Showing posts with label page 1. Show all posts
Showing posts with label page 1. Show all posts

Sunday, February 2, 2014

AKSHARAJALAKAM ,LAKKAM 13/ PAGE 1- feb 2-feb 9 /2014



അക്ഷരജാലകം  click here

















The world is neither meaningful, nor absurd. it quite simply is, and that, in any case, is what is so remarkable about it.
 Alain Robbe-Grillet, ഫ്രഞ്ച് നോവലിസ്റ്റ്


















Literature takes a habit of mind that has disappeared. It requires silence, some form of isolation, and sustained concentration in the presence of an enigmatic thing.

Philip Roth, എഴുത്തുകാരൻ അമേരിക്കൻ

 കിം കി ഡുക്കിന്റെ സിനിമാതത്വവിചാരങ്ങൾ

ഇതിനിടെ  സൗത്ത് കൊറിയൻ സംവിധായകനായ കിം കി ഡുക്കിനെപ്പറ്റി ധാരാളം കുറിപ്പുകൾ   ഞാൻ മലയാളത്തിൽ വായിച്ചു. എനിക്കൊന്നും തൃപ്തിയായില്ല. എന്താണ് ഡുക്ക് തന്റെ ചിത്രങ്ങളിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് മാത്രം ആ ലേഖനങ്ങിൽ നിന്ന് കിട്ടിയില്ല.

കിം കി ഡുക്ക് എന്ന പേരിൽ 67 സിനിമകൾ ചെയ്ത മറ്റൊരു സംവിധായകൻ സൗത്ത് കൊറിയയിലുണ്ട്.അദ്ദേഹം ഇപ്പോൾ സിനിമകൾ ചെയ്യുന്നില്ല, ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴിൽ വിരമിച്ചു.
സറിയലിസത്തിന്റെയും ഭീതിയുടെയും കവിതയുടെയും തലത്തിൽ നിന്നുകൊണ്ട് മനുഷ്യന്റെ ജന്മവാസനകളിലേക്കും ചരിത്രത്തിലേക്കും സഞ്ചരിക്കുകയാണ് ഈ പുതിയ ഡുക്ക് . ഒന്നും നാം പുറമേ കാണുന്നതുപോലെയല്ല, അല്ലെങ്കിൽ നാം കാണുന്നതു തന്നെ മറ്റൊരവസരത്തിൽ  സൂക്ഷ്മമായി വീണ്ടും കാണേണ്ടതുണ്ട്.


റിയൽ ഫിക് ഷൻ,
ക്രൊക്കഡൈൽ,
ബാഡ് ഗൈ,
 ദ് ഐസിൽ,
അഡ്രസ്സ് അൺനോൺ ,
ഡ്രീം, പീത്ത,
മോബിയസ്,
തുടങ്ങിയവയാണ് ഡുക്കിന്റെ പ്രധാന ചിത്രങ്ങൾ

കിം കി ഡുക്കിന്റെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്:
1)എന്റെ സിനിമകൾ ആരംഭിക്കുന്നതു തന്നെ ഈ ലോകത്തോടുള്ള വെറുപ്പിൽ നിന്നാണ്.ഇതു പക്ഷേ, ഏതെങ്കിലും വ്യക്തിയോടല്ല, എന്റെ ജീവിതം എനിക്കു തന്ന വികാരമാണിത്.
2)ചില കാര്യങ്ങൾ എനിക്കു മനസ്സിലാകുന്നില്ല, അതുകൊണ്ട് ഞാൻ അതിനെപ്പറ്റി സിനിമയെടുക്കുന്നു.

3)നമ്മൾ എല്ലാവരും മനുഷ്യരായി ജനിച്ചു; എന്നാൽ മുതിർന്നതോടെ നാം പല തട്ടുകളിൽ ഒതുങ്ങിപ്പോകുന്നു, നമുക്കു ഒരുമിച്ച് നീങ്ങുക എന്നത് അസാധ്യമായിരിക്കുന്നു. ഇത് എന്നെ ആധിപിടിപ്പിക്കുന്നു.
4)മനുഷ്യർ പരസ്പരം ബഹുമാനിക്കണം; പണമോ ,സൗന്ദര്യമോ, വർഗ്ഗമോ തടസ്സമാകരുത്.
 5)എന്റെ സിനിമകളിലെ ചില കഥാപാത്രങ്ങൾ നിശ്ശബ്ദരാകുന്നത് അവർക്കൊന്നും തന്നെ വിനിമയം ചെയ്യാൻ കഴിയാത്തതുകൊണ്ടാണ്.അവർ മനസ്സിൽ അഗാഥമായി മുറിവേറ്റവരാണ്.അവരെ പലരും പറഞ്ഞ് ചതിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ എന്തു സംസാരിക്കും? അക്രമം എന്നത് ഒരു ശാരീരിക പ്രതികരണമായാണ് ഞാൻ കാണുന്നത്.
6)ഒന്നും ചെയ്യാൻ സാധിക്കാതെ വെറുതെ കാഴ്ചക്കാരായി നിന്ന് മുറിവുകൾ ഏറ്റുവാങ്ങുകയാണ് പുതിയ തലമുറ.മറ്റുള്ളവർ ഉണ്ടാക്കിയ വ്രണപ്പാടുകളാണ് അവരുടെ ശരീരം നിറയെ.
7)സൈന്യത്തിൽ സേവനം അനുഷ്ടിച്ചപ്പോൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നെ വെറുതെ മർദ്ദിച്ചിട്ടുണ്ട്.ഒന്നും മിണ്ടാതെ എല്ലാം സഹിക്കാനേ കഴിയൂ. ഒരു സംവിധായകനായപ്പോൾ ഞാൻ ചിന്തിക്കുന്നത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്.


8)ആൺ പെൺ ബന്ധങ്ങളിൽ പെണ്ണിനു ഒരു മേൽക്കൈ ഉണ്ടെന്നാണ് എന്റെ മതം. ആണിനെ പ്രലോഭിപ്പിക്കുന്ന ചിലത് പെണ്ണിന്റെ കൈയ്യിലുണ്ട്.അതിനു വേണ്ടി ആണുങ്ങൾ പണം മുടക്കാനും തയ്യാറാവും. പണം കൈമാറുന്നില്ലെങ്കിൽ പോലും ആൺ - പെൺ ബന്ധത്തിൽ വ്യഭിചാരത്തിന്റെ ഘടകമുണ്ട്.
9) യൂറോപ്യൻ സമൂഹങ്ങളിൽ ആൺ പെൺ കലഹങ്ങൾ കുറഞ്ഞു വരുകയാണ്. എന്നാൽ ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴും  കുടുംബങ്ങൾ തകർക്കുന്ന വഴക്കുണ്ട്. അത് അവിടെയുള്ള സിനിമകളിലും പ്രതിഫലിക്കും.
10)എന്റെ 'ബാഡ് ഗൈ' എന്ന ചിത്രം കണ്ട് കുറെ ഫെമിനിസ്റ്റുകൾ വിമർശിച്ചു. എന്നാൽ ആ ചിത്രം കണ്ട തൊണ്ണൂറു ശതമാനം പേരും സ്ത്രീകളായിരുന്നു.ആ സിനിമയിലെ പ്രശ്നം കിം കി ഡുക്ക് ഉണ്ടാക്കിയതല്ല; അതു നമ്മുടെ സമൂഹത്തിലെ ജീവിക്കുന്ന പ്രശ്നമാണ് എന്നു മനസ്സിലാക്കിയാൽ ചിത്രം ആസ്വദിക്കാനാവും.

ഏകാത്മകലോകത്തിൽ നിന്ന് അവനവന്റെ സ്വച്ഛന്ദലോകത്തിലേക്ക്

മുമ്പ് നമ്മുടെ ആദർശം ലോകത്തെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുക എന്നതായിരുന്നു.ഒരു കുയിൽ പാടിയാൽ പോലും അത് അനശ്വരതയുടെ അടയാളമായി കാണുമായിരുന്നു.
ഒരു വസ്തുവിനെയും സ്വതന്ത്രമായി വിടാതിരിക്കുക എന്നതാണ് നമ്മുടെ ഏകാത്മകതയുടെ ലക്ഷ്യം. എല്ലാറ്റിനെയും നാം ഒരിടത്ത് തളയ്ക്കുന്നു. അതിനായി എല്ലാറ്റിന്റെയും സ്വഭാവം നശിപ്പിക്കുന്നു. ഒന്നിനും അതിന്റെ ലോകം അനുവദിക്കില്ല. അല്ലെങ്കിൽ ഓരോന്നിന്റെയും ശബ്ദം നമ്മുടെ നിയന്ത്രിതവും ലക്ഷ്യവേധിയുമായ ജീവിതത്തിനുള്ളിൽ വന്ന് സമാധിയടയുന്നു. വ്യക്തിനിഷ്ടതയോ വസ്തുനിഷ്ടതയോ ഇല്ല; പകരം ഒരു കേന്ദ്രം എന്ന തത്ത്വംമാത്രമാണ് ശേഷിക്കുന്നത്.


എല്ലാറ്റിന്റെയും കേന്ദ്രം ഒന്നാണെങ്കിൽ വ്യതിരിക്തത ഉണ്ടാകില്ല.ഏകകേന്ദ്രം എന്ന ആശയത്തിൽ നിന്ന് ഏകസത്യം എന്ന അന്തിമബിന്ദുവിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നത്.ഏകാത്മകതയുടെ ലോകത്ത് ജീവികൾക്ക് സുവിശേഷമില്ല. ഒരു കേന്ദ്രം മാത്രമുള്ള ലോകം മാത്രമാണ് സംസാരിക്കുന്നത്.
ഏകാത്മകതയിൽ സംസ്കാരത്തിനു ഒരു കേന്ദ്രവും ഒരർത്ഥവുമാണുണ്ടാവുക.വിഭിന്നതയോ തർക്കമോ ഇല്ല. സംവാദമില്ലെങ്കിൽ മനുഷ്യനുണ്ടോ?.

ആദിമധ്യാന്തവും സോദ്ദേശ്യതയും ഒരു ശാപമായി മാറുകയാണ്. ഏതൊരു ശബ്ദത്തിനും ഒരു പദ്ധതിയുണ്ടാകണമെന്ന് ഏകാത്മകദർശനം അനുശാസിക്കുന്നു.വിപരീതങ്ങളെ അതു കാണുന്നേയില്ല. അതുകൊണ്ടുതന്നെ സംഭാഷണങ്ങൾക്കെല്ലാം ഒരേയൊരു അർത്ഥമേ കാണൂ.അനുഭവങ്ങൾ വ്യക്തിയുടെ സ്വന്തമാണെന്നും അത് വ്യക്തിയുടെ ധനമാണെന്നും വ്യാഖ്യാനിക്കുന്നു.

എന്നാൽ ഇന്നു ഏകാത്മകമായ ഒരു ലോകം കാണാനേയില്ല.ലോകത്തിന്റെ ഏതുകോണിലുള്ളവനും വിചാരിക്കുന്നു, തന്റെ കണ്മുന്നിലുള്ളതാണ് ഏറ്റവും വലിയ യാഥാർത്ഥ്യമെന്ന്.ഒരോന്നിനും ലോകത്തേക്കാൾ വലിയ പ്രതിച്ഛായ ലഭിക്കുന്നു.മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അവനേക്കാൾ വിലയാണ്. ഓർമ്മകൾക്ക് നല്ല വിലയുണ്ട്. ഓർമ്മകളെ ഏകപക്ഷീയമായി വിശദീകരിച്ചാൽ വായിക്കാൻ ധാരാളം പേരുണ്ടാവും.സ്വപ്നങ്ങൾ ജീവിക്കാൻ മാത്രമുള്ളതല്ല; അതു മറ്റുള്ളവർക്ക് വായിക്കാനും ആസ്വദിക്കാനുമുള്ളതാണ്.

