവരോടും കഷ്ടപ്പെടുന്നവരോടും പാർട്ടികളും ഭരണകൂടവും എന്തുചെയ്തു എന്ന്‌ നോക്കിയാൽ രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാവും.

താങ്കളുടെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല  നിരൂപകൻ ആരാണ്‌ ?
    'ഒരു നിരൂപകൻ' എന്നു പറയുന്നത്‌ ശരിയല്ല. കാരണം, ഇവിടെ സൈദ്ധാന്തിക നിരൂപണമില്ലല്ലോ? കൃഷ്ണചൈതന്യയുടെ 'സംസ്കൃത സാഹിത്യത്തിലെ തത്വചിന്ത' എന്ന പുസ്തകമാണ്‌ എന്നെ ഏറ്റവും ആകർഷിച്ചതു. തീർച്ചയായും എം. പി. പോൾ, കെ. ഭാസ്കരൻ നായർ, മുണ്ടശ്ശേരി, ജി. എൻ. പിള്ള, മാരാർ, സി. ജെ. തോമസ്‌, എം. ഗോവിന്ദൻ, കേസരി, കെ. പി. അപ്പൻ, അഴീക്കോട്‌ തുടങ്ങിയവരെയൊക്കെ ഓർക്കേണ്ടതുണ്ട്‌.


?എല്ലാ വ്യവഹാരങ്ങളും മരിച്ച' ഈ കാലത്ത്‌ ജീവിതം തന്നെ വല്ലാതെ കറുത്തു പോകുകയില്ലേ.
    സ്വത്വം, ഭാവുകത്വം, അനുഭവം, മനഃശാസ്ത്രം, സ്ഥലം, കാലം എന്നിവയുടെയെല്ലാം മരണം യാഥാർത്ഥ്യമായ ഈ കാലത്ത്‌ എഴുത്തുകാരൻ പുതിയ ബോധം നേടിയേ മതിയാകൂ. വസ്തുവിനെ എങ്ങനെ നവീകരിക്കാം എന്ന കാഴ്ചയായിരിക്കണം അത്‌. ലോകം ഓരോ നിമിഷവും പഴകുകയാണ്‌; നശിക്കുകയുമാണ്‌. അതിവേഗം നശിക്കുന്ന ഈ ലോകത്ത്‌ നാം എന്തിന്‌ സ്വന്തം വസന്തങ്ങളെ മറ്റുള്ളവർക്ക്‌ വേണ്ടി മണ്ണിട്ടുമൂടണം.

താങ്കൾ ഒരു നിരൂപകനെന്ന നിലയിൽ സ്വയം എങ്ങനെയാണ്‌  വിലയിരുത്തുന്നത്‌?
    ഞാൻ 1984-ൽ ആദ്യപുസ്തകമായ 'ആത്മായാനങ്ങളുടെ ഖസാക്ക്‌' നാഷണൽ ബുക്സ്റ്റാളിലൂടെ പ്രസിദ്ധീകരിച്ചു. അന്ന്‌ ഞാൻ എം. എ. വിദ്യാർത്ഥിയായിരുന്നു. ഇപ്പോൾ പതിനഞ്ച്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എല്ലാം സാഹിത്യനിരൂപണമാണ്‌. എന്റെ സാഹിത്യനിരൂപണത്തിന്റെ ചിന്ത, വാസ്തവത്തിൽ എപ്പോഴും വളർച്ചയുടെ പാതയിലാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
    എന്റെ ചില സ്ഥിരം വായനക്കാർ എന്നെ ശരിക്കും വിലയിരുത്തുന്നതായി തോന്നിയിട്ടുണ്ട്‌. 'പ്രസക്തി' മാസികയിൽ വി. കെ. ഷറഫുദീൻ എഴുതിയത്‌ ഞാൻ 'ആത്മായനങ്ങളുടെ ഖസാക്കിൽ' പറഞ്ഞ കാര്യങ്ങൾ പിന്നീട്‌ ഒ. വി. വിജയൻ  'ഇതിഹാസത്തിന്റെ ഇതിഹാസത്തിലൂടെ' ശരിവച്ചുവെന്നാണ്. വിജയന്റെ 'ആത്മീയത' അദ്ദേഹം ഗുരുസാഗരവും മധുരം ഗായത്രിയും എഴുതുന്നതിനുമുമ്പേതന്നെ ഞാൻ നിർമ്മിച്ചുവെന്നും 
ഷറഫുദീൻ എഴുതിയത്‌ ഓർക്കുന്നു.
    എന്നെപ്പറ്റിയാണ്‌ പുതിയ തലമുറയിലെ നിരൂപകരിൽ ഏറ്റവും പഠനം നടന്നത്തെന്ന്‌ ഗൽഫിൽ നിന്ന്‌ ജോസഫ്‌ എന്നൊരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ചതു കൗതുകമായി.  സുകുമാർ അഴീക്കോട്‌  'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെപ്പറ്റി ഒരു ലേഖനം തന്നെ എഴുതി. 'ഹരികുമാറിന്റെ നവചിന്തകൾ' എന്നാണ്‌ ആ ലേഖനത്തിന്റെ പേര്‌. ഡോ. എം. ലീലാവതി, എം. അച്ചുതൻ,  ഫാദർ. ഡോ. കെ. എം. ജോർജ്ജ്‌, ഡോ. എൻ. എ. കരീം, ചെമ്മനം ചാക്കോ, കല്ലേലി രാഘവൻ പിള്ള, ഡോ. കെ. രാജശേഖൻ നായർ, ഡോ. ചാത്തനാട്ട്‌ അച്ചുതനുണ്ണി, ഡോ. പി. സോമൻ, ഡോ. ഗീതാ സുരാജ്‌, ഡോ. മാത്യുപോൽ, തുടങ്ങിയവർ പഠനം എഴുതിയിട്ടുണ്ട്‌. ഇതിനുപുറമേ പുതിയ തലമുറയിലെ ഒട്ടേറെപ്പേരും എഴുതിയിട്ടുണ്ട്‌.
    മാവേലിക്കരയിലെ 'വായന' യുടെ സമ്മേളനത്തിൽ വച്ച്‌ എന്റെ 'വീണപൂവ്‌ കാവ്യങ്ങൾക്കു മുമ്പേ' എന്ന പുസ്തകത്തെപ്പറ്റി ഒരു കവി പ്രസംഗിച്ചതു, ഞാൻ ആശാന്റെ വീണപൂവിനെ വേറൊരു രീതിയിൽ മറികടന്നുവെന്നാണ്.
    മലയാള വിമർശനത്തിന്റെ ചരിത്രത്തിലാദ്യമായി സ്വന്തമായ ഒരു സിദ്ധാന്തം ആവിഷ്കരിക്കാൻ കഴിഞ്ഞു (നവാദ്വൈതം) എന്നത്‌ ഞാൻ വിനയപൂർവ്വം പറയട്ടെ. ഒരുപക്ഷേ, വരും കാലങ്ങളിൽ ഇതിനെപ്പറ്റി കൂടുതൽ ചർച്ചകൾ ഉണ്ടായേക്കാം.
    അദ്ധ്യാപകനായതുകൊണ്ടോ, മലയാളം പഠിച്ചതുകൊണ്ടോ നിരൂപണം എഴുതിയ ആളല്ല ഞാൻ.  തത്വചിന്തയിലുള്ള പ്രത്യേക അഭിനിവേശം കൊണ്ട്‌ വിമർശനത്തിലേക്ക്‌ തിരിഞ്ഞവനാണ്‌.


AKSHARAJALAKAM

AKSHARAJALAKAM/