 സ്വന്തം അഭിലാഷങ്ങൾ യാഥാർത്ഥ്യമാകാൻ തടസ്സം നിൽക്കുന്നത് താൻ തന്നെയാണെങ്കിൽ അത് ഒരാത്മഹത്യയിലാകും കലാശിക്കുക.അപരനാണെങ്കിൽ ചിലപ്പോൾ ഒരു കൊലപാതകമുണ്ടാകാം.എല്ലാം പ്രതിച്ഛായകളായി രൂപാന്തരം പ്രാപിക്കുന്നു.ഒരിടത്തും ജീവിതമില്ല.തറയിലേക്ക് മഞ്ചാടിക്കുരുവിന്റെ പാത്രം മൂടി തുറന്ന് വീണതുപോലെ ഒന്നിനും ഒരു യുക്തിയുമില്ലാതായിരിക്കുന്നു.

വ്യക്തി ,സ്ഥാപനങ്ങൾ എല്ലാം പ്രതീതിയും പ്രതിച്ഛായയുമാണ്.യഥാർത്ഥത്തിൽ അവ നിലനിൽക്കുന്നുണ്ടോ?നിലനിൽക്കുന്നത് സ്വന്തം പ്രതിച്ഛായയുടെ അതിജീവനത്തിനു വേണ്ടിയാണ്.ഒരു മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിൽ മാതാപിതാക്കളെ മറന്ന് ആത്മഹത്യചെയ്യാൻ തീരുമാനിക്കുന്ന ഒരു കുട്ടിക്ക് പ്രതിച്ഛായ അല്ലാതെ മറ്റെന്താണുള്ളത്?

ആകാശത്തിന്റെ ഒരു നിമിഷം










പ്രസംഗം
പ്രസംവേദികളിൽ സാഹിത്യകാരന്റെ ശബ്ദം നേർത്ത് ദുർബ്ബലമായിരിക്കുന്നു.സൗജന്യമായി ഒരു പൊള്ളയായ പ്രസംഗം നൽകാൻ നേതാക്കൾ റെഡി.
എഴുത്തുകാരൻ
ഒരു പുസ്തകവും വായിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കഥാകൃത്ത് തന്നെ വേദിയിൽ വന്ന് വിളംബരം ചെയ്യുന്നു!
പുസ്തകം.
എഴുത്തുകാരനു സ്വന്തം പുസ്തകത്തിന്റെ പരസ്യജോലി കൂടി ഏറ്റെടുക്കേണ്ടിവരുന്നു.
കൂത്താട്ടുകുളം മേരിജോൺ
കൂത്താട്ടുകുളം മേരിജോണിന്റെ അനുസ്മരണ ചടങ്ങിൽ മേരിജോണിനെക്കുറിച്ച് ഒന്നും തന്നെ പറയരുത്!

സി.ജെ.തോമസ്
കൂത്താട്ടുകുളത്ത് സി.ജെ.തോമസിന്റെ പേരിലുള്ള സ്മാരകപ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പൗര പ്രമുഖൻ അവിടെ വന്ന് ഹാളിനു മുന്നിലുണ്ടായിരുന്നവരോട്  ചോദിച്ചു: സി. ജെ. വന്നില്ലേ?

ഒന്നാംകിട
ഏതു സാഹിത്യത്തെയും ഒന്നാംകിടയാക്കാൻ ചിലർക്ക് സ്വന്തം പാരിതോഷികങ്ങളുണ്ട്.
പത്രങ്ങൾ
പത്രങ്ങൾ യാഥാർത്ഥ്യത്തെ എങ്ങനെ കാണുന്നുവോ അതു മതി ഒരു കഥ എഴുതാനും എന്ന് ചിന്തിക്കുന്നവർ ഏറിയിരിക്കുന്നു.
കവി
കവിയുടെ കയ്യിൽ പരമ്പര്യമേയുള്ളു;അത് മനസ്സിലാക്കി വായനക്കാരൻ സഹായിച്ചുകൊള്ളും.
വ്യാഖ്യാനം
പാരമ്പര്യത്തെ വെറുക്കുന്ന കവിയെ വ്യാഖ്യാതാക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും!

എഴുത്തുകാരൻ
പാവം, ഒരു നേതാവില്ലാതെ വലയുകയായിരുന്നു, പ്രവർത്തിക്കാൻ പാർട്ടിയില്ലാതെ നട്ടം തിരിയുകയായിരുന്നു.

അവാർഡ്
'എനിക്കൊരു അവാർഡ് തന്നാൽ നിനക്ക് ഞാനൊരു അവാർഡുതരാം' എന്ന് സാഹിത്യരംഗത്തെ മിക്ക  നല്ലവരും  നിഷ്കളങ്കമായിതന്നെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.

കാഫ്ക എന്ന ലോകത്തിന്റെ വിവർത്തനം ഏറ്റെടുത്തവർ


ഫ്രാൻസ് കാഫ്കയുടെ വിവർത്തകന്മാർ എങ്ങനെ നമ്മുടെ കാഫ്കാവായനയെ സ്വാധീനിച്ചു എന്ന അനേഷണമാണ്   മിഷെൽ വുഡ്സിന്റെ കാഫ്ക ട്രാൻസ്ലേറ്റഡ്. ജർമ്മൻ ഭാഷാ വിദ്ഗ്ദ്ധയായ വുഡ്സ് നേരത്തെ മിലാൻ കുന്ദേരയുടെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.

നമുക്കറിയാവുന്നതുപോലെ കാഫ്കയുടെ ജീവിതത്തിന്റെ വലിപ്പം അദ്ദേഹം മരിച്ചതിനുശേഷമാണ് ലോകം അറിഞ്ഞത്.ജീവിച്ചിരുന്നപ്പോൾ സ്വന്തം കൃതികൾ പ്രസിദ്ധികരിക്കുന്നതിൽ അദ്ദേഹം വിമുഖനായിരുന്നു.ആകെ  മൂന്നു രചനകൾ മാത്രമാണ് അന്ന് വെളിച്ചം കണ്ടിരുന്നത്. ക്ഷയരോഗബാധിതനായി കിടക്കുമ്പോൾ തന്റെ സുഹൃത്ത് മാക്സ് ബ്രോഡിനോട് അദ്ദേഹം പറഞ്ഞത് , എഴുതി പൂർത്തിയാക്കി വച്ചിരിക്കുന്നതും അപൂർണമായതുമെല്ലാം കത്തിച്ചു കളയണമെന്നാണ്.കാഫ്കയുടെ മരണശേഷം ബ്രോഡ് ആ രചനകളെല്ലാം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതു വാർത്താ പ്രാധാന്യം നേടി.പിന്നീട് നാം കാണുന്നത്, ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും വ്യത്യസ്തമായി സാഹിത്യം എഴുതിയത് കാഫ്കയാണെന്ന് മികച്ച വായനക്കാരും എഴുത്തുകാരുമെല്ലാം അംഗീകരിക്കുന്ന കാഴ്ചയാണ്.ഇന്ന് ഏറ്റവും ഗൗരവത്തൊടെ സാഹിത്യ രചന നടത്തുന്നവരെല്ലാം കാഫ്കയ്ക്കുള്ള 'കപ്പം'കൊടുക്കാൻ ഉൽസാഹം കാണിക്കുകയാണ്.
മാക്സ് ബ്രോഡ്

മിഷേൽ വുഡ്സ് , കാഫ്ക വിവർത്തനങ്ങളിലെ നാൾവഴികളെയും പ്രമുഖ വ്യക്തികളെയും ഇവിടെ ഓർക്കുന്നു.വില്ലാ മ്യൂർ(Willa Muir), മാർക്ക് ഹാർമാൻ(Mark Harman),മിലേനാ ജെസങ്കി(Milena Jesenki), തുടങ്ങിയവരുടെ സംഭാവന എടുത്തു പറയുന്നു. കൂറ്റ്സെ(J M Coetzee ) തുടങ്ങിയ എഴുത്തുകാർ ബ്രോഡിനെയും ചില വിവർത്തകരെയും വിമർശിക്കുന്നതും സൂചിപ്പിക്കുന്നുണ്ട്. കാഫ്കയുടെ കൃതികൾ എഡിറ്റ് ചെയ്തതാണ് ബ്രോഡിനെതിരായ കുറ്റം.
 
ആബിദ് സൂർത്തി വെള്ളം പാഴാക്കാതിരിക്കാൻ ഓടിനടക്കുന്നു.

ദേശീയ അവാർഡ് നേടിയ ഗുജറാത്തി,ഹിന്ദി എഴുത്തുകാരനായ ആബിദ് സൂർത്തിയെപ്പറ്റി വി.കെ.ഷറഫുദ്ദീൻ എഴുതിയ ലേഖനം വിശകലനം മാസിക(ജനുവരി)യിൽ വായിച്ചു. ആക്ടിവിസത്തിനു പുതിയൊരു  വാതിൽ അദ്ദേഹം തുറന്നിടുന്നു.
മലയാള എഴുത്തുകാർക്ക് ഒരു പാർട്ടിയിൽ ചേർന്നാലേ രാഷ്ട്രീയം വരൂ.

എന്നാൽ സൂർത്തിയെ നോക്കൂ.
'' ആബിദ് സൂർത്തി എട്ടു വർഷമായി മുംബൈയിലെ വിവിധ ഗല്ലികളിലെ വീടുകളിൽ കയറിയിറങ്ങി കുടിവെള്ളം പാഴായിപ്പോകുന്ന ടാപ്പുകൾ ഉറപ്പിച്ചുകൊടുക്കുന്നു.ഫ്ലാറ്റുകളിലും മറ്റു പാർപ്പിടങ്ങളിലും താമസക്കാർ പകൽസമയത്തുണ്ടാവുക, ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണല്ലോ.സർഗ്ഗസപര്യപോലെ  പ്രധാനമാണ് സാമൂഹിക സേവനവും.പ്രതിബദ്ധതയും മനുഷ്യസ്നേഹവും അവധി ദിവസങ്ങളിൽ ഉച്ചഭാഷിണിക്കുമുന്നിൽ ഉരുക്കഴിക്കാൻ മാത്രമുള്ളവയല്ല.ഓരോ ഞായറാഴ്ചയും ഓരോ തെരുവിലൂടെ നടന്ന് ടാപ്പ് ഉറപ്പിക്കാനുണ്ടോ എന്ന് സാഹിത്യകാരൻ വിളിച്ചു ചോദിക്കും.അറിയപ്പെടുന്ന ചിത്രകാരൻ കൂടിയായ ആബിദ് ഏൺപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.'' ഷറഫുദ്ദീൻ എഴുതുന്നു.

സൂഫി, ബ്ലാക് ബുക്ക് എന്നിവയാണ് സൂർത്തിയുടെ പ്രശസ്ത രചനകൾ.
പറവൂർ ഗോപാലകൃഷ്ണൻ
ഭിലായിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സമഷ്ടി' മാസികയിൽ(ജനുവരി) പറവൂർ ഗോപാലകൃഷ്ണൻ , നെൽസൻ മണ്ഡേലയെക്കുറിച്ച് എഴുതിയ കവിത(മണ്ഡേലയ്ക്കൊരു ഗാനം, )ഇങ്ങനെ വായിക്കാം:
നരച്ച നത്തുകൾ ഹുങ്കാരവുമായ്
ഭരിച്ചൊരിരുളിൻ പൊത്തുകളിൽ
കരുത്തിനിരയായി മോചനദാഹികൾ
മരിച്ചുവീണൊരു തെരുവുകളിൽ
ഉതിർന്നു  വീണൊരു തീരത്തിൽ നി-
ന്നുയർന്നു വന്നൊരു സന്ദേശം
ഉറക്കെ മോചനഗീതികളാക്കി
പറന്നു പാടീ പൈങ്കിളികൾ

കവിത എന്ന നിലയിൽ ഗോപാലകൃഷ്ണൻ നന്നായി ഫലം തരുന്നു.
പക്ഷേ , ഈ പദാവലിയും ഒഴുക്കും അനായാസതയും മണ്ഡേലയുടെ ജീവിതത്തിനോ സമരത്തിനോ ഇല്ലായിരുന്നു.
കവിതയുടെ പദബോധവും ജീവിതാഭിമുഖ്യവും മണ്ഡേലയിൽ നിന്ന് വേർപെട്ടു നിൽക്കുന്നു.

കവിത അതിന്റെ വഴിക്കും കറുത്തവരുടെ നേതാവ് മറ്റൊരു വഴിക്കും എന്ന നിശിതമായ സത്യം അവശേഷിക്കുന്നു.
മണ്ഡേലയ്ക്ക് ഇങ്ങനെ ഒഴുകിയിറങ്ങുന്ന ജീവിതത്തിനുള്ളിൽ ഒളിപ്പിക്കാവുന്ന ഒന്നല്ല തന്റെ സന്ദേശവും പോരാട്ടവും. ഈ കാലഘട്ടത്തിലെ കവികൾ നേരിടുന്ന ഒരു പൊതു പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്നു മാത്രം.
കേരളയുവതിയിൽ തോമസ് മാത്യൂ
വൈ എം സി എ യുടെ മുഖപത്രമായ 'കേരളയുവത'യിൽ ചീഫ് എഡിറ്റർ പ്രൊഫ. തോമസ്  മാത്യൂ എഴുതുന്ന എഡിറ്റോറിയൽ കുറിപ്പുകളിൽ നിശിതമായ സാമൂഹ്യ വിമർശനവും നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ആദർശത്തെക്കുറിച്ചുള്ള വിഷാദവും പ്രസരിക്കുന്നുണ്ട്.


ഒരു ഭാഗം നോക്കൂ:എന്തിനു ഈ മറവും ഒളിവും എന്ന് കരുതി തങ്ങൾക്കു വേണമെന്നു തോന്നുന്നതെല്ലാം കരുത്തുകൊണ്ട് നേടിക്കളയാം എന്നു നിനച്ചവരുടെ വീരചരിതങ്ങൾ പാടി നിറയ്ക്കുകയാണ് മാധ്യമധർമ്മം എന്ന് ഇപ്പോൾ സമർത്ഥിക്കപ്പെട്ടിരിക്കുന്നു.
തലങ്ങും വിലങ്ങും പീഡനകഥകൾ  വർണ്ണങ്ങൾ ചാർത്തി ഒരുക്കിയിറക്കുന്നതിൽ ഓരോന്നും മൽസരിച്ചുകൊണ്ടിരിക്കുന്നു.എല്ലാ മറകളും ഉപേക്ഷിക്കാം, ധീരന്മാരായി ജീവിക്കാം എന്ന ആദർശത്തിലേക്കാണ് പുരോഗതി.അധികാരങ്ങളും പദവികളും ഇരകളെ കുടുക്കാനുള്ള സംവിധാനങ്ങളായി മാറുന്നു.

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.

അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.
ഒഴുകുമ്പോൾ ഗൃഹാതുരത്വമില്ല.
ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്?
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്റെ
ജീവനെന്ത്‌ കാര്യം?

Monday, January 27, 2014

AKSHARAJALAKAM, LAKKAM 12, PAGE 1/jan 26-feb 2/2014























The greatest religion is to be true to your own nature. Have faith in yourselves.
  Swami Vivekananda













Popular culture is a place where pity is called compassion, flattery is called love, propaganda is called knowledge, tension is called peace, gossip is called news, and auto-tune is called singing.
Criss Jami, അമേരിക്കൻ എഴുത്തുകാരൻ

സംസ്കാരം,ജീവരാഷ്ട്രീയം, സെക്സ്, കർത്തവ്യനിരപേക്ഷത

സംസ്കാരം ഇന്നു ഒരു പ്രത്യേകകലയുടെയോ, മതാചാരത്തിന്റെയോ ,കാലഘട്ടത്തിന്റെയോ ഭാഗമല്ല; അതു കൂടുതൽ അർത്ഥവൈപുല്യം നേടിയിട്ടുണ്ട്.എല്ലാ ദിശയിലും, ചരിത്ര വസ്തുക്കളിലും കാലത്തിലും  അതുണ്ട്. സംസ്കാരം ഒരു പ്രകൃതി വിഭവമാണ്.അത് ജീവിക്കുന്ന ഏതൊരാൾക്കും അവകാശപ്പെട്ടതാണ്. ഒഴിവാക്കപ്പെട്ട സാഹിത്യപരവും സാഹിത്യേതരവുമായ കൃതികളുണ്ട്.ഇതെല്ലാം വായിക്കേണ്ടതാണ്.സംസ്കാരം ഒരു വായനയ്ക്കുള്ളതുമാണ്.
ഏതു വസ്തുവിനെയും വായിക്കാം. അത് സാഹിത്യമാകണമെന്നില്ല. ഏതിനെയും വായിച്ച് സാഹിത്യമാക്കാം.






ഒരു ക്ലാസിക് കലയുടെ ഉപയോഗത്തിലൂടെയേ സംസ്കാരം നേടാനാകൂ എന്നത് പഴകി റദ്ദായ  ആശയമാണ്.ചിത്രപ്പണികളോടുകൂടിയ ഒരു കുടം മാർക്കറ്റിൽ നിന്നു വാങ്ങിയാൽ നമുക്ക് അതിന്റെ സംസ്കാരം ലഭിക്കും.അതിന്റെ അർത്ഥമല്ല , പ്രതിനിധാനമാണ് നമ്മുടെ അസ്തിത്വത്തെ നിർവ്വചിക്കുന്നത്.
ഇറ്റാലിയൻ ചിന്തകനായ റോബർട്ടോ എസ്പോസിറ്റോ (Roberto Esposito)'ബയോസ് (Bios)എന്ന കൃതിയിൽ ജീവരാഷ്ട്രീയം (Biopolitics)എന്ന ഒരാശയം അവതരിപ്പിക്കുന്നുണ്ട്.പുതിയൊരു രാഷട്രീയം ഉണ്ടായിരിക്കുന്നു; അത് ശരീരത്തിന്റേതാണ്.ശരീരമാണ് ഇന്ന് വിശ്വസിക്കാവുന്ന ഡേറ്റയായി രാഷ്ട്രങ്ങൾ അംഗീകരിക്കുന്നത്. ബയോമെട്രിക് പരിശോധനകൾ, സ്കാനിംഗുകൾ, നിരീക്ഷണക്യാമറകൾ, എന്നിവ ഉപയോഗിച്ച് ശരീരത്തെ രാഷ്ടശരീരമാക്കുന്നു.


ഇവിടെയാണ് കർത്തവ്യനിരപേക്ഷത(Immunity)യിലൂടെ വ്യക്തികൾ അവരുടെ സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നത്.വ്യക്തികൾ അവരെ വലയം ചെയ്തിരിക്കുന്ന നൂറുകൂട്ടം മേൽനോട്ട ശ്രംഖലകളിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവർ അവരുടെ സ്വാതന്ത്ര്യം വിട്ടുകൊടുക്കാതെ നോക്കും. ഇത് ഇമ്മ്യൂണിറ്റിയും കമ്മ്യൂണിറ്റിയും തമ്മിലുള്ള സംഘർഷത്തിനു വഴിവയ്ക്കാം.ഒരാൾ ഇമ്മ്യൂൺ ആകുക എന്നാൽ എല്ല ആശയ കൈമാറ്റങ്ങളിൽ നിന്നും മാറിനിൽക്കുക എന്നാണർത്ഥം.താൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണെന്ന് സ്ഥാപിക്കാനാവും ഇമ്മ്യൂൺ ആയ വ്യക്തി തീരുമാനിക്കുക.സ്വയം സംരക്ഷണാർത്ഥം മറ്റെല്ലാ അതിർത്തികളും അടച്ചുകെട്ടുന്നു.സ്വന്തം ജീവശാസ്ത്രം ഒരു രാഷ്ട്രരേഖയായി മാറുമ്പോൾ ഈ നിലവാരപ്പെടലിനു ബദലായി വ്യക്തികൾ അവരുടേതായ സ്വകാര്യതകൾ നിർമ്മിക്കുന്നു. മറ്റെല്ലാറ്റിനോടും വിട പറഞ്ഞുകൊണ്ട് വ്യക്തി അവന്റെ ഒഴിഞ്ഞ ഇടം സംരക്ഷിക്കുന്നു.
നമ്മുടെ നാട്ടിൽ കൂറ്റൻ വീടുകളുടെ നിർമ്മാണത്തിൽ മുതൽ സെക്സ് അതിക്രമത്തിൽ വരെ ഈ ഇമ്മ്യൂണിറ്റി പാരഡൈം (Immunity Paradigm) കാണാവുന്നതാണ്.
സെക്സ് ഇന്നു എത്ര ക്രൂരമായി പുറത്തുവന്നിരിക്കുന്നു! എല്ലാ പരിഷ്കാരങ്ങളും നേടിയ മനുഷ്യൻ മൃഗരതിയിലേക്ക് കാലുകുത്തിയിരിക്കുന്നു.എണ്ണമറ്റ നിയമങ്ങളും ശിക്ഷാവിധികളും ഈ അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും മനുഷ്യനു അവന്റെ സ്വാതന്ത്ര്യത്തിന്റെയും വികാരവിമോചനത്തിന്റെയും ആവശ്യത്തിനുവേണ്ടി എതു വിധത്തിലും അധഃപതിക്കാൻ മടിയില്ല.കാരണം ഇങ്ങനെ സ്വയം നശിപ്പിക്കുന്നതിലൂടെ അവനു കിട്ടുന്ന വ്യക്തിജീവിതത്തിന്റെ ഒരു തുണ്ട് , മറ്റെല്ലാ അപമാനത്തേക്കാളും  മികച്ചതാണത്രേ!.

 



ഈ ലോകം വ്യക്തിയെ എല്ലായിടത്തും കൂച്ചു വിലങ്ങിട്ട് പരിശോധിക്കുകയാണ്.കിടപ്പറയിലൊഴിച്ച് മറ്റെല്ലായിടത്തും ക്യാമറയാണ്.ഒരു പക്ഷേ, ഏറ്റവും മാന്യവും സ്വതന്ത്രവും സ്വകാര്യവുമായ ഇടം കിടപ്പറയായിരിക്കും.ഇങ്ങനെ എല്ലാം അടക്കിപ്പിടിക്കുന്നവർ , അതിൽ നിന്നു മുക്തി നേടാൻ പലവഴികൾ തേടുന്നു; അവനേറ്റവും സുഖസൗകര്യമുള്ള ,  വാസസ്ഥലമുണ്ടാക്കുന്നു; പണം കൊടുത്തു വാങ്ങാൻ കഴിയുന്ന എല്ലാ പകിട്ടും കൈവശപ്പെടുത്തുന്നു.പക്ഷേ ,ഒന്നിലും സമാധാനം കിട്ടുന്നില്ല. കാരണം ,പുറത്തിറങ്ങിയാൽ അവനെയും ക്യാമറകളും ബയോ ടെസ്റ്റുകളും ഐഡന്റിറ്റി പരിശോധനകളും പിന്തുടരും. ഒരു പഴുത് കിട്ടിയാലുടനെ , ഈ അടക്കിവച്ചതെല്ലാം കിരാതമായി പുറത്തു ചാടുന്നു!. അവൻ ഒരു ക്രിമിനൽ ആയി തന്റെ പ്രാചീനവും, സ്വാതന്ത്ര്യത്തെ  ദാഹിക്കുന്നതുമായ സ്വഭാവത്തെ  ഒരു പേപ്പട്ടിയെ എന്നപോലെ  പുറത്തേക്ക്  അഴിച്ചു വിടുന്നു!

കൈരളിയുടെ കാക്കയും
ചങ്ങമ്പുഴയുടെ വിവർത്തനങ്ങളും

ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രത്തെപ്പറ്റി പ്രിയ നായർ എഴുതിയ (ചങ്ങമ്പുഴയുടെ വിവർത്തന കാവ്യശാസ്ത്രം, 'കൈരളിയുടെ കാക്ക; ത്രൈമാസിക,
 ജനു.മാർച്ച് 20140, pho: +91 9820556869, email: mumbaikaakka@gmail.com) നല്ലൊരു വിളവെടുപ്പായി. ലേഖിക ഈ വിഷയത്തെ നല്ലപോലെ ഗവേഷണം ചെയ്തു മനസ്സിലാക്കിയിട്ടൂണ്ട്.
യുവാവായിരിക്കെ ചങ്ങമ്പുഴ  അഞ്ഞൂറിലേറെ ഇംഗ്ലീഷ് കൃതികൾ വായിച്ചു തീർത്തതായി വിവരിച്ചിട്ടുണ്ട്.
വായന,  അദ്ദേഹത്തിനു ലഹരിയായിരുന്നു. ഇന്നാണെങ്കിൽ ഗോദ്ഫാദർമാരെ ഉണ്ടാക്കാനാണ് ഓട്ടം. അവാർഡു മുതലാളിമാരെ ചാക്കിട്ടു പിടിക്കാനുള്ള പാച്ചിലിനിടയിൽ വായിക്കാനൊക്കെ നേരമുണ്ടോ?
അതുകൊണ്ട് ഇന്നത്തെ എഴുത്തുകാർ നാണംകെട്ട് , പൊതുവേദിയിൽ പോലും , ഒന്നും വായിക്കരുതെന്ന് ഉപദേശിക്കുന്നു!.

ചങ്ങമ്പുഴ നേടിയ പദസമ്പത്തും സാഹിത്യാവബോധവും ധീരമായ ഭാഷാപ്രയോഗവും വായനയിൽ നിന്നു ഉണ്ടായതാണ്.
പ്രിയാനായർ എഴുതുന്നു:ആനന്ദകുമാരസ്വാമിയുടെ
യും സിസ്റ്റർ നിവേദിതയുടെയും സംയുക്തസംരംഭമായ മിത് സ് ഓഫ് ദ് ഹിന്ദൂസ് ആൻഡ് ബുദ്ധിസ്റ്റ്സ്  എന്ന കൃതിയുടെ ഒരു സ്വതന്ത്രവിവർത്തനമാണ് ചങ്ങമ്പുഴയുടെ ' മാനസേശ്വരി'. കല്ലോലമാല,ആകാശഗംഗ,മഞ്ഞക്കിളികൾ എന്നിവയും വിവർത്തന കൃതികളാണ്.കല്ലോലമാലയിൽ ഇരുപത്തിയേഴ് വിവർത്തന കൃതികളുണ്ട്. പതിമൂന്നു ചൈനീസ് കവിതകളും രണ്ടു  ഫ്ലെമിഷ് കവിതകളും
ചൈനീസ് കവിയായ ചൊ വെൻ ചൂണിന്റെ  കവിത- ദുരന്തരാഗം-യാണ് തന്റെ വിവർത്തനശൈലിയെ ഉദാഹരിക്കാൻ സുധാംഗതയുടെ മുഖവുരയിൽ കവി സ്വീകരിച്ചിട്ടുള്ളത് .കല്ലോലമാലയിലെ മുഴുവൻ കവിതകളും പ്രേമത്തെക്കുറിച്ചുള്ളവയാണ്. ഷെല്ലിയുടെ ഓഡ് ടു സ്കൈലാർക്ക് എന്ന കവിത ഒരു വാനമ്പാടിയോട് എന്ന് വിവർത്തനം ചെയ്തിരിക്കുന്നു.
സ്വാഗതമാനന്ദാത്മൻ,വിണ്ണിലോ തദുപാന്ത-
ഭാഗത്തോനിന്നുംകൊണ്ടു നിൻപൂർണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോദിവ്യ-
കാവ്യത്തിൻ ഗാനാമൃതപുണ്യനിർത്ധരികയായ്
ഇക്ഷിതിയിങ്കലൊഴുകുന്നല്ലൊ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!
മോഹൻ കാക്കനാടൻ നേതൃത്വം നൽകുന്ന 'കാക്ക' ത്രൈമാസിക സാഹിത്യത്തിനു ഉണർവ്വു പകരുകയാണ്.മുംബൈ വായനക്കാർക്കു ദിശാബോധം നൽകാനും സാഹിത്യപ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും മാസികയ്ക്ക് കഴിഞ്ഞിരിക്കുന്നു.സാഹിത്യം ,കല,വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ  കാക്ക ജാഗ്രത പാലിക്കുന്നതോടൊപ്പം പുതിയ അന്വേഷണങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.

രാജീവ് സേഥി

ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനറായ രാജീവ് സേഥിയുടെ ഒരു പ്രസ്താവന വായിച്ചു:മ്യൂസിയം ഒരു സ്ഥാപനം എന്ന നിലയിൽ ഒതുങ്ങാനുള്ളതല്ല. അതു നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാകണം. നമ്മൾ കണ്ടത്, കേട്ടത് എല്ലാം അതിനോടു ചേർന്നു പോകണം.നാം ജീവിച്ച ഇടങ്ങളിൽ അതുണ്ടായിരിക്കണം. കലയെ നമ്മൾ ജീവിച്ച ഇടങ്ങളിലേക്ക് - ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, പാർക്കുകൾ- മടക്കികൊണ്ടുവരണം.

വളരെ അനിവാര്യമായ ഒരു നിലപാടാണിത്.
ഫ്രഞ്ച് കലാ ചിന്തകനായ നിക്കോളാസ് ബോറിയ പറഞ്ഞത് കേൾക്കൂ: മ്യൂസിയങ്ങൾ രാത്രിയും പ്രവർത്തിക്കണം. അതു രാവിലെ പത്തു മുതൽ അഞ്ചുവരെ എന്ന നിലയിലല്ല ഉണ്ടാകേണ്ടത്. ആളുകൾക്കു വരാൻ പറ്റുന്ന സമയത്ത് മ്യൂസിയം തുറന്നിരിക്കണം. സിനിമാതീയേറ്ററുകൾ  വൈകിട്ടു അഞ്ചു മണിക്ക് അടയ്ക്കുകയാണെങ്കിലോ ? അതുകൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടാകുമോ?

കലാകാരൻ/എഴുത്തുകാരൻ

ദൈവത്തെപ്പോലെ ശൂന്യതയിൽ നിന്നു സൃഷ്ടി നടത്തുന്നവനാണ് കലാകാരനെന്ന ധാരണ അസ്തമിച്ചിരിക്കുന്നു. അങ്ങനെയൊരു അചുംബിത ലോകം ഇനി എവിടെയുമില്ല. നിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, പല കാലങ്ങളിലുടെ നമുക്ക് ലഭിച്ചത് എങ്ങനെ ഉപയോഗിക്കാമെന്നാണ് നാം പരിശോധിക്കേണ്ടത്.

സംസ്കാരം

നാലതിരുകളുള്ള, വളരെ സ്വകാര്യവും, പവിത്രവുമായ, ഭദ്രമായ, ഒരു കലയേയോ കാലത്തെയോ മാത്രം ഓർമ്മിപ്പിക്കുന്ന സംസ്കാരം ഇനിയില്ല. എല്ലാ സംസ്കാരങ്ങളും ആർക്കും ആർജിക്കാം. എല്ലാം ഒരു പൊതു വിപണിയിലാണുള്ളത്.സംസ്കാരം സാധ്യതകളുടെ അറയാണ്.

എല്ലാ കുത്തകയും തകർന്നു
വേദം, ഉപനിഷത്ത് തൂടങ്ങിയ അശയസംഹിതകളൊക്കെ ആർക്കും ഇന്നു പഠിക്കാൻ അവസരമുണ്ട്. ഇത്തരം പുസ്തകങ്ങൾ എവിടെയും ലഭ്യമാണ്.അതു വായിക്കാനുള്ള സമയവും മനസ്സുമാണ് വേണ്ടത്.സമയമില്ലാത്ത ഒരാളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയില്ല.എന്നാൽ എല്ലാവർക്കും കിട്ടുന്ന, എല്ലാവരുടെയും കൈവശമുള്ള ഈ ചിന്തകൾ അതേപടി കവിതയോ കഥയോ ആക്കി മാറ്റി അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല.പുതുതായി എന്തെങ്കിലും വേണം. ഈ പ്രാചീന ചിന്തകൾ ഉപയോഗിച്ച് നമുക്ക് എങ്ങോട്ടെങ്കിലും സഞ്ചരിക്കാൻ കഴിയണം.ഒരു പണ്ഡിതനും ഇനി അപ്രമാദിത്വം അവകാശപ്പെടാൻ കഴിയില്ല.ഒരു നല്ല 'കുക്ക്'ആകാൻ പറ്റുമോ എന്നാണ് നോക്കേണ്ടത്.

അക്കാദമികൾ
 കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു ഒരവാർഡും കൊടുത്തില്ല. നല്ലൊരു പുസ്തകം വല്ലപ്പോഴുമാണ് ഉണ്ടാകുന്നത്. അപ്പോൾ ഈ സ്ഥാപനങ്ങൾ ഉറങ്ങിപ്പോയാലോ? ഈ നോവൽ മനസ്സിലാക്കാൻ ശേഷിയുള്ളവർ അക്കാദമികളിൽ ഇല്ലായിരുന്നോ?
എന്നാൽ  അക്കാദമികൾക്ക് അസാധ്യമായിരുന്ന കാര്യം , കേവലം യുവാവായിരുന്ന ഞാൻ എൺപതുകളിൽ ചെയ്തു.
ബി.എ.അവസാന വർഷം പഠിക്കുമ്പോൾ മുതൽ ഞാൻ ഈ നോവലിനെപ്പറ്റി ഒരു ആസ്വാദനം എഴുതാൻ ശ്രമമാരംഭിച്ചിരുന്നു. അതു എം.എ രണ്ടാം  വർഷമായപ്പോൾ പുസ്തകമായി പുറത്തു വന്നു- ആത്മായനങ്ങളുടെ ഖസാക്ക്.

എന്റെ ഖസാക്ക് പഠനം വായിച്ചാൽ മനസ്സിലാകുന്നില്ലെന്നു പറയുന്നവരുണ്ട്.എഴുതുമ്പോൾ  എല്ലാം വ്യക്തമാവണമെന്നില്ല. പലതും അബോധത്തിൽ നിന്നാണ്  വരുന്നത്. ഒരു പെയിന്റിംഗ് പൂർണമായി അറിയുന്നത് , ചിലപ്പോൾ സധ്യമായെന്നു വരില്ല. എന്നാൽ അതു നമ്മുടെ മുൻപിലുണ്ട്.അവ്യക്തമായതും കലയാണ്.അവ്യക്തതയെ തേടാനുള്ള ഭാഷയാണ് വേണ്ടത്.നമുക്ക് മനസ്സിലാക്കാൻ കഴിയാത്തതാണ്  എഴുതേണ്ടത്. എല്ലാം അറിയാമെങ്കിൽ എഴുതേണ്ടതുണ്ടോ?

പി എ അനീഷ്
പി എ അനീഷിന്റെ' തണുപ്പിനോട്' എന്ന കവിത ' ഇ കവിതകളുടെ സമാഹാരത്തിൽ നിന്നാണ് വായിച്ചത്.ഒരു വസ്തുവിനെ അതായിത്തന്നെ നിലനിർത്തുന്നതിനാണ് അനീഷിന്റെ ശ്രമം.

ടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്
ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്
എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

സുഗതകുമാരി

അധർമ്മത്തിനെതിരെ പ്രവർത്തിക്കാൻ ആരുമില്ലാതായി; പ്രവർത്തിച്ചിട്ടും കാര്യമില്ല. അത്രമേൽ തിന്മയുടെ ശക്തികൾ അധിപത്യം നേടുകയാണ്. നമുക്ക് ആൾബലം മാത്രമേയുള്ളു; അധികാരബലമില്ല. സുഗതകുമാരിയുടെ കവിത(എഴുന്നള്ളത്ത്, 'പ്രസാധകൻ'  മാസിക, ജനുവരി) യിൽ വയിക്കാം:
അമ്മേ, പുണ്യം പുലർന്നൊരീ
മണ്ണിൽ വീണ്ടുമനന്തമാം
ധർമവും ജയവും വെന്നി
വീശുവാൻ വരമേകുക

ശുദ്ധി നൽകുക, സത്യത്തിൽ
ദീപം കത്തിച്ചു കാട്ടുക
നിത്യമാം സ്നേഹകാരുണ്യ
ധാര ഹ്ര്ത്തിൽ നിറയ്ക്കുക
'പ്രസാധകന്റെ' ആദ്യലാക്കമാണിത്.
സണ്ണിക്കുട്ടി എബ്രഹാം, ചെറിയാൻ ഫിലിപ്പ്, പി പരമേശ്വരൻ, വി ആർ സുധീഷ്, ഹരീഷ് വാസുദേവ്, ഗീതാർത്ഥ, വി.കെ.ജോസഫ്, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ എഴുതിയിരിക്കുന്നു.

ശ്രീനാരായണഗുരുവും കുമാരനാശാനും

ശ്രീനാരായണഗുരു ബഹുമുഖമായ സ്വരങ്ങളുടെ ഒരു സമുച്ചയമാണ്. ഗുരു കവിതയും ഗദ്യവും ഉപയോഗിച്ചാണ് സംസാരിച്ചത്. ഗുരുവിനു കവിത്വമുണ്ട്.  ഒരു കവിയായും ഗുരുവിനെ വിലയിരുത്താം.
 ഗുരുവിന്റെ 'ജനനീനവരത്നമഞ്ജരി'യിലെ ഈ ശ്ലോകം നോക്കൂ:
മീനായതും ഭവതി മാനായതും ജനനി!
     നീ നാഗവും നഗഖഗം-
താനായതും ധരനദീനാരിയും നരനു-
    മാ നാകവും നരകവും-
നീ നാമരൂപമതിൽ നാനാവിധ പ്രകൃതി-
   മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും.



കുമാരനാശാന്റെ 'ലീല'യിലെ ഈ വരികൾശ്രദ്ധിക്കൂ:
ആരും തോഴീ! യുലകിൽ മറയു-
   ന്നില്ല;മാംസം വെടിഞ്ഞാൽ
തീരുന്നില്ലി പ്രണയജടിലം
ദേഹിതൻ ദേഹബന്ധം;
പോരും ഖേദം ; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേൽ;-വിരതഗതിയാ-
യില്ല സംസാരചക്രം.

എന്നാൽ ഈയിടെയായി കവിതയുടെ കാര്യത്തിൽ ഗുരുവിനെയും ആശാനെയും താരതമ്യം ചെയ്തുവരുന്നതായി കാണുന്നു. ഈ ഉപഭോഗത്തിന്റെ അതിപ്രസരകാലത്ത് അതും സംഭവിക്കാവുന്നതേയുള്ളു. അതിലൊരു കുഴപ്പമുണ്ട്.
ഗുരു ഋഷികവിയാണ്.ഉപനിഷത്തൊക്കെ എഴുതിയവരെപ്പോലെ.
ആശാനാകട്ടെ, ലൗകികനും ആത്മീയാന്വേഷകനുമാണ്.സന്യാസം ആശാന്റെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അതുകൊണ്ടാണ് എല്ലാ രചനകളിലും പരിവ്രാജകത്വം പ്രത്യക്ഷമാകുന്നത്.

ഗുരുവും ശിഷ്യനും താരതമ്യം വേണോ?അനുചിതമാണിത്. ചിലരെങ്കിലും തെറ്റായി വ്യാഖ്യാനിക്കും.അങ്ങനെയൊരു താരതമ്യത്തിന്റെ പ്രസക്തി  എന്താണ്?അതിനു നൈതികമായി നിലനിൽപ്പില്ല.ആശാൻ ഒരു കവിയുടെ സകല നാടകീയതയും ആത്മീയതയുംകൊണ്ടു നിറയുകമാത്രമല്ല ചെയ്തത്; അത് ഒരു കാലത്തിന്റെ മനസ്സാക്ഷിയുടെ ഉയർത്തെഴുന്നേൽപ്പായി മാറുകയും ചെയ്തു.രോഗത്തിനു മരുന്ന് എന്നപോലെ ഒരു പ്രോട്ടഗോണിസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്.ഒരു ശൈലീശാസ്ത്രം തന്നെ പിറവിയെടുക്കുന്നു.നവീനതയിൽ വിലയം പ്രാപിക്കുന്ന ധൈഷണികത.

എന്തിനാണ് ഇതിനെ  ഗുരുവിന്റെ ഋഷിപദപ്രബോധനങ്ങളുമായി തുലനം ചെയ്യുന്നത്.?
ഒരു ഉപഭോഗതാല്പര്യമായിരിക്കാം അത്; ആരും മനപ്പൂർവ്വം തെറ്റു ചെയ്യുന്നില്ലായിരിക്കാം. എന്നാൽ ദോഷൈകദൃക്കുകൾ ഇതെടുത്ത് ഉപയോഗിക്കും; അർത്ഥമറിയാതെ.

'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ പതിനേഴ് പ്രസാധകർ തള്ളികളഞ്ഞ പുസ്തകം!

പത്ത്‌ പ്രസാധകരെങ്കിലും നിരസിച്ച പുസ്തകങ്ങൾ എങ്ങനെയാണ്‌ , പിന്നീട്‌ ക്ലാസിക്കായി പരിണമിക്കുന്നത്‌? അമേരിക്കൻ ഗ്രന്ഥകാരനായ റിച്ചാർഡ്‌ ബാക്‌ (Richard Bach) എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' പ്രശസ്തമാണല്ലോ. ഒരു കടൽകാക്ക പറക്കുക എന്ന ആനന്ദിനുവേണ്ടി അലഞ്ഞ്‌ ആത്മീയമായ ലോകം സൃഷ്ടിക്കുന്ന നോവലാണത്‌. ഇത്‌ പതിനെട്ട്‌ പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണ്‌. ആ പ്രസാധകരുടെ പൊങ്ങച്ചം പിടിച്ച മാനേജർമാർ പറഞ്ഞത്‌, ഒരു കാക്ക ജീവസന്ധാരണത്തിനു വേണ്ടി പറക്കുന്ന കഥയാണെങ്കിൽ വായിക്കപ്പെടുമെന്നായിരുന്നു; മണ്ടത്തരം. എന്നാൽ പതിനെട്ടാമത്‌ ഒരു പ്രസാധകൻ-മാക്മില്ലൻ പബ്ലിഷേഴ്സ്‌ -അത്‌ അച്ചടിച്ചു. 1972ൽ! എന്താണ്‌ സംഭവിച്ചത്


ആ വർഷംതന്നെ  ദശലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഇന്നും അതിനു സമാനമായ ഒരു പുസ്തകം വേറെയില്ല. 1973 ൽ ഈ നോവൽ ചലച്ചിത്രമാകുകയും ചെയ്തു. മാക്മില്ലനും അത്‌ തഴയുകയായിരുന്നെങ്കിലോ? നമുക്ക്‌ ഒരു ലോകക്ലാസിക്‌ നഷ്ടപ്പെടുമായിരുന്നു.

ലക്കം രണ്ട്  ഇവിടെ വായിക്കാം

Sunday, January 12, 2014

AKSHARAJALAKAM ,LAKKAM 10, PAGE 1/JAN 5 -JAN 12 /2014


അക്ഷരജാലകം എല്ലാ ഞായറാഴ്ചയിലും
അക്ഷരജാലകം പംക്തി വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക







ലക്കം പത്ത് ,പേജ് ഒന്ന്






















Each friend represents a world in us, a world possibly not born until they arrive, and it is only by this meeting that a new world is born.
Anais Nin,അമേരിക്കൻ എഴുത്തുകാരി



















A child can teach an adult three things: to be happy for no reason, to always be busy with something, and to know how to demand with all his might that which he desires.

 Paulo Coelho,ബ്രസീലിയൻ എഴുത്തുകാരൻ


 സാഹിത്യത്തിനു വേണ്ടത് ലോക പൈതൃകമാണ്. 

ഇന്നത്തെ  സാംസ്കാരിക  വീക്ഷണം വളരെ ഇടുങ്ങി വരുന്നതിൽ ദുഃഖിക്കാതെ നിവൃത്തിയില്ല.നമ്മൾ പാശ്ചാത്യം പൗരസ്ത്യം ,ഭാരതീയം വിദേശം തുടങ്ങിയ ആവർത്തന വിരസമായ വിഭാഗീയതകളിൽ സ്വയം നഷ്ടപ്പെടുത്തിയിരിക്കയാണ്.
സാഹിത്യം ഒരു ലോക പൈതൃകത്തിൽ നിന്ന് ഊർജം ശേഖരിച്ചാണ് വളരുന്നത്. അങ്ങനെയാണ് വളരേണ്ടത്. അത് ഒരിക്കലും ഏറ്റവും പ്രാചീനകാലത്തെ ശീലങ്ങളെ അന്ധമായി അനുകരിക്കാൻ പാടില്ല.എന്തിനു അനുകരിക്കണം? അതിന്റെ ജീവനവീര്യം എന്നത് ഈ ലോകത്തിലെ സൂക്ഷ്മത്തിലും സ്ഥൂലത്തിലുമുള്ള എല്ലാ വസ്തുക്കളെയും ഉൾക്കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. മോപ്പസാങ്ങ്  പറഞ്ഞു, എല്ലാ വസ്തുക്കളെയും സാഹിത്യവൽക്കരിക്കണമെന്ന്. ഞാൻ അൽപ്പം കൂടി ഗാഢമാക്കുകയാണ്, എല്ലാം സാഹിത്യമാണ്.അപ്പോൾ എന്തിനാണ് ഒരു ഉപദേശീയതയും  പ്രാദേശികതയും?

ലോക പൈതൃകത്തിന്റെ ഭാഗമായിട്ട് നിന്നുകൊണ്ടാണ് മികച്ച രചനകളുണ്ടായിട്ടുള്ളത്.
ഇബ്സൻ

 ഇബ്സന്റെ, ഷേക്സ്പിയറുടെ, മിൽട്ടന്റെ , ദാന്റേയുടെ എല്ലാം കൃതികളിൽ ഭാരതീയമായ ആദ്ധ്യാത്മികതയുണ്ട്.ജർമ്മൻ ചിന്തകനും നാടകാരനുമായ ഗൊയ്ഥെ  കാളിദാസന്റെ വായനക്കാരനായിരുന്നു.ഫ്രഞ്ച് ചിന്തകരായ സൊസ്യൂർ, ബാർത്ത് തുടങ്ങിയവരൊക്കെ വായിച്ചത് ഭർത്തൃഹരി, ആനന്ദവർദ്ധനൻ,തുടങ്ങിയവരെയാണ്.
ഭാഷാശാസ്ത്രത്തിന്റെ നൂതന ധാരകളിൽ ധ്വന്യാലോകത്തിന്റെ ധ്വനികൾ കാണാൻ കഴിയും.ഭാഷയെ അപനിർമ്മിക്കണമെന്ന് പറയുന്ന ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനായ ദറിദ ഊന്നുന്നത് ഭാരതീയമായ ധ്വനിയിലാണ്. 
 
പുരാതന ചൈനീസ് ശില്പം

വാക്കിന്റെ അർത്ഥവും അതിന്റെ കാരണമായ വസ്തുവും തമ്മിൽ ഭിന്നതയുണ്ടെന്ന് ഭാരതത്തിലെ ചിന്തകർ എന്നേ മനസ്സിലാക്കിയിരുന്നു. 'ഓം 'എന്ന് പറയുന്നതിൽ പ്രപഞ്ചം മുഴുവൻ നിഴലിക്കുന്നു എന്ന് വ്യക്തമാക്കുന്നതിലൂടെ  ഭാഷയുടെ പ്രത്യക്ഷമായ ശബ്ദത്തിനപ്പുറമുള്ള ഒരു ധ്വനി അവശേഷിക്കുന്നുണ്ടെന്നാണ് ഭാരതീയ ചിന്തകർ മനസ്സിലാക്കിയത്.
ദാന്റേ

എന്നാൽ നമ്മൾ എല്ലാറ്റിലും ഈ പൈതൃകത്തെ ദേശാതിർത്തിക്കുള്ളിൽ കെട്ടിയിട്ടു.യൂറോപ്പിലുള്ളവർ ഈ പൈതൃകം ഉപയോഗിച്ച് പുതിയ ആശയങ്ങളുടെ സമന്വയവും സാധ്യതകളും വിചിന്തനങ്ങളും അപഗ്രഥനവും ആവിഷ്കരിച്ചു.
നമ്മൾ അതിനു മുതിർന്നിട്ടില്ല.
ഒരു ലോക പൈതൃകത്തെ പാരമ്പര്യത്തിനപ്പുറത്തേക്ക് കൊണ്ടുപോയി സർഗ്ഗാത്മകമാക്കാനുള്ള നവീന  ചിന്തരീതി വേണം. ഒരു നിമിഷത്തെപ്പോലും ശൈലീവത്കരിക്കാനുള്ള മനോനില അനിവാര്യമാണ്.ഇന്ത്യയിലെ സാഹിത്യ നിരൂപകരും എഴുത്തുകാരും ചിന്തകരും കഴിഞ്ഞ ഇരുനൂറു വർഷത്തിനിടയിൽ ഭാരതീയ പൈതൃകം എന്ന ആത്മീയ പദ്ധതിയിലൂടെ പുതുതായൊന്നും ആരാഞ്ഞില്ല. നമ്മൾ ഇപ്പോഴും ആരാധനയിൽ നിന്നു മുക്തി നേടാനാവാതെ, വളരെ പുരാതനമായ ആശയാപഗ്രഥനരീതികൾ അതേപടി പിന്തുടരുകയാണ്.പ്രാചീനതയെ അതിന്റെ ശുദ്ധതയിൽ തന്നെ നിലനിർത്തുന്നതാണ് ശരി എന്ന കാഴ്ചപ്പാടിൽ തളച്ചിടപ്പെടുകയാണുണ്ടായത്.
അതേസമയം ഇരുനൂറു വർഷം കൊണ്ട് പടിഞ്ഞാറൻ  ലോകം കലയിലും  സാഹിത്യത്തിലും തത്വചിന്തയിലും എത്രയോ പരീക്ഷണങ്ങൾ നടത്തി.!

കീർക്കഗോർ മുതൽ ദറിദവരെയുള്ളവർ ആ ശ്രേണിയിൽ വരുന്നു.
നമ്മളാകട്ടെ നിശ്ചലതയുടെ പുരോഹിതന്മാരാകുകയാണ് ചെയ്തത്.
ചിന്തയുടെ തലത്തിൽ ലോകത്തിനു ഒരു പൊതു പൈതൃകമാണുള്ളത്. അതിൽ നിന്ന് ശക്തി നേടി മറ്റൊരിടത്ത് എത്തിച്ചേരുക എന്നതാണ്  പ്രധാനം.
നമ്മൾ ദസ്തയെവ്സ്കി,തോമസ്മൻ, കസൻദ്സാക്കിസ് തുടങ്ങിയവരെ അന്യപാരമ്പര്യത്തിൽപ്പെട്ടവരായി കാണരുത്.എല്ലാം ഒരു പാരമ്പര്യത്തിന്റെ വിവിധ സർഗാത്മക സാംസ്കാരിക മുഹൂർത്തങ്ങളാണ്.

ശബ്ദം
സ്നേഹസ്വാദൂറുന്ന പവിത്രശബ്ദങ്ങളുടെ മഹാപ്രപഞ്ചം രാത്രിയിൽ ചെവിയോർത്താൽ ഒഴുകിവരും

നബോക്കോവിന്റെ തുറന്നു പറച്ചിൽ  

റഷ്യൻ നോവലിസ്റ്റ് വ്ലാദിമിർ നബോക്കോവ് സാഹിത്യത്തിലെ കലാപകാരിയായി അറിയപ്പെടുന്നു.

സഹജമായ ബുദ്ധി വൈഭവം കൊണ്ട് അദ്ദേഹം സമകാലീനരായ എഴുത്തു സങ്കൽപ്പങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ആദ്യത്തെ ഒൻപത് നോവലുകൾ റഷ്യൻ ഭാഷയിലാണ് എഴുതിയത്. ആദ്യനോവൽ മേരി(1926)യാണ്. ഇത് ഇംഗ്ഗീഷിലേക്ക് തർജമ ചെയ്തത് 1970ലും.
1941 ലാണ് ആദ്യത്തെ ഇംഗ്ലീഷ് നോവലെഴുതിയത്- ദ് റിയൽ ലൈഫ് ഓഫ് സെബാസ്റ്റ്യൻ നൈറ്റ്. എന്നാൽ ലോലിത എന്ന നോവൽ (1955) പുറത്തു വന്നതോടെ നബോക്കോവിന്റെ പ്രശസ്തിയുടെ ഗ്രാഫ് കുത്തനെ ഉയർന്നു.മറ്റൊരു പ്രധാന കൃതി ട്രാൻസ്പേരന്റ് തിംഗ്സ് ആണ്.ആകെ ഒൻപത് നോവലുകൾ ഇംഗ്ലീഷിൽ എഴുതി. പന്ത്രണ്ട് കഥാസമാഹാരങ്ങളും. നബോക്കോവിന്റെ കുടുംബം ജർമ്മനിയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെ  റഷ്യൻ ഭരണാധികാരി വധിക്കുകയും ചെയ്തു. അതിനു ശേഷമാണ് നബോക്കോവ് അമേരിക്കയിലെത്തുന്നത്.
നബോക്കോവുമായി വിവിധ പത്രങ്ങളും ലേഖകരും നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് 'സ്ടോംഗ് ഒപ്പീനിയൻസ്'.

ഇക്കാര്യത്തിൽ കുറെ കാര്യങ്ങൾ വിശദീകരിക്കാനുണ്ട്. അപാരമായ  ആത്മവിസ്വാസമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരിക്കൽപ്പോലും മുന്നൊരുക്കമില്ലാതെ  അഭിമുഖങ്ങൾ അച്ചടിക്കാൻ അനുവദിച്ചിരുന്നില്ല.ചോദ്യങ്ങൾ നേരത്തെ എഴുതി കൊടുക്കണം. നബോക്കോവ് ഉത്തരങ്ങൾ എഴുതി നൽകും.പ്രസിദ്ധീകരിക്കുന്നതിനു മുൻപ് സ്ക്രിപ്റ്റ് കാണിച്ചിരിക്കണം.
പ്രഭാഷണങ്ങൾ നേരത്തെ തന്നെ എഴുതി തയ്യാറാക്കിയിരിക്കും. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതിയ ആദ്യ വാക്യം  അരും ശ്രദ്ധിക്കും, ചിന്തിക്കുകയും ചെയ്യും.

I think like a genius, I write like a distinguished author, and I speak like a child.
ബ്രഹ്ത്

എൺപത്തിയേഴാം പേജിൽ,   അമേരിക്കൻ നോവലിസ്റ്റ്  ഹെർബർട്ട് ഗോൾഡി( Herbert Gold)ന്റെ  ചില ചോദ്യങ്ങളും  അതിനു നബോക്കോവ് നൽകുന്ന ഉത്തരങ്ങളും
 ഇവിടെ ചേർക്കുകയാണ്.


നിങ്ങൾ മതിപ്പോടെ പിതുടരുന്ന സമകാലീനരായ എഴുത്തുകാർ ആരൊക്കെയാണ്?
*ധാരാളം എഴുത്തുകാരുണ്ട്.പക്ഷേ, ഞാൻ അവരുടെ പേരുകൾ പറയില്ല.എന്റെ സ്വന്തം സന്തോഷം മറ്റാർക്കും ദോഷം ചെയ്യില്ലല്ലൊ.
ഫോക്നർ

കഷ്ടപ്പാട് സഹിച്ച് ആരെയെങ്കിലും വായിക്കുന്നുണ്ടോ?
*ഇല്ല.പല പ്രശസ്ത എഴുത്തുകാരും ജീവിച്ചിരിക്കുന്നതായിപ്പോലും ഞാൻ കരുതുന്നില്ല.ശൂന്യമായ കല്ലറകളിലാണ് അവരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നത്.അ
അവരുടെ പുസ്തകങ്ങൾ വ്യാജപതിപ്പുകളാണ്.എന്റെ വായനയുടെ അഭിരുചി വച്ച് പറയുകയാണെങ്കിൽ അവർക്ക് ഒരു പ്രസക്തിയുമില്ല.അവർ നിലനിൽക്കുന്നില്ല.ബ്രഹ്ത്, കമ്യു, ഫോക്നർ, അതുപോലെ പലരും ,എനിക്കൊന്നും തന്നെ വിനിമയം ചെയ്യുന്നില്ല (Breht , Faulkner, Camus,many others , mean absolutely nothing to me). ചില നിരൂപകരും  സഹ എഴുത്തുകാരും ചേർന്ന് ഇവരുടെയെല്ലാം രചനകൾ  മഹാസാഹിത്യം എന്ന് വാഴ്ത്തുന്നതു കാണുമ്പോൾ, ലേഡി ചാറ്റർലിയുടെ ഇണചേരലോ, എസ്രാപൗണ്ടിന്റെ അസംബന്ധമോ, എന്റെ തലച്ചോറിൽ തന്നെ നടക്കുന്ന ഗൂഢാലോചനയോട്  എനിക്കു പൊരുതേണ്ടി  വരുന്നു.
ജോയ്സിൽ നിന്ന് എന്തെങ്കിലും പഠിച്ചോ?
*ഇല്ല.എന്നെ അദ്ദേഹം സ്വാധീനിച്ചിട്ടില്ല.

ജോയ്സിനെക്കുറിച്ച് പുസ്തകം എഴുതാൻ ശ്രമിച്ചിരുന്നോ?
*ഇല്ല. അത് ജോയ്സിനെക്കുറിച്ച് ആയിരുന്നില്ല. ജോയ്സിന്റെ ഉല്ലിസസ്, ഫ്ലോബേറിന്റെ മദാം ബോവറി, കാഫ്കയുടെ മെറ്റാമോർഫോസിസ്, ഡോൺ  ക്വിക്സ്സോട്ട്,തുടങ്ങിയ കൃതികളെക്കുറിച്ച് ഇരുപത് പേജ് വീതമുള്ള ലേഖനങ്ങൾ അടങ്ങിയ പുസ്തകം ചെയ്യാൻ ആലോചിച്ചു. അതെല്ലം പ്രഭാഷണത്തിനു വേണ്ടി എഴുതിയതായിരുന്നു.
അറുന്നൂറ് വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് ഞാൻ ഡോൺ ക്വിക്സോട്ട് വലിച്ച് കീറിയെറിഞ്ഞത് ഓർക്കുന്നു. അതൊരു ക്രൂരമായ , കിരാത കൃതിയാണ്.
എന്താണ് ഭൂതകാലം?


*അത് വർത്തമാനത്തിന്റെ ഭാഗമാണ്. എന്നാൽ അത് നമ്മുടെ മുമ്പിലില്ല. അത് പ്രതിബിംബങ്ങളുടെ സമാഹാരമാണ്.എന്നാൽ പൂർണമായി ഉൾക്കൊള്ളാവുന്നവിധം  നമ്മുടെ തലച്ചോറിനു ശേഷിയില്ല. ഇവിടെ വേണ്ടത് തിരഞ്ഞെടുപ്പാണ്.ഇത് ഒരു കലയാണ്. കലാപരമായ ചേരുവകളുടെ കൂടിച്ചേരൽ സംഭവിക്കണം.യഥാർത്ഥ സംഭവങ്ങളെ കലാപരമായി പുനക്രമീകരിക്കണം.ചീത്ത ഓർമ്മയെഴുത്തുകാരൻ ഭൂതകാലത്തെ വീണ്ടും സ്പർശിക്കുകമാത്രം  ചെയ്യുന്നു. ഫലമോ?
അസമർത്ഥനായ ഒരു ഫോട്ടോഗ്രാഫർ എടുത്ത , മങ്ങിയ നീലയോ പിങ്കോ കലർന്ന ഒരു ചിത്രമായിരിക്കുമത്. മാത്രമല്ല വികാരപരമായ വേർപാടിനെ സമാധാനിപ്പിക്കാനായിരിക്കും അത് എടുത്തിട്ടുണ്ടാകുക.എന്നാൽ ശരിയായ ഓർമ്മയെഴുത്തുകാരൻ ഒരു സംഭവത്തിന്റെ സകലമാന വിശദാംശവും ശേഖരിക്കുന്നു. ശരിയായ നിറം തന്റെ കാൻവാസിൽ എവിടെ തേയ്ക്കണമെന്ന് അയാൾക്കറിയാം

ബാലാമണിയമ്മയെക്കുറിച്ച് ജി ശങ്കരക്കുറിപ്പ്

ബാലാമണിയമ്മയുടെ കവിതയെപ്പറ്റി ജി ശങ്കരക്കുറുപ്പ് എഴുതുന്നു:
ഉൽക്കൃഷ്ടവികാരങ്ങളുടെ ഉമിനീർ ഉദ്ഗമിപ്പിക്കുന്നതിനും സ്വയം അതിലലിഞ്ഞുചേരുന്നതിനും സഹജശക്തിയുള്ള ഒരു മാനസികാഹാരമാണ് ബാലാമണിയമ്മയുടെ കവിത-ആത്മീയമായ ചൈതന്യത്തെയും ലാവണ്യത്തെയും വർദ്ധിപ്പിക്കുന്ന മാനസികാഹാരം.

ബാലാമണിയമ്മയുടെ എന്റെ   പ്രേമം എന്ന കവിതയിലെ ചില വരികൾ:
നിത്യതയെ മറയ്ക്കും യവനിക
നിൻപിറകിലായൊട്ടുട്ടുലയുമ്പോൾ
മഞ്ജുളപ്പുലർത്തണ്ടാരിതളിലെ
മഞ്ഞുതുള്ളി നീയെന്നു ഞാൻ തേറുമ്പോൾ,
നിന്നെ മാറിൽച്ചേർത്തെന്നേയ്ക്കുമായ് നിർത്താ-
നൂന്നുകയാണു പാവമാമെൻപ്രേമം.

'ജീവിതം' എന്ന കവിതയിൽ നിന്ന്:

ജീവിതം വളരുന്ന വേദനയൊന്നാ;ണേവ-
മാവർത്തിക്കുന്നൂ പാടേ വ്രണിതം ഹൃദയം മേ.
ഊന്നിനോക്കുമ്പോൾ മാഞ്ഞുമാഞ്ഞുപോകുന്നൂ ജഗ-
ത്തൂതിവീർപ്പിച്ചാൽ നേർത്തുപൊട്ടുന്നൂ മനുഷ്യത്വം

നിഷ്ഫല പഠനംതാൻ, ജീവിതം പാഴ്വേലതാൻ
നിശ്ചയം:ഘോഷിക്കുന്നൂ തോറ്റടങ്ങിയ  ബുദ്ധി.
എന്നുടെ നേട്ടം, മുന്തും നേട്ടംതാനിജ്ജീവിത-
മെന്നു പാടുന്നൂ പ്രീതി പൂണ്ട, താസ്വദിക്കും ഞാൻ

ഖസാക്ക് ശില്പങ്ങൾ
'ഖസാക്കിന്റെ ഇതിഹാസ'ത്തെ ശിൽപ്പങ്ങളിൽ ആവാഹിച്ച ഒരുകൂട്ടം ശില്പികളെപ്പറ്റി വി ആർ സന്തോഷ് എഴുതിയ ലേഖനം(ഭാഷാപോഷിണി,ജനുവരി) ഒരു നോവലിന്റെ സൗന്ദര്യാത്മകമായ യുദ്ധങ്ങളെ അനുധാവനം ചെയ്യുന്നു.

ഖസാക്കിനെ കേരള സാഹിത്യ അക്കാദമിയോ, കേന്ദ്ര അക്കാദമിയോ ഇതുവരെയും അംഗീകരിച്ചിട്ടില്ല. കേരള അക്കാദമി മുട്ടത്തുവർക്കിയെപ്പറ്റി ഒരു സ്പെഷ്യൽ പതിപ്പിറക്കി. അവരൊക്കെ ഒരു പക്ഷേ അവിടെവരെയേ എത്തിയിട്ടുണ്ടാകൂ.ഒരു മുട്ടത്തു വർക്കി പതിപ്പിനു വേണ്ടി മലയാളം ശരിക്കും ദാഹിച്ച സമയമായിരുന്നു ഇത്!. എന്നാൽ വിജയന്റെ ഈ നോവലിനെക്കുറിച്ച് നാളിതുവരെ അവർ ഒന്നും മിണ്ടിയിട്ടില്ല. മിണ്ടാൻ ധൈര്യമില്ല.അവിടെയാണ്  ഭാഷാപോഷിണിയെ സർഗ്ഗധനനായഎഡിറ്റർ  കെ.സി. നാരായണൻ ഉന്നതമായ ഒരു വിതാനത്തിലേക്ക് നയിച്ചത്. ഭാഷയുടെയും ജീവിതാവസ്ഥയുടെയും വിപണിവാക്യങ്ങളിൽ ഉഴറാതെ ഏകാന്തതയുടെ പരിവ്രാജകത്വത്തെ  സാക്ഷാത്കരിച്ച ഖസാക്കിനു ഈ അർച്ചന എത്രയോ വലിയ ബഹുമതിയാണ്. ഭാഷാപോഷിണി ആ ശില്പങ്ങളുടെ ഒന്നാന്തരം പടങ്ങൾ ഉചിതമായി പ്രസിദ്ധീകരിച്ചു.

ഇവിടെ, പത്രാധിപരുടെ കുറിപ്പിലെ ഈ വാക്യങ്ങൾ അന്വർത്ഥമാണ്:ഖസാക്കിലെ പ്രകൃതിയുടെ പ്രതിഫലനമല്ല ഈ ശില്പങ്ങൾ.അതിന്റെ വിശകലനവുമല്ല.ഖസാക്കിലെ പ്രകൃതി കല്ലിൽ വഴങ്ങിയ വിധമാണ്.അതു നോവലിന്റെ പരമ്പരാഗത പഠനങ്ങളോട് ചേർന്നു പോകണമെന്നില്ല.കല്ലാണ്.ഖസാക്ക് പൂർണമായി വഴങ്ങുന്നില്ല എന്ന് കൊത്തിയവരും പറയുന്നു.കവിത വിരമിക്കുന്നതിനേക്കാൾ, ചിത്രം എഴുതുന്നതിനേക്കാൾ ശാരീരികമാണ് കൽക്കൊത്ത്.

അട്ടകൾ
ഭയത്തെ  ഭയമില്ലാതെ , അട്ടകൾ എർപ്പെടുന്ന മൈഥുനം ജീവിതമെന്ന അദൃശ്യതയുടെ ഒരു ഭാഷ്യമാണ്.

ആംബ്രോസ് ബിയേർസ്  

അമേരിക്കൻ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേർസിന്റെ 'ദ് ഡെവിൾസ് ഡിക്ഷണറി' എന്ന പുസ്തകത്തിൽ ജീവിതത്തിലെ അനേകം സംഭവങ്ങളെയും ആശയങ്ങളെയും മറ്റൊരു കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്നതു കാണാം.അദ്ദേഹത്തിന്റെ ചില നിർവ്വചനങ്ങൾ ചുവടെ ചേർക്കുന്നു.

വായ്:ആണിനു ആത്മാവിലേക്കുള്ള കവാടം;പെണ്ണിനു ഹൃദയത്തിന്റെ വിൽപ്പനശാല.
അയൽക്കാരൻ: നമ്മെപ്പോലെതന്നെ സ്നേഹിക്കാൻ നിർബന്ധിക്കുന്നവൻ; അതേസമയം അറിയാവുന്ന എല്ലാ മാർഗവുമുപയോഗിച്ച് നമ്മെ അനുസരണകെട്ടവരാക്കി മാറ്റുന്നവൻ
സൗന്ദര്യം: ഒരു പെണ്ണ് തന്റെ കാമുകനെ ആകർഷിക്കാനും ഭർത്താവിനെ ഭയപ്പെടുത്താനും കൊണ്ടുനടക്കുന്ന അധികാരം.
പ്രണയം: ഒരു താത്കാലിക മനോരോഗം; വിവാഹം കൊണ്ട് നേരെയായികൊള്ളും.
പെയിന്റിങ്ങ്: പരന്ന പ്രതലങ്ങളെ കാലാവസ്ഥാദോഷങ്ങളിൽ നിന്ന് രക്ഷിച്ച് നിരൂപകർക്കു വിട്ടുകൊടുക്കുന്ന കല.
ജീവിതം: ശരീരം ജീർണിക്കാതിരിക്കാനുള്ള ഒരു ആത്മീയമായ അച്ചാർ

സമദാനി

ആം ആദ്മി പാർട്ടിയുടെ വരവോടെ വി ഐ പി രാഷ്ട്രീയം അസ്തമിക്കുകയാണ്. ചുമ്മാ തിരക്കുണ്ടാക്കി അമിതവേഗതയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുന്ന നേതാക്കളെ മനോരോഗ കേസുകളാക്കി ജനം തള്ളിക്കളയും.അബ്ദു സമദ്
സമദാനി 'ആം ആദ്മിയുടെ ആഗമന മധ്യേ' എന്ന ലേഖനത്തിൽ ( മാതൃഭൂമി , ജനു.9)ഇങ്ങനെ എഴുതുന്നു:യഥാർത്ഥ രാഷ്ട്രീയത്തിൽ ശത്രുവോപ്രതിയോഗിയോ ഇല്ല., പ്രതിപക്ഷമേയുള്ളു.അല്ലാത്തപക്ഷം  രവീന്ദ്രനാഥടാഗോർ പറഞ്ഞത് സംഭവിക്കും.''നമ്മുടെ ഭരണാധികാരികളുടെ അടിസ്ഥാനപരമായ പിശക് ഇതാണ്.നമ്മെ അറിയില്ലെന്ന് അവർക്ക് നന്നായറിയാം.എന്നിട്ടും നമ്മെ അറിയാൻ അവർ ശ്രമിക്കുന്നേയില്ല''.

പി പി രാമചന്ദ്രൻ
   കവി പി രാമൻ അത്രയൊന്നും പരിചിതമല്ലാത്ത ചില കവിതകൾ ചൊല്ലിക്കേട്ടതിന്റെ ആവേശത്തിൽ പി പി രാമചന്ദ്രൻ എഴുതിയ കുറിപ്പ് രാമായനം(ഹരിതകം ഡോട്ട് കോം)എന്നെ ആകർഷിച്ചു.
പലപ്പോഴും ചില ഗ്രൂപ്പുകളിയുടെ ഭാഗമായി ശ്രദ്ധ നേടുന്നവരുണ്ട്.എന്നാൽ ഒരു നല്ല കവിതയെങ്കിലുമെഴിതിയവരുമുണ്ട്. ധാരാളം നല്ല രചനകൾ സമ്മാനിച്ചിട്ട് മറഞ്ഞു പോയവരുമുണ്ട്.സി.പി.വൽസനെ ഓർക്കുന്നില്ലേ??
കെ.ജി അമർനാഥ് എവിടെപ്പോയി?അഗസ്റ്റിൻ ജോസഫ്?
പി രാമൻ

പി പി രാമചന്ദ്രന്റെ ലേഖനത്തിൽ നിന്ന്:
പൂര്‍വ്വകവികളുടെ അപ്രശസ്തവും അപരിചിതവുമായ രചനകളിലൂടെയുള്ള  പി. രാമന്റെ ഏകാന്തസഞ്ചാരത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. വായനയില്‍ തുടക്കംമുതലേ രാമന്‍ വേറിട്ട വഴികളിലൂടെ നടന്നു. എല്ലാവരും വായിക്കുന്നത് രാമന്‍ വായിച്ചില്ല. രാമന്‍ വായിച്ചതിലാകട്ടെ എല്ലാവരും പുതുമ കണ്ടെത്തി. ചിരപരിചയംകൊണ്ട് ശ്രദ്ധയില്‍പ്പെടാതിരുന്ന ഈരടികള്‍ രാമന്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ആദ്യമായി കേള്‍ക്കുന്നപോലെ ആഹ്ലാദമുണ്ടാക്കി. അങ്ങനെ കാലം കല്ലാക്കിമാറ്റിയ ചില രചനകളെങ്കിലും രാമസ്പര്‍ശത്താല്‍ അഹല്യകളായി പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈയ്യിടെ രാമന്‍ അതിനെക്കുറിച്ചെല്ലാം എഴുതിവരുന്നുണ്ട്.  സി.എ.ജോസഫ്, എ.പി. ഇന്ദിരാദേവി, ടി.ആര്‍.ശ്രീനിവാസ്, വി.വി.കെ. വാലത്ത്, പുലാക്കാട്ട് രവീന്ദ്രന്‍ , സുധാകരന്‍ തേലക്കാട്, ഏറ്റുമാനൂര്‍ സോമദാസന്‍ തുടങ്ങിയവരുടെ അനന്യതയെക്കുറിച്ച്. കാവ്യചരിത്രത്തില്‍ അവരെ അടയാളപ്പെടുത്തേണ്ട അക്ഷാംശബിന്ദുവിനെക്കുറിച്ച്.
.......
 ഇത്തരം വീണ്ടുവായനകളെ ഒരു മാനുഷികപ്രവര്‍ത്തനമായാണ്  താന്‍ കാണുന്നതെന്ന് രാമന്‍ പറയുന്നു. "എത്ര അപ്രസിദ്ധരാണെങ്കിലും അവര്‍ക്കു ചിലതു പറയാനുണ്ട്. അതിനു കാതോര്‍ക്കുക എന്നത് മാനുഷികമായ ധര്‍മ്മമാണ്. അവരുടെ കാലം അതു ചെയ്തില്ലെങ്കില്‍ നമുക്ക് ഇന്നതു കഴിയും."

മാനുഷികമെന്നതിനേക്കാള്‍  രാമന്റെ വീണ്ടുവായനയ്ക്ക് തീര്‍ച്ചയായും ചരിത്രപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.  ഓരങ്ങളിലേക്കു മാറ്റിയൊതുക്കപ്പെട്ട ജനതയെ പരിഗണിക്കുന്നതുപോലെ അതു സാഹിത്യത്തിലെ അവഗണിക്കപ്പെട്ട പ്രകാശനങ്ങളെ  വിസ്മൃതിയില്‍നിന്നു വീണ്ടെടുക്കുന്നു.  

എൻ പി ഹാഫിസ് മുഹമ്മദ്

എൻ പി ഹാഫീസ് മുഹമ്മദിന്റെ 'കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ വർത്തമാനകാലം' എന്ന പുസ്തകം(ഒലിവ് ബുക്സ്) ധീരമായ ഒരു ചുവരെഴുത്തായി കാണണം. മുസ്ലിം  സ്ത്രീകളുടെ അവസ്ഥ നല്ലപോലെ  മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. എങ്ങനെയെല്ലാം അവർ ഒറ്റപ്പെടുന്നു എന്ന് ലേഖകൻ അന്വേഷിക്കുന്നു. ഇന്നത്തെ സാമൂഹ്യ സാഹചര്യം മാറുമോ?
സമഗ്രാവബോധമാണ്  ഈ പുസ്തകം തരുന്നത്. തൊഴിൽ, ബഹുഭാര്യാത്വം, ആചാരം, ആരാധന,  മാതൃദായക്രമം, വിവാഹം, ഭക്ഷണം, , വായന, വ്രതനാളുകൾ തുടങ്ങി ഹാഫിസ് മുഹമ്മദിന്റെ ശ്രദ്ധ ചെല്ലാത്ത ഇടമില്ല.
അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം ശ്രദ്ധിക്കൂ:
ഭാര്യയും ഭർത്താവും അവിവാഹിതരായ കുട്ടികളും മാത്രമുള്ള അണുകുടുംബത്തിൽപ്പോലും വീട്ടുജോലി സ്ത്രീയുടെ കടമ മാത്രമായി കരുതപ്പെടുന്ന സാമൂഹിക ചുറ്റുവട്ടമാണ് മുസ്ലിം കുടുംബങ്ങളിൽ നിലകൊള്ളുന്നത്.പുറംജോലിക്കു പോയാൽ സ്ത്രീ വഴിതെറ്റുമെന്ന് പല പുരുഷന്മാരും കരുതുന്നുണ്ട്.

നീലപത്മനാഭൻ

മലയാളത്തിനു നല്ല സർഗ്ഗാത്മക രചനകൾ സംഭാവന ചെയ്ത നീല പത്മനാഭനു എന്തുകൊണ്ടോ  ഇവിടെ കാര്യമായ അംഗീകാരങ്ങൾ ലഭിക്കുന്നില്ല.
ഇപ്പോൾ എന്റെ മുന്നിൽ അദ്ദേഹത്തിന്റെ 'സമർ അനുഭവങ്ങൾ യാത്ര'(പ്രിയത ബുക്സ്) എന്ന പുസ്തകമുണ്ട്. ഇത് നോവല്ലകളുടെ സമാഹാരമാണ്.പതിനെട്ട് നോവലുകളും എട്ട് കഥാസമാഹരങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കവിതകളും വിവർത്തനങ്ങളും വേറെ.ഇത് സ്വാതി എച്ച് പത്മനാഭൻ വിവർത്തനം ചെയ്ത കൃതിയാണ്.
മനുഷ്യജീവിതത്തെ ഒരു പ്രത്യശാസ്ത്രത്തിന്റെയും പിൻബലമില്ലാതെ , സഹജമായ അറിവുകളോടെ പിന്തുടരുന്ന രീതിയാണ്ഇവിടെയുള്ളത്.
യാത്ര എന്ന നോവല്ലയിലെ ഈ ഭാഗം നോക്കൂ:
എക്ടോപ്ലാസം ചലനാവസ്ഥയിലുള്ള വളരെ സൂക്ഷ്മ വസ്തുക്കൾ അടങ്ങിയ ഒരു വിശേഷവസ്തുവാണെന്ന് നീ പറഞ്ഞു.ഈ വസ്തു ആത്മാവിന്റെ ഉൾവസ്ത്രവും ശരീരം പുറംചട്ടയുമായതുകൊണ്ട് നമുക്കു സ്തൂലം, സൂക്ഷ്മം, എന്നു രണ്ടു ശരീരങ്ങളുണ്ട്.എന്നാൽ സൂക്ഷ്മശരീരം ഉണ്ടെന്ന ബോധം നമുക്കില്ല.കാരണമെന്തെന്നാൽ , പുറമേ, നോക്കിയിരിക്കുന്ന നമ്മുടെ യന്ത്രങ്ങൾ , അവയവങ്ങളൊക്കെത്തന്നെ സ്ഥൂലങ്ങളായ ഭൗതിക വസ്തുക്കളിലാണ്‌ വ്യാപിച്ചിരിക്കുന്നത്.നമ്മുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തന പരിധിക്കകത്തു വരുന്നതു വരെ സമയം അതിനെ കാണാനോ കേൾക്കാനോ സാധിക്കുന്നില്ല

സി.എം. രാജൻ

ഒരു സമുദ്രം നീന്തിക്കടന്ന എഴുത്തുകാരനാണ് സി.എം.രാജൻ. എഴുതാൻ ഒരു ചവിട്ടു പടി വേണം; അതു കഷ്ടപ്പെട്ട് സ്വയം ഉണ്ടാക്കിയ വ്യക്തി. അതറിയണമെങ്കിൽ 'അസംബന്ധ പ്രബന്ധങ്ങൾ'(ഇൻസൈറ്റ് പബ്ലിക്ക) എന്ന പുസ്തകം വായിക്കണം.അദ്ദേഹം, മതം, മനുഷ്യൻ, ചിന്ത, മനസ്സ് എന്നിവയെപ്പറ്റിയെല്ലാം ഒരുപാട് ആലോചിച്ചു. ഒരു കവിത എഴുതാൻ ഒരു വൈകാരിക തത്വം വേണമെന്ന നിലപാടാണ് രാജനുള്ളത്.രാജന്റെ ചിതറിയ അനുഭവങ്ങൾ , ഉള്ളിൽ വലിയൊരു കടൽക്ഷോഭം കൊണ്ടുനടക്കുന്നവന്റെ ഒഴിവാക്കാനാവാത്ത അവസ്ഥകൂടിയാണ്. രാജന്റെ പുസ്തകത്തിനു ഞാൻ അവതാരിക എഴുതിയത് ഇതു ബോധ്യപ്പെട്ടതുകൊണ്ടാണ്.
ഈ വാക്കുകൾ അതിനു തെളിവു നൽകുന്നു:
എന്റെ മൂലകോശത്തിൽ എനിക്കു മുമ്പു നിലവിലുണ്ടായിരുന്ന എല്ലാ ജീവികളുടെയും പൈതൃകമുണ്ട്.മൃഗങ്ങളുടെയും മരങ്ങളുടെയുമെല്ലാം.എന്നെപ്പോലെതന്നെ സങ്കീർണമാണ് എന്റെ മൂലകോശവും.ജീവരാശികളുടെയെല്ലാം സ്മൃതിമുഴിവനും അതിൽ ആലേഖിതമായിട്ടുണ്ട്.ബ്രഹ്മാണ്ഡത്തിന്റെ ചരിത്രം മുഴുവൻ ഈ കോശത്തിലുണ്ടെന്നു  പറഞ്ഞാലും തെറ്റില്ല.

സാഹിത്യത്തെപ്പറ്റി അമേരിക്കൻ എഴുത്തുകാരി കസാന്ദ്രാ ക്ലയർ

സാഹിത്യത്തിന്റെയും കവിതയുടെയും സ്വാധീനത്തിൽ നിന്നു അകലാൻ ശ്രമിക്കുന്നവർ ദുർബ്ബലമനസ്കരായിരിക്കും.





AKSHARAJALAKAM

AKSHARAJALAKAM/